ഇമെയില്‍ വിവാദം വന്നതോടെ പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി; ഈ കോപ്പികള്‍ രായ്ക്കുരാമാനം എവിടെ നിന്നു കിട്ടി എന്ന സംശയം നിര്‍ണ്ണായകമായി; നടന്നത് തട്ടിപ്പെന്ന് മനസ്സിലാക്കി അന്നത്തെ ഫയലുകളുടെ കോപ്പി മോഷ്ടിച്ചുവോ? അതിബുദ്ധി വാസുവിനും വിനയായി; ശബരിമല കൊള്ളയില്‍ സിപിഎമ്മിന്റെ വിശ്വസ്തന്‍ പ്രതിയായത് ഇങ്ങനെ
തിരുവനന്തപുരം: ശബരിമല കൊള്ളയില്‍ വാസുവിനെ പ്രതിയാക്കിയത് അതിബുദ്ധി! ആഗോള അയ്യപ്പ സംഗമം വിവാദമായി. ഇതിനിടെയാണ് ദ്വാരപാലക ശില്‍പ്പ പാളി പുറത്തേക്ക് പോയെന്ന വിവരം ഹൈക്കോടതി അറിഞ്ഞത്. ആ പാളി നന്നാക്കി വരട്ടേ എന്ന നിലപാടും ഇനി നടപടിക്രമം തെറ്റിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെയാണ് 'താങ്ങു പീഠം' കൂടി വേണമെന്ന അതിബുദ്ധിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിയത്. ഈ അതിബുദ്ധിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇതിന് സമാനമായി വാസുവും അതിബുദ്ധി കാട്ടി. ഇതാണ് വാസുവിനേയും കേസില്‍ പ്രതിയാക്കിയത്.
ദ്വാരപാലക ശില്‍പങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇമെയില്‍ അയച്ചിരുന്നു. 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തനിക്ക് വന്നിരുന്നു എന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനമാണ് വാസുവിനെ കുടുക്കിയത്. മുന്‍ ജ്യുഡീഷ്യല്‍ ഓഫീസറായ വാസു പഴുതുകള്‍ അടച്ച അന്വേഷണം തന്നിലേക്ക് വരാതിരിക്കാനാണ് നോക്കിയത്. എന്നാല്‍ ഈ വാര്‍ത്ത സമ്മേളനം ഇപ്പോള്‍ വിനയായി മാറി.
ഇമെയില്‍ വിവാദം വന്നതോടെ പ്രശ്‌നം മനസ്സിലാക്കിയ വാസു, പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. 2019-ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ കിട്ടിയ മെയിലിന്റെ കോപ്പിയായിരുന്നു അത്. ഉണ്ണികൃഷ്ണന്‍ പോറ്റി മെയിലയച്ചെങ്കിലും പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വര്‍ണം ബാക്കിവന്നതിന് ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമില്ലെന്ന് വാസു പറഞ്ഞു. ആ പ്രയോഗമാണ് വാസുവിന് കുരുക്കായത്. ശബരിമലയുടെപേരില്‍ പിരിവുനടത്തി ഉണ്ടാക്കിയ സ്വര്‍ണത്തെപ്പറ്റി നിസ്സാരമായി വാസു സംസാരിച്ചത് ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ സ്ഥാനം അത്ര ചെറുതല്ല എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘത്തെ എത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രേഖ വാസുവിന് എവിടെ നിന്നും കിട്ടിയെന്ന സംശയവും നിര്‍ണ്ണായകമായി. ദേവസ്വം ബോര്‍ഡിലെ പല രേഖകളും പോലീസിന് അടക്കം കിട്ടിയത് ഏറെ സമ്മര്‍ദ്ദത്തിലാണ്. എന്നിട്ടും മെയില്‍ കോപ്പിയുമായി വാസു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
ഈ കോപ്പികള്‍ രായ്ക്കുരാമാനം എവിടെനിന്നു കിട്ടി എന്നതും സംശയമുണ്ടാക്കി. നടന്നത് തട്ടിപ്പാണെന്നറിയാമായിരുന്ന വാസു, അന്നത്തെ ഫയലുകളുടെ കോപ്പി എടുത്തുസൂക്ഷിച്ചിരിക്കാം എന്നതാണ് ഒരു നിഗമനം. അല്ലെങ്കില്‍ ഇപ്പോഴത്തെ ദേവസ്വം ജീവനക്കാരില്‍ സ്വന്തക്കാരായവരെക്കൊണ്ട് ഫയലില്‍നിന്ന് കോപ്പി എടുപ്പിച്ചതുമാകാം എന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തി. ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍പോറ്റിയെ 10-ാം തീയതിവരെ കസ്റ്റഡിയില്‍ വിട്ടു. റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കസ്റ്റഡിയെ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി പരിഗണിച്ചില്ല. പുറത്തേക്ക് എത്തിച്ചപ്പോള്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് പോറ്റി വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഇയാളെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമാകും ദ്വാരപാലകപാളിക്കേസിലെ മൂന്നാം പ്രതി ശബരിമല മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ കസ്റ്റഡി അപേക്ഷ നല്‍കുക. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസുവിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. സുധീഷിനെ വിശദമായി ചോദ്യം ചെയ്യും മുമ്പ് വാസുവിനെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ദ്വാരപാലക ശില്പപാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പോറ്റിയുടെ റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച തീര്‍ന്നതിനാലാണ് ഹാജരാക്കിയത്. തുടര്‍ന്ന് ഇവിടെവെച്ചുതന്നെ കട്ടിളപ്പാളി കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. എട്ടുദിവസത്തെ കസ്റ്റഡിയാണ് പ്രത്യേക അന്വേഷണ സംഘം ചോദിച്ചത്. അത് അനുവദിക്കുകയും ചെയ്തു.
അടച്ചിട്ട കോടതിയില്‍ വീഡിയോയില്‍ ചിത്രീകരിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയാണ് പോറ്റിയെ റാന്നി കോടതിയിലെത്തിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി എസ്. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പോറ്റിയെ ഹാജരാക്കിയത്.
