ബിഗ് ബോസ് ഷൂട്ട് രാവിലെയാകും; ഉച്ചയ്ക്ക് ശേഷം ലാലേട്ടന്‍ തിരുവനന്തപുരത്ത് എത്തിയേക്കും; കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്താന്‍ മമ്മൂട്ടിയും ടിക്കറ്റെടുത്തു; കമല്‍ഹാസന്‍ ഉറപ്പായും എത്തും; ആശമാര്‍ സമരം അവസാനിപ്പിച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അനൗചിത്യമില്ലെന്ന് വിലയിരുത്തി സൂപ്പര്‍ താരങ്ങള്‍; പിണറായിയുടെ അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം കളര്‍ഫുള്ളാകും!

Update: 2025-10-31 06:06 GMT

തിരുവനന്തപുരം: ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആശ പ്രവര്‍ത്തകരുടെ സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപന പരിപാടിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുത്തേക്കും. സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ച് പ്രഖ്യാപനം നടത്തിയതിന്‍െ്റ അടിസ്ഥാനത്തിലാണ് ആശമാര്‍ സമരം അവസാനിപ്പിക്കുന്നത്.

സമരം തുടരുന്നതിനിടെ മോഹന്‍ലാലും മമ്മൂട്ടിയും പരിപാടിക്കെത്തിയാല്‍ പരസ്യമായി പ്രതിഷേധിക്കുമെന്ന് ആശമാര്‍ അറിയിച്ചിരുന്നു. സര്‍ക്കാരിന്‍െ്റ അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം തട്ടിപ്പാണെന്നും പരിപാടിയില്‍ പങ്കെടുക്കരുതെന്നും കാണിച്ച് ആശമാര്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കമല്‍ഹാസനും തുറന്ന കത്തയച്ചിരുന്നു. ആ സാഹചര്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിലെ അനൗചിത്യം മമ്മൂട്ടിയും മോഹന്‍ലാലും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനിടെയാണ് സെക്രട്ടറിയേറ്റിലെ സമരം ആശമാര്‍ പിന്‍വലിച്ചത്. സര്‍ക്കാരിനെതിരാ പ്രതിഷേധം പഞ്ചായത്ത് തലത്തില്‍ തുടരും. ഹോണറേറിയം ആയിരം രൂപ കൂട്ടിയ സാഹചര്യത്തിലാണ് ഇത്. ഹോണറേറിയം നേരിയ തോതില്‍ കൂട്ടിയത് വിജയമായും ആശാ വര്‍ക്കര്‍മാര്‍ ഉയര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ സൂപ്പര്‍ താരങ്ങളും സര്‍ക്കാരിന്റെ ആഘോഷ ചടങ്ങിനെത്തും.

