റഷ്യയിലെ ഇടപെടലുകളില്‍ മോദിയ്ക്ക് പൂര്‍ണ്ണ തൃപ്തി; പാക്കിസ്ഥാനെ ഫ്രഞ്ചില്‍ തീവ്രവാദ രാജ്യമാക്കിയതിന് പിന്നാലെ മടങ്ങി വന്നത് മറ്റൊരു നയതന്ത്ര ദൗത്യത്തിന്; പശ്ചിമേഷ്യയിലെ ഇന്ത്യന്‍ സന്ദേശം ഡല്‍ഹിയില്‍ നയതന്ത്രജ്ഞര്‍ക്ക് കൈമാറിയതും തരൂര്‍; ഇനി ഗ്രീസ് വഴി യൂകെയില്‍; തരൂരും കോണ്‍ഗ്രസും പറക്കുന്നത് 'രണ്ട് ആകാശ വഴിയില്‍'!

Update: 2025-06-28 08:37 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസും ശശി തരൂരും തമ്മിലെ ഭിന്നത പരിഹരിക്കാന്‍ കഴിയാത്ത വിധം വഷളാകുന്നുവെന്ന് വിലയിരുത്തല്‍. റഷ്യയിലെ നയതനന്ത്ര ദൗത്യം കഴിഞ്ഞ് ഡല്‍ഹിയില്‍ എത്തിയ തരൂര്‍ വെള്ളിയാഴ്ചയും നിര്‍ണ്ണായക ഉത്തരവാദിത്തങ്ങളായിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക നയതന്ത്ര ദൗത്യം തരൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏല്‍പ്പിച്ചിരുന്നു. ഇത് നിര്‍വ്വഹിക്കാനാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങി എത്തിയത്. ആ ദൗത്യം പൂര്‍ത്തിയാക്കിയ തരൂര്‍ വീണ്ടും വിദേശത്തേക്ക് പോകും. ഗ്രീസിലും യുകെയിലും ഇന്ത്യന്‍ ദൗത്യവുമായാണ് തരൂര്‍ പോകുന്നത്. നിരന്തരം കേന്ദ്ര സര്‍ക്കാരിന്റെ സന്ദേശ വാഹകനായുള്ള തരൂരിന്റെ യാത്ര കോണ്‍ഗ്രസിന് അലോസരമാണ്. അതുകൊണ്ട് തന്നെ തരൂരിനെ അകറ്റി നിര്‍ത്തും. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ക്ക് തരൂരും ശ്രമം നടത്തുന്നില്ല. തരൂരിന് നിര്‍ണ്ണായക പദവി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് വെള്ളിയാഴ്ച വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ യോഗത്തിനു ശേഷം സമിതി അധ്യക്ഷന്‍കൂടിയായ തരൂര്‍ പ്രതികരിച്ചു. പാകിസ്താനുമായും ചൈനയുമായും ബംഗ്ലാദേശ് അടുപ്പം കൂട്ടുന്നത് യോഗം ചര്‍ച്ചചെയ്തു. ബംഗ്ലാദേശുമായുള്ള ബന്ധം വഷളാകുന്നതിനെക്കുറിച്ച് ചില അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതായി ഒരു എംപി പറഞ്ഞു. പശ്ചിമബംഗാളില്‍ വലിയതോതിലുള്ള നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നതായി ബിജെപി എംപി കിരണ്‍ ചൗധരി വ്യക്തമാക്കി. ഈ യോഗത്തിന് വേണ്ടിയാണ് തരൂര്‍ ഡല്‍ഹിയില്‍ എത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അതുക്കും മേലെയുള്ള കൂടിക്കാഴ്ചകള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നു. വിദേശ നയതന്ത്ര പ്രതിനിധികളുമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച. പശ്ചിമേഷ്യന്‍ സംഘര്‍ഷമായിരുന്നു വിഷയം.

