ദക്ഷിണേന്ത്യയിലെ ആദ്യ സുവര്‍ണ്ണകമലത്തിന് അറുപതാം പിറന്നാള്‍; ഇസ്മയില്‍ ബാബു സേട്ട് എന്ന പത്തൊന്‍പതുകാരന്‍ ചെമ്മീന്‍ എന്ന ഇതിഹാസ ചിത്രത്തിന്റെ നിര്‍മ്മാതാവായ രസകരമായ കഥ; സതീഷ് കുമാര്‍ വിശാഖപട്ടണം എഴുതുന്നു
ദക്ഷിണേന്ത്യയിലെ ആദ്യ സുവര്‍ണ്ണകമലത്തിന് അറുപതാം പിറന്നാള്‍
സതീഷ് കുമാര്‍ വിശാഖപട്ടണം
കൊച്ചി മട്ടാഞ്ചേരി ദിവാന്‍സ് റോഡിലെ ഒരു സമ്പന്ന കുടുംബാംഗമായിരുന്ന ഇസ്മയില്‍ ബാബു സേട്ട് എന്ന പത്തൊന്‍പതുകാരന്‍ മലയാളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ സുവര്‍ണ്ണകമലം നേടിയ'ചെമ്മീന്‍' എന്ന ഇതിഹാസ ചലച്ചിത്രത്തിന്റെ നിര്‍മ്മാതാവായതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.
'കണ്മണി ബാബു' എന്നറിയപ്പെട്ട ഈ ചെറുപ്പക്കാരന്‍ സിനിമയിലും സാഹിത്യത്തിലുമൊക്കെ അല്പം താല്പര്യമുള്ള വ്യക്തിയായിരുന്നു .
എല്ലാ ചെറുപ്പക്കാരേയും പോലെ സിനിമക്കാരോട് ചെറിയ ആരാധനയും അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു .
ഒരു സുഹൃത്ത് വഴിയാണ് സംവിധായകന്‍ രാമു കാര്യാട്ടിനെ ബാബു സേട്ട് പരിചയപ്പെടുന്നത്. രാമു കാര്യാട്ട് അപ്പോള്‍ തകഴിയുടെ 'ചെമ്മീന്‍ ' എന്ന നോവല്‍ സിനിമയാക്കുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. കാര്യാട്ടിന്റെ സുഹൃത്ത് വൈദ്യനാഥ അയ്യരാണ് ചെമ്മീനിന്റെ നിര്‍മ്മാതാവ്.
അദ്ദേഹത്തിന്റെ മകള്‍ 'കണ്മണി'യുടെ പേരില്‍ ഒരു ബാനര്‍ രജിസ്റ്റര്‍ ചെയ്ത് ആ പേരില്‍ ചലച്ചിത്ര നിര്‍മ്മാണത്തിന്റെ
പ്രാരംഭജോലികള്‍ തുടങ്ങി.
ശുഭപര്യവസാനമുള്ള സിനിമകളായിരുന്നു അക്കാലത്ത് പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. എന്നാല്‍ നായകനും നായികയും മരിച്ചുപോകുന്ന ദുഃഖപര്യവസായിയായ 'ചെമ്മീന്‍' പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ആശങ്കയില്‍ വൈദ്യനാഥയ്യര്‍ ഒരു സുപ്രഭാതത്തില്‍ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറുന്നു.
ചെമ്മീനിന്റെ ലഹരി തലയ്ക്കു പിടിച്ച രാമുകാര്യാട്ട് ചിത്രം സ്വന്തമായി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഈ സമയത്താണ് ദൈവദൂതനെപ്പോലെ ഇസ്മയില്‍ ബാബു സേട്ട് സൗഹൃദവുമായി കാര്യാട്ടിന്റെ മുന്നിലെത്തുന്നത്. മാത്രമല്ല സമ്പന്നനായ ബാബു ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണവും വാഗ്ദാനം ചെയ്തു.
ബാക്കി പണം ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും കടമെടുത്ത് ചിത്രം പൂര്‍ത്തിയാക്കാമെന്ന് കാര്യാട്ട് മനസ്സില്‍ കണക്കുകൂട്ടി.
എന്നാല്‍ കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും അത്ര വലിയ തുക ലോണ്‍ നല്‍കാന്‍ ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍ തയ്യാറായില്ല.
തന്റെ സ്വപ്നപദ്ധതി പാതിവഴിയില്‍ നിന്നു പോയതിന്റെ ആഘാതത്തില്‍ വിഷമിച്ചിരിക്കുകയായിരുന്ന കാര്യാട്ടിന്റെ മുന്നിലേക്ക് ആശ്വാസവാക്കുകളുമായി ബാബു സേട്ട് വീണ്ടുമെത്തി .
