കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന പ്രചാരണം ചിരിപ്പിക്കുന്നതാണെന്ന് അയിഷാപോറ്റി; വീണ്ടും പിണറായി മുഖ്യമന്ത്രിയാകണമെന്ന് മുന്നണി പറഞ്ഞാല്‍ യോജിക്കുമെന്ന് പറയുന്ന ജി സുധാകരന്‍; അപ്പോഴും ഒളിയമ്പുകള്‍ക്ക് കുറവുമില്ല; അയിഷാ പോറ്റിയേയും സുധാകരനേയും തല്‍കാലം അനുനയിപ്പിക്കില്ല; പക്ഷേ നിരീക്ഷിക്കും; കോണ്‍ഗ്രസ് നീക്കങ്ങളില്‍ സിപിഎം ജാഗ്രതകളിലേക്ക്; അമ്പലപ്പുഴയിലേയും കൊട്ടരക്കരയിലേയും രാഷ്ട്രീയം മാറുമോ?

Update: 2025-07-19 07:17 GMT

തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളായ ജി സുധാകരനേയുടേയും അയിഷാ പോറ്റിയേയുടേയും സമകാലിക രാഷ്ട്രീയ നിലപാടുകളില്‍ സിപിഎമ്മില്‍ ചര്‍ച്ച സജീവം. അമ്പലപ്പുഴയില്‍ ജി സുധാകരനും കൊട്ടാരക്കരയില്‍ അയിഷാ പോറ്റിയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാകുമെന്ന പ്രചരണം കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഈ രണ്ടു പേരും അടുത്ത കാലത്ത് കോണ്‍ഗ്രസ് വേദികളിലും എത്തി. പരസ്യമായി സിപിഎം വിരുദ്ധത രണ്ടു പേരും പറയുന്നില്ല. പാര്‍ട്ടി വിടില്ലെന്ന തരത്തിലാണ് സുധാകരനും അയിഷാ പോറ്റിയും എല്ലാം പ്രതികരണം നടത്തിയതും. അപ്പോഴും സിപിഎമ്മിന് സംശയങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഈ രണ്ടു പ്രധാന നേതാക്കളേയും സിപിഎം ഗൗരവത്തില്‍ നിരീക്ഷിക്കും. അതിനിടെ സിപിഎമ്മുമായി അകന്നു നില്‍ക്കുന്ന പല നേതാക്കളേയും കോണ്‍ഗ്രസ് നേതൃത്വം സമീപിക്കുന്നുണ്ട്. രണ്ട് ടേം എംഎല്‍എ പദവി നിഷേധത്തില്‍ പിണങ്ങി നില്‍ക്കുന്നവരെയാണ് അടുപ്പിക്കാന്‍ നോക്കുന്നത്. സിപിഐയിലും നിരവധി സമാന ചിന്താഗതിക്കാരുണ്ട്. ഇവര്‍ക്ക് വേണ്ടിയും കോണ്‍ഗ്രസ് വല വിരിക്കുന്നതായി സിപിഎം കണക്കൂകൂട്ടുന്നു. ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ അയിഷാ പോറ്റി പങ്കെടുത്തതാണ് അഭ്യൂഹങ്ങളും ചര്‍ച്ചകളും സജീവമാക്കിയത്.

