'ഞാന്‍ എന്റെ ഭാര്യയെ കൊന്നു, പക്ഷേ അത് കൊലപാതകമായിരുന്നില്ല'; ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ യുവതിയുടെ കൊലപാതകത്തില്‍ വിചിത്ര വാദവുമായി ഭര്‍ത്താവ്

ഇന്ത്യന്‍ യുവതിയുടെ കൊലപാതകത്തില്‍ വിചിത്ര വാദവുമായി ഭര്‍ത്താവ്

Update: 2026-01-20 03:42 GMT

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കിടെ കോടതിയില്‍ വിചിത്ര വാദം ഉന്നയിച്ച് ഭര്‍ത്താവ്. ഇന്ത്യന്‍ യുവതിയായ സുപ്രിയ ഠാക്കൂറിനെ (36) വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് വിക്രാന്ത് ഠാക്കൂര്‍ (42) ആണ് വിചിത്രവാദവുമായി എത്തിയത്. ഓസ്‌ട്രേലിയയിലെ അഡലെയ്ഡില്‍ കഴിഞ്ഞ ഡിസംബര്‍ 21 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് സുപ്രിയ നോര്‍ത്ത് ഫീല്‍ഡ് സബര്‍ബിലെ വീട്ടില്‍വെച്ച് കൊല്ലപ്പെടുകയായിരുന്നു.

ഇയാളെ സംഭവസ്ഥലത്തുവച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമ്പതികളുടെ വീട്ടില്‍ ഗാര്‍ഹിക പീഡനം നടക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടേക്കെത്തിയെങ്കിലും സുപ്രിയ മരിച്ചിരുന്നു. പോലിസ് എത്തുമ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സുപ്രിയയ്ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. പ്രതിയെ പോലിസ് വീട്ടില്‍ നിന്നു തന്നെ കസ്റ്റഡിയിലെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതി വിക്രാന്ത് ഠാക്കൂര്‍ അഡലെയ്ഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ താന്‍ ഭാര്യയെ കൊന്നു എന്ന് സമ്മതിച്ചു. പക്ഷേ, കൊലപാതകത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന വിചിത്ര വാദമാണ് അയാള്‍ ഉന്നയിച്ചത്. 'ഞാന്‍ എന്റെ ഭാര്യയെ കൊന്നു, പക്ഷേ അത് കൊലപാതകമായിരുന്നില്ല' എന്നാണ് അയാള്‍ പറഞ്ഞത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിക്രാന്തിനെ വീണ്ടും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അപ്പോഴാണ് തന്റെമേല്‍ നരഹത്യാ കുറ്റം ചുമത്തിക്കൊള്ളൂ എന്നാല്‍ കൊലപാതകത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നു പ്രതി വാദിച്ചത്.

ഓസ്ട്രേലിയയിലെ നിലവിലെ നിയമപ്രകാരം കൊലപാതകം ഗുരുതരമായ കുറ്റമാണെങ്കിലും അത് മനപ്പൂര്‍വമല്ലെങ്കില്‍ ഗുരുതര കുറ്റമായി കണക്കാക്കില്ല. ഒരാള്‍ മനപ്പൂര്‍വമല്ലാതെ മറ്റൊരാളുടെ മരണത്തിന് കാരണമാകുകയാണെങ്കില്‍ അത് മനപ്പൂര്‍വമല്ലാത്ത നരഹത്യയായേ കണക്കാക്കൂ.

Tags:    

Similar News