അമ്മേ അമ്മേ എന്ന് നിലവിളിച്ച് മൃതദേഹത്തെ കെട്ടിപ്പിടിച്ച് എല്ലാം തകര്‍ന്ന് മകന്‍ എഡ്വിന്‍; അനിയത്തിമാരെ കെട്ടിപ്പിടിച്ച് വാവിട്ടുകരച്ചില്‍; പ്രതിഷേധം ഭയന്ന് പള്ളിയിലേക്കും വരാതെ ഭര്‍ത്താവ് നോബി; വീട്ടില്‍ കയറാതെ നാട്ടുകാര്‍; അമ്മയെ ഒരുകല്ലറയിലും മക്കളെ ഒരുമിച്ച് ഒരുകല്ലറയിലും; വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചുങ്കം പള്ളിയില്‍ സംസ്‌കാരം; ഷൈനിക്കും കുട്ടികള്‍ക്കും യാത്രാമൊഴി

ഷൈനിക്കും കുട്ടികള്‍ക്കും യാത്രാമൊഴി

Update: 2025-03-03 13:09 GMT

തൊടുപുഴ: ആകെ കലങ്ങി മറിഞ്ഞ മനസ്സുകള്‍. വേര്‍പാടിന്റെ വേദനയില്‍ ആകെ ഉലഞ്ഞുപോയ നിമിഷങ്ങള്‍. കുടുബപ്രശ്‌നങ്ങള്‍ വേട്ടയാടിയപ്പോള്‍, താങ്ങാനാവാതെ ജീവനൊടുക്കിയ ഷൈനി കുര്യനും (43)മക്കളായ അലീനയ്ക്കും (11), ഇവാനയ്ക്കും (10) ചുങ്കം നിവാസികളുടെ അന്ത്യയാത്രാമൊഴി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍, ചുങ്കം സെന്റ്. മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലായിരുന്നു സംസ്‌കാരം

ഭര്‍ത്താവ് നോബിയുമായി അകലുകയും, ജീവിതത്തില്‍ മറ്റൊരു അത്താണി ഇല്ലാതാവുകയും ചെയ്തപ്പോള്‍, ഷൈനിയുടെ മനസ്സൊരു നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഒടുവില്‍ മനസ്സിന്റെ പിടിവിട്ടപ്പോള്‍ പൊന്നോമനകളെയും കൂട്ടി വിടവാങ്ങി. ആ വേര്‍പാടിന്റെ ഞെട്ടലും വേദനയും സംസ്‌കാര ചടങ്ങിലും ഘനീഭവിച്ചു നിന്നു. അച്ഛന്‍ നോബിനൊപ്പം കഴിയുന്ന മകന്‍ എഡ്വിന് നേരേ നാട്ടുകാരില്‍ ചിലര്‍ പാഞ്ഞടുത്തു.

'നീ അച്ഛന്റെ കൂടെ ചേര്‍ന്നിട്ട് അമ്മയ്ക്ക് നേരേ കേസ് കൊടുത്തില്ലേടാ...' എന്നായിരുന്നു പരിഭവം കലര്‍ന്ന ആ രോഷപ്രകടനം. എന്നാല്‍ എഡ്വിനെ എങ്ങനെ പഴിക്കാനാവും. മുതിര്‍ന്നവരുടെ പോരിനിടയില്‍ പെട്ട് ഞെരുങ്ങുകയായിരുന്നു ആ പാവം. അമ്മയുടെ മൃതദേഹത്തിനരികെ അമ്മേ, അമ്മേ എന്ന് നിലവിളിച്ചുകൊണ്ട് എല്ലാം തകര്‍ന്ന് എഡ്വിന്‍ നിന്നു. ഇടയ്ക്ക് അനിയത്തിമാരുടെ മഞ്ചത്തെ കെട്ടിപ്പിടിച്ചും വാവിട്ടുകരഞ്ഞു. കണ്ടുനിന്നവരുടെ ഹൃദയത്തെ പിളര്‍ക്കുന്ന കാഴ്ചകള്‍.





എല്ലാറ്റിനും സാക്ഷിയായി ചുങ്കം നിവാസികള്‍, ഒന്നും വിശ്വസിക്കാനാവാതെ, കണ്ണീരടക്കാനാവാതെ നോക്കി നിന്നു. ഉച്ചയ്ക്ക് മുന്നൂമണിയോടെയാണ് ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ വീട്ടില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. നോബി അത്രമേല്‍ ഷൈനിയെ ദ്രോഹിച്ചത് അറിയാവുന്ന നാട്ടുകാര്‍ ആരും നോബിയുടെ വീട്ടിലേക്ക് എത്തിയില്ല. നോബിയുടെ വീട്ടില്‍, ബന്ധുക്കള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നാട്ടുകാര്‍ എല്ലാവരും പളളിയിലെ പൊതുദര്‍ശനത്തിനാണ് എത്തിയത്. 3.15 ഒാടെയാണ് വിലാപയാത്ര പളളിയില്‍ എത്തിയത്. പള്ളിയില്‍ വന്‍ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധം ഭയന്ന് ഷൈനിയുടെ ഭര്‍ത്താവ് നോബിയോ വീട്ടുകാരോ പള്ളിയിലേക്ക് എത്തിയില്ല. ഒടുവില്‍ ശുശ്രൂഷകള്‍ക്ക് ശേഷം അമ്മ ഷൈനിയെ ഒരു കല്ലറയിലും, മക്കള്‍ അലീനയെയും ഇവാനയെയും ഒരുമിച്ച് ഒരു കല്ലറയിലുമാണ് അടക്കിയത്.





