23 കോടിയുള്ള പാക് ജനതയില്‍ 3.8 കോടി പേര്‍ യാചകര്‍! പ്രതിവര്‍ഷ വരുമാനം 3.5 ലക്ഷം കോടി; ജിഡിപിയുടെ 12 ശതമാനം ഭിക്ഷാടനത്തിലുടെ; പ്രധാനമന്ത്രി ഐഎംഎഫില്‍ നിന്ന് പിച്ചയെടുക്കുന്നതുപോലെയെന്ന് നാട്ടുകാരുടെ ട്രോള്‍; ജിന്നയുടെ വിശുദ്ധനാട് അങ്ങേയറ്റം ഗതികെട്ട അവസ്ഥയിലേക്ക്
ജിന്നയുടെ വിശുദ്ധനാട് അങ്ങേയറ്റം ഗതികെട്ട അവസ്ഥയിലേക്ക്
ലണ്ടനിലെ ഒരു പ്രമുഖ പത്രത്തിലെ ജേണലിസ്റ്റ് ട്രെയിനിക്ക് എഡിറ്റര്‍ കൊടുക്കുന്ന ഒരു അസൈന്റമെന്റ് നഗരത്തിലെ യാചകരുടെ ജീവിതത്തെക്കുറിച്ച് ഒരു ഫീച്ചര്‍ തയ്യാറാക്കാനായിരുന്നു. അയാള്‍ അതിന് തീര്‍ത്തും അസാധാരണമായ രീതിയാണ് സ്വീകരിച്ചത്. ഒരു യാചകനായി വേഷം മാറി ഭിക്ഷയെടുത്ത് അനുഭവങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ അയാള്‍ തയ്യാറായി. പക്ഷേ വൈകീട്ട് കിട്ടിയ ചില്ലറത്തുട്ടുകള്‍ എണ്ണിനോക്കിയപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി. തന്റെ ഒരു തുച്ഛമായ ശമ്പളത്തേക്കാള്‍ കൂടുതലായിരുന്നു അത്. അതോടെ ആ യുവാവ് പത്രപ്രവര്‍ത്തകന്റെ പണി നിര്‍ത്തി. പിന്നെ വേഷം മാറി സ്ഥിരമായി ഭിക്ഷാടനത്തിലേക്ക് തിരിഞ്ഞു!
ഷെര്‍ലക്ക്ഹോംസിന്റെ 'ചെമ്പന്‍മുടിക്കാരുടെ സംഘം' എന്ന വിഖ്യാതമായ കഥയില്‍ ഒരു രംഗമാണിത്. സമാനമായ സംഭവങ്ങള്‍ നിത്യജീവിതത്തിലും ഉണ്ടാവുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പക്ഷേ അത് സത്യമാണ്. അതാണ്, ഭീകരതയെ ഊട്ടി വളര്‍ത്തിയതിന്, ഇന്ത്യയില്‍ നിന്ന് എട്ടിന്റെ പണി കിട്ടി നില്‍ക്കുന്ന പാക്കിസ്ഥാനിലെ സാമൂഹിക അവസ്ഥ. രാജ്യം സാമ്പത്തികമായ പാപ്പരായതോടെ അവിടെ ഭിക്ഷാടനം ഒരു അംഗീകൃത തൊഴിലായി മാറിയിരിക്കയാണ്.
ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയുണ്ട്. പാക്കിസ്ഥാനിലെ ഒരു വനിതാ ഡോക്ടര്‍, വിവാഹശേഷം തന്റെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടുത്തെ സുഖസൗകര്യങ്ങള്‍ കണ്ട് ഞെട്ടിപ്പോയി. വലിയ ബംഗ്ലാവ്, ആഡംബര കാറുകള്‍, സ്വിമ്മിങ്ങ് പൂള്‍, ജിം... അങ്ങനെ എല്ലാവിധ സൗകര്യങ്ങളും. ഒരു ദിവസം വീടിന്റെ ബേസ്മെന്റില്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടി ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. ഇതെല്ലാം അവര്‍ സമ്പാദിച്ചത് ഭിക്ഷാടനത്തിലുടെയായിരുന്നു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭിക്ഷാടന ഡ്രസ്സുകള്‍ വരെ അവള്‍ക്ക് കിട്ടി. ഇതും വെറുമൊരു അതിശയോക്തി കഥയല്ല സത്യമാണ്. ആകെ 23 കോടിയുള്ള പാക് ജനതയില്‍ 3.8 കോടി പേരാണ് പ്രൊഫഷണല്‍ ഭിക്ഷക്കാര്‍ അയിട്ടുള്ളത്! പ്രതിവര്‍ഷം 42 ബില്യന്‍ ഡോളര്‍ അഥവാ 3.5 ലക്ഷം കോടിരൂപയാണ് ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നത്. ഇത് പാക് ജിഡിപിയുടെ 12 ശതമാനം വരും! ഇത് ഒരു വ്യവസായം പോലെ ആയതോടെ, ലോകത്തിന് തന്നെ വലിയ ഭീഷണിയായി മാറുകയാണ് പാക് യാചക മാഫിയ.
