തോട് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 1.34ലക്ഷത്തിന്റെ എസ്റ്റിമേറ്റ്; വാര്‍ഷിക പദ്ധതിയില്‍ ആശ്വാസത്തിന് നഗരസഭ ശ്രമിക്കുമ്പോള്‍ കിടങ്ങാംപറമ്പില്‍ പുതിയ വിവാദം; ഹൈക്കോടതിയിലെ കേസില്‍ റസിഡന്‍സ് അസോസിയേഷന്‍ കക്ഷി ചേരാത്തത് സംശയത്തിലേക്ക്; നീര്‍ച്ചാല്‍ പൂര്‍വ്വ സ്ഥിതിയില്‍ ആയാലും നാട്ടുകാരുടെ നഷ്ടം അങ്ങനെ തുടരുമോ? എസ് എം സില്‍ക്കിനെതിരായ ആ രേഖ മറുനാടന്‍ പുറത്തു വിടുന്നു

Update: 2025-06-21 09:03 GMT

ആലപ്പുഴ: കിടങ്ങാംപറമ്പ് വാര്‍ഡ് (പഴയ സനാതനം വാര്‍ഡ്) മിച്ചഭൂമി കൈയ്യേറി നീര്‍ച്ചാല്‍ നികത്തിയതും ഇത് മൂലം അയല്‍ക്കാരനുണ്ടായ നഷ്ടത്തിനും പരിഹാരവുമായി നഗരസഭ. ഈ വിഷയത്തില്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നത് നടപടികള്‍ അനിവാര്യമാണെന്നാണ്. എസ് എം സില്‍ക്സ് ഉടമസ്തരും മറ്റു ചിലരും നീര്‍ച്ചാല്‍ നികത്തിയതായി അറിയിച്ചിട്ടുണ്ട്. നീര്‍ച്ചാല്‍ പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിന് പലതവണ നോട്ടീസ് നല്‍കിയെങ്കിലും അപ്രകാരം ചെയ്തില്ല. ഈ സാഹചര്യത്തില്‍ തോട് പൂര്‍വസ്ഥിതിയിലാക്കുന്നതിന് 1,34, 000 എസ്റ്റിമേറ്റ് തയ്യറാക്കിയിട്ടുണ്ട്. നഗരസഭ 2025 - 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് പൂര്‍വസ്ഥിതിയിലാക്കു ന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. അയല്‍വാസിയുടെ മതിലിന് കൈയ്യേറ്റക്കാര്‍ കേടുപാടുകള്‍ വരുത്തിയതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ലഭിക്കുന്നതിന് കോടതിയില്‍ അന്യായം ഫയല്‍ ചെയ്യുകയോ പോലീസില്‍ പരാതി നല്‍കിയോ പ്രശ്‌നനിവൃത്തി വരുത്തേണ്ടതുമാണെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ അസോസിയേഷന്‍ നിയമ നടപടികള്‍ക്ക് തയ്യാറാകാത്തത് പ്രദേശവാസികളെ ഞെട്ടിച്ചിട്ടുണ്ട്. ചില ഇടപെടലുകള്‍ നടക്കുന്നുണ്ടോ എന്ന സംശയവും ശക്തം. എസ് എം സില്‍കിനെ കുറ്റപ്പെടുത്തുന്ന നഗരസഭയുടെ കുറിപ്പ് മറുനാടന് ലഭിച്ചു.

