സ്മാര്‍ട് സിറ്റിയുടെ ഭാഗമായി നഗരത്തില്‍ പലയിടത്തും കിലോമീറ്ററുകളോളം സ്ഥാപിച്ചത് സോളാര്‍ വഴിവിളക്കുകള്‍; വൈകിട്ട് ആറരയ്ക്ക് താനെ കത്തുന്ന ലൈറ്റുകള്‍ ഓഫാകുക പുലര്‍ച്ചെ ആറിന്; നാട്ടുകാര്‍ക്ക് രാത്രിയില്‍ നല്ല വെട്ടം നല്‍കുന്ന ഈ ബള്‍ബുകള്‍ യുദ്ധകാല ആശങ്ക! തിരുവനന്തപുരത്ത് 'ബ്ലാക്ക് ഔട്ട്' നടക്കില്ല; വെളിച്ചും ദുഖമാണ് ഉണ്ണീ....!

Update: 2025-05-10 05:44 GMT

തിരുവനന്തപുരം: മിസൈല്‍ ആക്രമണത്തെ ചെറുക്കാന്‍ 'ബ്ലാക്ക് ഔട്ട്'. ഇത് രാജ്യം മുഴുവന്‍ ഇന്ന് ചര്‍ച്ചയാണ്. കേരളം അടക്കം എല്ലായിടത്തും യുദ്ധത്തെ നേരിടാന്‍ മോക് ഡ്രില്ലും നടത്തി. ശത്രൂ രാജ്യത്തിന്റെ മിസൈലുകളെ ജനവാസ കേന്ദ്രത്തില്‍ നിന്നും അകറ്റുന്നതിന് വേണ്ടിയാണ് കുറ്റാ കുരിരിട്ട് സൃഷ്ടിക്കുന്ന ബ്ലാക്ക് ഔട്ടിലൂടെ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനുമായുള്ള യുദ്ധ സാഹചര്യം അനുദിനം കൂടുകയാണ്. അതുകൊണ്ട് തന്നെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ബ്ലാക്ക് ഔട്ട് സ്ഥിര സംഭവമായും മാറുന്നു. ഇത് ചാനലുകളിലൂടെ മലയാളികളും അനുഭവിച്ച് അറിയുന്നു. പക്ഷേ ഏതെങ്കിലും സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അടിയന്തരാവസ്ഥ ഉണ്ടായാല്‍ നഗരത്തിന്റെ പല മേഖലകളിലും 'ബ്ലാക്ക് ഔട്ട്' നടക്കില്ല.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിന്റെ പല ഭാഗങ്ങളില്‍ സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുകയുണ്ടായി. സൗര വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഈ തെരുവ് വിളക്കുകള്‍ മുന്‍പുണ്ടായിരുന്ന തെരുവ് വിളക്കുകളേക്കാള്‍ മികച്ചതാണ്. രാത്രി 6 മണിയുമ്പോള്‍ കത്തുന്ന ഈ സോളാര്‍ വഴിവിളക്കുകള്‍ അടുത്ത ദിവസം രാവിലെ ആറ് മണി കഴിയുമ്പോള്‍ തനിയെ അണയും. ഈ ലൈറ്റുകള്‍ സ്ഥാപിച്ചതോടെ അവിടെയുള്ള കെഎസ്ഇബിയുടെ ലൈറ്റുകള്‍ മാറ്റുകയും ചെയ്തു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സോളാര്‍ വഴി വിളക്കുകള്‍ പഴയ ലൈറ്റുകളേക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവയാണ്. പക്ഷേ ഈ സംവിധാനത്തിന് ഒരു ചെറിയ പ്രശ്‌നമുണ്ട്. ആര്‍ക്കും സോളാര്‍ വിളക്കുകളെ അണയ്ക്കാന്‍ കഴിയില്ല. അതായത് രാത്രി അറു മണിവരെ പുലര്‍ച്ചെ ആറുവരെ അത് കത്തിക്കൊണ്ടിരിക്കും. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗത്തും ഈ സോളാര്‍ ലൈറ്റുകള്‍ സജീവമാണ്. അതായത് ഈ മേഖലയെ കുറ്റാകൂരിരിട്ടാക്കുക അസാധ്യമാണ്. ആര്‍ക്കും രാത്രിയില്‍ സോളാര്‍ ലൈറ്റുകള്‍ ഓഫാക്കാന്‍ കഴിയില്ല. വട്ടിയൂര്‍ക്കാവില്‍ നിന്നും വെള്ളൈക്കടവ് വരെയുള്ള തിരുവനന്തപുരം കോര്‍പ്പേറേഷന്‍ ഭാഗത്ത് ഇത്തരത്തിലുള്ള നിരവധി സോളാര്‍ ലൈറ്റുകള്‍ ഉണ്ട്. ഇതൊന്നും രാത്രിയില്‍ അണയ്ക്കാന്‍ ആര്‍ക്കും കഴിയില്ല.

