'വരവേല്‍പില്‍' ലാലേട്ടന്‍ നടിച്ച നായകന്‍ മുരളിക്ക് ബിസിനസ് അറിയാത്തത് കൊണ്ട് പൊട്ടിപ്പാളീസായി; സിപിഎം ക്യാപ്‌സൂള്‍ തൊടുത്തുവിട്ട മന്ത്രി പി രാജീവ് വാഴ്ത്തുന്നത് ക്ലൗഡ് കിച്ചന്‍ നടത്തുന്ന 'ഹൃദയപൂര്‍വ്വത്തിലെ' നായകനെ; കാരണം ഇടതുസര്‍ക്കാര്‍ ഭരണം സംരംഭകരുടെ കൊയ്ത്തുകാലമായതെന്ന് അവകാശവാദം; ആന്തൂര്‍ സാജനെ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

പി രാജീവിന് പൊങ്കാല

Update: 2025-11-05 18:23 GMT

തിരുവനന്തപുരം: ശ്രീനിവാസന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ പല സിനിമകള്‍ക്കും ഇന്നും നമ്മുടെ നാട്ടില്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നത് ആ സിനിമ ചര്‍ച്ചയാക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കാരണമാണ്. അതില്‍ തന്നെ അന്നും ഇന്നും ഒരുപോലെ ചര്‍ച്ചയാകുന്ന ചില സിനിമകളുണ്ട്. വരവേല്‍പ്പ്, സന്ദേശം, വെള്ളാനകളുടെ നാട്, മിഥുനം തുടങ്ങിയവ അതിനുദാഹരണം.

കേരളത്തില്‍ സംഭവിച്ച പല കാര്യങ്ങളെയും അദ്ദേഹം തന്റെ തിരക്കഥകളുടെ ഭാഗമാക്കി അവതരിപ്പിക്കുകയായിരുന്നു. അതുകൊണ്ടാണ് ഈ സിനിമകള്‍ക്കൊക്കെ ഇന്നും പ്രേക്ഷകരുള്ളത്. എന്നാല്‍ മറ്റൊരു വസ്തുതയെന്തെന്നാല്‍ ഇതിലെല്ലാം തന്നെ വില്ലന്‍മാര്‍ അല്ലെങ്കില്‍ പ്രശ്‌നക്കാരായി അവതരിപ്പിച്ചത് ഇടത് സംഘടനകളായിരുന്നു. അത് കൃത്യമായി അവതരിപ്പിച്ച സിനിമയായിരുന്നു വരവേല്‍പ്പ്. ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ സിനിമയാണ് വരവേല്‍പ്പ്. 1989ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. കേരളത്തെ അലട്ടുന്ന ട്രേഡ് യൂണിയന്‍ പ്രശ്നങ്ങളും യൂണിയന്‍ അംഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ഭരണത്തില്‍ നിലനില്‍ക്കുന്ന വൃത്തികെട്ട രാഷ്ട്രീയവുമായിരുന്നു സിനിമയിലെ വിഷയം. ശ്രീനിവാസന്റെ അച്ഛന്റെ ജീവിതത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയത്.

എന്നാല്‍ വില്ലന്‍ സ്ഥാനത്ത് ഇടത് സംഘടനകള്‍ വന്നതു കൊണ്ടും, അങ്ങനെയൊക്കെ നടന്നിട്ടുണ്ടെന്നതിനാലും കാലം കുറേയായി സഖാക്കള്‍ ഈ സിനിമ ഉപയോഗിച്ച് തന്നെ തങ്ങളെ വെളുപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായി. അതിനായി അവര്‍ കണ്ടെത്തുന്ന വാദം വരവേല്‍പ്പ് സിനിമയിലെ നായകന്‍ മുരളിക്ക് ബിസിനസ് അറിയില്ലെന്നും, അതുകൊണ്ടാണ് എല്ലാം പൊട്ടിപാളീസായതെന്നുമാണ്. സൈബര്‍ സഖാക്കള്‍ മാത്രം ഉരുട്ടിവിടുന്ന ക്യാപ്‌സ്യൂള്‍ മറ്റൊരു രൂപത്തില്‍ പുറത്തെടുക്കുകയാണ് വ്യവസായ വാണിജ്യവകുപ്പ് മന്ത്രിയാണ് പി. രാജീവ്. അതിന് മന്ത്രി ഉദാഹരണമായി എടുക്കുന്നതാകട്ടെ സത്യന്‍ അന്തിക്കാടിന്റെ തന്നെ ഏറ്റവുമൊടുവിലായി പുറുത്തറിങ്ങിയ ഹൃദയപൂര്‍വ്വം എന്ന ചിത്രമാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ നായക കഥാപാത്രം ക്ലൗഡ് കിച്ചന്‍ ബിസിനസ് നടത്തുന്നത് തങ്ങളുടെ നേട്ടം കൊണ്ടാണെന്ന് പറയാതെ പറയാന്‍ ശ്രമിക്കുകയാണ് മന്ത്രി.