' ലോണ്‍ കിട്ടിയില്ലെന്നു കരുതി ലോകം അവസാനിക്കുകയൊന്നുമില്ലല്ലോ ? ഈ സിനിമ ഞാന്‍ നിര്‍മ്മിക്കാം. താങ്കള്‍ ധൈര്യമായി മുന്നോട്ടു പോകൂ ...'
ലോണ്‍ അപ്ലിക്കേഷന്‍ കീറിയെറിഞ്ഞ് ഇസ്മയില്‍ ബാബു സേട്ട് പറഞ്ഞ ആ വാക്കുകളിലൂടെ മലയാള സിനിമയുടെ ചരിത്രഗതി മാറുകയാണെന്ന് അന്നാരും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.
ബാബുസേട്ടിന് ഒറ്റ നിബന്ധനയെ ഉണ്ടായിരുന്നുള്ളൂ. തന്റെ സിനിമ മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടണം,ജനങ്ങള്‍ ഈ സിനിമ എല്ലാകാലത്തും ചര്‍ച്ച ചെയ്യണം എന്നതായിരുന്നു ആ എളിയ നിബന്ധന .
പിന്നീടുള്ള കാര്യങ്ങളെല്ലാം ദ്രുതഗതിയിലായിരുന്നു. ബാബു സേട്ടിന്റെ പിന്‍ബലത്തോടെ അന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ സാങ്കേതിക വിദഗ്ധരെയെല്ലാം പങ്കെടുപ്പിച്ചാണ് പിന്നീട് ചെമ്മീനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്നും ചെമ്മീന്‍ ഈസ്റ്റ്മാന്‍ കളറില്‍ നിര്‍മ്മിക്കാന്‍ തീരുമാനമായി.
ചിത്രം അഭ്രപാളിയിലേക്ക് പകര്‍ത്താന്‍ ഹോളിവുഡിലെ പ്രശസ്ത ക്യാമറാമാന്‍ മാര്‍ക്‌സ് ബെര്‍ട്ട്‌ലിയേയും എഡിറ്റിങ്ങിനായി ഋഷികേശ് മുക്കര്‍ജിയേയും സംഗീത സംവിധാനത്തിനായി സലില്‍ ചൗധരിയേയും പാട്ടുകള്‍ പാടുവാന്‍ ലതാമങ്കേഷ്‌കറേയും മന്നാ ദേയേയും രാമു കാര്യാട്ട് അണിനിരത്തി.
ഇതില്‍ ലതാ മങ്കേഷ്‌കര്‍ ഒഴിച്ച് ബാക്കി എല്ലാവരും ചെമ്മീനിനു വേണ്ടി സഹകരിച്ചു. ഈണത്തിനനുസരിച്ച് പാട്ടെഴുതുന്ന പ്രക്രിയ മലയാളത്തില്‍ തുടങ്ങുന്നത് ചെമ്മീനിലൂടെയായിരുന്നു. സലീല്‍ ചൗധരി കൊടുത്ത ശീലുകള്‍ക്കുസരിച്ച് വയലാര്‍ എഴുതിയ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായി മാറി.
'പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
കന്നിത്താമരപ്പൂമോളേ ...'എന്നിങ്ങനെയുള്ള നാടന്‍ ശീലുകള്‍ കേരളീയര്‍ക്ക് ഒരു പുതിയ അനുഭവമായി മാറി.
'കടലിനക്കരെ പോണോരേ കാണാപൊന്നിന് പോണോരെ
പോയ് വരുമ്പോള്‍ എന്തു കൊണ്ടു വരും..'
എന്ന ഗാനം ലതാമങ്കേഷ്‌കറെ കൊണ്ട് പാടിക്കാനാണ് സംവിധായകന്‍ രാമുകര്യാട്ട് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഉച്ചാരണം ശരിയാകാത്തതിന്റെ പേരില്‍ അവര്‍ ആ ഉദ്യമത്തില്‍ നിന്ന് പിന്മാറുകയും പിന്നീട് യേശുദാസ് ആ ഗാനം പാടുകയുമാണുണ്ടായത്.
ലോകത്തെമ്പാടുമുള്ള വിരഹ കാമുകന്മാരുടെ ഹൃദയ വേദനയായി മാറിയ 'മാനസ മൈന' പാടിയത് മന്നാ ദേ എന്ന ഹിന്ദി ബംഗാളി ഗായകനായിരുന്നു. മലയാളം നാവിനു വഴങ്ങുന്നില്ലെന്ന് പറഞ്ഞ് ആദ്യം അദ്ദേഹവും ഈ പാട്ട് പാടുന്നതില്‍ നിന്നും പിന്മാറി. പക്ഷെ മന്നാ ദേയുടെ മലയാളിയായ ഭാര്യ കണ്ണൂര്‍ സ്വദേശിനിയായ സുലോചന കൊടുത്ത പ്രോത്സാഹനത്താല്‍ അവസാനം അദ്ദേഹം തന്നെ ആ പാട്ടുപാടി വിജയിപ്പിച്ചു .