എന്നാല്‍ അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ പല സംസ്ഥാനങ്ങളും അതീവ ജാഗ്രതിയിലാണ്. അതിര്‍ത്തിയോട് ചേര്‍ന്ന പല പ്രദേശനങ്ങളിലും ബ്ലാക്ക് ഔട്ട് ചെയ്യുന്നുണ്ട്. കേരളത്തില്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യങ്ങള്‍ ഇല്ലെങ്കിലും, ഭാവിയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പോലെ സമാന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഈ വഴി വിളക്കുകള്‍ പെട്ടെന്ന് എങ്ങനെ വിച്ഛേദിക്കുമെന്ന ആശങ്കയാണ് ഉയരുന്നുണ്ട്. ഈ സോളാര്‍ വഴി വിളക്കുകള്‍ വിച്ഛേദിക്കാനുള്ള സംവിധാനം സാധാരണക്കാരന് കാണാന്‍ കഴിയുന്നുടത്തില്ല. ലൈറ്റുകള്‍ വിച്ഛേദിക്കുന്നതിനായി 12 അടിയോളം ഉയരമുള്ള തൂണുകളില്‍ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളില്‍ കോണിപടി വെച്ച് കയറേണ്ട അവസ്ഥ വരും. ഇത് അസാധ്യമാണ്. ഇത് സ്ഥാപിച്ച ഇടങ്ങളില്‍ ഓരോ പതിനഞ്ച് മീറ്ററിന് ഇടയിലും സോളാര്‍ വഴിവിളക്കുകളുണ്ട്.

സൗര വൈദ്യുതി ഉത്പാദനത്തിലൂടെ തിരുവനന്തപുരം നഗരത്തെ പൂര്‍ണമായും സൗരോര്‍ജ നഗരമാക്കുന്ന പദ്ധതിയാണ് സോളാര്‍ സിറ്റി. 2023 അവസാനത്തോടെ നഗരത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അക്ഷയ ഊര്‍ജ സ്രോതസുകളായ സൗരോര്‍ജം, കാറ്റ് ഊര്‍ജം എന്നിവയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തി സ്വയം പര്യാപ്തത കൈവരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 10.2 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭ്യമാകും. സ്മാര്‍ട്ട് സിറ്റി, അനര്‍ട്ട്, നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നിയമസഭ, യൂണിവേഴ്സിറ്റി, പബ്ലിക്ക് ലൈബ്രറി എന്നിവിടങ്ങളില്‍ സോളാര്‍ സ്ഥാപിച്ചു. ഇതിന്റെ ഭാഗമായാണ് നഗരത്തില്‍ ഉടനീളം സോളാര്‍ വഴിവിളക്ക് സ്ഥാപിച്ചത്. ഈ വഴി വിളക്ക് അനിവാര്യതയുണ്ടായാല്‍ ഓഫാക്കാനുള്ള സൗകര്യം ഒരുക്കേണ്ടതായിരുന്നു. വികസന പ്രവര്‍ത്തനത്തില്‍ എല്ലാ സാധ്യതകളും മുന്‍കൂട്ടി കാണേണ്ടതുണ്ട്. യുദ്ധ സാഹചര്യം ഉണ്ടാകുമെന്ന് പോലും ആലോചിക്കാതെ വച്ച സോളാര്‍ ലൈറ്റുകളാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ ആശങ്കയ്ക്ക് കാരണം.

