'ദീപിക ഇപ്പോള്‍ ഫാരിസ് അബൂബക്കറിന്റെ പത്രം; അവര്‍ എഴുതുന്നത് അവരുടെ വാപ്പയെപ്പറ്റി; പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ എന്നെ ബാധിക്കില്ല'; സഭാ മുഖപത്രത്തിനെതിരെ പി.സി ജോര്‍ജ്; സഭയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, രാഷ്ട്രീയം പറയാന്‍ വന്നതല്ലെന്നും പ്രതികരണം; പാലാ ബിഷപ്പ് ഹൗസില്‍ മാര്‍ പള്ളിക്കാപ്പറമ്പിലിനെ സന്ദര്‍ശിച്ച് മടക്കം

Update: 2026-04-11 08:19 GMT

കോട്ടയം: പാലാ രൂപത മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദര്‍ശിച്ച് ബിജെപി നേതാവ് പി.സി. ജോര്‍ജ്. ബിഷപ്പിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ജോര്‍ജ് അദ്ദേഹത്തെ കാണാന്‍ എത്തിയത്. രാഷ്ട്രീയമായ ചര്‍ച്ചകള്‍ക്കല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട പിതാവിനെ കാണാനാണ് താന്‍ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സന്ദര്‍ശനത്തിനിടെ അദ്ദേഹം തന്നെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചുവെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

സഭയ്‌ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. രാഷ്ട്രീയം പറയാന്‍ വന്നതല്ലെന്നും രാഷ്ട്രീയം കളിച്ചാല്‍ ഇനിയും പറയുമെന്നും പി സി വ്യക്തമാക്കി. സഭയുമായി പ്രശ്‌നവുമില്ല. സഭയിലെ പിതാക്കന്മാരെ ബഹുമാനമാണ്. ബിഷപ്പുമാര്‍ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാല്‍ വര്‍ത്തമാനം പറയും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്രമാണ് എതിരായിട്ട് പറഞ്ഞത്. താനും ഷോണ്‍ ജോര്‍ജും കേരള നിയമസഭയില്‍ കാണുമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

'പിതാവ് എനിക്ക് പ്രത്യേകം ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒന്നാന്തരം ഒരു കൊന്തയും കുരിശുമാണ് നല്‍കിയത്' എന്ന് അദ്ദേഹം പറഞ്ഞു. നൂറാം വയസ്സിലും ബിഷപ്പിന് എല്ലാ കാര്യങ്ങളും ഓര്‍മ്മയുണ്ടെന്നും അദ്ദേഹം വളരെ ആരോഗ്യവാനായിരിക്കുന്നുവെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ബിഷപ്പിന്റെ കുടുംബവുമായി തനിക്ക് വലിയ അടുപ്പമാണുള്ളതെന്നും ഇത്തരം സന്ദര്‍ശനങ്ങള്‍ ഔദ്യോഗികമായ ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദര്‍ശനത്തിന് പിന്നാലെ സഭയുടെ മുഖപത്രമായ ദീപികയ്ക്കെതിരെ ജോര്‍ജ് കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. തന്നെ കവലച്ചട്ടമ്പി എന്ന് വിശേഷിപ്പിച്ച പത്രത്തിന്റെ നിലപാടിനെ അദ്ദേഹം പരിഹസിച്ചു. ദീപിക ഇപ്പോള്‍ ഫാരിസ് അബൂബക്കറിന്റെ പത്രമാണെന്നും അവര്‍ എഴുതുന്നത് അവരുടെ വാപ്പയെപ്പറ്റിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസാരിക്കുന്ന ശൈലി മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം പി.സി. ജോര്‍ജ് പുച്ഛിച്ചു തള്ളി. ശൈലി മാറ്റാന്‍ എനിക്ക് സൗകര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, വിമര്‍ശിച്ചവരെ ഇത്തിള്‍ക്കണ്ണികള്‍ എന്നും വിളിച്ചു. ബിഷപ്പിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ രാഷ്ട്രീയ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് താന്‍ 'മറ്റൊരു വര്‍ത്താനം' പറയേണ്ടിവരുമെന്നും ഭീഷണി മുഴക്കി.