കൊച്ചിയില്‍ ബിഗ്ബോസിന്‍െ്റ ഷൂട്ടിങ് തിരക്കുകളിലായിരുന്ന മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം മകള്‍ വിസ്മയയുടെ പുതിയ സിനിമയുടെ പൂജാ പരിപാടികള്‍ക്കായി കൊച്ചിയില്‍ എത്തിയിരുന്നു. യു.കെയില്‍ മഹേഷ് നാരായണന്‍െ്റ പുതിയ ചിത്രത്തിന്‍െ്റ ഷൂട്ടിംഗിലായിരുന്ന മമ്മൂട്ടിയും കൊച്ചിയിലെത്തിയിട്ടുണ്ട്. ആശമാര്‍ സമരം അവസാനിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അനൗചിത്യമില്ലെന്ന സാംസ്‌കാരിക വകുപ്പിന്‍െ്റ അഭിപ്രായത്തെത്തുടര്‍ന്നാണ് ഇരുവരും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനത്തില്‍ പങ്കെടുക്കാന്‍ സമ്മതം മൂളുന്നത്. മോഹന്‍ലാലിന് ബിഗ് ബോസ് ഷൂട്ടിംഗില്‍ പങ്കെടുക്കേണ്ടതുണ്ട്. അത് രാവിലെയാക്കി വൈകിട്ട് പരിപാടിക്ക് എത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ശനിയാഴ്ചത്തെ പരിപാടിക്ക് ശേഷം ഞായറാഴ്ച വീണ്ടും ചെന്നൈയില്‍ എത്തുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. കമല്‍ഹാസനും സര്‍ക്കാര്‍ ചടങ്ങിലേക്ക് ക്ഷണമുണ്ട്. കമല്‍ എത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മമ്മൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ ഓണറേറിയം 1000 രൂപ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ രാപകല്‍ സമരം അവസാനിപ്പിച്ചശേഷം ജില്ലാ തലത്തില്‍ പ്രതിഷേധം തുടരാനാണ് ആശമാരുടെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രചരണം നടത്തും. ഇതിന് വേണ്ടി കൂടിയാണ് സെക്രട്ടറിയേറ്റിലെ സമരം അവസാനിപ്പിക്കുന്നത്. പ്രതിദിനം 33 രൂപയുടെ വര്‍ദ്ധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ആശമാര്‍ പറയുന്നു. സെക്രട്ടറിയേറ്റ് പടിക്കലിലെ ആശമാര്‍ സമരം 265 ദിവസം പിന്നിട്ടു.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ക്ഷേമ പദ്ധതികളാണ് കഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പക്ഷേ ആശമാര്‍ക്ക് മതിയായ പ്രാധാന്യം നല്‍കിയില്ല. ഈ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വികെ സദാനന്ദന്‍ അറിയിച്ചിരുന്നു.

സെക്രട്ടേറിയറ്റിനു മുന്നില്‍ 200 ദിവസത്തിലേറെയായി സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതില്‍ ആശ പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തണമെന്ന് സിഐടിയു നേതാക്കളുടെ ആഹ്വാനം വന്നിരുന്നു. ഓണറേറിയം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടില്ലെന്നു പറയുകയും സമരക്കാരെ ആക്ഷേപിക്കുകയും ചെയ്ത സിഐടിയു ആണ് ഇപ്പോള്‍ വര്‍ധനവിന്റെ ക്രെഡിറ്റ് അവകാശപ്പെടാന്‍ ശ്രമിക്കുന്നതെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞിരുന്നു. ഓണറേറിയം വര്‍ധിപ്പിച്ചു തരേണ്ടത് ആരാണെന്ന് മുഖ്യമന്ത്രിക്ക് അടക്കം ബോധ്യപ്പെട്ടത് ആശാ സമരത്തിന്റെ വിജയമാണെന്നു സമരസമിതി നേതാക്കള്‍ പറഞ്ഞു. എളമരം കരീം അടക്കമുള്ള സിഐടിയു നേതാക്കന്മാര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞുവെന്നത് നേട്ടമാണെന്ന് സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു.

യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ആശമാര്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ അല്ല എന്നു പറഞ്ഞവര്‍ തന്നെയാണ് ഇപ്പോള്‍ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണറേറിയം വര്‍ധിപ്പിക്കാന്‍ സിഐടിയു ആവശ്യപ്പെടില്ലെന്നാണ് നേരത്തേ എളമരം കരീം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ചിത്രം വച്ചുള്ള ഫ്‌ലക്‌സ് വയ്ക്കണമെന്നാണ് സമൂഹമാധ്യമഗ്രൂപ്പുകളില്‍ നിര്‍ദേശം. സമരം ചെയ്യുന്നവരെ 'നാണമില്ലാതെ വന്നിരിക്കുന്നു' എന്ന് ആക്ഷേപിച്ചവരാണ് ഇപ്പോള്‍ ഇതു ചെയ്യുന്നതെന്നും ബിന്ദു പറഞ്ഞു.

Tags:    

Similar News