കെപിസിസിയുടെ പ്രചരണ സമിതി യോഗത്തിന് എത്താത്ത തരൂര്‍ നാളെ രാഹുല്‍ ഗാന്ധിയേയും കാണില്ല; സിപിഎം ദുതനുമായുളള ദുബായ് ചര്‍ച്ചയ്ക്ക് പിന്നാലെ രണ്ടു ദേശീയ പാര്‍ട്ടികളും ചരടു വലികളുമായി സജീവം; മമതയുടെ തൃണമൂലും പവാറിന്റെ എന്‍സിപിയും ശശി തരൂരിനെ സ്വന്തമാക്കാന്‍ സജീവ ശ്രമങ്ങളില്‍; മനസ്സ് തുറക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം; തരൂര്‍ എങ്ങോട്ട് ചായും?

Update: 2026-01-27 06:17 GMT

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തെയും ഒരുപോലെ മുള്‍മുനയില്‍ നിര്‍ത്തി ശശി തരൂരിന്റെ നീക്കങ്ങള്‍ ദുരൂഹമാകുന്നു. കെപിസിസിയുടെ നിര്‍ണ്ണായകമായ പ്രചാരണ സമിതി യോഗത്തില്‍നിന്ന് വിട്ടുനിന്ന തരൂര്‍, നാളെ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും എത്തില്ലെന്ന് വ്യക്തമായതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. സിപിഎം ദൂതനുമായി ദുബായില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ തരൂരിനെ സ്വന്തമാക്കാന്‍ ദേശീയ തലത്തില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ശരദ് പവാറിന്റെ എന്‍സിപിയും സജീവമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായിരിക്കെത്തന്നെ പാര്‍ട്ടി പരിപാടികളില്‍ നിന്നുള്ള ഈ അകലം തരൂര്‍ കോണ്‍ഗ്രസ് വിടുകയാണോ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

തരൂരിന്റെ ജനപ്രീതിയും അന്താരാഷ്ട്ര തലത്തിലുള്ള പ്രതിച്ഛായയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പാര്‍ട്ടികള്‍ ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞു. ദുബായില്‍ നടന്ന ചര്‍ച്ചകളില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിച്ചതായാണ് വിവരം. ഇടതുപക്ഷവുമായി നേരിട്ട് സഹകരിച്ചില്ലെങ്കിലും തൃണമൂല്‍ പോലെയുള്ള ഒരു പ്ലാറ്റ്ഫോമിലൂടെ തരൂര്‍ എത്തുന്നതിനെ സിപിഎം സ്വാഗതം ചെയ്‌തേക്കാം. അതേസമയം, തരൂരിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമിക്കുന്നുണ്ടെങ്കിലും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നത് ശുഭസൂചനയല്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്.

കോണ്‍ഗ്രസിനുള്ളിലെ അവഗണനയില്‍ തരൂര്‍ അസംതൃപ്തനാണെന്ന വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. എന്നാല്‍ തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് അദ്ദേഹം ഇതുവരെ മനസ്സ് തുറന്നിട്ടില്ല. കേരളത്തില്‍ തരൂര്‍ മുന്നണി മാറിയാല്‍ അത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത പ്രഹരമാകും. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ ശക്തമായ മുഖം വേണമെന്ന് ആഗ്രഹിക്കുന്ന തൃണമൂലിനും എന്‍സിപിക്കും തരൂരിനെപ്പോലൊരാള്‍ ലഭിക്കുന്നത് വലിയ കരുത്താകും. ഡല്‍ഹി കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. ഉടന്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ കേരള രാഷ്ട്രീയത്തില്‍ അടിയൊഴുക്കുകള്‍ ശക്തമാക്കുകയാണ് പിണറായി വിജയന്റെ 'ദുബായ് ഓപ്പറേഷന്‍' ലക്ഷ്യമിട്ടത്. മുഖ്യമന്ത്രിയുടെ തട്ടകമായ ധര്‍മ്മടത്ത് ഷാഫി പറമ്പിലിനെ ഇറക്കി അട്ടിമറിക്ക് കോണ്‍ഗ്രസ് പ്ലാനിട്ടതോടെയാണ്, ശശി തരൂരിനെ അടര്‍ത്തിയെടുത്ത് തിരിച്ചടി നല്‍കാന്‍ സി.പി.എം കരുനീക്കം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ പി.വി. അന്‍വറിനെ യു.ഡി.എഫ് പിന്തുണയോടെ മത്സരിപ്പിക്കാനുള്ള നീക്കവും പിണറായി കുടുംബത്തെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനുള്ള മറുപടിയായാണ് തരൂരിനെ ഒപ്പം കൂട്ടി കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കാന്‍ ഇടത് മുന്നണി ലക്ഷ്യമിടുന്നത്.

സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളായ ധര്‍മ്മടത്തും ബേപ്പൂരിലും ഇത്തവണ വമ്പന്‍ വിജയമാണ് പിണറായി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ വടകരയില്‍ കെ.കെ. ശൈലജയെ അട്ടിമറിച്ച ഷാഫി പറമ്പില്‍ ധര്‍മ്മടത്ത് എത്തുന്നത് മുഖ്യമന്ത്രിക്ക് വലിയ വെല്ലുവിളിയാകുമെന്ന് സി.പി.എം ഭയക്കുന്നു. ഇതിനൊപ്പമാണ് 'മരുമോനിസത്തിനെതിരെ' പോരാട്ടം പ്രഖ്യാപിച്ച് അന്‍വര്‍ ബേപ്പൂരിലേക്ക് നീങ്ങുന്നത്. സ്വന്തം മണ്ഡലത്തിലും മരുമകന്റെ മണ്ഡലത്തിലും കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഈ സമ്മര്‍ദ്ദത്തെ തകര്‍ക്കാന്‍ ശശി തരൂരിനെപ്പോലൊരു വമ്പന്‍ സ്രാവിനെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുക്കുന്നതിലൂടെ സാധിക്കുമെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍.

തരൂര്‍ വന്നാല്‍ കളി മാറും യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം വോട്ടാക്കി മാറ്റിയാല്‍ തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് തളരുമെന്ന് ഇടതുപക്ഷം കരുതുന്നു. തരൂര്‍ എല്‍.ഡി.എഫിനൊപ്പം ചേരുകയോ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്താല്‍, തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഇടതുപക്ഷത്തിനെതിരെ കടുത്ത നിലപാട് എടുക്കാന്‍ കഴിയില്ലെന്ന രാഷ്ട്രീയ നീക്കവും ഇതിന് പിന്നിലുണ്ട്. ദുബായില്‍ നടന്ന രഹസ്യ ചര്‍ച്ചകളില്‍ ഒരു പ്രവാസി വ്യവസായി മുഖേന മുഖ്യമന്ത്രിയുടെ ദൂതന്‍ തരൂരിന് 15 സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്തതായാണ് വിവരം. ധര്‍മ്മടത്ത് ഷാഫി മത്സരിക്കുമെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് തരൂരിനെ ഫോണില്‍ പിണറായിയുടെ ദൂതന്‍ ബന്ധപ്പെട്ടത്.

ആശങ്കയില്‍ യു.ഡി.എഫ് തരൂരിന്റെ മൗനവും കൊച്ചിയിലെ മഹാപഞ്ചായത്തില്‍ അദ്ദേഹത്തിനുണ്ടായ അവഗണനയും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഷാഫിയെയും അന്‍വറിനെയും ഉപയോഗിച്ച് മുഖ്യമന്ത്രിയെ പൂട്ടാന്‍ നോക്കിയ കോണ്‍ഗ്രസിന്, തരൂരിനെ നഷ്ടപ്പെടുന്നത് ആത്മഹത്യാപരമാകും. തരൂരിനെ അനുനയിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി രംഗത്തിറങ്ങുമെന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും, പിണറായിയുടെ 'ദുബായ് പ്ലാന്‍' എത്രത്തോളം വിജയിക്കുമെന്നതിലാണ് കേരള രാഷ്ട്രീയത്തിന്റെ ഭാവി.

Similar News