17 തെരഞ്ഞെടുപ്പുകളില്‍ പ്രവചനം നടത്തിയപ്പോള്‍ രണ്ടെണ്ണം പൂര്‍ണമായും പരാജയപ്പെട്ടിട്ടുമുണ്ട്; ഫിറോസ് കുന്നപറമ്പിലിനെ 2021 ല്‍ ജയിപ്പിച്ചു എന്ന തരത്തില്‍ കുറേ കാലമായി നടത്തുന്നത് പച്ച കള്ളം; എന്റെ ബോധ്യങ്ങളാണ് ഞാന്‍ നമ്പറുകളായി കുറിച്ചത്, അങ്ങനെ തന്നെയായിരുന്നു 2021 ലും കുറിച്ചത്; കൂടുതല്‍ വിശദീകരണവുമായി യുഡിഎഫ് 102 സീറ്റ് വരെ നേടുമെന്ന് പ്രവചിച്ച റാഷിദ് സി പി

കൂടുതല്‍ വിശദീകരണവുമായി യുഡിഎഫ് 102 സീറ്റ് വരെ നേടുമെന്ന് പ്രവചിച്ച റാഷിദ് സി പി

Update: 2026-04-11 05:53 GMT

കോഴിക്കോട്: ഇതുവരെ 17 തെരഞ്ഞെടുപ്പുകളില്‍ പ്രവചനങ്ങള്‍ നടത്തിയപ്പോള്‍ രണ്ട് തവണ മാത്രമാണ് തെറ്റിയിട്ടുള്ളതെന്ന് റാഷിദ് സി പി. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയിട്ടുള്ളയാളാണ് റാഷിദ്. ചേലക്കര ഉപതെരഞ്ഞെടുപ്പിലും ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലുമാണ് റാഷിദിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത്. 2021ല്‍ പിണറായി 2.0 സംഭവിക്കുമെന്നും റാഷിദ് പ്രവചിച്ചിരുന്നു.

17 തെരഞ്ഞെപ്പുകളില്‍ പ്രവചനം നടത്തിയപ്പോള്‍ രണ്ടെണ്ണം പൂര്‍ണമായും പരാജയപ്പെട്ടിട്ടുമുണ്ട്. ഒപ്പം, ഇവിടെ കുറിക്കാത്ത ഫിറോസ് കുന്നപറമ്പിലിനെ 2021ല്‍ ജയിപ്പിച്ചു എന്ന തരത്തില്‍ കുറേ കാലമായി നടക്കുന്ന പ്രചരണം പച്ച കള്ളമാണെന്നും റാഷിദ് ഫേസ്ബുക്കില്‍ കുറിച്ചു. റാഷിദിന്റെ പ്രവചനം ചര്‍ച്ചകളില്‍ നിറയുമ്പോഴാണ് അദ്ദേഹം വീണ്ടും വിശദീകരണവുമായി രംഗത്തുവന്നത്.

സി പി റാഷിദിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ടവരോടാണ്.

എന്റെ ബോധ്യങ്ങളാണ് ഞാന്‍ നമ്പറുകളായി കുറിച്ചത്. അങ്ങനെ തന്നെയായിരുന്നു 2021 ലും കുറിച്ചത്. പലരും ആവേശത്തോടെ അഭ്യര്‍ത്ഥിച്ചിട്ടും, ഞാന്‍ കുറിപ്പ് ഇട്ടത്, വോട്ടിങ് പ്രക്രിയ പരിപ്പൂര്‍ണ്ണമായും അവസാനിച്ച ശേഷമാണ്. അതില്‍ മറ്റൊന്നും കൊണ്ടല്ല. നമ്മുടെ ഈ ഏര്‍പ്പാടുകള്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ നടത്തുന്നതിലെ, അനീതി തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ്. എനിക്ക് ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് ഉത്സവം എല്ലാ അര്‍ത്ഥത്തിലും ആവേശമാണ്. അങ്ങിനെ സോഷ്യല്‍ മീഡിയയിലെ സാധ്യതകളില്‍ തുടങ്ങിയ ഒരേര്‍പ്പാടാണിത്.

അതില്‍ 17 തിരഞ്ഞെപ്പുകള്‍ ഈ വാളില്‍ കുറിച്ചിട്ടുണ്ട്. രണ്ടെണ്ണം പൂര്‍ണ്ണമായും പരാജയപ്പെട്ടിട്ടുമുണ്ട്. ഒപ്പം, ഇവിടെ കുറിക്കാത്ത ഫിറോസ് കുന്നപറമ്പിലിനെ 2021 ല്‍ ജയിപ്പിച്ചു എന്ന തരത്തില്‍ കുറേ കാലമായി നടത്തുന്നത് പച്ച കള്ളമാണ്.


