ആപ്പുകള്‍ നോക്കി വര്‍ക്കൗട്ട് ചെയ്യുന്നവര്‍ സൂക്ഷിക്കുക! നിന്‍ടെന്‍ഡോ സ്വിച്ചിലെ ഫിറ്റ്നസ് ഗെയിമില്‍ വ്യായാമ വീഡിയോ ഗെയിം കളിച്ച സ്ത്രീക്ക് പക്ഷാഘാതവും അന്ധതയും; ജപ്പാനിലെ സംഭവം കരുതലോടെ കാണണമെന്ന് ആരോഗ്യ വിദഗ്ധര്‍

ആപ്പുകള്‍ നോക്കി വര്‍ക്കൗട്ട് ചെയ്യുന്നവര്‍ സൂക്ഷിക്കുക!

Update: 2025-09-17 07:21 GMT

ജനപ്രിയ വീഡിയോ ഗെയിം സംവിധാനമായ നിന്‍ടെന്‍ഡോ സ്വിച്ചില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീക്ക് പക്ഷാഘാതവും താല്‍ക്കാലികമായി അന്ധതയും ബാധിച്ചതായി റിപ്പോര്‍ട്ട്. 25 വയസ്സുള്ള ഇവര്‍ വ്യായാമ വീഡിയോ ഗെയിം കളിച്ചതിനെ തുടര്‍ന്നാണ് ഈ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായത് എന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ജപ്പാനിലാണ് ഈ സംഭവം നടന്നത്. നിന്‍ടെന്‍ഡോ സ്വിച്ചിലെ ഫിറ്റ്നസ് ഗെയിമായ റിംഗ് ഫിറ്റ് അഡ്വഞ്ചര്‍

ഉപയോഗിച്ചതാണ് ഇവരെ കുഴപ്പത്തിലാക്കിയത്. നേരത്തേ് മൂന്ന് തവണ യാതൊരു അപകടവുമില്ലാതെ ഇവര്‍ കളിച്ചിട്ടുള്ള ഈ ഗെയിമില്‍, ഒരു പ്രത്യേക വളയത്തിന്റെ ആകൃതിയിലുള്ള കണ്‍ട്രോളറാണ് ഉപയോഗിക്കുന്നത്. വ്യക്തിയുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനായി കാലിന് ചുറ്റും പോകുന്ന ഒരു സ്ട്രാപ്പ് ധരിച്ചുകൊണ്ട് ആ വ്യക്തി തള്ളുകയും വലിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രവര്‍ത്തന രീതി.

റിംഗ് കണ്‍ട്രോളര്‍ ഉപയോഗിച്ച് ഫിറ്റ്നസ് നടത്തുന്ന വേളയില്‍ പെട്ടെന്നാണ് അവരുടെ കഴുത്തിന്റെ ഇടതുവശത്ത് ശക്തിയായ വേദന അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് അവര്‍ ഫിറ്റ്നസ് നടത്തുന്നത് നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവരുടെ ശരീരത്തിന്റെ ഇടതുവശം മരവിക്കുകയും കാഴ്ച പെട്ടെന്ന് മങ്ങുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ഗെയിമിലെ തീവ്രവും ആവര്‍ത്തിച്ചുള്ളതുമായ ചലനങ്ങള്‍ അവരുടെ കഴുത്തിലെ ഒരു ദുര്‍ബലമായ ധമനിയില്‍ അങ്ങേയറ്റത്തെ സമ്മര്‍ദ്ദം ചെലുത്തിയെന്നു അതിന്റെ ആന്തരിക പാളിയില്‍ ഒരു ചെറിയ കീറല്‍ ഉണ്ടാക്കി എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനെ വെര്‍ട്ടെബ്രല്‍ ആര്‍ട്ടറി ഡിസെക്ഷന്‍ എന്നാണ് വിളിക്കുന്നത്. ഇതിനെ തുടര്‍ന്ന് അവരുടെ തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥാ വിശേഷം ഉണ്ടായി എന്നാണ്്

കരുതപ്പെടുന്നത്.

ഇങ്ങനെയാണ് അവര്‍ക്ക് പക്ഷാഘാതവും കാഴ്ചക്കുറവും ഉണ്ടായത്. ഗെയിമിലെ ആവര്‍ത്തിച്ചുള്ള തലയ്ക്കു മുകളിലൂടെയുള്ള ചലനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഇതിന് കാരണമായത് എന്നാണ് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഒരു വിശദീകരണം അവര്‍ നല്‍കുന്നില്ല. ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഫിറ്റ്നസ് മികച്ച ഉപാധി ആണെങ്കിലും ഇത്തരം പുതിയ ഗെയിമുകള്‍ അനുകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ജപ്പാനിലെ ഈ ഇരുപത്തഞ്ചുകാരിയുടെ ആരോഗ്യം വീണ്ടെടുക്കാനായി ഡോക്ടര്‍മാര്‍ ത്രോംബേക്ടമി എന്ന ചികിത്സാ രീതിയും പരീക്ഷിച്ചിരുന്നു. ഏതായാലും 14 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അവര്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Tags:    

Similar News