ഇനി കീബോര്‍ഡ് യുദ്ധത്തിന്റെ കാലം; ഫര്‍ണിച്ചര്‍ ട്രക്കുകളില്‍ ഒളിപ്പിച്ച് റാംബോ സിനിമകളിലെ പോലെ ഡ്രോണ്‍ കടത്ത്; കാത്തിരുന്നത് ഒന്നര വര്‍ഷം; പുകള്‍പെറ്റ റഷ്യന്‍ ജിപിഎസിനെ നിര്‍വീര്യമാക്കിയത് എഐ; ട്രംപ് അപമാനിച്ചുവിട്ട സെലന്‍സ്‌ക്കി വീണ്ടും ഹീറോ; റഷ്യന്‍ സൈനിക ഭീമനെ കുഞ്ഞന്‍ യുക്രെയിന്‍ വിറപ്പിച്ചതിങ്ങനെ!

റഷ്യന്‍ സൈനിക ഭീമനെ കുഞ്ഞന്‍ യുക്രെയിന്‍ വിറപ്പിച്ചതിങ്ങനെ!

Update: 2025-06-03 09:57 GMT

മയും മുയലും പന്തയം വെച്ച് ഓട്ടമത്സരം നടത്തിയ കഥ പോലെ ഒരു അന്താരാഷ്ട്രയുദ്ധം! ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യ, അതിന്റെ ഒരു വാലുപോലെ കിടക്കുന്ന ഇത്തരിക്കുഞ്ഞന്‍, യുക്രെയിനെ ആക്രമിച്ചപ്പോള്‍ ദിവസങ്ങള്‍ക്കുളളില്‍ ആ രാജ്യം തവിടുപൊടിയാവുമെന്നും, മുന്‍ ഹാസ്യനടന്‍ കൂടിയായ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്‌ക്കി ദിവസങ്ങള്‍കൊണ്ട് ദുരന്ത നായകനാവുമെന്നുമായിരുന്നു, എല്ലാവരും കരുതിയിരുന്നത്. പക്ഷേ വര്‍ഷം മൂന്നായിട്ടും റഷ്യയോടും, പുടിന്‍ എന്ന ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ശക്തനായ നേതാവിനോടും അവര്‍ പൊരുതിനില്‍ക്കുന്നു. അങ്ങനെയിരിക്കെയാണ്, യുക്രെയിനിന്റെ ഭാഗത്തുനിന്ന് അതിശക്തമായ തിരിച്ചടിയുണ്ടാവുന്നത്. റഷ്യ മാത്രമല്ല ലോകം തന്നെ അതില്‍ നടുങ്ങിപ്പോയി!

ജൂണ്‍ ഒന്നിന് വമ്പന്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ യുക്രൈന്‍ നാല്‍പ്പതോളം റഷ്യന്‍ പോര്‍വിമാനങ്ങള്‍ കത്തിച്ചാമ്പലാക്കിയെന്ന് വാര്‍ത്തകള്‍. റഷ്യയുടെ 34 ശതമാനം മിസൈല്‍ വിക്ഷേപണ ശേഷിയും തകര്‍ന്ന് തരിപ്പണമായി. റഷ്യയിലെ പ്രധാനപ്പെട്ട അഞ്ചു വ്യോമത്താവളങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഡ്രോണ്‍ ആക്രമണം. ബെലായ, ഡ്യാജിലേവോ, ഇവാനോവോ സെനെമി, ഒലെന്യ, യുക്രൈയിന്‍ക എന്നിവയെയാണ് അവര്‍ ലക്ഷ്യമിട്ടത്. നശിപ്പിക്കപ്പെട്ട വിമാനങ്ങളില്‍ ഏവാക്സ് വിമാനവും ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുണ്ടെന്നു കരുതുന്ന ടി.യു 95, ടി.യു 22 എം3 തുടങ്ങിയവയും പെടുമെന്ന് യുക്രെയിന്റെ സെക്യൂരിറ്റി സര്‍വീസ് (എസ്.ബി.യു) അവകാശപ്പെടുന്നു. റഷ്യയുടെ നിര്‍ണായകമായ ക്രൂസ് മിസൈല്‍ കാരിയറുകളുടെ 34 ശതമാനവും തകര്‍ത്തുവെന്നും ഏതാണ്ട് 7 ബില്യണ്‍ ഡോളറിന്റെ സൈനിക സജ്ജീകരണങ്ങള്‍ നഷ്ടമാക്കി എന്നുമാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 2 ന് ഇസ്താംബൂളില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പായിട്ടാണ് യുക്രെയിനിന്റെ ആക്രമണം. നേരത്തെ വെടിനിര്‍ത്തലിന് ശേഷം സമാധാന ചര്‍ച്ചയെന്ന സെലന്‍സ്‌കിയുടെ നിര്‍ദേശം പുടിന്‍ തള്ളിയിരുന്നു. ഒരു പൂര്‍ണ്ണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും ആണവായുധങ്ങളെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് റഷ്യ രൂപകല്‍പ്പന ചെയ്ത 'ഡൂംസ്‌ഡേ ബോംബറുകളും' ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതായി വാര്‍ത്തതകള്‍ വരുന്നുണ്ട്. റഷ്യ ഈ വിമാനങ്ങളില്‍ രൂപമാറ്റം വരുത്തി ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് യുക്രെയിന്‍ വൃത്തങ്ങളുടെ വാദം.

