ഹാ എന്തു മിനുക്കം എത്ര എളുപ്പം... വിലയോ തുച്ഛം ഗുണമോ മിച്ചം.... പൊടി പുരണ്ടാലോ ചെളി പുരണ്ടാലോ നിങ്ങള്‍ക്കിത് നിമിഷ നേരം കൊണ്ട് കഴുകിക്കളയാം; 1986ല്‍ 'ഫാല്‍ക്കണ്‍' നാറ്റിച്ചത് മോഹന്‍ലാലിനെ! 2025ല്‍ വെബ് പ്ലാറ്റ്ഫോമായ ഫാല്‍ക്കണ്‍ ഇന്‍വോയ്സ് ചതിച്ചു കൊണ്ടു പോയത് പതിനായിരങ്ങളുടെ കഷ്ടപ്പാടിനെ; മലയാളിയെ പറ്റിച്ച ഫാല്‍ക്കണ്‍ ന്യൂജെന്‍ ചതിയുടെ കഥ

Update: 2025-02-14 06:45 GMT

കൊച്ചി: നിരവധി കൗതുകകരമായ പ്രോഡക്ട് ഫാല്‍ക്കണ്‍ നിര്‍മിച്ച് തുടങ്ങിയിരിക്കുന്നു. ഫാല്‍ക്കണ്‍ പ്രോഡക്ടിന്റെ ഉല്‍പ്പന്നങ്ങള്‍ എല്ലാവരും ഇഷ്ടപ്പെട്ട തുടങ്ങിയിരിക്കുന്നു. കുട്ടികളുടെ കളിപ്പാട്ടം മുതല്‍ വിക്ടോറിയ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ഷാന്‍ഡലിയര്‍ വരെ ഫാല്‍ക്കണ്‍ നിര്‍മ്മിക്കുന്നു. ഇതാണ് ഫാല്‍ക്കണ്‍ പ്രോഡക്റ്റിന്റെ പ്രധാന ഐറ്റം പ്രധാന ഐറ്റം, ഹാ എന്തു മിനുക്കം എത്ര എളുപ്പം... വിലയോ തുച്ഛം ഗുണമോ മിച്ചം. പൊടി പുരണ്ടാളോ ചെളി പുരണ്ടാളോ നിങ്ങള്‍ക്കിത് നിമിഷ നേരം കൊണ്ട് കഴുകിക്കളയാം.... പിന്നെ ഡെമോ... അപ്പോള്‍ കണ്ടത് ചീത്തയായ മതിലും... ചമ്മി നാറുന്ന ടിപി ബാലഗോപാലന്‍ എംഎം.

മോഹന്‍ലാലിന് ആദ്യമായി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയത് ഈ വേഷമാണ്. സത്യന്‍ അന്തികാട് ചിത്രത്തിലൂടെ 'ഫാല്‍ക്കണ്‍ പ്രോഡക്ട്‌സും' മലയാളിയുടെ മനസ്സിലെത്തി. 1984ന് ശേഷം ഫാല്‍ക്കണ്‍ എന്നു കേട്ടാല്‍ മലയാളിയുടെ മനസ്സില്‍ ഓടിയെത്തിയത് ആ സിനിമാ സീനാണ്. എന്നാല്‍ 2025ലും ഫാല്‍ക്കണ്‍ തട്ടിപ്പിന്റെ പേരാകുന്നു. ഇപ്പോഴും ഫാല്‍ക്കണ്‍ എന്ന പേരുപയോഗിച്ച് മലയാളിയെ തട്ടിച്ച് പണമുണ്ടാക്കുന്നവര്‍ കേരളത്തിലുണ്ട്. അതിന് നേര്‍ സാക്ഷ്യമാണ് ഓമാനില്‍ നിന്നും മറുനാടന്‍ മലയാളിയ്ക്ക് കിട്ടിയ ഫോണ്‍ സന്ദേശം. ഇന്ന് വെബ് പ്ലാറ്റ് ഫോമിന്റെ രൂപത്തിലാണ് ഫ്ാല്‍ക്കണ്‍ തട്ടിപ്പ്.