അതിനിടെ ശശി തരൂരിനെ പരോക്ഷമായി വിമര്‍ശിക്കാന്‍ ഇനി കോണ്‍ഗ്രസ് നേതാക്കളുമുണ്ടാകും. തരൂരിനെ വിമര്‍ശിക്കാന്‍ നേതാക്കള്‍ക്ക് ഹൈക്കമാണ്ടില്‍ നിന്നുള്ള അനുമതി കിട്ടിയെന്നാണ് സൂചന. ശശി തരൂരിനെ വിമര്‍ശിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വരുന്നത് അതുകൊണ്ടാണ്. പക്ഷികള്‍ക്ക് ആകാശത്ത് പറക്കാന്‍ അനുമതി ആവശ്യമില്ലെന്ന തരൂരിന്റെ സമൂഹമാധ്യമ കുറിപ്പിനെ പരിഹസിച്ച് പ്രവര്‍ത്തകസമിതി സ്ഥിരംക്ഷണിതാവും ലോക്സഭാംഗവുമായ മാണിക്കം ടാഗോര്‍ രംഗത്തുവന്നു. വേട്ടയാടാന്‍ കഴുകന്‍മാരും പരുന്തുകളും പ്രാപ്പിടിയന്‍മാരും എപ്പോഴുമുണ്ടാകും. പറക്കുമ്പോള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് വേട്ടക്കാരായ പക്ഷികള്‍ ദേശസ്നേഹത്തിന്റെ തൂവല്‍കൂടി അണിഞ്ഞിട്ടുണ്ടെങ്കില്‍ -അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. കെ മുരളീധരനും തരൂരിനെ വിമര്‍ശിച്ചു. ഇതിനിടെയിലും കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിക്കാന്‍ പോലും തരൂര്‍ സമയം തേടുന്നില്ല.

കോണ്‍ഗ്രസുകാര്‍ക്ക് രാജ്യമാണ് വലുതെന്നും ചിലര്‍ക്കിപ്പോള്‍ മോദിയാണ് വലുതെന്നും കഴിഞ്ഞദിവസം തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. തരൂരിന് ഇംഗ്ലീഷ് നന്നായി അറിയാമെന്നും അതുകൊണ്ടാണ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും ഖാര്‍ഗെ പറഞ്ഞിരുന്നു. ഖാര്‍ഗെയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പക്ഷികള്‍ക്ക് ആകാശത്ത് പറന്നുയരാന്‍ അനുമതി ആവശ്യമില്ലെന്ന് സമൂഹമാധ്യമത്തിലൂടെ തരൂര്‍ മറുപടി നല്‍കിയത്. റഷ്യ സംഘടിപ്പിച്ച തീവ്രവാദവിരുദ്ധ സമ്മേളനത്തില്‍ പാകിസ്താനെ ഉള്‍പ്പെടുത്തിയതിനെതിരേ ശക്തമായ വിമര്‍ശനമുന്നയിക്കാന്‍ ഫ്രഞ്ച് ഭാഷയിലാണ് തരൂര്‍ സംസാരിച്ചത്. മോസ്‌കോയില്‍ റഷ്യന്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ ലിയോണിഡ് സ്ലട്സ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. സംസാരത്തിനിടെ തീവ്രവാദവിരുദ്ധ സമ്മേളനത്തെക്കുറിച്ച് സ്ലട്‌സ്‌കി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് തരൂര്‍ ഫ്രഞ്ച് ഭാഷയിലാണ് മറുപടിനല്‍കിയത്.

''നിര്‍ഭാഗ്യവശാല്‍ ഈ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സുരക്ഷിതതാവളം ഒരുക്കുന്ന ഒരു രാജ്യമുണ്ട്. അവര്‍ക്കവിടെ ആസ്ഥാനമുണ്ട്, അവര്‍ അവിടെ തീവ്രവാദികളെ പരിശീലിപ്പിക്കുന്നു, ധനസഹായം നല്‍കുന്നു, ആയുധം നല്‍കുന്നു, മറ്റ് രാജ്യങ്ങളിലേക്കു തുറന്നുവിടുന്നു. തീവ്രവാദികള്‍ക്ക് പാക്കിസ്ഥാനില്‍ സംരക്ഷണം ലഭിക്കുന്നു എന്ന വസ്തുത അവഗണിക്കാന്‍ ഞങ്ങള്‍ക്ക് പ്രയാസമാണ്'' -തരൂര്‍ പറഞ്ഞു. ഫ്രഞ്ച് ഭാഷയില്‍ തരൂര്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഭാഷയിലുള്ള അവഗാഹത്തിനുമാത്രമല്ല നയതന്ത്രവ്യക്തതയ്ക്കും അദ്ദേഹത്തിന് പ്രശംസ ലഭിച്ചു.

തുര്‍ക്കി, ഇറാന്‍, റഷ്യ, ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളിലെ പാര്‍ലമെന്ററി തലവന്മാരെ ഉള്‍പ്പെടുത്തി അടുത്തവര്‍ഷം ആദ്യം സമ്മേളനം സംഘടിപ്പിക്കാനുള്ള റഷ്യയുടെ പദ്ധതികള്‍ സ്ലട്‌സ്‌കി പ്രഖ്യാപിച്ചിരുന്നു. തീവ്രവാദവിഷയത്തില്‍ ചര്‍ച്ച മാത്രമല്ല, കൃത്യമായ നടപടി വേണമെന്നും തരൂര്‍ പറഞ്ഞു.

Tags:    

Similar News