പ്രമുഖ സംവിധായകര്‍ പോലും ഉപേക്ഷിച്ച തിരക്കഥ;രണ്ട് നായകന്മാരുടെയും പ്രണയവും വിവാഹവും സംഭവിച്ച സിനിമാ സെറ്റ്;പ്രതിക്ഷകള്‍ തെറ്റിച്ച് തിയേറ്ററില്‍ കാലടറി;രണ്ടാഴ്ച്ചക്കുറം വെള്ളിത്തിര കണ്ടത് അഞ്ചുവര്‍ഷത്തെ വിസ്മയക്കുതിപ്പ്;ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത മാജിക്ക് 'ഷോലെ'യ്ക്ക് അമ്പത് വയസ്സ് തികയുമ്പോള്‍

Update: 2025-08-15 06:56 GMT

110 വര്‍ഷത്തെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അമ്പതുവര്‍ഷം പിന്നോട്ട് സഞ്ചരിച്ചാല്‍ സ്വര്‍ണ്ണശോഭയില്‍ തിളങ്ങുന്ന ഒരു സിനിമാ പേര് കാണാം.തലമുറകളെ സ്വാധീനിച്ച ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാവിസ്മയം..രമേഷ് സിപ്പിയുടെ ഷോലെ.1975 ആഗസ്ത് 15 ന് വെള്ളിത്തിരയിലെത്തിയ ദൃശ്യവിസ്മയത്തിന് ഇന്ന് അമ്പത് വയസ്സ് പൂര്‍ത്തിയാവുകയാണ്.അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിലും ഇന്ത്യന്‍ ജനതയ്ക്ക് ആശ്വാസത്തിന്റെ ഇത്തിരിവെട്ടം പകരാന്‍ 'ഷോലെ'യ്ക്ക് സാധിച്ചു.നായകന്‍ ധര്‍മേന്ദ്രയുടെ വാക്കുകളില്‍ ലോകത്തെ എട്ടാം അത്ഭുതം.നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടി ഇന്നത്തെ തലമുറയിലൊന്നും കാഴ്ച്ചക്കാര്‍ കൂടി ഇല്ലാതായിട്ടും ക്ലാസിക്ക് ലേബലില്‍ അറിയപ്പെടുന്ന സിനിമകള്‍ക്കിടയിലാണ് ഷോലെ അക്ഷരാര്‍ത്ഥത്തില്‍ ക്ലാസിക്ക് അഥവാ കാലാതിവര്‍ത്തിയാകുന്നത്.

ആദ്യ പ്രദര്‍ശനത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കാനൊരുങ്ങുമ്പോഴും ഇന്ത്യന്‍ സിനിമയില്‍ 'ഷോലെ' സ്ഥാനമുറപ്പിച്ച സിംഹാസനം ചോദ്യം ചെയ്യപ്പെടാതെ ശേഷിക്കുന്നു.1975ലാണ് 'ഷോലെ' എന്ന ഹിന്ദി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം റിലീസ് ചെയ്യുന്നത്.ആ കണക്കില്‍ 50 വര്‍ഷം പിന്നിടുകയാണ് ചിത്രം. സിനിമയൂടെ ശില്‍പ്പികള്‍ ആരും ഇതൊരു മഹത്തായ സിനിമയാണെന്ന് അവകാശപ്പെട്ടില്ല. ഗൗരവപൂര്‍ണ്ണമായ ഏതെങ്കിലൂം ചിന്താധാര മുന്നോട്ട് വയ്ക്കുന്ന സിനിമയുമായിരുന്നില്ല 'ഷോലെ'. എന്നാല്‍ ആ ചിത്രം സൃഷ്ടിച്ച വിസ്മയത്തിന്റെ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല.അഞ്ചുവര്‍ഷം തുടര്‍ച്ചയായി നിറഞ്ഞ സദസ്സില്‍ ദിവസേന മൂന്ന് ഷോ വീതം പ്രദര്‍ശിപ്പിച്ച ഏക ചലച്ചിത്രമെന്ന ലോക റെക്കോഡ് ഷോലെയ്ക്കാണ്.ഇരുപതാം നൂറ്റാണ്ടിന്റെ ചലച്ചിത്രമെന്ന് ബിബിസി ഇന്ത്യ തെരഞ്ഞെടുത്ത സിനിമ, ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച പത്ത് ഇന്ത്യന്‍ സിനിമകളില്‍ ഒന്നാം സ്ഥാനം ഇങ്ങനെ പോകുന്നു അരനൂറ്റാണ്ടിന് ശേഷവും നഷ്ടപ്പെടാത്ത ഷോലെയുടെ പ്രഭാവങ്ങള്‍.

