ആഗോള കത്തോലിക്കാ സഭയുടെ നാഥന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി; വിയോഗവാര്‍ത്ത വീഡിയോയിലൂടെ പുറത്തുവിട്ടു വത്തിക്കാന്‍; വിട വാങ്ങിയത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ; കത്തോലിക്കാ സഭയില്‍ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതുറന്ന വലിയ ഇടയന്‍ വിടപറയുമ്പോള്‍..

ആഗോള കത്തോലിക്കാ സഭയുടെ നാഥന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി

Update: 2025-04-21 08:10 GMT

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ നാഥന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി. വത്തിക്കാന്‍ വിഡിയോയിലൂടെ വിയോഗവാര്‍ത്ത അറിയിച്ചത്. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്നു അദ്ദേഹം. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ വിശ്രമത്തിലായിരുന്നു. ഈസ്റ്റര്‍ ശുശ്രൂഷകളില്‍ അടക്കം പങ്കെടുത്ത ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായിരുന്ന അദ്ദേഹം.

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

ബ്യൂണസ് അയേഴ്‌സില്‍ ഇറ്റലിയില്‍ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളില്‍ ഒരാളായി 1936ല്‍ ഡിസംബര്‍17ന് ആണ് ബെര്‍ഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

സ്ഥാനാരോഹണത്തിനു ശേഷം സഭയില്‍ പുതിയ മാറ്റങ്ങള്‍ അദ്ദേഹം വരുത്തുകയുണ്ടായി. അതിനാല്‍ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വിശേഷിപ്പിച്ചിരുന്നു.1958 മാര്‍ച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയില്‍ ചേര്‍ന്നാണ് ബെര്‍ഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാന്‍ മിഗേലിലെ കോളെസിയോ മാക്‌സിമോ സാന്‍ ജോസില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ലൈസന്‍ഷിയേറ്റ് നേടി. 1967 ബെര്‍ഗോളിയോ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി.1969 ഡിസംബര്‍ 13ന് ആണ് വൈദികപട്ടം സ്വീകരിച്ചത്.

സാന്‍ മിഗേല്‍ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തില്‍ നിന്ന് മാസ്റ്റര്‍ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെര്‍ഗോളിയോ ഈശോസഭയുടെ അര്‍ജന്റീന പ്രൊവിന്‍ഷ്യാല്‍ ആയിരുന്നു. പിന്നീട് സാന്‍ മിഗേല്‍ സെമിനാരി അധിപനായി 1980-ല്‍ സ്ഥാനമേറ്റെടുത്ത ബെര്‍ഗോളിയോ 1988 വരെ ആ പദവിയില്‍ തുടര്‍ന്നു. 2001 ഫെബ്രുവരിയില്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ ബെര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2005-ലെ മെത്രാന്മാരുടെ സൂനഹദോസ് കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോയെ പോസ്റ്റ് ബിഷപ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു.

ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടതിന്റെ നിറവ് കൂടിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം. വ്യക്തിപരമായ ആഘോഷങ്ങളോട് ആഭിമുഖ്യമില്ലാത്ത മാര്‍പാപ്പ തന്റെ പൂര്‍വ്വികരുടെതില്‍ നിന്ന് കൂടുതല്‍ ലളിതമായി ജീവിതം നയിച്ച വ്യക്തിത്വം കൂടിയായിരുന്നു.കര്‍ദ്ദിനാല്‍ സ്ഥാന സമയത്തെ രീതികള്‍ തന്നെയാണ് ഇവിടെയും മാര്‍പ്പാപ്പയായതിന് ശേഷവും തുടര്‍ന്നത്. മാര്‍പാപ്പയായ ശേഷവും ലാളിത്യമെന്ന മുഖമുദ്ര കൈവിടാതെ വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച്, അതിഥിമന്ദിരത്തിലെ സാധാരണമുറിയില്‍ താമസമാക്കുകയായിരുന്നു.

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ചില്‍ നടന്ന പീപ്പിള്‍ കോണ്‍ക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിങ്ങില്‍ കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോയെ ആഗോളസഭയുടെ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കുകയായിരുന്നു.2013 മാര്‍ച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു.സാധാരണ ഞായറാഴ്ചകളിലാണ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അതിലുമുണ്ടായി മാറ്റങ്ങള്‍.ചൊവ്വാഴ്ച്ചയാണ് ഇത് നടന്നത്.ആഗോളസഭാ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പിന്റെ മരണത്തിരുനാള്‍ കണക്കിലെടുത്തായിരുന്നു ഈ മാറ്റം.

പുതിയ മാര്‍പ്പാപ്പ വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചു.ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്.തന്റെ മാതൃഭാഷയായ സ്പാനിഷിന് പുറമേ ലത്തീന്‍, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയയാളാണ് മാര്‍പ്പാപ്പ ഫ്രാന്‍സിസ്.

Tags:    

Similar News