സോളാര്‍ സിറ്റിയിലെ എല്ലാ മേല്‍ക്കൂരകളിലും റൂഫ്ടോപ്പ് സോളാര്‍ സ്ഥാപിക്കുന്ന റൂഫ്ടോപ്പ് സോളാര്‍ പദ്ധതി, നഗരത്തിലെ ഖരമാലിന്യങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി പ്രത്യേക പ്ലാന്റുകള്‍, നഗരത്തിലെ എല്ലാ തെരുവ് വിളക്കുകളും സോളാറിലേക്ക് മാറ്റുക, നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുമ്പോള്‍ പെട്രോള്‍ ഉപയോഗവും മലിനീകരണവും നിയന്ത്രിക്കുന്നതിനൊപ്പം കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകളും ഷോറൂമുകളും ആരംഭിക്കുക, വൈദ്യുതി ഉപയോഗത്തിനായി സോളാര്‍ പാര്‍ക്കുകള്‍, നഗരത്തിലെ നദീതീര ടൂറിസത്തിലെ വൈദ്യുതി ഉത്പാദനത്തിന് ആക്കുളം, വെള്ളായണി കായലുകളില്‍ ഫ്ളോട്ടിങ് സോളാര്‍ സ്ഥാപിക്കുക എന്നിങ്ങനെ ഘട്ടം ഘട്ടമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സോളാര്‍ സിറ്റി പദ്ധതിയുടെ ഭാഗമായി നടക്കും.

അതേസമയം, സ്മാര്‍ട് സിറ്റി 1.0 പദ്ധതി നടത്തിപ്പ് കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ, സിറ്റീസ് 2.0 പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. രൂപരേഖ തയാറാക്കുന്നതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കോര്‍പറേഷനും തമ്മില്‍ കരാറില്‍ ഒപ്പു വച്ചിട്ടുണ്ട്. രണ്ടാം ഘട്ട സ്മാര്‍ട് സിറ്റി പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ ഏക നഗരമാണ് തിരുവനന്തപുരം. ഒന്നാം സ്മാര്‍ട് സിറ്റി പദ്ധതി രാജ്യത്തെ 100 നഗരങ്ങളിലാണ് നടപ്പാക്കിയത്. ഇതില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ നഗരങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ മത്സരത്തില്‍ മുന്നിലെത്തിയ 18 നഗരങ്ങളെയാണ് സിറ്റീസ് 2.0 പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്.മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് സിറ്റീസ് 2.0ല്‍ മുന്‍ഗണന.

എല്ലാ മാര്‍ക്കറ്റുകളിലും സ്ഥാപനങ്ങളിലും ഓര്‍ഗാനിക് വേസ്റ്റ് കണ്‍വര്‍ട്ടറുകള്‍, സെന്‍സറുകളാല്‍ പ്രവര്‍ത്തിക്കുന്ന എയ്‌റോബിക് ബിന്നുകള്‍, കല്ലടിമുഖം, മണക്കാട്, മുട്ടത്തറ എന്നിവിടങ്ങളില്‍ ആര്‍ഡിഎഫ് പ്ലാന്റ്, സ്‌കൂളുകളിലും കോളജുകളിലും ഇന്‍സിനറേറ്ററുകള്‍, സക്കിങ് യന്ത്രങ്ങള്‍, ശുചീകരണ യന്ത്രങ്ങള്‍, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റികളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.സ്മാര്‍ട് സിറ്റി ആദ്യ ഘട്ടത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. സ്മാര്‍ട് റോഡുകളുടെ നിര്‍മാണം ഉള്‍പ്പെടെ ഇനിയും പൂര്‍ത്തിയാകാനുണ്ട്.

Tags:    

Similar News