വെബ് പ്ലാറ്റ്ഫോമായ ഫാല്‍ക്കണ്‍ ഇന്‍വോയ്സില്‍ പണം നിക്ഷേപിച്ച് തട്ടിപ്പിനിരയായവരില്‍ മലയാളികളും ഏറെയുണ്ട്. വലിയ തുക ലാഭമായി നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് കാശ് കൈപ്പറ്റിയ കമ്പനിയുടെ ഓഫീസുകള്‍ ദിവസങ്ങളായി പൂട്ടി കിടക്കുകയാണ്. ഇതോടെ വലിയ ആശങ്കയിലാണ് നിക്ഷേപകര്‍. കേരളത്തില്‍ നിന്നും നിരവധി നിക്ഷേപകര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. സംഭവത്തില്‍ അമര്‍ദീപ്, യോഗേന്ദര്‍ സിംഗ്, ആര്യന്‍ സിംഗ്, അനിത കുമാര്‍ എന്നിവരുള്‍പ്പെടെ 20 ഓളം പേര്‍ക്കെതിരെ സെക്കന്ദരാബാദ് പൊലീസ് കേസെടുത്തിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിന്നാലെയാണ് കേരളത്തിലെ തട്ടിപ്പിന്റെ വിവരങ്ങള്‍ മറുനാടന് കിട്ടുന്നത്.

നിക്ഷേപങ്ങള്‍ക്ക് 24 ശതമാനമാണ് കമ്പനി ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കമ്പനിയുടെ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്ത് വിടാന്‍ സാധ്യതയുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമര്‍ദീപ് ദുബായിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന. തട്ടിപ്പിനിരയായവരില്‍ അധികവും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടര്‍മാര്‍, ടെക്കികള്‍, ഡോക്ടര്‍മാര്‍, വ്യാപാരികള്‍, ബിസിനസുകാര്‍, സായുധ സേന ഉദ്യോഗസ്ഥര്‍ എന്നിവരാണ്.

ദുബായ്, ഓസ്റ്റിന്‍, യുഎസ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കമ്പനിക്ക് ഓഫീസുകളുള്ളത്. നിക്ഷേപകരില്‍ നിന്ന് നൂറു കോടി രൂപയോളം കമ്പനി തട്ടിയതായാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ പരാതിയുമായി 60 ഓളം പേര് മാത്രമാണ് രംഗത്തെത്തിയിട്ടുള്ളത്. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആന്ധ്രാപ്രദേശ്, തെലങ്കാന, ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിക്ഷേപകരില്‍ ഭൂരിഭാഗം പേരുമുള്ളത്. കൂടാതെ രാജസ്ഥാന്‍, ഹരിയാന, കേരളം, ഒഡീഷ, ബീഹാര്‍, കര്‍ണാടക, പഞ്ചാബ്, ഹിമാച്ചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും നിക്ഷേപകരുണ്ട്.

മൊബൈല്‍ ആപ്പിലൂടെയും, വെബ്സൈറ്റിലൂടെയുമായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍. ഈ വര്‍ഷം ജനുവരി രണ്ടാം വാരം മുതലാണ് കമ്പനിയുടെ പേയ്‌മെന്റുകള്‍ മുടങ്ങിയത്. ഇത് നിക്ഷേപകരെ വലിയ പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് നിക്ഷേപകര്‍ ഹൈദരാബാദിലെ കമ്പനിയുടെ ഓഫീസിലെത്തി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഓഫീസ് പൂട്ടി സ്ഥലം വിട്ടിരുന്നു. ഓഫീസിന് പുറത്ത് കമ്പനി അധികൃതര്‍ നോട്ടീസ് പതിച്ചിരുന്നു. ഓഫീസ് താത്കാലികമായി അടക്കുകയാണെന്നും ആയിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. ഇതോടെ നിക്ഷേപകര്‍ വലിയ ആശങ്കയിലായി. കമ്പനി വാഗ്ദാനം നല്‍കിയ ലാഭം നല്‍കാതായതോടെ സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചവര്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കുറച്ച് ദിവസങ്ങളായി ഫാല്‍ക്കന്റെ ഓഫീസുകളില്‍ നിക്ഷേപകര്‍ എത്തുന്നുണ്ട്.

എന്നാല്‍ ഓഫീസ് അടച്ചു പൂട്ടിയതില്‍ നിരാശരായ നിക്ഷേപകര്‍ ഓഫീസ് വസ്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ഫാല്‍ക്കണിന്റെ ഓഫീസ് പൊലീസെത്തി അടച്ചിട്ടിരിക്കുകയാണ്. ഓഫീസിന്റെ വാടക പോലും നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. പണം നഷ്ടമായ നിക്ഷേപകര്‍ വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കൂട്ടായ്മ രൂപീകരിച്ച് നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്. അതേസമയം, സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തി വരികയാണ്. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ വിദേശത്തേക്ക് കടന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News