ആലപ്പുഴ ജില്ലയിലെ പുറക്കാട്ട് കടപ്പുറത്തായിരുന്നു ചെമ്മീനിന്റെ ഷൂട്ടിംഗ് ആദ്യം ആരംഭിച്ചത്. എന്നാല്‍ അവിടെ ചില മത്സ്യത്തൊഴിലാളികള്‍ പ്രശ്‌നം ഉണ്ടാക്കിയതിന്റെ പേരില്‍ പിന്നീട് തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക കടപ്പുറത്ത് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടി വന്നു .
സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പേ ആകാശവാണിയിലൂടെയുള്ള ചലച്ചിത്ര ഗാനപ്രക്ഷേപണത്തിന് തുടക്കം കുറിക്കുന്നതും ചെമ്മീനിലൂടെയായിരുന്നു .
കേരളത്തിന്റെ കടലോരങ്ങളില്‍ മാത്രം കണ്ടുവരുന്ന അത്ഭുത പ്രതിഭാസമായ ചാകര മത്സ്യത്തൊഴിലാളികള്‍ക്ക് എന്നും ഒരു ഉത്സവമായിരിക്കും. ആ ഉത്സവാന്തരീക്ഷം വയലാര്‍ വാക്കുകളിലൂടെ വരച്ചിടുകയാണ്.
'പുത്തന്‍ വലക്കാരേ
പുന്നപ്പറക്കാരേ പുറക്കാട്ട് കടപ്പുറത്ത് ചാകര
ചാകര ചാകരാ..'
യേശുദാസും പി.ലീലയും ഉദയഭാനുവും ശാന്ത പി നായരുമാണ് ഈ ഗാനം ആലപിച്ചത്.
തകഴി ശിവശങ്കരപ്പിള്ള രചിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'ചെമ്മീന്‍ ' എന്ന നോവലിന് ഇതിവൃത്തമായത് കേരളത്തിലെ തുറകളില്‍ നിലനിന്നിരുന്ന ഒരു വിശ്വാസമാണ്. കടലില്‍ പോകുന്ന മുക്കുവന്റെ ജീവന്‍ കരയിലിരിക്കുന്ന അരയത്തിപ്പെണ്ണിന്റെ ചാരിത്ര്യത്തിലാണെന്ന ആ വിശ്വാസം കാലാകാലങ്ങളായി തുറകളിലെ മത്സ്യത്തൊഴിലാളികളില്‍ രൂഢമായിരുന്നു.
ഈ വിശ്വാസങ്ങളെ വയലാര്‍ മനോഹരമായ ഒരു ഗാനത്തിലൂടെ അവതരിപ്പിച്ചത് സലില്‍ ചൗധരി കൊടുത്ത ഈണത്തിനനുസരിച്ചായിരുന്നു എന്നുള്ളത് ഇന്നും നിത്യ വിസ്മയം .
'പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി അരയത്തിപ്പെണ്ണ് തപസ്സിരുന്ന്
അവനെ കടലമ്മ കൊണ്ടുവന്ന്
അരയന്‍ തോണിയില്‍ പോയാലെ
അവന് കാവല് നീയാണേ ഹോയ് ഹോയ്
നിന്നാണേ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല ...'
തകഴിയുടെ മഹത്തായ നോവലിന്റെ ഇതിവൃത്തം മുഴുവന്‍ വയലാര്‍ ഏതാനും വരികളിലൂടെ വരച്ചിട്ടപ്പോള്‍ കടലും കടലിന്റെ മക്കളുടെ ജീവിതവും കേരളക്കര അക്ഷരാര്‍ത്ഥത്തില്‍ ഏറ്റുപാടുകയാണുണ്ടായത് .
ചെമ്മീനിലെ നിത്യഹരിത ഗാനങ്ങള്‍ ഇന്നും മലയാളക്കരയ്ക്ക് ഒരു അത്ഭുതമായി നിലനില്‍ക്കുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
1965 ആഗസ്റ്റ് 19-ന് 'ചെമ്മീന്‍ ' എന്ന ചലച്ചിത്രകാവ്യം തിയേറ്ററുകളിലെത്തി. ഒരു മലയാള സിനിമയുടെ പരസ്യം ആദ്യമായി മലയാളദിനപത്രങ്ങളില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും ചെമ്മീനിന്റെ ചരിത്രരേഖയാണ്.