യാചകഭൂമിയായി ജിന്നയുടെ വിശുദ്ധനാട്
പണ്ടുതൊട്ടെ ഇന്ത്യയിലും പാക്കിസ്ഥാനിലുമൊക്കെ യാചകര്‍ ധാരാളമുണ്ടായിരുന്നു. അമ്പലങ്ങളുടെയും പള്ളികളുടെയുമൊക്കെ പരിസരത്ത് തമ്പടിച്ച് യാചിച്ച് ജീവിക്കുന്നവരായിരുന്നു അവര്‍. പക്ഷേ അവര്‍ ഒന്നും തന്നെ പ്രൊഫഷല്‍ ഭിക്ഷാടകര്‍ ആയിരുന്നില്ല. മറ്റൊരു ജോലിയും ചെയ്യാന്‍ കഴിയാത്ത വിധം ആരോഗ്യം നശിച്ചവരാണ് പലപ്പോഴും ഈ മേഖലയില്‍ എത്തിപ്പെടാറുള്ളത്. പക്ഷേ ഇന്ന് പാക്കിസ്ഥാനില്‍ അരോഗദൃഡഗാത്രരാണ്, യാചകരായി മാറുന്നത്. അവര്‍ക്ക് വേറെ ജോലിയില്ല എന്നതാണ് വാസ്തവം.
ഇന്ത്യക്ക് സ്വതന്ത്ര്യം കൊടുക്കുമ്പോള്‍, അവര്‍ തമ്മില്‍ തല്ലിയും പട്ടിണി കിടന്നും നശിക്കുമെന്നായിരുന്നു, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെപ്പോലുള്ളവര്‍ കരുതിയത്. 40കള്‍ ഒക്കെ ഇന്ത്യയെ സംബന്ധിച്ച് ലക്ഷങ്ങളുടെ മരണങ്ങള്‍ക്ക് ഇടയാക്കിയ ക്ഷാമത്തിന്റെ കാലം കൂടിയായിരുന്നു. ഒപ്പം യുദ്ധം കലാപവും കൂടിയായാലോ. ജനം ഭിക്ഷക്കാര്‍ ആവുന്നതില്‍ യാതൊരു അത്ഭുതവുമില്ലാത്ത കെട്ടകാലമായിരുന്നു അത്.
പക്ഷേ ക്രമേണെ ഇന്ത്യ അതില്‍ നിന്ന് കരയറി. ഹരിതവിപ്ലവം നമ്മുടെ ഗോഡൗണുകള്‍ നിറച്ചു. ഇന്ന് ഇന്ത്യാമഹാരാജ്യത്ത് പട്ടിണി മരണങ്ങള്‍ അപുര്‍വങ്ങളില്‍ അപുര്‍വമാണ്. 2000ത്തിനുശേഷമുള്ള കാലയളവില്‍ ഇന്ത്യ കുതിച്ചു. ഇന്ന് വളരുന്ന ഒരു സാമ്പത്തിക ശക്തി കൂടിയായാണ് ഭാരതത്തെ ലോകരാജ്യങ്ങള്‍ പരിഗണിക്കുന്നത്. പക്ഷേ പാക്കിസ്ഥാനില്‍ കാര്യങ്ങള്‍ തിരിച്ചായിരുന്നു. അടിക്കടിയുള്ള പട്ടാള ഭരണവും, ഭരണാധികാരികളുടെ അഴിമതിയും ധുര്‍ത്തും പിടിപ്പുകേടുമെല്ലാം പാക്കിസ്ഥാനെ വലിയ സാമ്പത്തിക കുഴപ്പത്തിലേക്കാണ് കൊണ്ടുപോയത്. കോവിഡുശേഷം വിപണി തുറന്നപ്പോള്‍, കരുതല്‍ ധനശേഖരം ഇടിഞ്ഞ്, ഒരു ചായക്കുപോലും ഗതിയില്ലാത്ത അവസ്ഥയിലേക്കാണ് പാക്കിസ്ഥാന്‍ മാറിയത്.
