ഞങ്ങളല്ല അവരാ....; പത്തനംതിട്ടയില്‍ ഹൈക്കോടതി അഭിഭാഷകന്റെ പോക്സോ കേസ് അട്ടിമറിയില്‍ പരസ്പരം പഴി ചാരി പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും; ഏകപക്ഷീയമായി പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയെന്ന് സി.ഡബ്ല്യു.സി ചെയര്‍മാന്‍; ഓഫീസിലെത്തിയ നൗഷാദിനെ ഇറക്കി വിട്ടുവെന്നും വിശദീകരണം: കൂടുതല്‍ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാകും
പത്തനംതിട്ട: മുന്‍ ഗവ. പ്ലീഡറും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. നൗഷാദ് തോട്ടത്തിലിനെ രക്ഷിക്കാന്‍ പോക്സോ കേസ് അട്ടിമറിച്ച സംഭവത്തില്‍ പരസ്പരം പഴിചാരി പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി (സി.ഡബ്ല്യു.സി)യും. കേസ് അട്ടിമറിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഓഫീസില്‍ പ്രതികള്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയെന്ന ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഏറ്റുമുട്ടല്‍ കൊഴുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 ന് ലഭിച്ച പരാതിയില്‍ ഡിസംബര്‍ 14 വരെ പോലീസ് തുടര്‍ നടപടി എടുക്കാതിരുന്നത് എസ്പിയുടെ വീഴ്ചയാണെന്ന് സിഡബ്ല്യൂസി ആരോപിക്കുന്നു.
ഈ വീഴ്ച മറച്ചു വയ്ക്കാന്‍ വേണ്ടി സിഡബ്ല്യൂസിയെ പ്രതിക്കൂട്ടിലാക്കാന്‍ വേണ്ടി ഏകപക്ഷീയമായി സൃഷ്ടിച്ചതാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. കേസിലെ പ്രതി സിഡബ്ല്യൂസി ഓഫീസില്‍ എത്തിയിരുന്നുവെന്ന കാര്യം നിഷേധിക്കുന്നില്ല. പക്ഷേ, അപ്പോള്‍ തന്നെ അവിടെ നിന്ന് ഇറക്കി വിട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്.പിക്ക് കത്തു നല്‍കിയിരുന്നതായും സിഡബ്ല്യൂസി അധികൃതര്‍ പറയുന്നുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് തെളിയിക്കുന്ന കാള്‍ റെക്കോഡുകള്‍ അടക്കമുള്ള രേഖകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നുമാണ് സിഡബ്ല്യൂസി നേതൃത്വം പറയുന്നത്. നൗഷാദിന് വേണ്ടി സിഡബ്ല്യൂസിയിലെ തന്നെ ഒരാള്‍ ഇടനില നിന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വരുന്നുണ്ട്. ഹൈക്കോടതി ഗവ. പ്ലീഡര്‍ ആയ നൗഷാദിന്റെ ഭാര്യയും പത്തനംതിട്ടയിലെ രണ്ട് അഭിഭാഷകമാരും ചേര്‍ന്നാണ് അട്ടിമറിക്കുളള നീക്കം നടത്തിയിരുന്നത് എന്നാണ് വിവരം.
പോലീസിന്റെ വീഴ്ച മറയ്ക്കാന്‍ തങ്ങള്‍ക്ക് മേല്‍ അനാവശ്യ ആരോപണം കെട്ടിവയ്ക്കുകയാണെന്നാണ് സിഡബ്ല്യൂസിയുടെ വിശദീകരണം. വീഴ്ച മുഴുവന്‍ പോലീസിന്റെ ഭാഗത്ത് നിന്നാണ്. ഏറെ വൈകിയാണ് കേസ് എടുത്തതെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കേസ് നടക്കുന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നുമാണ് സിഡബ്ല്യൂസി അധികൃതര്‍ പറയുന്നത്.
അതേ സമയം, കേസ് അട്ടിമറിയില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകും.േേ കസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍, എസ്.എച്ച്.ഓ പി. ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവില്‍ സി.ഡബ്ല്യു.സി ജില്ലാ ചെയര്‍മാന്റെ ഓഫീസില്‍ വച്ച് കേസിലെ ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നുവെന്ന് പരാമര്‍ശമുണ്ടായിരുന്നു. ഇതിനുള്ള ഡിജിറ്റല്‍ തെളിവുകളും പോലീസ് ശേഖരിച്ചിരുന്നു. എന്നിട്ടും ഇവര്‍ക്കെതിരേ നടപടി ഒന്നുമുണ്ടായില്ലെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് ആഭ്യന്തര വകുപ്പിന് അനക്കം വച്ചത്. കോന്നി സ്റ്റേഷനില്‍ നിന്ന് സീറോ എഫ്.ഐ.ആര്‍ ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടു ദിവസം എടുത്ത ആറന്മുള എസ്.എച്ച്.