ഡോറ മരിച്ചുവെന്നത് കള്ളക്കഥ; പ്രവാസിയുടെ 2024ല്‍ പുതുക്കിയ പാസ്‌പോര്‍ട്ട് അടക്കം വിജിലന്‍സിന് കിട്ടി; ഭൂമി വാങ്ങാനുള്ള മോഹം അനില്‍ തമ്പിയില്‍ ഉദിച്ചത് 2014ല്‍; ഡോറ ക്രിപ്‌സ് നോ പറഞ്ഞപ്പോള്‍ അനന്തപുരി മണികണ്ഠനില്‍ അഭയം തേടി; സഭാ പ്രമുഖന്‍ നോട്ടമിട്ട 'ഭൂമി വെണ്ടര്‍ ഡാനിയല്‍' കൈക്കലാക്കി; ജവഹര്‍നഗറില്‍ സൂത്രധാരന്‍ അനില്‍ തമ്പി

Update: 2025-08-09 05:45 GMT

തിരുവനന്തപുരം ജവഹര്‍ നഗറിലെ ഭൂമി തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് അനന്തപുരി മണികണ്ഠന്റെ തട്ടിപ്പുകള്‍ പുറത്ത്. മണികണ്ഠന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. തട്ടിപ്പിന് കൂട്ടുനിന്ന സെയ്ദ് അലിയെ വരും ദിവസങ്ങളില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യും. അനന്തപുരി മണികണ്ഠന്റെ അക്കൗണ്ടിലെത്തിയത് ഒരു കോടിയിലേറെ രൂപയാണ്. തട്ടിപ്പിന് നേതൃത്വം കൊടുത്തത് വ്യവസായി അനില്‍ തമ്പിയെന്ന് മണികണ്ഠന്‍ പറയുന്നു. വ്യാജരേഖകള്‍ ചമച്ചതും സ്ത്രീകളെ ആള്‍മാറാട്ടം നടത്തിച്ചതും താനാണെന്നും മണികണ്ഠന്‍ സമ്മതിച്ചു. ഭൂമിയും വീടും സ്വന്തമാക്കാന്‍ അനില്‍ തമ്പി ആഗ്രഹിച്ചു.

എന്നാല്‍ അമേരിക്കയിലുള്ള ഉടമ ഡോറ ക്രിപ്‌സ് വില്‍ക്കാന്‍ തയാറായില്ല. ഇതോടെയാണ് കള്ളത്തരത്തിലൂടെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. അതിന് വേണ്ട സഹായം തേടി അനില്‍ തമ്പി തന്നെ സമീപിച്ചതോടെയാണ് താന്‍ ഇടപെടുന്നതെന്നാണ് മണികണ്ഠന്‍ പറയുന്നത്. പിന്നീട് ഡോറയായും വളര്‍ത്തുമകളായും ആള്‍മാറാട്ടം നടത്താനുള്ള സ്ത്രീകളെ കണ്ടെത്തിയത് മണികണ്ഠനാണ്. അതിനിടെ ഡോറ ജീവിച്ചിരിപ്പിക്കില്ലെന്ന ചര്‍ച്ച ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഡോറയുടെ 2024ല്‍ പുതുക്കിയ പാസ്‌പോര്‍ട്ട് അടക്കം പരിശോധിച്ചാണ് നടപടികളിലേക്ക് പോലീസും സംസ്ഥാന വിജിലന്‍സും കടന്നത്. ഇതാണ് തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്. ഡോറ അമേരിക്കയില്‍ ജീവനോടെയുണ്ടെന്ന് മറുനാടനും വ്യക്തമായ സൂചനകള്‍ കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രമുഖ സഭയിലുള്ളവരും ഈ വസ്തു നോട്ടമിട്ടിരുന്നുവെന്ന് സൂചനകളുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് വെണ്ടര്‍ ഡാനിയല്‍ എന്ന അനന്തപുരി മണികണ്ഠന്‍ കളികളിലൂടെ ഭൂമി പ്രമാണം ചെയ്തത്.