ഷോലെയുടെ പിറവിക്ക് പിന്നില്‍

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും വൈഡ് റിലീസിങ് സമ്പ്രദായങ്ങളും വിദൂരസ്വപ്നങ്ങളില്‍ പോലും കടന്നുവരാത്ത ഒരു കാലത്ത് രാജ്യത്താകമാനം തരംഗം സൃഷ്ടിച്ച 'ഷോലെ' ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമ എന്ന വിശേഷണത്തിന് അര്‍ഹമായ ചലചിത്രമാണ്.'ക്രൂരനായ ഗബ്ബര്‍സിങ് എന്ന കൊളളക്കാരനെ പിടികൂടാന്‍ ഒരു റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ താക്കുര്‍, കുറ്റവാളികളായ വീരു, ജയ് എന്നിങ്ങനെ രണ്ടു യുവാക്കളെ കൂട്ടുപിടിക്കുന്നു, കൃത്യം നിര്‍വഹിക്കുന്നു'. തിരക്കഥാകൃത്തുക്കളായ സലിം ഖാന്റെയും ജാവേദ് അക്തറിന്റെയും മനസ്സിലാണ് ഷോലെയുടെ ആശയം ആദ്യം മുളപൊട്ടിയത്. അവര്‍ നിരവധി നിര്‍മാതാക്കളോടും സംവിധായകരോടും ഈ കഥ പറഞ്ഞു. ആര്‍ക്കും ഇഷ്ടമായില്ലെന്ന് മാത്രമല്ല പുതുമകളില്ലാത്ത ഈ തട്ടുപൊളിപ്പന്‍ പടം ഒരു കാരണവശാലും വിജയിക്കില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും ചെയ്തു.


പൂര്‍ണമായ സ്റ്റോറി ലൈന്‍ പറഞ്ഞാല്‍ ഇഷ്ടമായില്ലെങ്കിലോ എന്ന് ഭയന്ന് അവര്‍ നാല് വരിയില്‍ കഥ പറയാന്‍ തുടങ്ങി.അപ്പോഴും ഫലം വിപരീതമായിരുന്നു.മന്‍മോഹന്‍ ദേശായ്, പ്രകാശ് മെഹ്‌റ എന്നിങ്ങനെ ബോളിവുഡിലെ അന്നത്തെ ഐക്കോണിക് സംവിധായകര്‍ അടക്കം ഈ കഥ നിരസിച്ചു.അതിനാല്‍ തന്നെ ഷോലെയുടെ കഥ മറ്റൊരു സംവിധായകനോട് പറയാന്‍ തിരക്കഥാകൃത്തുക്കള്‍ക്ക് ധൈര്യം വന്നില്ല.ആറ് മാസങ്ങള്‍ക്ക് ശേഷം നിര്‍മാതാവ് ജി.പി.സിപ്പിയും അദ്ദേഹത്തിന്റെ മകനും സംവിധായകനുമായ രമേഷ് സിപ്പിയും കൂടി ഒരു പടം ചെയ്യാനായി സലിം-ജാവേദിനെ സമീപിച്ചു. അവരോട് 'ഷോലെ'യുടെ കഥ നാല് വരിയില്‍ സംക്ഷിപ്തമായി പറഞ്ഞു. അവര്‍ക്ക് ഇഷ്ടമായതോടെ എല്ലാ തടസങ്ങളും നീങ്ങി, 'ഷോലെ' എന്ന പ്രോജക്ട് ഓണായി.

മൂന്ന് വര്‍ഷത്തോളം വേണ്ടി വന്നു രമേശ് സിപ്പിയ്ക്ക് ഷോലെ പൂര്‍ത്തിയാക്കാന്‍. അതുവരെ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബജറ്റിലും ക്യാന്‍വാസിലുമാണ് ഷോലെ അദ്ദേഹം ഒരുക്കിയത്. അമിതാഭ് ബച്ചന്‍, ധര്‍മ്മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, ജയ ബച്ചന്‍ തുടങ്ങി വലിയൊരു താരനിരയും.പോസ്റ്റ് പ്രൊഡക്ഷനുശേഷം സിനിമ സെന്‍സറിങ്ങിന് തയ്യാറായപ്പോഴേക്കും ഇന്ത്യയില്‍ അടിയന്തരാവസ്ഥ.നിലവിലെ നിയമസംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നീതി ലഭിക്കാന്‍ ക്രിമിനലുകളെ ആശ്രയിക്കുന്ന കഥ എവിടെയൊക്കെയോ ചോദ്യമുനകളായി. അമിത വയലന്‍സ് എന്ന കാരണം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചു.മൂന്നു വര്‍ഷം സമയമെടുത്ത്, അന്ന് മൂന്ന് കോടി രൂപ മുടക്കി പൂര്‍ത്തീകരിച്ച ചിത്രം അനിശ്ചിതത്വത്തിലായി.

വാര്‍ത്താവിനിമയ മന്ത്രിയായ വിദ്യാചരണ്‍ ശുക്ലയുമായി അടുത്ത സൗഹൃദമുള്ള ഹിന്ദി നടന്‍ മനോജ്കുമാര്‍ ഇതിനിടെ മധ്യസ്ഥനായെത്തി.ക്ലൈമാക്സില്‍ മാറ്റം വരുത്തിയാല്‍ നിരോധനം പുനഃപരിശോധിക്കാമെന്ന ഘട്ടംവരെയായി.വില്ലനെ കൊലപ്പെടുത്താതെ, അയാളെ പൊലീസിനെ ഏല്‍പ്പിക്കുന്ന കണ്ടുമടുത്ത രീതിയില്‍ അവസാന സീന്‍ മാറ്റിയെഴുതാന്‍ നിര്‍മാതാവ് ജി പി സിപ്പിയും മകനും സംവിധായകനുമായ രമേഷ് സിപ്പിയും സമ്മതം മൂളി.എന്നിട്ടും തിയേറ്ററുകളില്‍ എത്തിയപ്പോള്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ബോക്‌സ് ഓഫീസില്‍ ഷോലെ വീണു. പക്ഷെ റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ച ഷോലെ ഉയിര്‍ത്തെഴുന്നേറ്റു. പിന്നീടൊരിക്കലും മരണമില്ലാത്തൊരു ഉയിര്‍പ്പായിരുന്നു അത്.

