രഹസ്യമായി പൂന്തുറയിലെ വീട്ടിലെത്തി മടങ്ങുമ്പോള്‍ കാര്‍ ഡാന്‍സാഫ് സംഘത്തിന്റെ കണ്ണില്‍ പെട്ടു; ചേസ് ചെയ്ത് സ്റ്റേഷന്‍ കടവില്‍ എത്തിച്ചപ്പോള്‍ വളഞ്ഞിട്ട് പിടിച്ച് തുമ്പ പൊലീസ്; ജൂനിയര്‍ അഭിഭാഷകയെ തല്ലിച്ചതച്ച സീനിയര്‍ ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് സുഹൃത്തിന്റെ വീട്ടില്‍; പിടിയിലായത് വാഹനങ്ങള്‍ മാറി മാറി കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് സുഹൃത്തിന്റെ വീട്ടില്‍

Update: 2025-05-15 15:47 GMT

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍, പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസിനെ പിടികൂടിയത് പൂന്തുറയിലുള്ള വീട്ടിലെത്തി മടങ്ങുമ്പോള്‍. പളളിത്തുറയിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. സുഹൃത്തിനൊപ്പം കാറില്‍ മടങ്ങുമ്പോള്‍ ഡാന്‍സാഫ് സംഘമാണ് കാര്‍ കണ്ടെത്തിയത്. ഡാന്‍സാഫ് കാറിനെ പിന്തുടര്‍ന്ന് സ്റ്റേഷന്‍ കടവില്‍ എത്തിച്ചപ്പോള്‍ തുമ്പ പൊലീസ് കാര്‍ വളഞ്ഞ് പിടികൂടുകയായിരുന്നു.

പ്രതി കഴക്കൂട്ടം ഭാഗത്തേക്കു കാറില്‍ പോകുന്നതായി വഞ്ചിയൂര്‍ എസ്എച്ചഒയ്ക്ക് നേരത്തെ വിവരം കിട്ടിയിരുന്നു. പൊലീസ് വ്യാപകമായി തിരയുന്നതിനിടെ, വാഹനങ്ങള്‍ മാറി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഡാന്‍സാഫ് സംഘവും തുമ്പ പൊലീസും ചേര്‍ന്നു പ്രതിയെ പിടികൂടുകയായിരുന്നു.

തുമ്പ സ്റ്റേഷനില്‍ നിന്ന് വഞ്ചിയൂര്‍ സ്റ്റേഷനിലേക്ക് എത്തിച്ച ബെയ്ലിന്‍ ദാസിനെ ചോദ്യം ചെയ്തതിന് ശേഷം നാളെ കോടതിയില്‍ ഹാജരാക്കും. ശ്യാമിലിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നും അപ്പോഴത്തെ ദേഷ്യത്തില്‍ സംഭവിച്ചതാണെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമാണ് സെഷന്‍സ് കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ബെയ്‌ലിന്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, പ്രതിയെ പിടികൂടിയതില്‍ സന്തോഷമെന്നും കേരള പൊലീസിന് നന്ദിയെന്നും മര്‍ദ്ദനമറ്റ അഭിഭാഷക ശ്യാമിലി ജസ്റ്റില്‍ പ്രതികരിച്ചു. ജൂനിയര്‍ അഭിഭാഷകയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായി ആക്രമിച്ചുവെന്നാണ് പരാതിക്കാരി ശ്യാമിലി ജസ്റ്റിന്‍ ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതി. ബോധപൂര്‍വ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിന്‍ ദാസ് വാദിക്കുന്നു. ബെയിലിന്‍ ദാസിന്റെ ഭാര്യക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് വഞ്ചിയൂര്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പോലീസ് ബെയ്ലിന്‍ ദാസിനെതിരെ കേസെടുത്തിരിക്കുന്നത്. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു സംഭവം. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സീനിയര്‍ അഭിഭാഷകന്‍ യുവതിയെ മര്‍ദിച്ചതെന്നാണ് വിവരം. യുവതി ജനല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. മുഖത്ത് ചതവുണ്ടായിരുന്നു.

യുവജന കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നേരത്തെ ബെയ്ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍നിന്ന് താത്കാലികമായി പുറത്താക്കിയിരുന്നു. ബെയ്‌ലിന്‍ ദാസിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ബാര്‍ അസോസിയേന്‍ ബാര്‍ കൗണ്‍സിലിന് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    

Similar News