ഓ പ്രവീണ്‍, അന്നത്തെ പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ എന്നിവര്‍ക്കെതിരേയും നടപടിയുണ്ടായേക്കും. മേല്‍നോട്ട-ഏകോപന ചുമതലയുള്ള ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ്കുമാറിനും വീഴ്ച സംഭവിച്ചതായിട്ടാണ് കണ്ടെത്തിട്ടുളളത്. നൗഷാദിനെ രക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമം പോലീസിന്റെയും സിഡബ്ല്യുസിയുടെയും ഭാഗത്ത് നിന്നുണ്ടായതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്തു വന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് ലൈംഗികപീഡനത്തിന് ഇരയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ വിളിച്ച് തന്റെ ദുരനുഭവം പറഞ്ഞത്. അതീജീവിതയെ വീട്ടില്‍ നിന്ന് രക്ഷിക്കാന്‍ സി.ഡബ്ല്യു.സി കോന്നി പോലീസിന്റെ സഹായം തേടി. എസ്.എച്ച്.ഓയുടെ നേതൃത്വത്തില്‍ വനിതാ പോലീസ് എത്തി അതിജീവിതയെ ചൈല്‍ഡ് ലൈനില്‍ എത്തിച്ചു. അപ്പോള്‍ തന്നെ കുട്ടിയുടെ മൊഴി എടുക്കാന്‍ എസ്.എച്ച്.ഓ വനിതാ പോലീസിനെ ചുമതലപ്പെടുത്തിയെങ്കിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അനുവാദം നല്‍കിയില്ല. നടപടി ക്രമങ്ങളുടെ പേര് പറഞ്ഞാണ് മൊഴി എടുക്കുന്നത് തടഞ്ഞത്. വീണ്ടും എസ്.എച്ച്.ഓ ഇ-മെയില്‍ മുഖാന്തിരം അനുമതി തേടിയെങ്കിലും സി.ഡബ്ല്യു.സി നല്‍കിയില്ല. ഇതിനിടെ ഡിസംബര്‍ അഞ്ചിനാണ് ഒന്നാം പ്രതി അഡ്വ. നൗഷാദ് തോട്ടത്തിലും രണ്ടാം പ്രതിയായ അതിജീവിതയുടെ ബന്ധുവും സി.ഡബ്ല്യു.സി ചെയര്‍മാന്റെ ഓഫീസില്‍ എത്തി ചര്‍ച്ച നടത്തി ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.
അഞ്ചു മുതല്‍ 12-ാം തീയതി വരെ ഇതിനുള്ള ശ്രമം തുടര്‍ന്നു. അതിജീവിത വഴങ്ങാതെ വന്നതോടെ ഡിസംബര്‍ 13 ന് വിവരം കോന്നി പോലീസിന് കൈമാറാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നിര്‍ബന്ധിതരായി. 14 ന് കോന്നി പോലീസ് മൊഴി എടുത്തപ്പോള്‍ പീഡനം നടന്നത് ആറന്മുള സ്റ്റേഷനില്‍ ആണെന്ന് അതിജീവിത പറഞ്ഞു. തുടര്‍ന്ന് സീറോ എഫ്.ഐ.ആര്‍ ഇട്ട് ആറന്മുളയ്ക്ക് കേസ് കൈമാറി. രണ്ടു ദിവസം വൈകി 16 നാണ് ഇവിടെ എഫ്.ഐ.ആര്‍ ഇട്ടത്. തുടരന്വേഷണം പ്രഹസനമായിരുന്നു. ഇതിനിടെ ആറന്മുള എസ്.എച്ച്.ഓ നൗഷാദിനെ പിടികൂടിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം കാരണം വിട്ടയക്കേണ്ടി വന്നുവെന്നും പറയുന്നു. കേസ് അട്ടിമറിക്കാനുള്ള മത്സരമാണ് പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും നടത്തിയത്. രൂക്ഷവിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയ നൗഷാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ ചെന്നതോടെയാണ് കളി മാറിയത്.
പോലീസിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയ ഹൈക്കോടതി വിധിക്ക് സംസ്ഥാന ആഭ്യന്തര സെക്രട്ടറി സമാധാനം പറയേണ്ട അവസ്ഥയായി. ഇതോടെ ജില്ലാ പോലീസ് മേധാവി അടക്കം നെട്ടോട്ടം തുടങ്ങി. എസ്.പി. വി.ജി. വിനോദ്കുമാര്‍ സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പിനായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്തു. കോടതി നൗഷാദിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമവിധി വന്നിട്ടില്ല. അതിജീവിതയുടെ പിതാവ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29 നാണ് മകളെ അഭിഭാഷകന്‍ പീഡിപ്പിച്ചുവെന്ന് കാണിച്ച് എസ്.പിക്ക് പരാതി നല്‍കുന്നത്. തുടരന്വേഷണത്തിനായി എസ്.പി കോന്നി എസ്.എച്ച്.ഓയ്ക്ക് പരാതി കൈമാറി. എസ്.എച്ച്.ഓ വനിതാ പോലീസിനെയും കൂട്ടി വീട്ടിലെത്തി മൊഴി എടുത്തപ്പോള്‍ കുട്ടി പരാതി ഇല്ലെന്ന് അറിയിച്ചു.
ഈ വിവരം എസ്.എച്ച്.ഓ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെ അറിയിച്ച് കൗണ്‍സിലിങ്ങിന് ശിപാര്‍ശയും നല്‍കി. സി.ഡബ്ല്യൂ.സിയുടെ ഭാഗത്ത് നിന്ന് അനക്കമുണ്ടായില്ല. ഡിസംബര്‍ മൂന്നിന് കുട്ടി തന്നെ വിളിച്ച് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടപ്പോഴാണ് തുടര്‍ നടപടികള്‍ക്ക് തുടക്കമായത്. പിതാവ് പരാതി നല്‍കുന്ന സമയം കുട്ടി നൗഷാദിന്റെ തടവിലായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വെളിവായത്. ഇത് മനസിലാക്കാതെ പ്രവര്‍ത്തിച്ചുവെന്നതാണ് കോന്നി ഡിവൈ.എസ്.പി, എസ്.എച്ച്.ഓ എന്നിവര്‍ക്ക് എതിരായ ആരോപണം.