ഷോലെയെക്കുറിച്ച് സംസാരിക്കാതെ ഇന്ത്യന്‍ സിനിമയെക്കുറിച്ച് സംസാരിക്കാനാകില്ല.ബച്ചന്റേയും ധരമിന്റേയും ജയ്-വീരുമാരും, ഹേമയുടേയും ജയയുടേയും ബസന്തിയും രാധയും അംജദ് ഖാന്റെ ഗബ്ബര്‍ സിങുമെല്ലാം ഇന്ന് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്.ഷോലെയുമായി ബന്ധപ്പെട്ട കുഞ്ഞ് ഓര്‍മകള്‍ പോലും ആരാധകര്‍ നിധി പോലെയാണ് സൂക്ഷിക്കുന്നത്.


ആദ്യം പരാജയം.. ഉയര്‍ത്തെഴുന്നേറ്റതില്‍ പിന്നെ നിര്‍ത്താതെ ഓടിയത് അഞ്ചാണ്ട്

അടിയന്തരാവസ്ഥ അമ്പതു ദിവസം പിന്നിട്ട ഘട്ടത്തില്‍,1975ലെ സ്വാതന്ത്ര്യദിനത്തില്‍ ഷോലെ പ്രദര്‍ശനത്തിനെത്തി.കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാതെ റിലീസ് ദിനം.ഇതിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി മുജീബ് ഉര്‍റഹ്‌മാനും കുടുംബവും കൊലചെയ്യപ്പെട്ടെന്ന വാര്‍ത്ത അലയടിച്ചു.പിറ്റേന്ന് ശനിയാഴ്ചതന്നെ നെഗറ്റീവ് റിവ്യൂകള്‍ തലങ്ങും വിലങ്ങും പാഞ്ഞു.മൂന്നു കോടി രൂപ മുടക്കി വരുത്തിയ ഈ നഷ്ടം,ഇന്ത്യന്‍ സിനിമയുടെ അന്ത്യമെന്ന് പ്രചരിപ്പിക്കാനും ആളുണ്ടായി.ഇതിനിടെ അധികാരികളുടെ ഭാഗത്തുനിന്ന് വീണ്ടും സമ്മര്‍ദം ഉണ്ടാകുന്നത്. സെക്കന്‍ഡ് ഷോ രാത്രി 12നു മുമ്പ് അവസാനിപ്പിക്കണം.

അങ്ങനെയെങ്കില്‍ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് രാവിലെ ഒമ്പതിനെങ്കിലും ആദ്യപ്രദര്‍ശനം തുടങ്ങണമെന്നായി തിയേറ്റര്‍ ഉടമകള്‍.നിര്‍മാതാവും വിതരണക്കാരനുമായ ജി പി സിപ്പി അതിനും വഴങ്ങി.ഞായര്‍ പകലിലും കാര്യങ്ങള്‍ അനുകൂലമായില്ല.എന്നാല്‍, വൈകിട്ടോടെ പ്രദര്‍ശന കേന്ദ്രങ്ങള്‍ സജീവമായി.കേവലം വാമൊഴി പരസ്യം മാത്രമായിരുന്നില്ല.ചിത്രത്തിലെ ഡയലോഗുകളുടെ അകമ്പടിയോടെയായിരുന്നു പ്രേക്ഷകര്‍ സ്വയമേറ്റെടുത്ത പ്രചാരണം.തിങ്കളാഴ്ച തുടങ്ങിയ ജനപ്രവാഹം പിന്നെ വരിനിന്നത് ചരിത്രത്തിലേക്ക്. അഭിനേതാക്കളായ സഞ്ജീവ് കുമാര്‍, ധര്‍മേന്ദ്ര, ഹേമ മാലിനി, അമിതാഭ് ബച്ചന്‍, പുതുമുഖം അംജദ് ഖാന്‍ തുടങ്ങിയവര്‍ ഹിന്ദി സിനിമയില്‍ തങ്ങളുടെ സ്ഥാനങ്ങള്‍ അരക്കിട്ടുറപ്പിച്ചു.

പ്രതിനായക സങ്കല്‍പ്പങ്ങള്‍ തകര്‍ത്ത വില്ലനെ ജനം നെഞ്ചിലേറ്റി. സമൂഹമാധ്യമങ്ങള്‍ എന്തെന്നുപോലും അറിയാത്ത കാലത്ത് ''ജോ ഡര്‍ ഗയാ, സംഝോ മര്‍ ഗയാ'' തുടങ്ങിയ സംഭാഷണ ശകലങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍പോലും ഏറ്റുപറഞ്ഞു.ബോംബെയിലെ മിനര്‍വ തിയറ്ററില്‍ ദിവസേന മൂന്ന് പ്രദര്‍ശനങ്ങളിലായി ചിത്രം നിറഞ്ഞാടിയത് തുടര്‍ച്ചയായ അഞ്ചുവര്‍ഷമാണ്.രാജ്യത്തെ അറുപതിലധികം കേന്ദ്രങ്ങളില്‍ ഒരു വര്‍ഷത്തിലധികം ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിച്ചു. ആഗോളതലത്തില്‍ 163 കോടി രൂപയാണ് മൊത്തം കലക്ഷന്‍. സെവന്‍ സമുറായ്, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ദ വെസ്റ്റ് തുടങ്ങിയ വിദേശ ചലച്ചിത്രങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്ത്യന്‍ സിനിമയിലും പരീക്ഷണത്തിന് സിപ്പി ഫിലിംസ് തയ്യാറായത്.

