ജനലിലൂടെ ഫാനില്‍ ഒരാള്‍ തൂങ്ങി ആടുന്നത് കണ്ട അയല്‍ക്കാരന്‍; പോലീസ് എത്തിയപ്പോള്‍ അറിഞ്ഞത് നടക്കുന്ന ദുരന്തം; അശ്വതി നായരുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ച് മരിച്ചത് മാസങ്ങള്‍ക്ക് മുമ്പ്; വിളപ്പില്‍ശാലയിലെ വീട് വാടകയ്ക്ക് കൊടുത്ത് കൊച്ചിയില്‍ വാടക വീട്ടിലേക്ക് താമസം മാറിയത് മകളുടെ ചികില്‍സയ്ക്ക്; എല്ലാം ആത്മഹത്യാ കുറിപ്പില്‍ വ്യക്തം; വടുതലയെ ഞെട്ടിച്ച് കാരോട്ടെ അഞ്ചു പേരുടെ മരണം

Update: 2026-03-21 06:09 GMT

കൊച്ചി: വടുതലയിലെ കര്‍ഷക റോഡിലുള്ള ഗ്രീന്‍ ഗാര്‍ഡന്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്ന് ഉയര്‍ന്നത് കേരളത്തെയാകെ നടുക്കുന്ന കൂട്ടമരണത്തിന്റെ വാര്‍ത്തയാണ്. ചികിത്സയ്ക്കായി നാടുവിട്ടെത്തിയ വിളപ്പില്‍ശാല സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ജീവിതത്തിന്റെ കയ്പുനീര്‍ കുടിച്ച് മരണത്തിന് കീഴടങ്ങി. അശ്വതി എസ്. നായര്‍ (36), അമ്മ ശ്രീകുമാരി, ആണ്‍മക്കളായ കീര്‍ത്തിവന്‍ (14), കാര്‍ണിവന്‍ (10), വെറും രണ്ട് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അശ്വതിയുടെ ഭര്‍ത്താവ് ലിവര്‍ സിറോസിസ് ബാധിച്ച് രണ്ട് മാസം മുന്‍പ് മരിച്ചിരുന്നു. ഈ ആഘാതത്തിന് പിന്നാലെയാണ് കുടുംബത്തില്‍ കടുത്ത തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടായതെന്ന് സൂചനയുണ്ട്. പോലീസിന് ലഭിച്ച ആത്മഹത്യാ കുറിപ്പിലും കടുത്ത കുടുംബപ്രശ്‌നങ്ങളെക്കുറിച്ചുള്ള ഹൃദയഭേദകമായ വിവരങ്ങളുണ്ടെന്നാണ് വിവരം. കുഞ്ഞിന്റെ ചികിത്സയ്ക്കായി വീടുപോലും വാടകയ്ക്ക് നല്‍കി കൊച്ചിയിലെത്തിയവര്‍ക്ക് ഒടുവില്‍ താങ്ങാനാവാത്ത മാനസിക വിഷമങ്ങള്‍ മരണവഴി തിരഞ്ഞെടുക്കാന്‍ കാരണമായോ എന്ന് പോലീസ് അന്വേഷിക്കുന്നു.

രണ്ട് ദിവസമായി വീടിനുള്ളില്‍ നിന്ന് അനക്കമൊന്നുമില്ലാതായതോടെയാണ് വിദേശത്തുള്ള വീട്ടുടമയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയത്. വീടുതുറന്ന് അകത്തു കയറിയവര്‍ കണ്ടത് ചലനമറ്റ മൃതദേഹങ്ങള്‍ ഫാനില്‍ തൂങ്ങിയാടുന്നതാണ്. തൊട്ടടുത്ത മുറിയിലെ കട്ടിലില്‍ ഒന്നും അറിയാതെ ഉറങ്ങുന്നതുപോലെ മൂന്ന് കുഞ്ഞുങ്ങളും. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം അമ്മയും മകളും ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു.

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ നിന്ന് പ്രതീക്ഷകളോടെ ആസ്റ്റര്‍ മെഡിസിറ്റിയിലെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഈ കുടുംബം. ഭര്‍ത്താവിന്റെ മരണം സൃഷ്ടിച്ച ശൂന്യതയും പിന്നാലെയുണ്ടായ കുടുംബകലഹങ്ങളും ഇവരെ വല്ലാതെ തളര്‍ത്തിയിരുന്നു. നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അശ്വതിയുടെ ബന്ധുക്കളും കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഇവരുടേയും മൊഴി പോലീസ് എടുക്കും.

ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഇവരെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുടമ വിദേശത്താണ്. രണ്ടു ദിവസമായി ആരെയും പുറത്തു കാണാതായതോടെ വീട്ടുടമയുടെ ബന്ധു എത്തി വീടു തുറന്നു പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Tags:    

Similar News