23ന് താന്‍ ജയിക്കുമ്പോള്‍ എസ് ഡി പിഐയുടേയും വെല്‍ഫയര്‍ പാര്‍ട്ടിയുടേയും പിന്തുണയോടെയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറയുമോ? സിപിഎമ്മിന്റെ 40 ശതമാനം വോട്ട് താന്‍ പിടിച്ചില്ലെങ്കില്‍ രണ്ടു ചെവിയും അരിഞ്ഞു തരാം...! കേരളത്തിലേക്ക് പടിഞ്ഞാറന്‍ കാറ്റ് വരും മുമ്പേ അന്‍വറിന്റെ നിലമ്പൂര്‍ തള്ളല്‍; വോട്ടെണ്ണി കഴിയുമ്പോള്‍ നിലമ്പൂരാന്‍ നിലം തൊടുമോ?

Update: 2025-06-11 12:40 GMT

നിലമ്പൂര്‍: ഇതുവരെ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ 'തള്ളുമായി' പിവി അന്‍വര്‍. എന്തും താന്‍ പറയുമെന്നതിന് തെളിവായി അന്‍വറിന്റെ പുതിയ പ്രസ്താവന. 23ന് താന്‍ ജയിക്കുമ്പോള്‍ എസ് ഡി പിഐയുടേയും വെല്‍ഫയര്‍ പാര്‍ട്ടിയുടേയും പിന്തുണയോടെയാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറയുമോ? സിപിഎമ്മിന്റെ 40 ശതമാനം വോട്ട് താന്‍ പിടിച്ചില്ലെങ്കില്‍ രണ്ടു ചെവിയും അരിഞ്ഞു തരാം.... ഇതാണ് മനോരമാ ന്യൂസിനോടുള്ള അന്‍വറിന്റെ പ്രഖ്യാപനം.

സാധാരണ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് എല്ലാ സ്ഥാനാര്‍ത്ഥികളും പറയാറുണ്ട്. അതില്‍ ഒരാളുടേത് ഒഴിച്ച് ബാക്കിയെല്ലാം പൊളിയും. അങ്ങനെ പറയുന്നവരില്‍ ചിലര്‍ തോല്‍ക്കുമെന്ന് ആ പ്രസ്താവന കേള്‍ക്കുമ്പോഴേ എല്ലാവര്‍ക്കും അറിയാം. നിലമ്പൂരില്‍ പ്രചരണത്തില്‍ പോലും അന്‍വര്‍ അത്ര കണ്ട് സാന്നിധ്യമായിട്ടില്ല. ചാനലുകളിലെ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ചര്‍ച്ചകളില്‍ പോലും അന്‍വര്‍ നിറയുക. അങ്ങനെയുള്ള അന്‍വറാണ് ജയിക്കുമെന്ന് പറയുന്നത്. ഇതിനൊപ്പം സിപിഎമ്മിന്റെ നാല്‍പത് ശതമാനം വോട്ട് കൂടി പിടിക്കുമെന്നും പറയുന്നു. ഇത് സംഭവിച്ചില്ലെങ്കില്‍ രണ്ടു ചെവിയും അരിയുമെന്ന് അന്‍വര്‍ പറയുമ്പോള്‍ ഈ പ്രസ്താവനയിലെ ഒന്നും ഒരിക്കലും നടക്കില്ലെന്ന് മലയാളിയും ചര്‍ച്ച ചെയ്യുന്നു. നാളെ മുതല്‍ കാലവര്‍ഷം ശക്തമാക്കി പടിഞ്ഞാറന്‍ കാറ്റ് കേരളത്തില്‍ സജീവമാകുമെന്നാണ് പ്രവചനം. ഇതിനിടെയാണ് നിലമ്പൂരിലെ അന്‍വറിന്റെ പ്രഖ്യാപനം കേട്ട് മലയാളി ഞെട്ടുന്നത്. 23ന് ഈ പ്രസ്താവനയില്‍ എന്തു മറുപടി അന്‍വര്‍ നല്‍കുമെന്നത് അറിയാനാണ് കേരളത്തിന്റെ കൗതുകം നീളുന്നത്.

പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കാനുളള ശ്രമത്തിലാണ് പ്രധാന സ്ഥാനാര്‍ഥികള്‍. വരുംദിനങ്ങളില്‍ മഴ കനക്കാനിടയുണ്ടെന്ന കാലാവസ്ഥാ സൂചനകള്‍ക്കിടെ പ്രചാരണച്ചൂടൊഴിയാതെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടുതന്നെ വോട്ടു തേടാനുള്ള ശ്രമത്തിലായിരുന്നു പ്രധാന സ്ഥാനാര്‍ഥികള്‍. പക്ഷേ ഇത്തരം പ്രചരണമൊന്നും അന്‍വര്‍ നടത്തുന്നില്ല. മറിച്ച് വാര്‍ത്താ സമ്മേളനങ്ങളില്‍ മാത്രമാണ് ശ്രദ്ധ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പെന്‍ഷന്‍ വിവാദം എന്നിവയ്ക്കു പിന്നാലെ അനന്തു എന്ന വിദ്യാര്‍ഥി ഷോക്കേറ്റു മരിക്കാനിടയായ സാഹചര്യം തുടങ്ങിയവയായിരുന്നു ഇതുവരെയുള്ള പ്രചാരണത്തിലെ ചൂടേറിയ വിഷയങ്ങളെങ്കില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനു പ്രഖ്യാപിച്ച പിന്തുണയായിരുന്നു പ്രചാരണവേദികളില്‍ ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്.

നിലമ്പൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് വലിയ പ്രചരണമാണ് നടത്തുന്നത്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് മുന്നോട്ടുപോകുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് ആരോപണമുയര്‍ത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, പിന്നിട്ട രണ്ടു ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും ഉണ്ടായ വര്‍ഗീയ കൂട്ടുകെട്ട് നിലമ്പൂരിലും ആവര്‍ത്തിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. സിപിഎമ്മിന് പിന്തുണ കൊടുക്കുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാര്‍ട്ടിയാകുകയും യുഡിഎഫിനെ പിന്തുണയ്ക്കുമ്പോള്‍ വര്‍ഗീയ പാര്‍ട്ടിയാകുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സിപിഎമ്മിന്റെതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇതിനു മറുപടി നല്‍കിയത്.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ, പഞ്ചായത്ത് പര്യടനം തുടരുകയാണ്. ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രചാരണം കേന്ദ്രീകരിച്ചത്. പ്രചാരണപരിപാടികളുടെ തുടക്കത്തില്‍ അസാന്നിധ്യത്തില്‍ എതിര്‍പക്ഷം ചര്‍ച്ചയാക്കിയ മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ചുങ്കത്തറയിലെ വിവിധ പ്രചാരണപരിപാടികളില്‍ പങ്കെടുത്തു. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജും പ്രചരണത്തില്‍ സജീവമാണ്. ഉപതിരഞ്ഞെടുപ്പിലെ ഇടതുസ്ഥാനാര്‍ഥി സിപിഎമ്മിലെ എം.സ്വരാജിന്റെ ഒന്നാം ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ആറു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റി മേഖലയുമാണ് ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി സ്വരാജ് പ്രചാരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മലപ്പുറത്തുണ്ടായിരുന്ന ദിനത്തില്‍ മലപ്പുറത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും നിലമ്പൂര്‍ തന്നെയായിരുന്നു പ്രധാന വിഷയം.

ഉപതിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച നിലമ്പൂരില്‍ അരയും തലയും മുറുക്കി യുഡിഎഫ് നേതൃത്വവും സജീവമാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരാണ് പ്രചാരണം ഏകോപിപ്പിക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങി യുഡിഎഫ് നേതാക്കളുടെ നീണ്ടനിരയും നിലമ്പൂരിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ചെവിയറക്കുമെന്ന പ്രസ്താവനയുമായി പിടിച്ചു നില്‍ക്കാനുള്ള അന്‍വറിന്റെ ശ്രമവും.

Similar News