അമൃത വിശ്വവിദ്യാ പീഠത്തിലെ സര്‍വ്വീസ് കാലയളവ് പരിഗണിക്കണമെന്ന ട്രൈബ്യൂണല്‍ ഉത്തരവ് ഡയറക്ടര്‍ അംഗീകരിച്ചില്ല; വിധി നടക്കാണമെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചങ്കിലും അനുസരണ കേട് കാട്ടി; കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദത്തിനിടെ എല്ലാം കിറുകൃത്യമായി ചെയത് സെക്രട്ടറിയേയും പ്രതിപട്ടികയിലേക്ക് കൊണ്ടു വരണമെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍; ആ ആവശ്യം തീര്‍ത്തും അസാധാരണമെന്ന് വിലയിരുത്തല്‍; ഐഎഎസുകാര്‍ പ്രതിഷേധത്തില്‍

Update: 2025-06-21 08:20 GMT

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയെ കൂടി കക്ഷിയാക്കണമെന്ന സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ അസാധാരണ നിലപാടില്‍ ഐഎഎസുകാര്‍ക്ക് അതൃപ്തി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നതും അജ്ഞാതമാണ്.

വാദിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിലാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോസ്ഥയെ കൂടി കക്ഷിയാക്കണമെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിലപാട് എടുത്തത്. നാട്ടകത്തെ സര്‍ക്കാര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് നീതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സെക്രട്ടറിമാര്‍ക്ക് വേണ്ടി വാദമൊരുക്കേണ്ട സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അസാധാരണ ആവശ്യം ഉന്നയിച്ചത്. ഇതാണ് ഐഎഎസുകാരുടെ അമര്‍ഷത്തിന് കാരണം. മേയ് 30നുള്ള ട്രൈബ്യൂണല്‍ ഉത്തരവില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ ആവശ്യപ്രകാരം മുതിര്‍ന്ന ഐഎഎസുകാരിയെ കൂടി പ്രതിസ്ഥാനത്ത് കക്ഷിയാക്കണമെന്ന നിര്‍ദ്ദേശം സുവ്യക്തമാണ്.

സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് വരും മുമ്പ് ഈ അധ്യാപിക അമൃത വിശ്വ വിദ്യാപീഠത്തില്‍ ജോലി ചെയ്തിരുന്നു. ഈ കാലയളവ് സര്‍ക്കാര്‍ സര്‍വ്വീസില്‍ കൂടി പരിഗണിക്കണമെന്നതായിരുന്നു കേസിന്റെ മൂല കാരണം. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. എയ്ഡഡ് സ്ഥാപനങ്ങളിലേയും സര്‍ക്കാര്‍ കോളേജുകളിലേയും സര്‍വ്വീസ് മാത്രമേ പരിഗണിക്കൂവെന്നതായിരുന്നു വാദം. എന്നാല്‍ യുജിസി മാനദണ്ഡങ്ങളെല്ലാം പരിശോധിച്ച് അധ്യാപികയ്ക്ക് അനൂകലമായി വിധി വന്നു. ഇതില്‍ പല നിയമയുദ്ധങ്ങളും പിന്നീടും നടന്നു. അതില്ലെല്ലാം വിജയം അധ്യാപികയ്ക്ക് ആയിരുന്നു. ഇതോടെ ട്രൈബ്യൂണല്‍ ഉത്തരവ് പാലിക്കേണ്ട നിയമപരമായ ബാധ്യത സര്‍ക്കാരിനു വന്നു. എന്നാല്‍ ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപ്പാക്കിയില്ല. ഇതേ തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടികള്‍ ട്രൈബ്യൂണലിന് മുന്നിലെത്തിയത്.

ട്രൈബ്യൂണല്‍ ഉത്തരവ് അടക്കം പരിശോധിച്ച് അധ്യാപികയ്ക്ക് കോടതി വിധി അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യങ്ങലും അനുവദിച്ചു കൊണ്ട് നിയമനം നടത്തണമെന്ന് അന്നത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്ന ഇഷിതാ റോയ് വകുപ്പ് ഡയററ്റര്‍ക്ക് കുറിപ്പ് നല്‍കിയിരുന്നു. പക്ഷേ പ്രൊബേഷന്‍ കാലമെന്ന മുട്ടാ പോക്ക് സാങ്കേതിക ന്യായത്തില്‍ കുരുക്കിട്ട് കോടതി ഉത്തരവ് അട്ടിമറിക്കാനായിരുന്നു വകുപ്പ് ഡയറക്ടറുടെ ശ്രമം. ഈ സാഹചര്യത്തിലാണ് വകുപ്പ് ഡയറക്ടറെ പ്രതിയാക്കിയുള്ള കോടതിയലക്ഷ്യ നടപടികള്‍ക്ക് പരാതിക്കാര്‍ മുമ്പോട്ട് വന്നത്. കോടതി ഉത്തരവില്‍ നടപടികള്‍ യഥാവിധി ഉണ്ടാകണമെന്ന നിര്‍ദ്ദേശം സെക്രട്ടറി നല്‍കിയതോടെ അവരുടെ ഉത്തരവാദിത്തം അവസാനിച്ചു. അത് പിന്നേയും അട്ടിമറിച്ചത് ഡയറക്ടറാണ്. ഈ വാദത്തിനിടെയാണ് സെക്രട്ടറിയേയും പ്രതിയാക്കണമെന്ന ആവശ്യം സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പറയുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രതിരോധിക്കേണ്ട ബാധ്യതയാണ് സാധാരണ സര്‍ക്കാരിനായി ഹാജരാകുന്ന സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നടത്തേണ്ടത്. ഇവിടെ അതിന് വിരുദ്ധമായി മുതിര്‍ന്ന ഐഎഎസുകാരിയെ കേസിലേക്ക് കൊണ്ടു വരാന്‍ അഭിഭാഷകന്‍ തിടുക്കം കാട്ടിയെന്നതാണ് ഉയരുന്ന ആരോപണം. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സര്‍ക്കാരിന്റെ ഭാഗമായ ഉദ്യോഗസ്ഥയെ കേസില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഒരു അഭിഭാഷകന്‍ നടത്തുന്നതെന്നും വിലയിരുത്തലുണ്ട്. ഇത് ഐഎഎസ് ഉദ്യോഗസ്ഥരെ പോലും ചിന്തിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഈ കേസിന് പ്രസക്തിയും കൂടുകയാണ്. ട്രെബ്യൂണല്‍ ചെയര്‍മാന്‍ സികെ അബ്ദുള്‍ റഹിമാണ് ഈ കേസ് പരിഗണിക്കുന്നത്.

Tags:    

Similar News