സാമ്പത്തിക നഷ്ടത്തേക്കാള്‍ ഏറെ ഇതില്‍ റഷ്യക്ക് പ്രശ്നം വരുന്നത് അഭിമാന ബോധത്തിനാണ്. പുടിന്‍ എന്ന സൈക്കോ ഭരണാധികാരിയുടെ അഖണ്ഡ റഷ്യയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ യുദ്ധം തന്നെയുണ്ടാവുന്നത്. മുറിവേറ്റ പുട്ടിന്‍ ഇനി ഏത് രീതിയില്‍ തിരിച്ചടിക്കുമെന്നതും ചോദ്യമാണ്. ഇതില്‍ നിന്ന് കരകയറുന്നതിന് വേണ്ടി പുട്ടിന്‍ സര്‍വ്വനാശത്തിന് ഒരുറങ്ങുമോ എന്നാണ് നാറ്റോ രാജ്യങ്ങളടക്കം ഭയക്കുന്നത്.

അമേരിക്കയടക്കമുള്ള നാറ്റോ രാജ്യങ്ങളുടെ കാര്യമായ പിന്തുണയില്ലാതെയാണ് യുക്രെയിന്‍ ഈ നേട്ടം കൈവരിച്ചത്. പുടിനെ ഞെട്ടിച്ച ഈ ആക്രമണത്തിന്റെ സൂത്രധാരന്‍ ആരാണ്? എങ്ങനെയാണ്, യുദ്ധക്കെടുതികളില്‍ വലഞ്ഞിരിക്കുന്ന ഒരു രാജ്യത്തിന് ഇത്രയും സാങ്കേതിക പുരോഗതി കൈവരിക്കാന്‍ കഴിയുന്നത്?




ഞെട്ടിച്ച ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

ക്ഷമയോടെ വല നെയ്ത് ഇരയെ കാത്തിരിക്കുന്ന ചിലന്തിയുടെ തന്ത്രം. ഒന്നര വര്‍ഷത്തിലേറെയായി ആസൂത്രണം ചെയ്ത ഒരു നീക്കത്തിലൂടെ യുക്രെയിന്‍ പേരുകേട്ട റഷ്യന്‍ സൈന്യത്തെ നാണം കെടുത്തിയത്. ആ തന്ത്രത്തിന് യുക്രൈന്‍ നല്‍കിയ പേരാണ് 'ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്'.

സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രെയിന്‍ ആണ് റഷ്യന്‍ വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയത്. യുക്രെയിനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു-95, ടിയു-22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈന്‍ സുരക്ഷാ ഏജന്‍സികളുടെ അവകാശവാദം. ടിയു-22 എം3 ക്ക് 40 മില്ല്യണ്‍ ഡോളറും ടിയു-95 വിമാനത്തിന് 30 മില്ല്യണ്‍ ഡോളറുമാണ് വില. റഷ്യന്‍ വ്യോമപ്രതിരോധത്തിലെ നിര്‍ണായകശക്തിയാണ് എ-50 പോലുള്ള ഈ സംവിധാനങ്ങള്‍. ഏകദേശം 350 മില്ല്യണ്‍ ഡോളര്‍ ചെലവുവരുന്നതാണിത്.