ആധികാരിക വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 3 കോടിയില്‍ തീര്‍ത്ത അന്നത്തെ ബിഗ് ബജറ്റ് പടം ഇന്ത്യയില്‍ നിന്ന് മാത്രം 30 കോടിയോളം കലക്ട് ചെയ്തപ്പോള്‍ ലോകത്താകമാനമുളള റിലീസിങ് സെന്ററുകളില്‍ നിന്ന് ആകെ ലഭിച്ച വരുമാനം 42 കോടിയെന്ന് പറയപ്പെടുന്നു. അരനൂറ്റാണ്ട് മുന്‍പുളള 30 കോടി ഇന്നത്തെ ഏത് ക്ലബില്‍ വരുമെന്നതാണ് പ്രസക്തമായ ചോദ്യം

അമിതാബ് ബച്ചന് സൂപ്പര്‍ താരത്തിലേക്ക് വഴിവെട്ടി..ആഗ്രഹസാഫല്യത്തിന് ലൈറ്റ്ബോയ്ക്ക് കൈക്കൂലി കൊടുത്ത ധര്‍മ്മേന്ദ്ര

ഇന്ത്യന്‍ സിനിമയെ ഷോലെയ്ക്ക് മുമ്പും ഷോലെയ്ക്ക് ശേഷവും എന്ന് അനായാസം വേര്‍തിരിക്കാം.അതുവരെയുള്ള സിനിമാ സങ്കല്‍പ്പങ്ങളെയെല്ലാം മാറ്റിമറിച്ച ചിത്രമായിരുന്നു ഷോലെ. ബോക്‌സ് ഓഫീസിന്റെ സകല അതിരുകളേയും തകര്‍ത്ത ഷോലെ തുറന്നിട്ട മാര്‍ക്കറ്റിലാണ് പിന്നീട് ബോളിവുഡ് വളര്‍ന്ന് പന്തലിച്ചത്.ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ആദ്യത്തെ മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്ന ഖ്യാതിയും ഷോലെയ്ക്ക് അവകാശപ്പെട്ടതാണ്.


ഓണ്‍ സ്‌ക്രീനില്‍ ഷോലെ പറഞ്ഞ എപ്പിക് പോലെ തന്നെ സംഭവബഹുലമായിരുന്നു ഷോലെയുടെ മേക്കിങും.ഷോലെയുടെ പിന്നാമ്പുറകഥകളിലേക്ക് പോയാല്‍ സിനിമയെ വെല്ലുന്നകഥകള്‍ നമ്മളെ കാത്തിരിപ്പുണ്ട്.അതില്‍ പ്രധാനം ചിത്രത്തിലെ കാസ്റ്റിങ്ങിനെക്കുറിച്ചും ചിത്രത്തിലെ താരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുമാണ്.സിനിമയുടെ കാസ്റ്റിങ്ങായിരുന്നു മറ്റൊരു വലിയ കടമ്പ.'ഷോലെ' വലിയ ക്യാന്‍വാസില്‍ വലിയ ബജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ സിനിമയാണ്.അതിനാല്‍ തന്നെ തുടക്കകാലമെന്ന നിലയില്‍ അമിതാബ് ബച്ചന് തനിച്ച് ഈെേ പ്രാജക്ട് ഷോള്‍ഡര്‍ ചെയ്യാന്‍ കഴിയണമെന്നില്ല.അങ്ങനെയാണ് അന്നത്തെ സൂപ്പര്‍താരങ്ങളായിരുന്ന ധര്‍മ്മേന്ദ്ര- സഞ്ജീവ് കുമാര്‍ ടീമിനെ മുന്നില്‍ നിര്‍ത്തിയും ഉപനായകനായി ബച്ചനെ അവതരിപ്പിച്ചുകൊണ്ടും ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയായി 'ഷോലെ'യെ കണ്‍സീവ് ചെയ്തത്.

അന്ന് ഇന്ത്യന്‍ സിനിമയില്‍ ലഭിക്കാവുന്ന ഏറ്റവും താരമൂല്യമുളള നായിക എന്ന നിലയില്‍ ഹേമ മാലിനി ചിത്രത്തില്‍ ഹീറോയിനായി. ജയഭാദുരിക്കും മികച്ച വേഷം ലഭിച്ചു.അംജത് ഖാന്‍ അന്ന് അത്ര വലിയ താരപ്രഭാവമുളള നടനായിരുന്നില്ല.ഗബ്ബര്‍സിങ്ങിന്റെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് ഡെന്‍സോങ്‌പെ എന്ന നടനെയായിരുന്നു.എന്നാല്‍ അദ്ദേഹത്തിന് ഇത്രയധികം ദിവസങ്ങള്‍ ഒരുമിച്ച് ഡേറ്റ് തരാനില്ലെന്ന് വന്നപ്പോള്‍ തിരക്കഥാകൃത്തുക്കള്‍ തന്നെയാണ് അംജദിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഉടന്‍ തന്നെ രമേഷ് സിപ്പി അദ്ദേഹത്തെ വരുത്തി ഓഡിഷന്‍ നടത്തി നോക്കി. ഗബ്ബര്‍സിങ്ങിന്റെ വേഷത്തില്‍ ഒരുങ്ങിയിറങ്ങിയ അംജദിനെ കണ്ട് ക്രൂ ഒന്നടങ്കം കയ്യടിച്ചു. ആദ്യത്തെ സീന്‍ കഴിഞ്ഞതും ആ കയ്യടി ആവര്‍ത്തിച്ചു.അംജദ് തന്നെ ഗബ്ബര്‍സിങ് എന്ന് എല്ലാവരും അംഗീകരിച്ചു.