എന്നാല്‍ ന്യായീകരണ ക്യാപ്‌സ്യൂളുമായി രം ഗത്തെത്തിയ മന്ത്രിക്ക് നേര്‍ക്ക് വിമര്‍ശനങ്ങളെത്തുന്നുണ്ട്. സാജന്‍ മരിച്ചത് എങ്ങിനെയാ, ജഗദീഷ് വത്സന്‍ എന്ന കഥാപാത്രം കളക്ഷന്‍ അടിച്ചുകൊണ്ട് പോയി അവനെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതാവ് പോയതില്‍ തെറ്റില്ല എന്നാണോ തെറ്റ് ചെയ്താല്‍ അവന്‍ തെറ്റുചെയ്തു എന്നുപറയുന്നവനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ലാല്‍ സലാം, മിനി കൂപ്പര്‍ എടുത്ത CITU നേതാവിന്റെ അടുത്ത് എങ്കിലും കച്ചവടത്തിന്റെ ബാല പാഠം മുരളിക്ക് ചോദിക്കാം ആയിരുന്നു തുടങ്ങിയ കമന്റുകളും ചുവടെയുണ്ട്.

പി രാജീവിന്റെ കുറിപ്പ്:

1980കളുടെ അവസാനമാണ് ഏഴ് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മുരളി നാട്ടില്‍ തിരിച്ചെത്തുന്നതും ഗള്‍ഫ് മോട്ടോഴ്‌സ് തുടങ്ങുന്നതും. '93 ല്‍ സേതുമാധവന്‍ ദാക്ഷായണി ബിസ്‌കറ്റ് ഫാക്ടറി തുടങ്ങാനുള്ള പ്രയത്‌നമാരംഭിച്ചു. രണ്ടു പേര്‍ക്കും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. വില്ലന്‍ റോളില്‍ പലരുമുണ്ടായിരുന്നെങ്കിലും മുരളിയുടെ കാര്യത്തില്‍ സംരംഭകത്വവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങള്‍ തന്നെ പാലിക്കപ്പെടാതിരുന്നതിന്റെ പ്രശ്‌നമായിരുന്നു പരാജയത്തിന് പ്രധാന കാരണം എന്ന് മറ്റൊരു വായനയില്‍ കാണാം. തനിക്ക് തീരെ പരിചയമില്ലാത്ത ഒരു മേഖലയിലാണ് അതു വരെ സമ്പാദിച്ച പണം അയാള്‍ മുടക്കുന്നത്. ബസ് സര്‍വ്വീസ് ബിസിനസിനെക്കുറിച്ച് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള സംരംഭത്തെക്കുറിച്ചും മുരളിക്ക് അടിസ്ഥാന ധാരണയുണ്ടായിരുന്നില്ല. ഒരു ബിസിനസ് ആരംഭിക്കുന്നതിന് മുന്‍പ് ആ വിഷയത്തെക്കുറിച്ച് അവശ്യം വേണ്ട ഗൃഹപാഠം ചെയ്യാനോ പഠിക്കാനോ പരിചയം നേടാനോ തുനിയാതെ പലരുടേയും വാക്കുകള്‍ കേട്ടാണ് ബസ് വാങ്ങിയത് തന്നെ. ജീവനക്കാരെ നിയമിച്ചപ്പോഴും സംരംഭകത്വ പാഠങ്ങള്‍ പാലിച്ചില്ല. യോഗ്യതയും തൊഴില്‍ മികവുമൊന്നും നോക്കാതെ ശുപാര്‍ശകള്‍ മാത്രം പരിഗണിച്ചു. ഗള്‍ഫ് മോട്ടോഴ്‌സിന്റെ പരാജയത്തില്‍ ഇത്തരം ഘടകങ്ങളും പങ്കു വഹിച്ചിട്ടുണ്ട് എന്നതും മറ്റൊരു കാഴ്ചയില്‍ ശ്രദ്ധയില്‍ വരും.

