പയ്യന്നൂര്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി; ഡല്‍ഹി വഴി അയര്‍ലണ്ടിലെത്തിയ നഴ്‌സ്; തേര്‍ത്തല്ലി എരുവാട്ടി സ്വദേശിനിയായ നഴ്‌സ് അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണര്‍; അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനുമുള്ള അംഗീകാരം; ടെന്‍സിയ സിബി അംഗീകാര നിറവില്‍

Update: 2025-07-07 04:19 GMT

കണ്ണൂര്‍: തേര്‍ത്തല്ലി എരുവാട്ടി സ്വദേശിനിയായ നഴ്‌സ് അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണര്‍. ഡബ്ലിനില്‍ കുടുംബമായി താമസിക്കുന്ന ചെമ്പേരി സ്വദേശി അഡ്വ. സിബി സെബാസ്റ്റ്യന്‍ പേഴുംകാട്ടിലിന്റെ ഭാര്യയും എരുവാട്ടിയിലെ പഴയിടത്ത് ടോമി- ത്രേസ്യാമ്മ ദമ്പതികളുടെ മകളുമായ ടെന്‍സിയ സിബിക്കാണ് ഈ അംഗീകാരം ലഭിക്കുന്നത്. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മലയാളി സമൂഹത്തിനും നല്‍കുന്ന അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് ടെന്‍സിയ പറഞ്ഞു.

പീസ് കമ്മീഷണര്‍ എന്നത് ഒരു ഓണററി നിയമനമാണ്. അയര്‍ലന്‍ഡിലെ വിവിധ ആവശ്യങ്ങളായ രേഖകള്‍ സാക്ഷ്യപ്പെടുത്തുക, സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുക, ഓര്‍ഡറുകള്‍ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ ചുമതലകള്‍. കൗണ്ടി ഡബ്ലിനും അനുബന്ധ കൗണ്ടികളായ വിക്ളോ, മീത്ത് തുടങ്ങി അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത്. അത്യാവശ്യമായ സാഹചര്യങ്ങളില്‍ സമന്‍സും വാറന്റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഐറിഷ് സര്‍ക്കാരില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ് വകുപ്പാണ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്.

പയ്യന്നൂര്‍ കോളജിലെ പഠനത്തിനുശേഷം അജ്മീരിലെ സെന്റ് ഫ്രാന്‍സിസ് കോളജ് ഓഫ് നഴ്‌സിംഗില്‍നിന്നു നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ടെന്‍സിയ സിബി 2005ലാണ് അയര്‍ലന്‍ഡില്‍ എത്തുന്നത്. ഇപ്പോള്‍ ഡബ്ലിന്‍ ബ്ലാക്ക് റോക്ക് ഹോസ്പിറ്റലില്‍ സീനിയര്‍ നഴ്‌സായി ജോലി ചെയ്തുവരുന്നു. 2022ല്‍ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്‍ഡില്‍നിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. അയര്‍ലന്‍ഡില്‍ എത്തും മുന്പ് ഡല്‍ഹിയിലെ എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. ടെന്‍സിയ സിബി അയര്‍ലന്‍ഡ് സീറോമലബാര്‍ സഭ ഡബ്ലിന്‍ ബ്ലാക്ക് റോക്ക് ഇടവകയിലെ മാതൃവേദി സെക്രട്ടറിയും വേദപാഠം അധ്യാപികയുമാണ്. എഡ്വിന്‍, എറിക്ക്, ഇവാനി മരിയ എന്നിവരാണു മക്കള്‍.

ഭക്ഷ്യ ശുചിത്വ ചട്ടങ്ങള്‍ പ്രകാരം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം നശിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള സര്‍ട്ടിഫിക്കറ്റുകളിലും ഉത്തരവുകളിലും ഒപ്പിടാന്‍ അയര്‍ലണ്ടിലെ പീസ് കമ്മീഷണര്‍മാര്‍ക്ക് അധികാരമുണ്ട്. മനുഷ്യോപയോഗത്തിന് ഹാനികരമായ തരത്തില്‍ രോഗബാധിതമായതോ, മലിനമായതോ, അല്ലെങ്കില്‍ മറ്റ് വിധത്തില്‍ ആരോഗ്യകരമല്ലാത്തതോ ആയ ഭക്ഷണ വസ്തുക്കള്‍ ഉള്‍പ്പെടുന്നു. ഭക്ഷണം ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ജില്ലാ കോടതിയിലെ ഒരു ജഡ്ജിയോ പീസ് കമ്മീഷണറോ ബോധ്യപ്പെടുമ്പോഴാണ് ഈ അധികാരം പ്രയോഗിക്കുന്നത്.

1950-ലെ ഭക്ഷ്യ ശുചിത്വ നിയന്ത്രണങ്ങള്‍, 1924 ലെ നീതിന്യായ കോടതി നിയമം തുടങ്ങിയ നിയമനിര്‍മ്മാണങ്ങളില്‍ നിന്നാണ് ഈ അധികാരം പീസ് കമ്മീഷണര്‍മാര്‍ക്ക് ലഭിക്കുന്നത്. ഔപചാരികമായി നശിപ്പിക്കുന്നതിനുള്ള ഉത്തരവില്‍ പീസ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, അനര്‍ഹമായ ഭക്ഷണത്തിന്റെ പ്രാഥമിക തിരിച്ചറിയലും നിര്‍വ്വഹണ നടപടികളും സാധാരണയായി ആരോഗ്യ ബോര്‍ഡുകളുടെ അംഗീകൃത ഉദ്യോഗസ്ഥരോ അയര്‍ലന്‍ഡിലെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോ ആണ് നടത്തുന്നത്. ഐറീഷ് ലോ ഫേമില്‍ ജോലി ചെയ്യുന്ന അഡ്വ സിബി സെബാസ്റ്റ്യനാണ് ഭര്‍ത്താവ്.

Tags:    

Similar News