നഗരസഭ കൈയ്യേറ്റക്കാര്‍ക്ക് 2024 നവംബര്‍ 6 നാണ് 14 ദിവസത്തിനകം കൈയ്യേറ്റം ഒഴിഞ്ഞു പോകാന്‍ ആദ്യം നോട്ടീസ് കൊടുക്കുന്നത്. എന്നാല്‍ കൈയ്യേറ്റക്കാര്‍ ഒഴിഞ്ഞില്ല. അന്നേ ഈ കൈയ്യേറ്റം ഒഴിപ്പിക്കേണ്ടതായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ കൊടുത്ത നഗരസഭാ നോട്ടിസിലും കൈയ്യേറ്റക്കാരോട് പലപ്രാവശ്യം ഒഴിഞ്ഞുപോകാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല എന്നും പറയുന്നു. ഒരു സാധാരണക്കാരനോടാണെങ്കില്‍ നഗരസഭയുടെ സമീപനം ഇതായിരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഒരു എം എല്‍ യുടെ ഒളിഞ്ഞും, തെളിഞ്ഞുമുള്ള സഹായം കൈയ്യേറ്റക്കാര്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഈ നീര്‍ച്ചാല്‍ വിഷയത്തില്‍ നാട്ടുകാര്‍ 2024 ഡിസംബര്‍ 10 നും, 2025 ജനുവരി 27 നും രണ്ട് പരാതികള്‍ മുഖ്യമന്ത്രിക്ക് അയച്ചു. രണ്ടും നടപടിക്കായി ആലപ്പുഴ കളക്ടറേറ്റില്‍ എത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ പരാതി മുക്കിയതാണെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു. ഇതിനുമുന്‍പും നഗരസഭയിലും മറ്റു പല ഡിപ്പാര്‍ട്‌മെന്റിലും പലതവണ പരാതിപ്പെട്ടിട്ടും നടക്കാത്ത ന്യായമായ കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ച് ഈ വാര്‍ഡിലുള്ളവര്‍ നേടിയിട്ടുണ്ട്. വീണ്ടും കാര്യങ്ങള്‍ അറിയിക്കേണ്ടവരെ കൃത്യമായി അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് നഗരസഭയുടെ ഇപ്പോഴുള്ള നടപടി ഉണ്ടായത്.

2023 ജൂണില്‍ മറ്റൊരു കേസില്‍ കിടങ്ങാംപറമ്പ് വാര്‍ഡിലെ ഇതേ നീര്‍ച്ചാല്‍ പുനസ്ഥാപിക്കാത്തതിന് ആലപ്പുഴ നഗരസഭക്കെതിരെ ഹൈക്കോടതിയുടെ ഒരു കോടതി അലക്ഷ്യ കേസും നിലവില്‍ ഉണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം ലീഗല്‍ സര്‍വീസസ്സ് ജഡ്ജി പ്രമോദ് മുരളി സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ കേസ് അടുത്ത മാസം വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഈ കോടതി അലക്ഷ്യ കേസില്‍ സനാതന റെസിഡന്‍സ് എത്രയും പെട്ടെന്ന് കക്ഷി ചേരുകയോ, അല്ലെങ്കില്‍ ഈ കേസുമായി എങ്ങനെയും തങ്ങളുടെ കേസ് ക്ലബ് ചെയ്താല്‍ പെട്ടെന്ന് കാര്യങ്ങള്‍ നടന്ന് കിട്ടും എന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. നഗരസഭ നടപടി എടുക്കാത്തതുകൊണ്ട് മാത്രമാണ് നാട്ടുകാര്‍ നീര്‍ച്ചാല്‍ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എതിര്‍ കക്ഷികള്‍ നാളിതുവരെ സത്യവാങ്മൂലം നല്കാത്തതിനാല്‍ കേസ് പലതവണ നീട്ടി വെച്ചു. എങ്ങിനെയും നീര്‍ച്ചാല്‍ വരരുത് എന്നാണ് കൈയ്യെറ്റക്കാരുടെ ആഗ്രഹമെന്നാണ് ആരോപണം. ഇതിനൊപ്പമാണ് റെസിഡന്‍സ് അസോസിയേഷന്‍ ഒളിച്ചു കളിയും ചര്‍ച്ചയാകുന്നത്. അതിനിടെ റസിഡന്‍സ് അസോസിയേഷന് അംഗീകാരം നഷ്ടമായെന്ന സൂചനകളുമുണ്ട്.


കൈയ്യേറ്റക്കാരന്‍ ഒരു ഉളുപ്പുമില്ലാതെ നീര്‍ച്ചാല്‍ നികത്തി ഒരു ഭാഗം മുഴുവന്‍ കോണ്‍ക്രീറ്റ് ചെയ്തു, ബാക്കി സ്ഥലത്ത് ഗോഡൗണും, സെപ്റ്റിക് ടാങ്കും മറ്റുപലതും പണിതു. ലീഗല്‍ സര്‍വിസെസ്സ് ജഡ്ജി കൈയ്യേറിയ സ്ഥലം കാണാന്‍ കൈയ്യേറ്റക്കാരന്റെ വീടിന്റെ അടുക്കളയില്‍ കൂടി കയറി ഇറങ്ങേണ്ടി വന്നു. കാര്യങ്ങളെല്ലാം ജഡ്ജി നേരില്‍ കണ്ട് ബോധ്യപ്പെട്ടുവെന്ന് നാട്ടുകാര്‍ പറയുന്നു.

Tags:    

Similar News