ഒരു കിലോ ചിക്കന് ആയിരം രൂപയും, ഒരു ലിറ്റര്‍ പാലിന് 250 രൂപയുമുള്ള ഒരു രാജ്യം! രാത്രി 9 മണി കഴിഞ്ഞാല്‍ ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല. ആട്ടക്ക് കിലോ 400 രൂപ, പഞ്ചസാരക്ക് 200. ചായപ്പൊടിയില്ലാതെ ജനം ചായകുടി നിര്‍ത്തി. 250 ഗ്രാം ചെറുനാരങ്ങക്ക് 234രൂപ. പാക്കിസ്ഥാനിലെ ഇന്ധനവിലയും കുതിക്കുയാണ്. ഇപ്പോള്‍ പെട്രോളിന് ലിറ്ററിന് 252 രൂപയാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഇവിടെ പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതോടെ അത് മുന്നൂറിന് അടുത്ത് എത്തിയിരുന്നു. മരുന്നുകളുടെയും വളങ്ങളുടെയും ക്ഷാമം ഇതിന് പുറമേയാണ്.
പാകിസ്ഥാനിലെ അടുക്കളകളിലെ മറ്റൊരു അവശ്യ ഘടകമായ നെയ്യ് നിലവില്‍ കിലോഗ്രാമിന് 2,895 രൂപയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നെയ്യ്, ഇന്ത്യയിലെ അട്ടാരി ചെക്ക്‌പോസ്റ്റ് വഴിയാണ് പാക്കിസ്ഥാനിലേക്ക് പോയിക്കൊണ്ടിരുന്നത്. ഇന്ത്യ അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള കോടിക്കണക്കിന് രൂപയുടെ വ്യാപാരം നിര്‍ത്തിവച്ചതും വിലക്കയറ്റത്തിന് ആക്കം കൂട്ടുകയാണ്. ഇന്ത്യയില്‍ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പാകിസ്ഥാന്‍ സ്യൂട്ടുകളുടെ വിപണിയെയും ഇത് ബാധിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന്, ഈ വസ്ത്രങ്ങള്‍ക്കുള്ള ആവശ്യം വളരെ കുറഞ്ഞരിക്കയാണെന്ന് ഡോണ്‍ പത്രം പറയുന്നു.
ഇതുപോലെ വിലക്കയറ്റമുള്ള ഒരു രാജ്യത്തെ ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിക്കാമെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല. അതാണ്, പാക്കിസ്ഥാന്‍ എന്ന ഇന്ത്യയുടെ നിതാന്ത ശത്രുരാജ്യത്തിന്റെ അവസ്ഥ. കാര്യമായ തൊഴില്‍ അവസരങ്ങള്‍ ഒന്നുമില്ല. ഒപ്പം കനത്ത വിലക്കയറ്റം. ആകെ കുറവില്ലാത്തത് ഭീകരതക്കും, ചാവേര്‍ സ്ഫോടനങ്ങള്‍ക്കുമാണ്. പിന്നെ ജനം ഭിക്ഷക്കാരാവുന്നതില്‍ അത്ഭുതമുണ്ടോ?