പടം വന്‍ ഹിറ്റായെങ്കിലും സമാനമായ വിജയം ആവര്‍ത്തിക്കാന്‍ അതിന്റെ ശില്‍പ്പികള്‍ക്ക് പോലും പിന്നീട് കഴിഞ്ഞില്ല.ഹിന്ദി സിനിമയിലെ ഒന്നാം നമ്പര്‍ താരങ്ങളായിരുന്നതിനാല്‍ തന്നെ നായകന്‍മാര്‍ക്കും 'ഷോലെ' കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടമുണ്ടായതായി അനുഭവപ്പെട്ടില്ല.എന്നാല്‍ അമിതാഭ് ബച്ചന്റെ സ്ഥിതി അതായിരുന്നില്ല.'ഷോലെ' എന്ന ഒറ്റ സിനിമ അദ്ദേഹത്തിന്റെ തലവിധി മാറ്റിയെഴുതി. ഹിന്ദി സിനിമ കണ്ട എക്കാലത്തെയും വലിയ താരമായി ബച്ചന്‍ മാറി.അതിന് തുടക്കം കുറിച്ചത് 'ഷോലെ' ആണെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല. അംജദ് ഖാനും വില്ലന്‍ വേഷങ്ങളില്‍ എതിരാളികള്‍ ഇല്ലാത്ത വിധം സ്വീകാര്യതയുളള നടനായി.

മറ്റൊന്ന് ധര്‍മ്മേന്ദ്രയുടേയും ഹേമ മാലിനിയുടേയും പ്രണയം.ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു ഹേമയും ധര്‍മ്മേന്ദ്രയും. ഓണ്‍ സ്‌ക്രീനിലെ ആ ജോഡി ജീവിതത്തിലും പ്രണയിച്ചു തുടങ്ങുന്ന സമയത്താണ് രമേശ് സിപ്പി ഷോലെ ഒരുക്കുന്നത്. സിനിമയ്ക്ക് കൈ കൊടുക്കാന്‍ ധര്‍മ്മേന്ദ്രയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ പ്രിയതമയെ എപ്പോഴും അടുത്ത് കാണുകയെന്നതില്‍ പരമൊരു പ്രതിഫലവും ധര്‍മ്മേന്ദ്ര മോഹിച്ചിരുന്നില്ല.

ഷോലെയുടെ ഒപ്പം തന്നെ ധര്‍മ്മേന്ദ്രയുടേയും ഹേമയുടേയും പ്രണയവും വളര്‍ന്നു. ഒരിടയ്ക്ക് ഹേമയെ കെട്ടിപ്പിടിക്കേണ്ടി വരുന്ന രംഗങ്ങളില്‍ ധര്‍മ്മേന്ദ്ര മനപ്പൂര്‍വ്വം തന്നെ തെറ്റുകള്‍ വരുത്തുമായിരുന്നു. ഷൂട്ടില്‍ എന്തെങ്കിലും അബദ്ധം കാണിച്ച് വീണ്ടും ഹേമയെ കെട്ടിപ്പിടിക്കുവാന്‍ വേണ്ടി അദ്ദേഹം ചില ലൈറ്റ് ബോയ്‌സിനേയും സ്‌പോട്ട് ബോയ്‌സിനേയുമൊക്കെ ഒരുക്കി നിര്‍ത്തിയിരുന്നു. ഓരോ തെറ്റിനും 20 മുതല്‍ 40 രൂപ വരെ അദ്ദേഹം കൈക്കൂലി നല്‍കിയിരുന്നു. അഭിനയിക്കുന്നതിനിടെ ധര്‍മ്മേന്ദ്ര നല്‍കുന്ന സിഗ്നലുകള്‍ മനസിലാക്കി സ്‌പോട്ട്‌ബോയ്‌സ് തെറ്റു വരുത്തും.

റിഫ്‌ളക്ടര്‍ നിലത്ത് വീഴ്ത്തുക, ട്രോളി നിന്നുപോയെന്ന് നടിക്കുക, മനപ്പൂര്‍വ്വം ഷൂട്ട് വൈകിപ്പിക്കുക, തുടങ്ങിയ പല വേലത്തരങ്ങളും സ്‌പോട്ട് ബോയ്‌സിനെക്കൊണ്ട് ധര്‍മ്മേന്ദ്ര ചെയ്യിപ്പിക്കുന്നുണ്ട്. അങ്ങനെ പല സ്‌പോട്ട് ബോയ്‌സുമാരും രണ്ടായിരം രൂപയിലധികം ധര്‍മ്മേന്ദ്രയില്‍ നിന്നും കൈക്കൂലി പറ്റിയതായാണ് അനുപമ ചോപ്ര തന്റെ പുസ്തകമായ 'ഷോലെ; മേക്കിംഗ് ഓഫ് എ ക്ലാസിക്കി'ല്‍ പറയുന്നത്.