മുരളിയുടേയും സേതുമാധവന്റെയും കാലത്തിന് ശേഷം മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. ഇരുട്ടി വെളുത്ത പോലെ കാലം മാറി. അന്ന് കൗമാരക്കാരനായിരുന്ന സന്ദീപ് (ഹൃദയപൂര്‍വ്വം/2025) ഇപ്പോള്‍ നമ്മുടെ കേരളത്തില്‍ വിജയകരമായ ഒരു ക്ലൗഡ് കിച്ചന്‍ ബിസിനസ് നടത്തുകയാണ്. സന്ദീപിന്റെ ബിസിനസ് നിരന്തരം മെച്ചപ്പെടുന്നതാണ് അനുഭവം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുകയും ഹൃദയം തന്നെ മാറ്റിവെക്കേണ്ടി വരികയും ചെയ്ത സംരംഭകനാണയാള്‍.

സെന്‍സിറ്റീവായ ആരോഗ്യാവസ്ഥയില്‍ പോലും ബിസിനസ് സംബന്ധമായ വേവലാതികളൊന്നും സന്ദീപിനെ അലട്ടുന്നില്ല. വ്യവസായ സൗഹൃദ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ ശേഷമുള്ള കേരളത്തിലാണ് സന്ദീപിന്റെ സംരംഭം എന്നതാണ് ശ്രദ്ധേയം. സംരംഭത്തില്‍ ആദ്യ ചുവട് മുതല്‍ കൈപിടിച്ച് സഹായിക്കാന്‍ സര്‍ക്കാരുണ്ടിപ്പോള്‍. മുരളിയുടെ കാലത്തില്ലാതിരുന്ന ഒട്ടേറെ സംരംഭാനുകൂല സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്. ഏകജാലക അനുമതി, രോഗചികില്‍സക്ക് ആശുപത്രി എന്ന പോലെ പ്രവര്‍ത്തിക്കുന്ന MSME ക്ലിനിക്കുകള്‍, പരാതി പരിഹാരത്തിനായി മന്ത്രി തലം മുതല്‍ പ്രാദേശികതലം വരെയുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം അവയില്‍ ചിലതു മാത്രം. സേതുവിനെ ഉപദ്രവിച്ചതു പോലുള്ള ഉദ്യോഗസ്ഥരെയൊന്നും കേരളത്തിലെവിടെയും ഇപ്പോള്‍ കാണാനാവില്ല. ഉദ്യോഗസ്ഥര്‍ സഹായവുമായി സംരംഭകരിലേക്ക് എത്തുന്നു. ഐ.എസ്.ഐ മാര്‍ക്ക് കാണാന്‍ കുറ്റമൊന്നും ചെയ്യേണ്ട സാഹചര്യമില്ല എന്നര്‍ത്ഥം. സന്ദീപിന്റെ സംരംഭവിജയം പുതിയ കേരളത്തിന്റെ അതിസാധാരണ കാഴ്ച മാത്രമാണ്.

80 കളിലെ മുരളിയെ സൃഷ്ടിച്ച പ്രിയപ്പെട്ട സത്യന്‍ അന്തിക്കാട് തന്നെയാണ് 2025 ലെ സന്ദീപിനേയും നമുക്ക് മുന്നില്‍ വരച്ചിട്ടത്. ഏറെക്കാലം കേരളത്തിലെ സംരംഭകന്റെ പ്രതീകമായി പൊതുബോധത്തെ അടക്കിഭരിച്ച മുരളിയും സേതുവും തിരശ്ശീലക്ക് പിന്നിലേക്ക് മാറിയിരിക്കുന്നു. സന്ദീപിനെപ്പോലെ വിജയം കൊയ്യുന്ന സംരംഭകരാണിപ്പോള്‍ അരങ്ങില്‍. ഈ അനുഭവമാണ് ഏഷ്യാനെറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിലെ പ്രമുഖ വ്യവസായ സംരംഭകര്‍ കഴിഞ്ഞ ദിവസം പങ്കുവച്ചതും. എന്നുമാണ് കുറിപ്പ്

അതേസമയം കോട്ടയത്ത് ബസില്‍ സിഐടിയും കൊടി കുത്തിയതും, ചുമടിറക്കാന്‍ മെഷിന്‍ ഉണ്ടായിട്ടും അതിന് അനുവാദിക്കാതെ സിമന്റ് കടക്ക് മുന്നില്‍ നടത്തിയ സിഐടിയുക്കാര്‍ തടഞ്ഞതും മന്ത്രി പറയുന്ന സംരംഭവിജയം നേടുന്ന പുതിയ കേരളത്തില്‍ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രമുണ്ടായ ചില സംഭവങ്ങളാണെന്നതും വസ്തുത


Full View


Tags:    

Similar News