Full View



യുഡിഎഫ് 91 മുതല്‍ 102 സീറ്റ് വരെ നേടുമെന്നാണ് റാഷിദിന്റെ പ്രവചനം. എല്‍ഡിഎഫ് 38 മുതല്‍ 48 സീറ്റിലേക്ക് ഒതുങ്ങുമെന്നും അദ്ദേഹം പറയുന്നു. എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു. 2001ന് ശേഷം, ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടിന്റെ പരിപ്പൂര്‍ണ്ണമായ റിവേഴ്സ് സ്വീപ് ഇത്തവണ നടന്നതായി അദ്ദേഹം പറയുന്നു. സ്വജനപക്ഷ പാതം കൂടുതല്‍ പ്രകടമായി. അത്, ഇടത് അടിസ്ഥാന - അനുഭാവ വോട്ടര്‍മാരെ ഒരേ പോലെ നിരാശപ്പെടുത്തി. രാഷ്ട്രീയ നിലപാടിലെ തുടര്‍ച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി. മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫില്‍ സമാനതകള്‍ ഇല്ലാത്ത കുറവ് സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടാനുള്ള കാരണമായാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

വോട്ട് കണക്കെടുക്കുന്നതിന് എണ്ണത്തേക്കാള്‍ ശതമാന കണക്കാണ് അടിസ്ഥാനമാക്കിയാണ് താന്‍ പ്രവചനം നടത്തുന്നതെന്നാണ് റാഷിദ് പറയുന്നത്. ശതമാന കണക്ക് പബ്ലിക്ക് മൈന്‍ഡുമായി കണക്ട് ചെയ്തിരിക്കുന്നതാണ്. മാറ്റമുണ്ടെങ്കില്‍ അതില്‍ കാണാനാകുമെന്ന് റാഷിദ് പറയുന്നു. പതിവില്ലാത്ത വിധം ന്യൂനപക്ഷ വോട്ടിന് ശേഷം ഏകീകരണം സംഭവിച്ചു എന്നാണ് യുഡിഎഫിന് അനുകൂലമായി റാഷിദ് കാണുന്ന ഒരു ഘടകം. പോളിങ് ശതമാനവും മേഖലകളും പരിശോധിക്കുമ്പോള്‍ ഇത് കാണാമെന്നും റാഷിദ് പറയുന്നു.

''2001ലെ തിരഞ്ഞെടുപ്പിലാണ് ഇത്തരത്തിലൊരു ഏകീകരണം നടക്കുന്നത്. അതിന് ശേഷമാണ് സിപിഎം നേതൃത്വത്തിലേക്ക് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വരുന്നത്. അവര്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ കടന്നു വന്നു. അതിന്റെ തിരിച്ചു പോക്കാണ് ഈ തിരഞ്ഞെടുപ്പ്'', എന്നാണ് റാഷിദിന്റെ നിരീക്ഷണം. മണ്ഡല പുനര്‍നിര്‍ണയം വഴി യുഡിഎഫിന് തിരിച്ചടിയായിരുന്ന സാഹചര്യം എസ്‌ഐആറിലൂടെ മറികടന്നു. യുഡിഎഫ് വോട്ട് ബാങ്ക് ആക്ടീവാകാന്‍ ഇത് കാരണമായെന്നും റാഷിദിന്റെ നിരീക്ഷണത്തിലുണ്ട്.

ശബരിമല പോലുള്ള വിഷയങ്ങള്‍ സിപിഎമ്മിന്റെ വോട്ടായ ഈഴവ സമുദായത്തിലും പൊതുബോധത്തിലേക്കും നിരാശപ്പെടുത്തി. വിശദീകരണങ്ങള്‍ തൃപ്തികരമായികുന്നില്ലെന്നും റാഷിദ് പറഞ്ഞു. ഇതിനൊപ്പമാണ് മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്കുണ്ടായ ഇടിവ്. പിണറായിയുടെ പ്രതിച്ഛായ പ്രതികൂലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രം മാത്രമുള്ള ഫെക്‌സ് വച്ചുള്ള പ്രചാരണം തിരിച്ചടിയായെന്നും റാഷിദ് നിരീക്ഷിക്കുന്നു.

തന്റെ പ്രവചനത്തില്‍ ബിജെപിക്കായി പറയുന്ന സീറ്റ് നേമമാണെന്നും റാഷിദ്. ബാക്കിയുള്ളത് സാധ്യതകള്‍ മാത്രമാണ്. എസ്‌ഐആര്‍ ബിജെപിയുടെ വിജയത്തിന് തിരിച്ചടിയുണ്ടാക്കുന്ന ഫാക്ടറാണെന്നും റാഷിദ് പറഞ്ഞു. ബിജെപിയുടെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ വലിയ രീതിയില്‍ വോട്ട് ഒഴിവായി. അത് വിജയത്തിലേക്ക് എത്തിക്കുള്ള സാധ്യത കുറയും. കഴിഞ്ഞ വര്‍ഷത്തെ വോട്ടര്‍ പട്ടിക പ്രകാരമാണെങ്കില്‍ ബിജെപിക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള തിരഞ്ഞെടുപ്പാകുമായിരുന്നുവെന്നും റാഷിദ് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News