ഒരു ജോലിയും ചെയ്യാതെ കോടികള്‍
വിശ്വാസത്തിന്റെ ഭാഗമായി വലിയതോതില്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു ജനതയാണ് പാക്കിസ്ഥാനിലുള്ളത്. ഒരു പള്ളിയുടേയോ, ദര്‍ഗയുടെയോ മുന്നില്‍ ഒരു തോര്‍ത്തും വിരിച്ച് ഇരുന്നാല്‍ പണ്ടുതൊട്ടേ ഇവിടെ മോശമില്ലാത്ത തുക കിട്ടുന്ന അവസ്ഥയുണ്ട്. പക്ഷേ ഈ യാചകര്‍ ഒരു പ്രൊഫഷണല്‍ മോഡിലേക്ക് മാറിയത് 2011നുശേഷം രാജ്യം വല്ലാതെ സാമ്പത്തികമായി പിറകോട്ട് അടിച്ചപ്പോഴാണ്. ചെറുകിട വ്യാപകരങ്ങളും വ്യവസായങ്ങളുമൊന്നും ലാഭമല്ലാതായപ്പോള്‍ പൊതുജനങ്ങള്‍ പലരും യാചകവൃത്തിയിലേക്ക് തിരിഞ്ഞു.
വലിയ ലാഭമാണ് ഭിക്ഷാടകര്‍ ഉണ്ടാക്കുന്നത്. സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് സൊസൈറ്റ് ഇന്‍ പാക്കിസ്ഥാന്റെ റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ ദിവസം 850 രൂപ ശരാശരി വരുമാനം നേടുന്നു. ഒരു പണിയുമെടുക്കാതെ 3.8 കോടി പേര്‍ 4,200 കോടി ഡോളറാണ് വര്‍ഷം സമ്പാദിക്കുന്നത്. പാക്കിസ്ഥാന്‍ നഗരങ്ങില്‍ ഓരോയിടത്തും യാചകര്‍ നേടുന്ന ശരാശരി വരുമാനത്തില്‍ വ്യത്യാസം വരും. ദിവസം ശരാശരി 2,000 രൂപ സമ്പാദിക്കുന്ന കറാച്ചിയാണ് വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് പാക് മാധ്യമമായ ദ ഡോണ്‍ പറയുന്നു. ലാഹോറില്‍ 1400 രൂപയും ഇസ്ലാമബാദില്‍ 950 രൂപയുമാണ് ഭിക്ഷക്കാര്‍ക്ക് ശരാശരി ലഭിക്കുന്നത്. ഈ പണം ഒരു സാധാരണക്കാരന് അവിടെ ഒരു തൊഴിലില്‍ മേഖലയില്‍നിന്നും കിട്ടില്ല.
ഇതോടെയാണ് പാക്കിസ്ഥാനില്‍ ഭിക്ഷാടന മാഫിയയും വേരുപിടിക്കുന്നത്. ഉംറ വിസയുടെ മറവില്‍ സൗദി അറേബ്യയിലേക്ക് അടക്കം ഭിക്ഷാടകരെ എത്തിച്ച് പാക്കിസ്ഥാന്‍ കോടികളുടെ വിദേശ നാണ്യം നേടുന്നു! ഒരു പണിയുമെടുക്കാതെ കോടികള്‍ സമ്പാദിക്കുന്ന ജനത അമ്പരപ്പിക്കുന്നതാണെന്നാണ് പാക്കിസ്ഥാനിലെ വിഖ്യാത പത്രമായ ദി ഡോണ്‍ പറയുന്നത്. നാട്ടിലും വിദേശ രാജ്യങ്ങളിലുമായി വലിയതോതില്‍ പണം സമ്പാദിക്കുന്ന ആസുത്രിക നെറ്റ്വര്‍ക്കുകളുള്ള ഭിക്ഷാടന മാഫിയയെയാണ് പാക്കിസ്ഥാനിലുള്ളത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കക, അവിടെയുള്ള ഭിക്ഷക്കാര്‍ക്ക് സംഭാവന നല്‍കുക, തുടങ്ങിയ കാര്യങ്ങള്‍ പാക്കിസ്ഥാന്‍ ധനികരുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. ഇത് മുതലെടുത്താണ് മാഫിയ വളരുന്നത്. ഭിക്ഷാടനത്തിന് ആളുകളെ വിദേശത്തേക്ക് കയറ്റി അയക്കാന്‍ ഏജന്‍സികളുമുണ്ട്.