സഭയോട് മൊത്തത്തില്‍ തനിക്ക് വിരോധമില്ലെങ്കിലും കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ താന്‍ ശക്തമായി നിലകൊള്ളുമെന്ന് ജോര്‍ജ് ആവര്‍ത്തിച്ചു. വോട്ടെടുപ്പിന് രണ്ട് ദിവസം മുന്‍പ് വിശ്വാസികളെ വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ ബിഷപ്പ് നിര്‍ദ്ദേശം നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. നിഷ്പക്ഷമായി നില്‍ക്കേണ്ട സഭാ നേതൃത്വം രാഷ്ട്രീയത്തില്‍ ഇടപെട്ടതാണ് തന്റെ വേദനയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, താനും മകന്‍ ഷോണ്‍ ജോര്‍ജും ഇത്തവണ നിയമസഭയില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ തനിക്ക് നൂറു ശതമാനം ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മെയ് നാലാം തീയതി ഫലം വരുമ്പോള്‍ തങ്ങള്‍ വിജയിക്കുമെന്നും അന്നേദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് കേക്കും സമൂസയും നല്‍കി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''മര്യാദയാണോ കാണിച്ചത്. അതുപറയാന്‍ അയാള്‍ക്കെന്താണ് അവകാശം?. പൂഞ്ഞാറിലെ സ്ഥാനാര്‍ഥികളില്‍ സഭക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കില്‍ അതു ഞാനാണ്. എന്ത് കിട്ടിയിട്ടാണു നാണംകെട്ടവര്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്?. സഭയെയും മെത്രാന്മാരെയും തള്ളിപ്പറയേണ്ടിവരും. ബോധവും വിവരവുമില്ലാത്തവരാണ് അവര്‍''-രോഷാകുലനായി ജോര്‍ജ് പറഞ്ഞു.

''എഫ്.സി.ആര്‍.എ ബില്‍ വരും. വിദേശത്തുനിന്ന് പണം വാങ്ങുന്നതിന്റെ കണക്ക് നല്‍കിയാല്‍ എന്താണ് കുഴപ്പം?. എന്നിട്ടും കത്തോലിക്ക സഭയല്ലേ, ക്രിസ്ത്യാനിയല്ലേ എന്നു വിചാരിച്ച് എന്തു കണക്ക് തന്നാലും അപ്രൂവ് ചെയ്യാമെന്ന് അമിത് ഷാ അവരോടു പറഞ്ഞതാണ്. എന്നിട്ടും എന്തിനാണ് ഇവന്മാര്‍ കുരയ്ക്കുന്നത്?. ദീപിക പത്രം വായിക്കുന്നവനു വട്ടാണ്. മെത്രാന്മാരല്ല സഭ. ഇവര്‍ പറയുന്നത് മുഴുവന്‍ കേട്ടുനില്‍ക്കാനാവില്ല. മെത്രാന്മാര്‍ ഊളത്തരം കൊണ്ടുനടക്കരുത്. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങള്‍ക്കും വേണ്ട. പണ്ടായിരുന്നു മെത്രാനും കുത്രാനും പറയുന്നവര്‍ക്ക് ജനം വോട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ അതിന് ആരെയും കിട്ടില്ല''-ജോര്‍ജ് തുടര്‍ന്നു. പൂഞ്ഞാറില്‍ 20,000 വോട്ടിനു ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പിന്നാലെ ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനും പരോക്ഷ മറുപടിയുമായി ദീപിക മുഖപത്രം എഴുതിയിരുന്നു. എഫ്.സി.ആര്‍.എയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി എത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും നിലപാട് പറയുമെന്നും ഇനിയും പറയേണ്ടിവരുമെന്നും രാഷ്ട്രീയം ദുഷിപ്പുകാര്‍ തട്ടിപ്പറിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Tags:    

Similar News