എവിടേക്കാണ് ഇനി തിരികെ ചെല്ലരുതെന്ന് ഷൈനി ആഗ്രഹിച്ചത് അവിടെയാണ് അവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത് എന്നതും വിധിവൈപരീത്യമായി. ഭര്‍ത്താവ് നോബി ലൂക്കോസിന്റെ ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്നായിരുന്നു ഷൈനി ഭര്‍തൃവീട് വിട്ടിറങ്ങിയത്. എന്നാല്‍, സ്വന്തം വീട്ടിലെ ഇടവകയില്‍ അടക്കാതെ ഷൈനിയെയും മക്കളെയും ഭര്‍ത്താവിന്റെ ഇടവകയായ തൊടുപുഴയിലെ ചുങ്കം പള്ളി ഇടവകയിലെ സെമിത്തേരിയിലാണ് അടക്കം ചെയ്തത്.

ഷൈനിയുടെ ഇവകകയായ കാരിത്താസ് പള്ളി സെമിത്തേരിയില്‍ അടക്കാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍, മകനെ കൊണ്ട് പോലീസില്‍ പരാതി കൊടുത്തതോടെ ഷൈനിയുടെയും മക്കളുടെയും സംസ്‌ക്കാരം ഭര്‍തൃവീട്ടുകാരുടെ ഇടവകയായ ചുങ്കം പള്ളിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം പൊതുസമൂഹത്തില്‍ കടുത്ത എതിര്‍പ്പുയര്‍ന്ന സംഭവത്തില്‍ ചുങ്കം പള്ളിക്കാര്‍ ആദ്യം കുറികൊടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പിന്നീട് ഇതിന് സമ്മതം അറിയിച്ചു. മകളും കൊച്ചു മക്കളും നഷ്ടമായ വേദനയില്‍ തകര്‍ന്നിരിക്കുന്ന ഷൈനിയുടെ വീട്ടുകാരും ഇക്കാര്യത്തില്‍ കടുംപിടുത്തത്തിന് നിന്നതുമില്ല. ഇതോടെ ഇന്ന് തന്നെ ചുങ്കം പള്ളി സെമിത്തേരിയില്‍ ഇവര്‍ അന്തിയുറങ്ങുകയാണ്. അതേസമയം ദാരുണ സംഭവം അറിഞ്ഞ് നാട്ടുകാര്‍ അടക്കം കടുത്ത അമര്‍ഷത്തിലാണ്. മകനെ അമ്മയില്‍ നിന്നും അകറ്റാന്‍ ആസൂത്രിത ശ്രമങ്ങള്‍ തന്നെ നടന്നതായും ആരോപണമുണ്ട്.

ഒറ്റക്ക് പെണ്‍മക്കളെ പോറ്റാന്‍ കഴിയുന്നതിനെ ഓര്‍ത്ത് ആധി കൊണ്ടാണ് ഷൈനി മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. മികച്ചൊരു ജോലിക്കായി പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വെറുതേയാകുന്ന അവസ്ഥയുണ്ടായി. ജോലി ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ജോലിക്ക് പോകാന്‍ സാധിക്കാതെ കൂടുംബത്തെ നോക്കേണ്ടി വന്നതോടെ കരിയര്‍ ഗ്യാപ്പ് വന്നു. പിന്നീട് അവശ്യഘട്ടത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്ന് മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.

ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി ജീവിച്ചവള്‍ ആയിട്ടും ഷൈനി കുടുംബ വഴക്കിന്റെ പേരില്‍ വീട്ടില്‍ അന്യയായി. ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനത്തിന്റെ വഴിയിലായപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ അവര്‍ പരിശ്രമിച്ചു. എന്നാല്‍ ബിഎസ്സി നഴ്‌സിംഗ് ബിരുദം ഉണ്ടായിട്ടും 12 വര്‍ഷത്തെ കരിയര്‍ ബ്രേക്കിന്റെ പേരില്‍ അവര്‍ക്ക് പല ആശുപത്രികളും ജോലി നിഷേധിച്ചു. ഇതോടെയാണ് ആത്മഹത്യാ വഴിയിലേക്ക് അവര്‍ നീങ്ങിയത്.