നാല് ദിവസത്തേക്ക് മണികണ്ഠനെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് വിശദമായ ചോദ്യം ചെയ്യലാണ് നടത്തിയത്. തട്ടിപ്പിന് വേണ്ടി വ്യാജ രേഖകള്‍ ചമച്ച വിവിധ ഇടങ്ങളില്‍ എത്തിച്ച് മണികണ്ഠന്റെ തെളിവെടുപ്പ് നടത്തി. കിള്ളിപ്പാലത്തെ ഓഫീസില്‍ വച്ചാണ് മണികണ്ഠന്‍ വ്യാജരേഖകള്‍ തയ്യാറാക്കിയത്. പ്രവാസിയായ ഡോറ എന്ന സ്ത്രീയുടെ ജവഹര്‍ നഗറിലുള്ള നാലര കോടിയോളം വിലവരുന്ന വസ്തുവാണ് മണികണ്ഠനും സംഘവും തട്ടിയെടുത്തത്. തട്ടിപ്പ് വിവരം പുറത്തുവന്നതോടെ ഒളിവില്‍ പോയ മണികണ്ഠനെ ബാംഗ്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആള്‍മാറാട്ടം നടത്തുന്നതിനായി കൊല്ലം സ്വദേശിനി മെറിനേയും ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെയും എത്തിച്ചത് മണികണ്ഠന്‍ തന്നെയാണ്. കഴിഞ്ഞ ദിവസം മണികണ്ഠനെ വസന്തയുടെ വീട്ടില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. തട്ടിപ്പിന് കൂട്ടുനിന്ന സെയ്ദലിയെയും മണികണ്ഠന്റെ സഹോദരന്‍ മഹേഷിനെയും കസ്റ്റഡിയില്‍ എടുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇവരെ വിശദമായി ചോദ്യം ചെയ്താലേ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ എന്നാണ് പൊലീസ് പറയുന്നത്.

ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ അനില്‍ തമ്പിയെ അറിയില്ല എന്നായിരുന്നു മണികണ്ഠന്റെ മൊഴി. എന്നാല്‍, പിന്നീട് അനില്‍ തമ്പിയെ അറിയാമെന്നും തട്ടിപ്പിന് വേണ്ടി അനില്‍ തമ്പി തന്നെ സമീപിച്ചിരുന്നെന്നും മണികണ്ഠന്‍ മൊഴി നല്‍കി. 2014ല്‍ തുടങ്ങിയ ഗൂഡാലോചനക്ക് ഒടുവിലാണ് ജവഹര്‍നഗറിലെ കോടികള്‍ വിലമതിക്കുന്ന 12 സെന്റ് ഭൂമിയും വീടും അടിച്ചുമാറ്റിയത്. ഭൂമി കൈമാറ്റത്തിന്റെ വ്യാജ ആധാരങ്ങളും മണികണ്ഠന്‍ തന്റെ ആധാരമെഴുത്ത് സ്ഥാപത്തില്‍ തയാറാക്കി. ഇത്തരം തട്ടിപ്പുകള്‍ക്കായി അനില്‍ തമ്പി ഒരു കോടി പത്ത് ലക്ഷം രൂപ തനിക്ക് തന്നെന്നും മണികണ്ഠന്‍ സമ്മതിക്കുന്നു. ഒളിവിലുള്ള അനില്‍ തമ്പിയേയും ചന്ദ്രസേനനെയും പ്രതിചേര്‍ക്കും.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജരേഖകള്‍ ചമച്ച് സംഘം തട്ടിയെടുത്തത്. കേസില്‍ പിടിയിലായ കൊല്ലം സ്വദേശി മെറിന്റെയും വസന്തയുടെയും മൊഴിയില്‍ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കുന്നത്. ഡോറയുടെ വളര്‍ത്തുമകളാണെന്ന വ്യാജേനയാണ് മെറിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത്. മുക്കോല സ്വദേശിയായ വസന്തയെ ഡോറയായി ആള്‍മാറാട്ടം നടത്തി കവടിയാര്‍ രജിസ്‌ട്രേഷന്‍ ഓഫിസിലെത്തിച്ചു. കാന്‍സര്‍ രോഗിയാണ് വസന്ത.

ഇഷ്ടദാനം എഴുതി വാങ്ങിയ ശേഷം അതേ ഭൂമി ചന്ദ്രസേനനെന്നയാളുടെ പേരില്‍ ഭൂമാഫിയ സംഘം വിലയാധാരമെഴുതി. ഇതിന്റെയെല്ലാം ചുക്കാന്‍ പിടിച്ചത് മണികണ്ഠനാണെന്നും ആള്‍മാറാട്ടത്തിന് പണം ലഭിച്ചുവെന്നുമാണ് അറസ്റ്റിലായ രണ്ടു സ്ത്രീകളുടെയും പരാതി. പ്രവാസി സ്ത്രീയുടെ വളര്‍ത്തുമകളായ ആള്‍മാറാട്ടം നടത്തിയ മെറിന്‍ ഒരു എന്‍.ജി.ഒ നടത്തുന്നുണ്ട്. ഇതിന്റെ രജിസ്‌ട്രേഷന് സഹായം നല്‍കിയത് മണികണ്ഠനാണ്. ഈ പരിചയം ഉപയോഗിച്ചാണ് ആള്‍മാറാട്ടത്തിന് കൂട്ടുനിന്നത്.

Tags:    

Similar News