പല വിദേശരാജ്യങ്ങളിലും പാക്കിസ്ഥാനില്‍നിന്നുള്ള യാചകര്‍ പോക്കറ്റടിയും ഗുണ്ടാ പ്രവര്‍ത്തനവുമായി വലിയ ശല്യവുമാവുന്നുണ്ട്. 2024ന് ശേഷം വിവിധ രാജ്യങ്ങളില്‍ നിന്ന് നാടുകടത്തിയത് 5,000ത്തിലധികം പാക് ഭിക്ഷാടകരെയെന്ന് കണക്ക്. ഇതില്‍ 4,498 പേരെയും സൗദി അറേബ്യയില്‍നിന്നാണ് പുറത്താക്കിയതെന്നാണ് കണക്ക്. പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലയില്‍വെച്ച കണക്കാണിത്. ഇറാഖ്, മലേഷ്യ, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും പാക് ഭിക്ഷക്കാരെ കൂട്ടത്തോടെ നാടുകടത്തിയിട്ടുണ്ട്.
അവര്‍ മക്കയിലെ പോക്കറ്റടിക്കാര്‍
പാക്കിസ്ഥാന്‍ യാചകരുടെ സ്വര്‍ഗം എന്ന് പറയുന്നത്, മക്കയും മദീനയും നിലനില്‍ക്കുന്ന സൗദി അറേബ്യയാണ്. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍, യാചകര്‍ക്ക് മുന്നില്‍ ഉദാരരാവും. പാക് നാഷണല്‍ അസംബ്ലയില്‍, ആഭ്യന്തര മന്ത്രി സെയദ് മുഹസിന്‍ റാസ നഖ്വി പറഞ്ഞത്, മക്കയിലും മദീനയിലുമാണ് കുടുതല്‍ പാക് യാചകര്‍ ഉള്ളതൊന്നാണ്. ഹജ്ജ്- ഉംറ നിര്‍വഹിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പക്ഷേ ഇത് ക്രമേണെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും ഇടയാക്കുകയാണ്.
2023-ല്‍ മക്കയില്‍ നടന്ന പോക്കറ്റടികേസിലെ പ്രതികളില്‍ 90 ശതമാനവും പാക്കിസ്ഥാനികള്‍ ആയിരുന്നു. ഉംറ വിസയില്‍ ഭിക്ഷാടകരെ കടത്തരുതെന്ന് സൗദി നിരവധി തവണ ആവശ്യപ്പെട്ടിട്ടും, ഇത് തടയാന്‍ പാക്കിസ്ഥാന് ആയിട്ടില്ല.തൊഴിലില്ലായ്മയും, ദാരിദ്ര്യവുംമൂലം കൂടുതല്‍ പേര്‍ ഈ മേഖലയിലേക്ക് തിരിയുകയാണ്്.
ലോകത്ത് അനധികൃത ഭിക്ഷാടനത്തിന് പിടിയിലാവുന്നവരില്‍ 70 ശതമാനവും പാക്കിസ്ഥാനികള്‍ ആണെന്നാണ് കണക്ക്. ഇതില്‍ തന്നെ ഭൂരിഭാഗവും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്ന് ഉള്ളവരാണ്. ബാക്കി പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ എന്നിവടങ്ങല്‍നിന്നും ഉള്ളവരാണ്. ഭിക്ഷാടകരെ പുനരധിവസിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ സന്നദ്ധസംഘടനകള്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലവത്താവുന്നില്ല. വിദേശത്തേക്ക് ആളെ അയച്ചുള്ള പ്രൊഫഷണല്‍ ഭിക്ഷാടനം പാക്കിസ്ഥാന് തീരാ നാണക്കേടാണ്. പക്ഷേ അവര്‍ക്ക് അതല്ലാതെ വേറ വഴിയില്ല. പലപ്പോഴും പാക് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഭിക്ഷയെടുക്കാന്‍ പോവുന്നവര്‍ വിദേശത്ത് എത്തുന്നത്. ഇറാഖ്, മലേഷ്യ, ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നും പാക്കിസ്ഥാന്‍ യാചകരെ പുറത്താക്കുകയാണ്. കഴിഞ്ഞ വര്‍ഷം 4850 പേരും 2025 ല്‍ ഇതുവരെ 552 പേരും തിരികെ നാട്ടിലെത്തി.
