കുവൈറ്റ് പ്രവാസി വിദ്ദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി

Update: 2025-09-24 10:58 GMT

കുവൈറ്റ് സിറ്റി : പ്രവാസി വിദ്ദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെനല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. കുവൈറ്റ് പ്രവാസിയായ ജേക്കബ് വര്‍ഗീസ് മുല്ലന്‍പാറക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വികാസ് മഹാജന്‍ ഉത്തരവിട്ടത്. നഴ്‌സിംഗ് പഠനത്തിനുശേഷം പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബംഗളൂരുവിലുള്ള ഡിയാന കോളേജ് ഓഫ് നഴ്‌സിങ്ങില്‍ ചേര്‍ന്ന ജേക്കബ് 2021 ല്‍ ജോയിന്‍ ചെയ്ത സമയത്ത് മുഴുവന്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിരുന്നു.

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പഠനം അവസാനിപ്പിച്ച ജേക്കബ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടുവര്‍ഷത്തെ മുഴുവന്‍ ഫീസും നല്‍കിയെങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കൂ എന്ന കോളേജിന്റെ നിലപാടാണ് ഡല്‍ഹി ഹൈകോടതില്‍ ചോദ്യം ചെയ്യപ്പെട്ടത്.

ഏതാനും വര്‍ഷങ്ങളായി കുവൈറ്റില്‍ ജോലിചെയ്യുന്ന പ്രവാസിയുടെ ബലഹീനത മുതലെടുത്തുകൊണ്ടു ലക്ഷങ്ങള്‍ മുടക്കിയാലേ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കൂ എന്ന സാഹചര്യത്തില്‍ , വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ജേക്കബ് പ്രവാസി ലീഗല്‍ സെല്ലിനെ സമീപിക്കുകയായിരുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി യുജിസി യോട് ഇക്കാര്യത്തില്‍ കോളേജിനെതിരെ ഉചിതമായ നടപടിയെടുക്കണം എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാനും യുജിസിക്ക് നിര്‍ദേശവും നല്‍കി. അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസില്‍ ജെയ്‌സണ്‍ എന്നിവര്‍ ഹര്‍ജിക്കാരനായി ഹൈക്കോടതിയില്‍ ഹാജരായി.

നഴ്‌സുമാരുടെ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും ഉത്തരവുകള്‍ നേടിയിരുന്നു. എങ്കിലും പല തരത്തിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും നിലനില്‍കുന്നതായും ഇത്തരം സാഹചര്യത്തില്‍ പ്രവാസി ലീഗല്‍ സെല്‍ നേടിയെടുത്ത വിധിയുടെ ആനുകൂല്യം ഇത്തരം പ്രശ്‌നമുള്ളവര്‍ക്കു പ്രയോജനകരമാണെന്നും പ്രവാസി ലീഗല്‍ സെല്‍ വക്താവ് സുധീര്‍ തിരു നിലത്ത്, കണ്‍ട്രിഹെഡ് ബാബു ഫ്രാന്‍സീസ് , ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍ , ജനറല്‍ സെക്രട്ടറി ഷൈജിത്ത് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Tags:    

Similar News