അമ്പലപ്പുഴയും കൊട്ടാരക്കരയും സിപിഎമ്മിന്റെ ഉറച്ച നിയസഭാ സീറ്റുകളായാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഈ രണ്ടിടത്തും അട്ടിമറി വിജയം കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. അതിന് വേണ്ടിയാണ് അയിഷാ പോറ്റിയേയും സുധാകരനേയും അടുപ്പിക്കാനുള്ള ശ്രമമെന്ന് സിപിഎം വിലയിരുത്തലുണ്ട്. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന പ്രചാരണം ചിരിപ്പിക്കുന്നതാണെന്ന് മുന്‍ എംഎല്‍എ അയിഷാപോറ്റി പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണയോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സത്യവുമായി ഒരു ബന്ധവുമില്ലാത്ത പ്രചാരണമാണ് നടക്കുന്നത്. വിമര്‍ശനങ്ങള്‍ തന്നെ കൂടുതല്‍ ശക്തയാക്കുന്നു. അധികാരമോഹമില്ല. പ്രസ്ഥാനം അവസരങ്ങള്‍ തന്നാലും ജനം വോട്ടുചെയ്താലേ ആരും ജയിക്കുകയുള്ളൂ. നല്ലൊരു ദൈവവിശ്വാസിയാണ് താന്‍. എന്നും ജപിക്കുകയും യോഗ ചെയ്യുകയും ചെയ്യുന്ന ആളാണ്. വീട്ടില്‍ തേവാരമുണ്ട്. അന്ധവിശ്വാസമില്ല. എന്റെ വാക്കുകള്‍ ഹൃദയത്തില്‍നിന്നുള്ളതാണ്. ചിരിച്ചാല്‍ ആത്മാര്‍ഥതയോടെയാകണം. രാഷ്ട്രീയമേതായാലും നല്ലതിനെ നല്ലതെന്നു പറയാന്‍ ഒരു പേടിയുമില്ല. വിമര്‍ശനങ്ങളെ ചിരിയോടെ നേരിടുന്നതില്‍ ഉമ്മന്‍ചാണ്ടി മാതൃകയാണ്. ഉമ്മന്‍ചാണ്ടിയോടുള്ള ജനസ്‌നേഹം രാഷ്ട്രീയത്തിനതീതമാണ്. ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്നു കാട്ടിക്കൊടുത്തയാളാണ് അദ്ദേഹമെന്നും അയിഷാപോറ്റി പറഞ്ഞു.

പിതാവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അയിഷാപോറ്റിയെ സാമൂഹികമാധ്യമങ്ങളില്‍ ആക്രമിക്കുന്നതും കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്നു പറയുന്നതും ക്രൂരതയാണെന്ന് ചടങ്ങില്‍ സംസാരിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എയും പറഞ്ഞു. ഉമ്മന്‍ചാണ്ടിയോടൊപ്പം പ്രവര്‍ത്തിച്ച ജനകീയ എംഎല്‍എയാണ് അയിഷാപോറ്റിയെന്നും ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനു മാത്രമാണ് എത്തിയതെന്നും ഉദ്ഘാടകനായ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ഇതിനിടെയിലും കോണ്‍ഗ്രസുമായി അയിഷാ പോറ്റി ഉറച്ച സൗഹൃദത്തില്‍ എത്തിയെന്ന് തന്നെയാണ് സിപിഎം നിഗമനം. സിപിഎമ്മില്‍ ഒരു റോളുമില്ലെന്നും അയിഷാ പോറ്റി പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങളെ ഗൗരവത്തില്‍ തന്നെയാണ് സിപിഎം കാണുന്നത്. എന്നാല്‍ അയിഷാ പോറ്റിയുമായി സിപിഎം നേരിട്ട് ഒരു ചര്‍ച്ചയും നടത്തില്ല. ഇതിന് സമാനമാണ് ജി സുധാകരന്റെ കാര്യവും. സിപിഎം നേതൃത്വവുമായി തെറ്റി നില്‍ക്കുന്ന സുധാകരനും നേരത്തെ കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസുകാര്‍ സുധാകരനെ ഇപ്പോള്‍ പുകഴ്ത്തുന്നുമുണ്ട്.

