ദേശീയ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എംബിബിഎസ് ജയിച്ചു പോയവരുടെ രേഖകള്‍ അരിച്ചു പെറുക്കി പ്രിന്‍സിപ്പള്‍; അനന്തനാഗുകാരനായ മുഹമ്മദ് ആരിഫ് പഠിച്ചിട്ടില്ലെന്ന് പ്രാഥമിക നിഗമനം; 15 കൊല്ലത്തെ എല്ലാ വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും ശേഖരിച്ച് വ്യക്തത വരുത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍; 'മെഡിക്കോസ് ഖിലാഫത്ത്' അംഗം തിരുവനന്തപുരത്ത് പഠിച്ചതിന് സ്ഥിരീകരണമില്ല; അന്വേഷണം തുടരും
ന്യൂഡല്‍ഹി: ഡല്‍ഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് (31) പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ കഴിയാതെ ആരോഗ്യ വകുപ്പ്. പ്രാഥമിക പരിശോധനയില്‍ ഇത്തരത്തിലൊരാള്‍ പഠിച്ചതായി ആര്‍ക്കും അറിയില്ല. 15 കൊല്ലത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ പട്ടിക സൂക്ഷമ പരിശോധനയ്ക്ക വിധേയമാക്കും.
ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുപി കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് മുഹമ്മദ് ആരിഫ്. ഇയാള്‍ എംബിബിഎസ് പഠിച്ചത് തിരുവനന്തപുരത്താണെന്നായിരുന്നു വാര്‍ത്ത. ഇത് ശ്രദ്ധയില്‍ പെട്ട ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വിഷയം പരിശോധിച്ചു. എന്നാല്‍ ആര്‍ക്കും ഇത്തരത്തില്‍ ഒരു കുട്ടി പഠിച്ചതായി ഉറപ്പിക്കാന്‍ കഴിയുന്നില്ല. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ തിരുവനന്തപുരത്ത് പഠിച്ചില്ലെന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. എന്നാല്‍ ഇതേ പേരില്‍ മറ്റൊരു വിദ്യാര്‍ത്ഥി പഠിച്ചിട്ടുമുണ്ട്. ആ വിദ്യാര്‍ത്ഥിയെ ആരും അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വിശദ പരിശോധനകള്‍ തുടരും.
ജമ്മു കശ്മീരിലെ അനന്തനാഗ് സ്വദേശിയായ ഡോ. ആരിഫ് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായിട്ടായിരുന്നു വാര്‍ത്ത. അഖിലേന്ത്യ പ്രവേശ പരീക്ഷ വഴിയാണ് ആരിഫ് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്. കേരളത്തില്‍ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരിഫിന്റെ കേരള ബന്ധവും എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളെത്തി. ഇതിനിടെയാണ് ഈ വാര്‍ത്ത തള്ളുന്ന നിഗമനം ഉണ്ടാകുന്നത്. കഴിഞ്ഞ ബുധനാഴ്ച കാണ്‍പൂരിലെ വാടക ഫ്‌ലാറ്റില്‍ നിന്നാണ് വച്ചാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ആരിഫിനെ കസ്റ്റഡിയിലെടുത്തത്.
ഫരീദാബാദ് വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമാണ് ആരിഫ് എന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആരിഫിന്റെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധസേനയുടെ പിടിയിലാകുമ്പോള്‍ ആരിഫ് ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയിലിന്റെ (ജിഎസ്വിഎം) കാര്‍ഡിയോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് ഡോക്ടറായിരുന്നു.സ്‌ഫോടനവുമായി ബന്ധപ്പെട്ട് നവംബര്‍ ഒന്‍പതിന് അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദിന്റെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ പേര് പുറത്തുവന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുവരും സ്ഥിരമായി ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
നാലുമാസമായി ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ നൂതന പരിശീലീനം നടത്തിവരികയായിരുന്നു ആരിഫ്. കോളേജില്‍ ഹോസ്റ്റല്‍ സൗകര്യങ്ങളുടെ കുറവുമൂലം കാമ്പസിന് പുറത്താണ് താമസിച്ചിരുന്നത്. ഫരീദാബാജ് അല്‍- ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോ. ഷെഹിന്‍ സിയാദുമായി ആരിഫിന് അടുത്ത ബന്ധമുണ്ട്. ഡോ. ഷെഹിന്‍ സിയാദില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരിഫിലേക്ക് അന്വേഷണം എത്തിയത്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി പഠനത്തിനായി ആരിഫ് നാല് മാസം മുന്‍പാണ് കാണ്‍പൂരിലെ മെഡിക്കല്‍ കോളജില്‍ എത്തിയത്. മുന്‍പ് ഇതേ മെഡിക്കല്‍ കോളജിലെ ലക്ച്ചറായിരുന്നു 43 കാരിയായ ഡോ. ഷെഹീന്‍. ഡല്‍ഹി ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായ മൗലവി ഇര്‍ഫാന്‍ അഡ്മിന്‍ ആയിരുന്ന മെഡിക്കോസ് ഖിലാഫത്ത് എന്ന ടെലിഗ്രാം ഗ്രൂപ്പില്‍ 312 ഡോക്ടര്‍മാര്‍ ഉണ്ട്. ആരിഫും ഈ ഗ്രൂപ്പില്‍ അംഗമായിരുന്നു എന്നാണ് സൂചന.
രാജ്യത്തെ വിവിധ ഭീകര മൊഡ്യൂളുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഈ അന്വേഷണം, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