ഹേമയും ധര്‍മ്മേന്ദ്രയും മാത്രമായിരുന്നില്ല ഷോലെ സെറ്റിലെ പ്രണയ ജോഡി. അമിതാഭ് ബച്ചനും ജയയും അക്കാലത്ത് കടുത്ത പ്രണയത്തിലായിരുന്നു. ഷോലെയുടെ ചിത്രീകരണത്തിന് തൊട്ടുമുമ്പാണ് അമിതാഭ് ബച്ചനും ജയയും വിവാഹിതരാകുന്നത്. ഷോലെയുടെ ചിത്രീകരണം ആരംഭിക്കുമ്പോഴേക്കും ജയ ബച്ചന്‍ ഗര്‍ഭിണിയായിരുന്നു.ഇതുകാരണം ചിത്രത്തിലെ ജയയുടെ മിക്ക രംഗങ്ങളും ചിത്രീകരിക്കുന്നതില്‍ രമേശ് സിപ്പിയും സംഘവും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയുണ്ടായതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.


അക്കാലത്തെ ബിഗ്ബജറ്റ് ചിത്രം.. ഷോലെയിലെ പ്രതിഫലങ്ങള്‍ ഇങ്ങനെ

അക്കാലത്തെ ഏറ്റവും പണംമുടക്കിയ ചിത്രവും വാരിയ ചിത്രവും ഷോലെ തന്നെയാണ്.അതിനാല്‍ തന്നെ ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.3 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, ഹേമ മാലിനി, അമിതാഭ് ബച്ചന്‍, ജയ ബാധുരി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. ചിത്രത്തില്‍ ഏറ്റവും പ്രതിഫലം വാങ്ങിയത് അമിതാഭ് ബച്ചന്‍ ആയിരുന്നില്ല.മറിച്ച് ധര്‍മേന്ദ്ര ആയിരുന്നു.

ധര്‍മ്മേന്ദ്ര

1970-കളിലെ ഒരു ജനപ്രിയ നടനായിരുന്നു ധര്‍മ്മേന്ദ്ര. ഇന്ത്യയിലെ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായിരുന്നു ധര്‍മ്മേന്ദ്ര.റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച് ഷോലെയിലെ വീരു എന്ന കഥാപാത്രം ചെയ്യാന്‍ ധര്‍മേന്ദ്ര വാങ്ങിയ പ്രതിഫലം 1.5 ലക്ഷം രൂപയാണ്.

സഞ്ജീവ് കുമാര്‍

താക്കൂര്‍ ബല്‍ദേവ് സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജീവ് കുമാറാണ് ഉയര്‍ന്ന പ്രതിഫലം വാങ്ങിയ രണ്ടാമത്തെ താരം. 1.25 ലക്ഷം രൂപയാണ് ഷെലെയെന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്.

അമിതാഭ് ബച്ചന്‍

1975-ല്‍ ഷോലെയില്‍ അഭിനയിക്കുമ്പോള്‍ അമിതാഭ് ബച്ചന്‍ താരപദവിയിലേക്ക് ഉയര്‍ന്നുവരുന്നതേയുള്ളു. 'ആഗ്രി യംഗ് മാന്‍' എന്ന് വിളിക്കപ്പെട്ടിരുന്ന ബച്ചന്‍ ഷോലെയില്‍ നിശബ്ദനായ ജയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വേഷത്തിന് അദ്ദേഹത്തിന് ഒരു ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

അംജദ് ഖാന്‍

ബോളിവുഡ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഭാധനനായ വില്ലന്‍ വേഷമാണ് അംജദ് ഖാന്‍ ഷോലെയില്‍ അവതരിപ്പിച്ചത്. ഗബ്ബാര്‍ എന്ന വില്ലന്‍ വേഷത്തില്‍ അംജദ് ഖാന്‍ നിറഞ്ഞാടി. അദ്ദേഹത്തിന്റെ സംഭാഷണങ്ങളും ആക്ഷന്‍ രംഗങ്ങളും സ്‌ക്രീന്‍ പ്രസന്‍സും എല്ലാം സിനിമയില്‍ ഐക്കണിക് ആയിരുന്നു. ഈ വേഷം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ തന്നെ വഴിത്തിരിവായി. 50,000 രൂപയാണ് ഷോലെയിലെ അഭിനയത്തിന് അംജദ് ഖാന്‍ പ്രതിഫലം വാങ്ങിയത്.

