കണ്ണൂര്‍ ജില്ലയില്‍ സിപിഎം ജംഗിള്‍ രാജ് തുടരുന്നു! മാതമംഗലത്ത് വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയായ സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിക്കാന്‍ ശ്രമം; കരിങ്കല്‍ കുഴിയിലെ കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലവും നശിപ്പിച്ചു; ഗ്രീന്‍ഹൗസ് തീവെച്ച് നശിപ്പിച്ചു; പോലീസ് നടപടി എടുക്കാതെ മാറി നില്‍ക്കുന്നുവെന്ന് കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍ ജില്ലയില്‍ സിപിഎം ജംഗിള്‍ രാജ് തുടരുന്നു!

Update: 2026-04-11 06:17 GMT

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സി.പി എംതീക്കളി തുടരുന്നു. പൊലിസിനെ നോക്കു കുത്തിയാക്കി കൊണ്ടാണ് സിപിഎം പ്രവര്‍ത്തകര്‍ രാഷ്ട്രീയ എതിരാളികള്‍ക്കു മേല്‍ ജംഗിള്‍ രാജ് നടപ്പിലാക്കുന്നത്. മാതമംഗലത്ത് വി കുഞ്ഞികൃഷ്ണന് അനുകൂലമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടകാര്‍ കത്തിക്കാന്‍ ശ്രമം നടത്തി.

വീട്ടുകാര്‍തക്കസമയത്ത് കണ്ട് തീകെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. എന്‍.ജി.ഒ യൂണിയന്‍ നേതാവും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജീവനക്കാരനുമായ പേരൂല്‍സൗത്തിലെ മാവില കല്ലിട വീട്ടില്‍ എം.കെ.നാരായണന്റെ(50)കെ.എല്‍-59 എന്‍-2599 ആള്‍ട്ടോ കാറിനാണ് തീവെക്കാന്‍ ശ്രമം നടന്നത്. വി.കുഞ്ഞികൃഷ്ണന് അനുകൂലമായി നിരന്തരം സമൂഹമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കാറുള്ള നാരായണന്‍ ഉറച്ച ഇടതുപക്ഷ അനുകൂലിയാണ്.

കനത്ത ഇടിയും മഴയുമായതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എഴുന്നേറ്റപ്പോള്‍ നാരായണന്റെ അമ്മയാണ് വീട്ടുമുറ്റത്ത് കാര്‍ കത്തുന്നത് കണ്ടതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മഹാദേവ ഗ്രാമത്തില്‍ താമസിക്കുന്ന ടി പുരുഷോത്തമന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും കത്തിക്കാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ എഴുന്നേറ്റ് തീയണച്ചതിനാല്‍ വന്‍ ദുരന്തമൊഴിവായി. മുന്‍ ഡി വൈ എഫ് ഐ ജില്ലാ നേതാവും അന്തരിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ടി. ഗോവിന്ദന്റെ സഹോദരി പുത്രനുമാണ് ടി. പുരുഷോത്തമന്‍.

നേരത്തെ വിഭാഗീയതയാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ടിപുരുഷോത്തമന്‍ വീണ്ടും പാര്‍ട്ടി അംഗത്വത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പോയതാണ് തന്റെ വീടിന് നേരെ അക്രമം നടക്കാന്‍ കാരണമെന്ന് പുരുഷോത്തമന്‍ പറഞ്ഞു. ഗേറ്റ് ചാടി അകത്തു കടന്ന മൂന്നംഗ സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

അതേസമയം മുന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും യു.ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി.കുഞ്ഞികൃഷ്ണന്റെ കാങ്കോല്‍ കരിങ്കുഴിയിലെ കൃഷി സ്ഥലത്തിന് നേരെയും ആക്രമം നടത്തി വെള്ളിയാഴ്ച്ച രാത്രി 10 ന് മഴമറ തീവെച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധര്‍ സ്ഥലത്തിന്റെ മതിലും തകര്‍ത്തു. പയ്യന്നൂര്‍ ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.

പോലീസ് സംഭവ സ്ഥലത്ത് കാവല്‍ തുടരുന്നുണ്ട്. പയ്യന്നൂരില്‍ സിപിഎം മാഫിയാ രാജ് നടപ്പിലാക്കുകയാണെന്നും പൊലിസ് നടപടിയെടുക്കാതെ മാറി നില്‍ക്കുകയാണെന്നും വി. കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു. തളിപറമ്പ് മണ്ഡലത്തിലെ മയ്യിലില്‍ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിഭവന്‍ തകര്‍ത്തതിന് പിന്നാലെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസും ശനിയാഴ്ച്ച പുലര്‍ച്ചെ തകര്‍ത്തിട്ടുണ്ട്.

Tags:    

Similar News