കല്യാണിക്ക് കണ്ണീരോടെ വിട നല്‍കി നാട്; ചേതനയറ്റ ശരീരം കാണാന്‍ മറ്റക്കുഴിയിലെ വീട്ടിലേക്ക് എത്തിയത് നിരവധി ആളുകള്‍; തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയുടെ സംസ്‌കാരം പൂര്‍ത്തിയായി; സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി; അന്വേഷണം തുടരുന്നുവെന്ന് പോലീസ്
നെടുമ്പാശേരി: കല്യാണിക്ക് നാടിന്റെ വിട. പിതൃവീട്ടിലേക്കുള്ള യാത്രാമധ്യേ അമ്മ മൂന്ന് വയസ്സുകാരിയെ പുഴയിലേയ്ക്ക് തള്ളിയിട്ട് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല നാട്ടുകാര്‍ക്ക്. തിരുവാണിയൂര്‍ പൊതു ശ്മശാനത്തില്‍ നടന്ന സംസ്‌കാരത്തില്‍ കുടുംബവും ബന്ധുക്കളും നാട്ടാരും പങ്കെടുത്തു.
മറ്റക്കുഴിയിലെ അങ്കണവാടിയില്‍ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയ അമ്മ സന്ധ്യ, മൂഴിക്കുളം പാലത്തിനടുത്ത് പുഴയില്‍ തള്ളിയെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കുട്ടിയുടെ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അച്ഛന്റെ വീട്ടിലേക്ക് എത്തിച്ച കല്യാണയുടെ മൃതശരീരം കാണാന്‍ ഒരു നാട് മുഴുവനും ഉണ്ടായിരുന്നു. കളികളും ചിരികളും ഇല്ലാത്ത ആ കുരുന്നിന്റെ ചേതനയറ്റ ശരീരം കണ്ട് എല്ലാവരും കരച്ചില്‍ അടക്കാനാകാതെ നിന്നു.
കല്ല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും, അന്വേഷണം തുടരുന്നതായും എറണാകുളം റൂറല്‍ എസ്.പി എം. ഹേമലത പറഞ്ഞു. കുട്ടിയെ പുഴയിലേയ്ക്ക് തള്ളിയ സമയത്തെ ഇടനിലക്കാരോ സഹായിയോ ഉണ്ടായിരുന്നോ എന്നതടക്കം സംബന്ധിച്ച വിവരങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്താലെ വ്യക്തമാകൂ. സന്ധ്യയുടെ മൊഴികളില്‍ പ്രത്യക്ഷ വ്യത്യാസങ്ങളുണ്ടെന്നും, അവരെ വൈദ്യപരിശോധനയ്ക്കും മാനസികാരോഗ്യ വിലയിരുത്തലിനും വിധേയമാക്കുമെന്നും എസ്.പി അറിയിച്ചു. കുടുംബത്തെ ചുറ്റിപ്പറ്റിയുണ്ടായ പ്രശ്‌നങ്ങളാണ് സംഭവം നടക്കാന്‍ കാരണമായതോ എന്നത് അന്വേഷിക്കുന്നതിനായി ബന്ധുക്കളുടേയും അയല്‍വാസികളുടേയും മൊഴികള്‍ രേഖപ്പെടുത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, സന്ധ്യയ്ക്ക് മാനസിക ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ബന്ധുക്കളുടെ ഈ അവകാശവാദവും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. കുഞ്ഞിന്റെ നിഷ്‌കളങ്കമായ ശരീരം അവസാനമായി കാണാനെത്തിയവരില്‍ പലരും കണ്ണീരോടെ വിടപറഞ്ഞു.
അമ്മ സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയില്‍ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നുമാണ് അമ്മ ആദ്യം പറഞ്ഞത്.
പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായെന്ന് സന്ധ്യ പറഞ്ഞത്. തുടര്‍ന്നാണു പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പിന്നീട് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വിശദമായ അന്വേഷണത്തിലാണ് അമ്മയാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്നു വ്യക്തമായത്.