കേരളത്തില്‍ ആദ്യമായി ഒരു നഗരത്തില്‍ രണ്ടു തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ സിനിമയായിരുന്നു ചെമ്മീന്‍ .എറണാകുളം ശ്രീധറിലും പത്മയിലും ഈ ചിത്രം ഒരേസമയം പ്രദര്‍ശിപ്പിച്ചു.
ആദ്യമായി ഒരു മലയാള ചലച്ചിത്രം പ്രസിഡന്റിന്റെ സ്വര്‍ണമെഡലിന് അര്‍ഹമാകുന്നത് അക്കാലത്ത് ഒരു വലിയ വാര്‍ത്തയായി ദിനപത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മലയാളത്തിന്റെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ സ്വര്‍ണമെഡലായിരുന്നു അത്. അതുവരേയ്ക്കും ദക്ഷിണേന്ത്യക്കാരെ മൊത്തം ' മദ്രാസി ' എന്ന് വിളിച്ച് കളിയാക്കിയിരുന്ന ഉത്തരേന്ത്യക്കാര്‍ക്ക് ദക്ഷിണേന്ത്യയില്‍ കേരളം എന്നൊരു സംസ്ഥാനമുണ്ടെന്നും അവിടെ 'മലയാളം ' എന്നൊരു മനോഹരഭാഷയുണ്ടെന്നും അറിയുന്നത് 'ചെമ്മീന്‍ ' ദേശീയ പത്രങ്ങളുടെ തലക്കെട്ടില്‍ സ്ഥാനം പിടിച്ചതോടെയാണ്.
'കണ്മണി ബാബു' എന്ന് പിന്നീടറിയപ്പെട്ട ഇസ്മയില്‍ ബാബു സേട്ടാണ് വെറും ഇരുപതാമത്തെ വയസ്സില്‍ പ്രസിഡന്റിന്റെ കയ്യില്‍ നിന്നും സുവര്‍ണ്ണകമലം നേരിട്ടു വാങ്ങാന്‍ കഴിഞ്ഞ ഇന്ത്യയിലെ ഒരേയൊരു നിര്‍മ്മാതാവ്. ഒമ്പതുലക്ഷം രൂപയായിരുന്നത്രെ ചെമ്മീന്‍ നിര്‍മ്മിക്കാനായി ചിലവായത്. ഏകദേശം 40 ലക്ഷം രൂപയോളം ഈ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തിന് ലാഭവിഹിതം കിട്ടിയതായും അറിയുന്നു.
എറണാകുളത്തെ പ്രശസ്തമായ കവിത എന്ന 70 എം എം തിയേറ്റര്‍ ചെമ്മീനില്‍ നിന്ന് കിട്ടിയ ലാഭത്തില്‍ നിന്നാണ് നിര്‍മ്മിച്ചതത്രെ !
ചെമ്മീന്‍ പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തപ്പെടുന്ന ആദ്യ ചലച്ചിത്രമാണ് ചെമ്മീന്‍.
ഈ സിനിമ നിര്‍മ്മിക്കാനായി ആദ്യം മുന്നോട്ടുവന്ന വൈദ്യനാഥരുടെ മകള്‍ കണ്മണിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കണ്മണി ഫിലിംസിന്റെ പേര് മാറ്റാനോ, രാമു കാര്യാട്ട് ആവശ്യപ്പെട്ടിട്ടും പരീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉള്ള അവസരം സ്‌നേഹപൂര്‍വ്വം നിരസിച്ച ഇസ്മയില്‍ ബാബുസേട്ട് എന്ന നിര്‍മ്മാതാവിന്റെ മനസ്സിന്റെ വലിപ്പത്തിന് ഇന്നും സമാനതകള്‍ ഇല്ല .
മലയാള സിനിമയിലെ ഇതിഹാസ ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചെമ്മീന്‍ പുറത്തിറങ്ങിയിട്ട് ഇന്ന് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്.
കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പകര്‍ന്നാടിയ ചെമ്പന്‍ കുഞ്ഞും, സത്യന്‍ അനശ്വരമാക്കിയ പളനിയും, ഷീലയുടെ അഭിനയ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രമായ കറുത്തമ്മയും, മധു എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ എക്കാലത്തെയും മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന പരീക്കുട്ടിയുമെല്ലാം മലയാളികളുടെ മനസ്സില്‍ ഇന്നും സജീവ സാന്നിദ്ധ്യമായി ജീവിക്കുന്നു. ലോകത്തെമ്പാടുമുള്ള ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമാണ് രാമു കാര്യാട്ട് അനശ്വരമാക്കിയ 'ചെമ്മീന്‍ 'എന്നു പറയുവാന്‍ നാം രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
( സതീഷ് കുമാര്‍ വിശാഖപട്ടണം
പാട്ടോര്‍മ്മകള്‍ @365 -
9030758774 )