ചൈനയെ പൂര്‍ണമായും കൈവിടാനൊരുങ്ങി ആപ്പിള്‍; ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ ലോട്ടറി അടിച്ചത് ഇന്ത്യക്ക്; ഐഫോണ്‍ നിര്‍മാണം പൂര്‍ണമായും നീക്കുന്നത് ഇന്ത്യയിലേക്ക്; ആപ്പിള്‍ സിറ്റികള്‍ കെട്ടിപ്പടുക്കാന്‍ ഇന്ത്യന്‍ നഗരങ്ങള്‍

Update: 2025-04-26 06:00 GMT

ചെന്നൈ: അമേരിക്കയും ചൈനയുമായുള്ള വ്യാപാരയുദ്ധം മുറുകുമ്പോള്‍ ചൈനയെ പൂര്‍ണമായും കൈവിടാന്‍ ഒരുങ്ങി ആഗോള ഭീമനായ ആപ്പിള്‍ കമ്പനി. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇതിലൂടെ ചൈനയില്‍ ജോലി നഷ്ടമാകുന്നത്. എന്നാല്‍ ചൈനയുടെ നഷ്ടത്തില്‍ ലോട്ടറിയടിക്കുന്നത് ഇന്ത്യക്കാണ്. ഐഫോണ്‍ നിര്‍മ്മാണം പൂര്‍ണമായും ഇനി നീക്കുന്നത് ഇന്ത്യയിലേക്കാണ്. ഇനി അങ്ങോട്ട് ആപ്പിള്‍സിറ്റികള്‍ കെട്ടിപ്പടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ നഗരങ്ങള്‍.

നിലവില്‍ തൊണ്ണൂറ് ശതമാനത്തോളം ഐഫോണുകളും നിര്‍മ്മിക്കുന്നത് ചൈനയിലാണ്. ട്രംപിന്റെ വ്യാപാര താരിഫുകള്‍ കാരണം അമേരിക്കയില്‍ വില്‍ക്കുന്ന എല്ലാ ഐഫോണുകളുടേയും ഉത്പ്പാദനം ഇന്ത്യയിലേക്ക് മാറ്റാനാണ് ആപ്പിള്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്് ചെയ്യുന്നത് അടുത്ത വര്‍ഷം തന്നെ ആപ്പിള്‍ ഐഫോണിന്റെ നിര്‍മ്മാണം ചൈനയിലേക്ക് മാറ്റുമെന്നാണ്. ആപ്പിള്‍ ലോകമെമ്പാടും പ്രതിവര്‍ഷം 220 ദശലക്ഷത്തിലധികം ഐഫോണുകളാണ് വില്‍ക്കുന്നത്. അവയില്‍ 60 ദശലക്ഷവും അമേരിക്കയിലാണ് വില്‍ക്കുന്നത്.

അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഐ ഫോണ്‍ രൂപകല്‍പ്പന ചെയ്തത് എങ്കിലും ഇതിന്റെ 90 ശതമാനവും നിര്‍മ്മിക്കപ്പെടുന്നത് ചൈനയിലാണ്. എങ്കിലും ട്രംപ് താരിഫിലൂടെ ലക്ഷ്യമിടുന്നത് ചൈനയെ തന്നെയാണ്. നിലവില്‍ 10 മുതല്‍ 15 വരെ ശതമാനം ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്നത് ഇന്ത്യയിലാണ്. അടുത്ത വര്‍ഷം അവസാനത്തോടെ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന 60 ദശലക്ഷത്തോളം ഐഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചതായിരിക്കും എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഐഫോണ്‍ ഉല്‍പ്പാദനം ഇരട്ടിയാക്കുക എന്നതാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് ആപ്പിള്‍ ചൈനയില്‍ മൂന്ന് ട്രില്യണ്‍ ഡോളറാണ് മുതല്‍മുടക്കിയത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ട്രംപ് വന്‍തോതില്‍ താരിഫ് ഏര്‍പ്പെടുത്തിയിരുന്നു എങ്കിലും സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇളവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് താത്ക്കാലികം ആണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ചൈനയുടെ മേല്‍ ചുമത്തിയ വന്‍ നികുതി കാരണം പല ഇലക്ട്രോണിക്സ് സാധനങ്ങളുടയും വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

ആപ്പിള്‍ കമ്പനി അടുത്തയാഴ്ചയാണ് അവരുടെ സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തു വിടുന്നത്. ട്രംപിന്റെ വന്‍ താരിഫ് നിരക്കുകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഐഫോണുകള്‍ പോലുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങളെ ആയിരിക്കുമെന്ന് വിദഗ്ധര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Similar News