ഹേമ മാലിനി

ഷോലെ സിനിമയിലെ ഏറ്റവും തിളക്കമുള്ള കഥാപാത്രം ആയിരുന്നു ബസന്തി.നര്‍മ്മവും കഴിവുംകൊണ്ട് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഹേമ മാലിനി ഷോലെയുടെ ലോകം ഭരിച്ചു.ബസന്തി എന്ന കഥാപാത്രത്തിന് ഹേമ മാലിനിക്ക് അന്ന് ലഭിച്ച പ്രതിഫലം 75,000 രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

ജയ ബച്ചന്‍

വെള്ള വസ്ത്രം ധരിച്ച നിശബ്ദയായ വിധവ രാധയെന്ന കഥാപാത്രത്തെയാണ് ജയ ഭാദുരി ഷോലെയില്‍ അവതരിപ്പിച്ചത്.ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രണയിനിയും കൂടിയാണ് ജയ ബച്ചന്റെ രാധയെന്ന കഥാപാത്രം.ഷോലെയില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങിയ പ്രധാന അഭിനേതാക്കളില്‍ ഒരാളായിരുന്ന ജയ ബച്ചനെന്ന് റിപ്പോര്‍ട്ടുണ്ട്.35,000 രൂപയാണ് ജയ ബച്ചന്‍ അന്ന് പ്രതിഫലം വാങ്ങിയത്.


ഷോലെയിലെ കൗതുകങ്ങളും കാലത്തെ അതിജീവിച്ച ഗാനങ്ങളും

ഇന്ത്യന്‍ ജനതയുടെ സിനിമക്കാഴ്ചകളെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു ചിത്രവുമുണ്ടാകില്ല. റിലീസിന് അമ്പത് വര്‍ഷം ഇപ്പുറവും ഷോലെയെക്കുറിച്ച് സംസാരിക്കാന്‍ ആരാധകര്‍ക്ക് നൂറു നാവാണ്.ഇന്ത്യന്‍ സിനിമയുടെ സകലനടപ്പുരീതികളേയും പൊളിച്ച ഷോലെയുടെ സ്വാധീനം ഇന്നിറങ്ങുന്ന സിനിമകളില്‍ പോലും ഒളിഞ്ഞും തെളിഞ്ഞും കാണാം.ആക്ഷന്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുമ്പോഴും ഹൃദ്യമായ പ്രണയവും സിനിമ പറഞ്ഞു പോകുന്നുണ്ട്. ഈ പ്രണയം സിനിമയുമായി ബന്ധപ്പെട്ട ചിലരുടെ ജീവിതത്തിലേക്കും സംക്രമിച്ചു എന്നത് ഏറെ കൗതുക പ്രദമാണ്.

ചിത്രത്തിലെ നായകനായ ധര്‍മ്മേന്ദ്ര നായികയായ ഹേമമാലിനിലെ സിനിമ റിലീസ് ചെയ്ത് 5 വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതസഖിയാക്കി. എന്നാല്‍ ഇവര്‍ തമ്മിലുളള പ്രണയം അതിന്റെ തീവ്രതയിലെത്തിയത് 'ഷോലെ'യുടെ നിര്‍മ്മാണഘട്ടത്തിലാണ്. 'ഷോലെ'യില്‍ ഉപനായകനായിരുന്ന അമിതാഭ് ബച്ചനും നടി ജയഭാദുരിയും തമ്മിലുളള വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു സിനിമയുടെ ചിത്രീകരണം. ഇവരുടെ മധുവിധു ദിനങ്ങള്‍ കൂടിയായിരുന്നു 'ഷോലെ'യുടെ ഷൂട്ടിങ് കാലം. രണ്ടു വര്‍ഷത്തിലധികം നീണ്ട ചിത്രീകരണത്തിനിടെ ഗര്‍ഭിണിയായ ജയ, ശ്വേത എന്ന പെണ്‍കുട്ടിക്ക് ജന്മം നല്‍കി.

ഷൂട്ടിങ് അവസാനിച്ചപ്പോഴേക്കും അഭിഷേക് ബച്ചന്‍ ജയയുടെ ഉദരത്തിലുമായി.'ഷോലെ' അനുബന്ധ പ്രണയങ്ങള്‍ അവിടം കൊണ്ടും അവസാനിക്കുന്നില്ല. കര്‍ണ്ണാടകയിലെ രാമനഗരയിലെ രാമദേവരബെട്ടയിലാണ് സിനിമയുടെ സിംഹഭാഗവും ചിത്രീകരിച്ചത്. ഏറെക്കാലം നീണ്ട ചിത്രീകരണത്തിനിടില്‍ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരില്‍ ചിലര്‍ ഗ്രാമത്തിലെ പെണ്‍കുട്ടികളുമായി പ്രണയത്തിലായി. സെറ്റില്‍ കാര്‍ ഓടിക്കാനെത്തിയ ശങ്കര്‍ ഗ്രാമീണയായ ശാന്തമ്മയെ പ്രണയിച്ച് വിവാഹം കഴിച്ചത് സിനിമയ്ക്കായി സെറ്റിട്ടിരുന്ന ക്ഷേത്രത്തില്‍ വച്ച്. അവര്‍ ഇപ്പോഴും മുംബൈയില്‍ സന്തുഷ്ട ദാമ്പത്യം നയിക്കുകയാണ്.