അടിയന്തരാവസ്ഥ വാര്‍ഷിക പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി സുധാകരന്‍ രംഗത്ത് വരികയും ചെയ്തു. നേരിട്ട് അറിവില്ലാത്തവര്‍ അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ചരിത്രം പഠിക്കാതെയാണ് പലരും പറയുന്നതെന്നും എല്ലാം ഓര്‍ക്കുന്നതാണ് മാനവ സംസ്‌കാരമെന്നും സുധാകരന്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ പരിപാടിയിലേക്കും സുധാകരനെ ക്ഷണച്ചിരുന്നില്ല. ആലപ്പുഴ സിപിഎം ജില്ലാ കമ്മറ്റിയുടെ ഭാഗമായി സുശീല ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിലായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന, ജില്ലയിലെത്തന്നെ പ്രധാനപ്പെട്ട നേതാവായ സുധാകരന് ക്ഷണിക്കാത്തത്. സുധാകരന്റെ വീടിന് സമീപം തന്നെയാണ് പരിപാടി നടന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗം സുധാകരനെ പരിപാടിക്ക് ക്ഷണിക്കണം എന്ന അഭിപ്രായമുള്ളവരായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമര്‍ശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് വിലയിരുത്തല്‍.

വി.എസ്. അച്യുതാനന്ദന് 2011ല്‍ തുടര്‍ഭരണം നിഷേധിച്ചത് 'യൂദാസു'മാരാണെന്ന് ജി.സുധാകരന്‍ അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു. ഒരു വാരികയില്‍ വിഎസിനെ പ്രകീര്‍ത്തിച്ച് എഴുതിയ കവിതയിലാണ് അന്നു പാര്‍ട്ടിക്കകത്ത് നടന്ന വിഎസ് വിരുദ്ധ നീക്കങ്ങളെക്കുറിച്ചെന്നു കരുതാവുന്ന സൂചനയുള്ളത്. വിഎസ് പിണറായി പോര് പാരമ്യത്തിലെത്തിയ സമയത്തു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 68 സീറ്റാണ് ലഭിച്ചത്. മുഖ്യമന്ത്രിയായിരുന്ന വിഎസ് വീണ്ടും അധികാരത്തിലേറാതിരിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തിയെന്ന് അന്നു ചര്‍ച്ചയുണ്ടായി. മൂന്നു സീറ്റ് കൂടി ജയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വിഎസിന് വീണ്ടും മുഖ്യമന്ത്രി ആകാമായിരുന്നുവെന്നും യൂദാസുമാര്‍ തീര്‍ത്ത പത്മവ്യൂഹത്തിലാണ് ആ മോഹം പൊലിഞ്ഞതെന്നുമാണ് സുധാകരന്‍ പറയുന്നത്. വിഎസിന്റെ പോരാട്ടങ്ങളെ വാഴ്ത്തുന്ന സുധാകരന്‍ സര്‍ക്കാരിന്റെ നവകേരള സംരംഭങ്ങളെക്കുറിച്ചും വിശദീകരിച്ചിരുന്നു. ഇതിനൊപ്പം പല ഒളിയമ്പും സുധാകരന്‍ എയ്തു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടാക്രമിക്കുന്നതൊന്നും പറഞ്ഞിട്ടുമില്ല.

പ്രായപരിധിയല്ല ശേഷിയാണ് പ്രധാനം. അതുകൊണ്ടാണ് എല്‍.ഡി.എഫ്. വീണ്ടും പിണറായി മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞാല്‍ യോജിക്കുമെന്ന് സുധാകരന്‍ വിശദീകരിച്ചിരുന്നു. പ്രായംകുറവാണ്. പക്ഷേ പാര്‍ട്ടിക്കാര്യം അറിയില്ലെന്നുവന്നാല്‍ തീര്‍ന്നില്ലേ. വയ്യാത്തവര്‍ ഒഴിഞ്ഞുകൊടുക്കണം. ശേഷിയുള്ളവരെ നിലനിര്‍ത്തണം. അത് മൂല്യബോധം കൂട്ടുകയേയുള്ളു. അല്ലെങ്കില്‍ 75 കഴിയുന്നദിവസം തന്നെ പാര്‍ട്ടിയുടെ നേതൃപദവികളില്‍ നിന്ന് ഒഴിവാക്കുന്ന രീതി നടപ്പാക്കണമെന്നും സുധാകരന്‍ വിശദീകരിച്ചിരുന്നു.

Similar News