യാചകരുടെ ഒഴുക്ക് തടയാന്‍ ഇറാഖും പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന തരത്തിലേക്ക് ഈ പ്രശ്നം വളര്‍ന്നിരിക്കുന്നു. നോക്കണം, ഇറാഖ് തന്നെ ആകെ സാമ്പത്തികമായി സാമൂഹികമായും തകര്‍ന്നു നില്‍ക്കുന്ന രാജ്യമാണ്. എരിചട്ടിയില്‍നിന്ന് വറതീയിലേക്ക് എന്ന മട്ടില്‍ അവിടേക്ക് ഭിക്ഷയെടുക്കാന്‍ പോവുന്നുണ്ടെങ്കില്‍ പാക്കിസ്ഥാനെ അവസ്ഥ എന്തായിരിക്കണം.
യുഎഇയും ഈ പ്രശ്നം പാക്കിസ്ഥാനെ പ്രശ്നം അറിയിച്ചിരുന്നു. പിന്നാലെ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നതിന് വലിയ നിയന്ത്രണങ്ങള്‍ യുഎഇ കൊണ്ടുവന്നിരുന്നു.
യാചകരില്‍ 12 ലക്ഷത്തോളം കുട്ടികള്‍
ഏത് ഭിക്ഷാടന മാഫിയയുടെ ഏറ്റവും വലിയ ഇരകള്‍ കുട്ടികളാണ്. പാക്കിസ്ഥാനിലും അതുതന്നെ സംഭവിക്കുന്നു. 12 ലക്ഷത്തോളം കുട്ടികളും നഗരകേന്ദ്രങ്ങളില്‍ ഭിക്ഷാടനം നടത്തുന്നുവെന്നാണ് ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്റെ കണക്ക്. ആകെ ജനസംഖ്യയുടെ 2.5 മുതല്‍ 11 ശതമാനം വരെ ഭിക്ഷാടനത്തിന് ഇറങ്ങുന്നു. 2010 -ല്‍ കറാച്ചിയില്‍ മാത്രം 3000 ത്തിലധികം കുട്ടികളാണ് കാണാതായതെന്ന ബിസിസി റിപ്പോര്‍ട്ട് ഇതിനൊപ്പം കൂട്ടി വായിക്കണം. പാക്കിസ്ഥാനില്‍ ഒരോവര്‍ഷവും ആയിരിക്കണക്കിന് കുട്ടികളുടെ മിസ്സിങ്ങ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനുപിന്നിലും യാചക മാഫിയയുടെ കൈകള്‍ ഉണ്ടെന്നാണ് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരുന്നിനും, ഭക്ഷണത്തിനുംപോലും ക്ഷാമമുള്ള പാക്കിസ്ഥാനില്‍ രക്ഷിതാക്കള്‍ കുട്ടികളെ വില്‍ക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അത് അവരുടെ നല്ല ഭാവിയെ കരുതിയാണെന്നും, ഡോണ്‍ പത്രം പറയുന്നു. അതായത് പാക്കിസ്ഥാനില്‍ കിടന്നാല്‍ തങ്ങളുടെ കുട്ടികള്‍ പട്ടിണികൊണ്ട് മരിച്ചുപോവുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ ഭിക്ഷാടന ടീമിനൊപ്പം കൂടിയാല്‍ നല്ല വരുമാനും ഉണ്ടാവും. കുടുംബവും അതോടൊപ്പം രക്ഷപ്പെടും. എമിഗ്രേഷന്‍ ഓഫീസിലൊക്കെ വലിയ പിടിപാടുള്ളവരാണ്, ഈ മാഫിയയിലെ ചങ്ങലക്കണികള്‍. അവര്‍ക്ക് വ്യാജ പാസ്പോര്‍ട്ടുകള്‍ ഉണ്ടാക്കി, രക്ഷിതാക്കളുടെ പേരുകള്‍ വ്യാജമായി ഉണ്ടാക്കി സൗദിയിലേക്ക് അടക്കം കടത്താന്‍ കഴിയും. ദാരിദ്ര്യം സഹിക്കാന്‍ കഴിയാതെ കുടുംബസമേതം യാചകര്‍ ആയവരും ഏറെയുണ്ട്.