സിനിമയുടെ തിരിച്ചുവരവ് തന്നെയാണ് കൗതുങ്ങളിലെ ഏറ്റവും വലിയ കാഴ്്ച.ആദ്യത്തെ ദിനങ്ങളില്‍ തിയേറ്ററില്‍ ഒരു ചലനവും സൃഷ്ടിക്കാതിരുന്ന സിനിമ മൗത്ത്പബ്ലിസിറ്റിയിലൂടെ ഇന്ത്യന്‍ ബോക്സോഫീസും പിന്നാലെ സോവിയറ്റ് യൂണിയനില്‍ പോലും വിജയക്കൊടി പാറിച്ചു.ഇന്ത്യയില്‍ ട്രാഫിക്ക് ബ്ലോക്കുകള്‍ സൃഷ്ടിച്ചുകൊണ്ട് തിയറ്ററുകള്‍ക്ക് മുന്നില്‍ ആളുകള്‍ കാത്തു നിന്നു.പലരും അനവധി തവണ ആവര്‍ത്തിച്ചു കണ്ടു. രത്തന്‍ സിങ് എന്ന പഞ്ചാബി യുവാവ് 101 തവണ സിനിമ കണ്ടതായി അവകാശപ്പെട്ടത് വാര്‍ത്തയായിരുന്നു. 20 രൂപ വിലയുളള ടിക്കറ്റുകള്‍ പിന്നീട് കരിഞ്ചന്തയില്‍ 100 രൂപയ്ക്കും 200 രൂപയ്ക്കും വില്‍ക്കാന്‍ തുടങ്ങി. ടിക്കറ്റ് മറിച്ചു വിറ്റ സാധാരണക്കാരില്‍ ചിലര്‍ പിന്നീട് സമ്പന്നരായി.

ചിലര്‍ ടാക്‌സിക്കാര്‍ ഉടമകളായി.'ഷോലെ'യിലെ മികച്ച പ്രകടനത്തിന് ആര്‍ക്ക് ബഹുമതി കൊടുക്കണം എന്നതിനെ ചൊല്ലി ഫിലിം ഫെയര്‍ അവാര്‍ഡ് ജൂറി ദീര്‍ഘസമയം തര്‍ക്കിക്കുകയുണ്ടായതും മറ്റൊരു സംഭവമാണ്.ധര്‍മ്മേന്ദ്രക്കൊപ്പം സഞ്ജീവ്കുമാറും അമിതാഭ് ബച്ചനും പരിഗണിക്കപ്പെട്ടപ്പോള്‍ ചരിത്രത്തിലാദ്യമായി നെഗറ്റിവ് വേഷം ചെയ്ത അംജദ് ഖാന്റെ പേരും ചര്‍ച്ചയ്ക്ക് വന്നു.ആര്‍.ഡി.ബര്‍മ്മന്റെ മ്യൂസിക് സിനിമയുടെ ബില്‍ഡപ്പില്‍ വലിയ സംഭാവനകള്‍ നല്‍കി.7 ഗാനങ്ങള്‍ ഉണ്ടായിരുന്നു ഷോലെയില്‍. അതില്‍ ആര്‍.ഡി. ബര്‍മ്മന്‍ തന്നെ ആലപിച്ച 'മെഹബൂബ...മെഹബൂബ' എന്ന ഗാനം തകര്‍പ്പന്‍ ഹിറ്റായി. 'യെഹ് ദോസ്തി' അടക്കം എല്ലാ പാട്ടുകളും ആസ്വാദക മനസ്സ് നിറച്ചു.

1973 ല്‍ ചിത്രീകരണം ആരംഭിച്ച 'ഷോലെ' രണ്ട് വര്‍ഷക്കാലത്തെ ചിത്രീകരണത്തിനൊടുവില്‍ 1975 ലാണ് തിയറ്ററുകളില്‍ എത്തുന്നത്. കര്‍ണാടകയിലെ രാമനഗരയിലെ പാറക്കെട്ടുകളിലാണ് സിനിമയുടെ സിംഹഭാഗവും ചിത്രീകരിച്ചത്.വയലന്‍സിന്റെ അതിപ്രസരം ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് നിരവധി കട്ടുകള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മൂന്ന് മണിക്കുര്‍ 24 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രത്തില്‍ നിന്നും 6 മിനിറ്റ് ഫുട്ടേജ് വെട്ടിമാറ്റുകയുണ്ടായി. ഒടുവില്‍ റിലീസ് ചെയ്ത പ്രിന്റ് 198 മിനിറ്റായി ചുരുങ്ങി.

ഇന്ത്യന്‍ ചലച്ചിത്ര വ്യവസായ ചരിത്രത്തിലെ എക്കാലത്തെയൂം ഒരു നാഴികക്കല്ലാണ് ഈ സിനിമ.വിവിധ അഭിരുചിക്കാരായ കോടികണക്കിന് ആസ്വാദകരെ ഒരേ സമയം ഒരേ അളവില്‍ ആകര്‍ഷിക്കുക എന്നത് ചെറിയ കാര്യമല്ല. ആ മാജിക്ക് സാധിതമാക്കാന്‍ കഴിഞ്ഞു എന്നതാണ് 'ഷോലെ'യുടെ നേട്ടം.പില്‍ക്കാലത്ത് വലിയ ജനകീയത കൈവരിച്ച നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഷോലെ സൃഷ്ടിച്ച അലയൊലികള്‍ക്ക് പകരം വയ്ക്കാന്‍ കഴിയുന്ന ഒരു അനുഭവം വേറെയില്ല.ഇതര വിനോദമാധ്യമങ്ങള്‍ അന്യമായിരുന്ന ഒരു കാലത്ത് ഒരു സിനിമയ്ക്ക് എത്രത്തോളം അഗാധമായും വ്യാപകമായും ഒരു ജനതയെ സ്വാധീനിക്കാന്‍ കഴിയുമെന്നതിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമാണ് 'ഷോലെ'.

Tags:    

Similar News