12 ആശുപത്രികള്‍ ഷൈനി കുര്യന് ജോലി നിഷേധിച്ചു എന്നാണ് പുറത്തുവരുന്നത്. ഇതിന് ആശുപത്രികള്‍ മാനദണ്ഡമാക്കിയത് കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു. ഭര്‍ത്താവുമായി ഒരുമിച്ചു പോകാന്‍ കഴിയില്ലെന്ന ഘട്ടം വന്നതോടെ പെണ്‍മക്കളെ നോക്കാന്‍ ജോലി തേടിയ ഷൈനിക്ക് മുന്നില്‍ മറ്റു വഴികള്‍ ഇല്ലാതെയായി. അമ്മ മനസ്സിന്റെ ആധി കൂടിയയതോടെയാണ് മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. അതേസമയം ഷൈനിയും മക്കളും ജീവനൊടുക്കിയത് ഭര്‍ത്താവ് നോബി ലൂക്കോസ് ഇറാഖിലേക്ക് പോകുന്ന ദിവസമായിരുന്നു.

അതേസമയം ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ ക്‌നാനായ കുടുംബങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കിടയില്‍ അടക്കം രോഷത്തിനും ഇത് കാരണമായിട്ടുണ്ട്. കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധികളുമാണ് ഇവരെ ഒരുമിച്ചു ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇറാഖില്‍ മൈനിങ് വിഭാഗത്തില്‍ ജോലിയുള്ള തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ്് ഷൈനിയുടെ ഭര്‍ത്താവ്. ഭര്‍ത്താവ് പതിവായി ഷൈനിയുമായി വഴക്കിടുമായിരുന്നു. ഉപദ്രവം തുടങ്ങിയതോടെ 9 മാസം മുന്‍പ് രണ്ട് പെണ്‍കുട്ടികളുമായി ഷൈനി സ്വന്തം വീട്ടിലേയ്ക്ക് പോന്നു. മൂത്ത മകന്‍ പിതാവിനൊപ്പമായിരുന്നു താമസം. നോബിയുമായി ബന്ധം വേര്‍പ്പെടുത്തുന്നതിന് കേസ് നല്‍കിയിരുന്നു. എന്നാല്‍ ഹിയറിങിന് നോബി എത്തിയിരുന്നില്ല.

നോബിയുടെ കുടുംബവുമായി ബന്ധപ്പെട്ടു പോലും ഷൈനിക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി അയല്‍കൂട്ടത്തില്‍ നിന്നും ലോണെടുത്ത് പണം നല്‍കിയിരുന്നു ഷൈനി. എന്നാല്‍, ബന്ധങ്ങള്‍ വഷളായതോടെ ഈ പണം തിരിച്ചടക്കേണ്ട ബാധ്യത ഷൈനിയുടെ തലയിലാണ്. ഇതുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ടക്കാര്‍ പരാതി നല്‍കിയതോടെ കേസും കൂട്ടവുമായി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും ഷൈനിയെ അലട്ടിയിരുന്നു.

ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേണ്ടി ജോലിക്ക് പോകാനും ഷൈനി തയ്യാറായി. ബി.എസ്.സി നഴ്‌സായ ഈ വീട്ടമ്മയെ വിവാഹ ശേഷം ജോലിക്ക് പോകാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നു. ഇതോടെ വീട്ടില്‍ ഒതുങ്ങിയ അവര്‍ ജീവിതത്തിലെ അവശ്യഘട്ടത്തില്‍ ജോലിക്കായി പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍ പലരും കൈവിട്ടു. ക്‌നാനായ കമ്മ്യൂണിറ്റിയില്‍ പെട്ട ഇവര്‍ ഇടവകയുടെ തന്നെ വമ്പന്‍ ഹോസ്പ്പിറ്റലായ കാരിത്താസില്‍ ഒരു ജോലിക്കായി പരിശ്രമിച്ചു എന്നാല്‍, എന്നാല്‍, നഴ്‌സ് ജോലി ലഭിച്ചില്ല പകരം ഷൈനിക്ക് നഴ്സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്വന്തം വീട്ടില്‍ അമ്മ രോഗബാധിതയായതും മറ്റു പിന്തുണകള്‍ ലഭിക്കാത്തതുമാണ് കടുംകൈ ചെയ്യാന്‍ ആ മാതാവിനെയും മക്കളെയും പ്രേരിപ്പിച്ചത്. ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി എടുത്ത പണവുമായി ബന്ധപ്പെട്ട പോലീസ് കേസ് ഒതുക്കാനും ബന്ധുവായ വൈദികന്‍ ഉടക്കുമായി നിന്നു എന്ന ആരോപണമുണ്ട്. ഇത് കൂടാതെ മറ്റിടങ്ങളില്‍ ഷൈനി ജോലിക്ക് ശ്രമിച്ചപ്പോള്‍ അതിന് ഇടങ്കോലിട്ടതും ഇതേ വ്യക്തിയാണെന്ന ആക്ഷേപമുണ്ട്.


ഫെബ്രുവരി 28 ന് പുലര്‍ച്ചെ 5.30 നാണ് ഷൈനിയുടെ വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ മാറി പാറോലിക്കല്‍ റെയില്‍വേ ട്രാക്കില്‍ അമ്മയും മക്കളും ജീവനൊടുക്കിയത്.

Tags:    

Similar News