ബാലഭിക്ഷാടനം അടക്കം അവസാനിപ്പിക്കാന്‍ നേരത്തെ പാക്കിസ്ഥാനും വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. പക്ഷേ രാജ്യത്തിനകത്ത് റെയ്ഡ് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ ജനം കൂട്ടത്തോടെ ഇളകുകയാണ് പതിവ്. കാരണം ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റാന്‍, ഭരണകൂടത്തിന് കഴിയുന്നില്ല. പിന്നെ തങ്ങള്‍ എന്തെങ്കിലും പണി ചെയ്ത് ജീവിച്ചോട്ടെ, എന്തിനാണ് നിങ്ങള്‍ ഉപദ്രവിക്കുന്നത് എന്നാണ് നാട്ടുകാര്‍ സര്‍ക്കാറിനോട് ചോദിക്കുന്നത്. നേരത്തെ ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയപ്പോള്‍, മുഖം മിനുക്കല്‍ നടപടിയുടെ ഭാഗമായി കറാച്ചിയിലെ ഭിക്ഷക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. അന്ന് വലിയ പ്രതിഷേധവും പ്രതിരോധവുമാണ് ഉണ്ടായത്. മാത്രമല്ല, വൈകാതെ പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍, ഇമ്രാന്‍ ഖാന് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ കൈ നീട്ടേണ്ടിയും വന്നു. അന്ന് 'ആഗോള ഭിക്ഷക്കാരന്‍' എന്നാണ്, പ്രതിപക്ഷം പാക് പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാനെ വിളിച്ചത്! ചരിത്രം പ്രഹസനമായി ആവര്‍ത്തിക്കുമെന്ന് മാര്‍ക്സ് പറഞ്ഞത് എത്ര ശരിയാണ്.
ഇന്ത്യ കൊടുത്തതും വന്‍ പണി
നിലവിലെ സാഹചര്യത്തില്‍, പാക്കിസ്ഥാനിലെ ഭിക്ഷാടന മാഫിയ ഇനിയും വര്‍ധിക്കാനാണ് സാധ്യത. കാരണം ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം കുത്തനെയാണ് പാക് ഓഹരി വിപണിപോലും ഇടിഞ്ഞത്. അട്ടാരി ചെക്ക്പോസ്റ്റ് ഇന്ത്യ അടച്ചുപൂട്ടിയതോടെ വിലക്കയറ്റം കുത്തനെയായി. സിന്ധുനദീജലകാരാര്‍ റദ്ദാക്കിയത് അടക്കമുള്ള പ്രശ്നങ്ങള്‍ മൂലം, വരുന്ന രണ്ടുവര്‍ഷത്തിനുള്ളില്‍ കടുത്ത ജലക്ഷാമവുമാണ് പാക് ജനതയെ കാത്തിരിക്കുന്നത്.
യുദ്ധ ഭീതിയില്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചതുമെല്ലാം പാക്കിസ്ഥാനില്‍ കനത്ത വിലക്കയറ്റത്തിന് ഇടയാക്കുകയാണ്. വളവും മരുന്നു മടക്കമുള്ള പല സാധനങ്ങളും പാക്കിസ്ഥാനില്‍ വരുന്നത് ഇന്ത്യയില്‍നിന്നാണ്. നിലവില്‍ ഒരു ഡോളറിന്റെ മൂല്യം 281പാകിസ്ഥാന്‍ രൂപയ്ക്ക് തുല്യമാണ്. ഇന്ത്യന്‍ രൂപയെ അപേക്ഷിച്ചും വളരെ കുറഞ്ഞ മൂല്യമാണ് പാക്കിസ്ഥാനി രൂപയ്ക്ക്. 0.30 പൈസ മാത്രമാണ് ഒരു പാക്കിസ്ഥാനി രൂപയുടെ നിലവിലെ മൂല്യം. ഏപ്രില്‍ 24ന് അട്ടാരിയിലെ ഇന്റര്‍ഗ്രുറ്റഡ് ചെക്ക് പോസ്റ്റ് അടച്ചുപൂട്ടിയെങ്കിലും, പാക്കിസ്ഥാന്‍ ഉല്‍പ്പന്നങ്ങള്‍ മൂന്നാം രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ആ പഴുതുകൂടി ഇന്ത്യ അടച്ചിരിക്കയാണ്. ഡ്രൈ ഫ്രൂട്ട്‌സ്, ഈത്തപ്പഴം, ജിപ്‌സം, സിമന്റ്, ഗ്ലാസ്, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവയാണ് പാക്കിസ്ഥാനില്‍നിന്ന് പ്രധാനമായും ഇന്ത്യയില്‍ എത്തുന്നത്. പാക് ഉല്‍പ്പന്നങ്ങളെ ഇന്ത്യ കാര്യമായി ആശ്രയിക്കുന്നില്ലെങ്കിലും, ഈ നീക്കം പാക് സമ്പദ്വ്യവസ്ഥയെ ക്ഷീണിപ്പിക്കുന്നതായിരിക്കും.
ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക്കിസ്ഥാന്‍ കപ്പലുകള്‍ പ്രവേശിക്കുന്നതും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. 2023-24 ല്‍ പാക്കിസ്ഥാനിലുടെയുള്ള ഇന്ത്യയുടെ കയറ്റുമതി 118 കോടി ഡോളര്‍ ആയിരുന്നു. ഇറക്കുമതി 28.8 ലക്ഷം ഡോളറിന്റെതും. ഇറക്കുമതി നിരോധിച്ചതിനേക്കാള്‍ ഇന്ത്യയില്‍ിന്നുള്ള കയറ്റുമതി നിര്‍ത്തിവെച്ചത് പാക് വ്യവസായങ്ങള്‍ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. ജൈവ രാസവസ്തുക്കള്‍, ഔഷധം, പ്ലാസ്റ്റിക്ക്, വാഹന ഘടകങ്ങള്‍. ദുബൈ പോലുള്ള മൂന്നാം കക്ഷി റൂട്ടുകളിലുടെ പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ വസ്തുകള്‍ക്കള്‍ കയറ്റുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഇതോടെ പാക്കിസ്ഥാന്റെ സ്ഥിതി ഒന്നുകൂടി ദയനീയമാവും.
കറന്‍സിക്ക് വിലയില്ല, പൊള്ളുന്ന വിലക്കയറ്റം, രാത്രിെൈ വദ്യുതിയില്ല, ആവശ്യത്തിന് മരുന്നില്ല, ആട്ടയില്ല, മൈദയില്ല, ചായയില്ല, പഞ്ചസാരയില്ല... പിന്നെ ഒരു ജനത ഭിക്ഷയെടുക്കായെ എന്തുചെയ്യും! 'പത്തിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍' എന്ന മുദ്രാവാക്യം വിളിച്ച് വര്‍ഗീയ അടിസ്ഥാനത്തില്‍ ആളുകളെ സംഘടിപ്പിച്ച്, മതത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചുവാങ്ങിയ ഒരു രാജ്യം, ഈ രീതിയില്‍ അധ:പ്പതിക്കുമ്പോള്‍, 'വാളെടുത്തവന്‍ വാളാല്‍' എന്നുമാത്രമേ പറയാന്‍ കഴിയൂ. എന്നിട്ടും ഇന്ത്യയെപ്പോലെ ഒരു വലിയ സാമ്പത്തിക- സൈനിക ശക്തിയെ തോല്‍പ്പിക്കുമെന്ന് ദിവാസ്വപ്നം കാണുന്നവര്‍ എത്ര മഠയന്‍മ്മാരായിരിക്കും!
വാല്‍ക്കഷ്ണം: പാക്കിസ്ഥാനില്‍ യാചകര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടി പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. 2011 -ല്‍ ഫൈസലാബാദില്‍ നൂറുകണക്കിന് പേരാണ് ഇതിനെതിരെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. അന്ന് ഒരു യാചകന്‍ പറഞ്ഞത് ഇങ്ങനെയാണ്, -'പാക്കിസ്ഥാനില്‍ യാചന കുറ്റകൃത്യമായി മാറിയത് എന്ന് മുതലാണ്? സര്‍ക്കാര്‍ ഐഎംഎഫില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും യാചിക്കുന്നത് നിര്‍ത്തുന്ന നിമിഷം മുതല്‍ ഞങ്ങളും യാചന നിര്‍ത്തും'!. ഇത് 2011 ലെ വാക്കുകളാണെങ്കിലും ഇന്നും ആ പണിതന്നെയാണ്. ഐഎംഎഫിന്റെ കാരുണ്യത്തിലാണ് പാക്കിസ്ഥാന്‍ നിലനില്‍ക്കുന്നത്. ഒരു രാജ്യവും ജനങ്ങളും ഒരുപോലെ പിച്ചക്കാരാവുന്ന
അതിദയനീയമായ അവസ്ഥ!