117 ഡ്രോണുകളാണ് തങ്ങള്‍ റഷ്യക്ക് നേരേ പ്രയോഗിച്ചതെന്നാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി അവകാശപ്പെടുന്നത്. റഷ്യക്ക് നേരേ ഇനിയും ഇത്തരത്തിലുള്ള ആക്രമണം തുടരും എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച റഷ്യ യുക്രെയിന് നേര്‍ക്ക് ശക്തമായ തോതില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിന്ന തൊട്ടു പിന്നാലെയാണ് യുക്രെയിന്‍ ഈ കനത്ത തിരിച്ചടി നല്‍കിയത്. ഇതിന് തൊട്ടു മുമ്പ് യുക്രെയിന്‍ ഡ്രോണുകളുടെ ആക്രമണത്തില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഈ ആക്രമണദൗത്യം നടപ്പാക്കിയത് യുക്രെയിന്‍ സെക്യൂരിറ്റി സര്‍വീസായ എസ്ബിയു ആണ്. എഫ്പിവി ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് ക്യാമറകളുള്ള ഈ ഡ്രോണുകള്‍ ആക്രമണദൃശ്യം കൃത്യമായി പൈലറ്റിന് ക്യാമറക്കണ്ണിലൂടെ എത്തിച്ചു കൊടുക്കും. മാന്വലായി ഡ്രോണുകളെ നിയന്ത്രിക്കാന്‍ ഇതുവഴി ഓപ്പറേറ്റര്‍ക്ക് സാധിക്കുന്നു. റഷ്യയുടെ ജിപിഎസ് ജാമിങ്ങിനെ മറികടക്കാന്‍ മാന്വല്‍ ഓപ്പറേഷന്‍ വഴിയാണ് സാധിച്ചത്.

റാംബോ സിനിമ പോലെ ത്രില്ലിങ്ങായ കഥയാണ് റഷ്യയിലേക്കുള്ള ഡ്രോണ്‍ കടത്ത്. റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകുന്ന സ്വകാര്യ ട്രക്കുകളെയാണ് യുക്രെയിന്‍ ഈ ഓപ്പറേഷന് കാര്യമായി ഉപയോഗിച്ചത്. അതിര്‍ത്തിയില്‍ റഷ്യന്‍ സുരക്ഷാ സേനകളെ വെട്ടിച്ച് കടക്കുകയായിരുന്നു. ട്രക്കില്‍ ചില മരസാമാനങ്ങള്‍ നിറച്ചിരുന്നു. ഓഫീസ് കാബിനുകള്‍/അലമാരികള്‍ പോലുള്ളവയായിരുന്നു ഇവയില്‍ ഡ്രോണുകള്‍ ഒളിപ്പിച്ചിരുന്നു എന്നാണ് കരുതുന്നത്. ഈ കാബിനുകള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് തുറക്കുകയും ഡ്രോണുകള്‍ പുറത്തേക്ക് പറന്നുപോകുകയുമായിരുന്നു. എഐ സാങ്കേതികത അടക്കം ഉപയോഗിച്ച് റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ ഈ ഡ്രോണുകള്‍ തിരിച്ചറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ട്രക്കില്‍ നിന്ന് ഡ്രോണുകള്‍ പറന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. റഷ്യയുടെ വലിപ്പമേറിയ ഭൂമിശാസ്ത്രം ആക്രമണ സാമഗ്രികളുടെ കള്ളക്കടത്തിന് സഹായകമായെന്നാണ് കരുതേണ്ടത്. സമയമെടുത്ത, പല ഘടകഭാഗങ്ങളായി റഷ്യയില്‍ ആയുധങ്ങളെത്തിച്ചിരിക്കാമെന്നാണ് കരുതുന്നത്.





ഇനി കീബോര്‍ഡ് യുദ്ധത്തിന്റെ കാലം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലോണ്‍ മസ്‌ക്ക് ഒരു അഭിപ്രായം പറഞ്ഞിരുന്നു. -'ഇനി കീ ബോര്‍ഡ് യുദ്ധത്തിന്റെ കാലമാണ്. എന്തിനാണ് പൈലറ്റുള്ള പോര്‍വിമാനങ്ങള്‍ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഡ്രോണുകളാണ് ഇനി ലോകം നിയന്ത്രിക്കുക''- അന്ന് എല്ലാവരും മസ്‌ക്കിനെ തള്ളുകയായിരുന്നു. മസ്‌ക്കിന്റെ ഭ്രാന്തന്‍ ആശയങ്ങളുടെ തുടര്‍ച്ച എന്ന രീതിയിലേ ഇതിനെ കണ്ടുള്ളൂ. പക്ഷേ അത് ഇപ്പോള്‍ ശരിയായി. മസ്‌ക്ക് ഇത് പറയുമ്പോള്‍ എ ഐ ടെക്ക്നോളജിയുടെ സാധ്യതകള്‍ അത്രയൊന്നും പുറത്തുവന്നിരുന്നില്ല. പക്ഷേ ഇപ്പോള്‍ എ ഐ കൂടി വന്നതോടെ യുദ്ധം പുര്‍ണ്ണമായി കീ ബോര്‍ഡ് നിയന്ത്രണത്തിലാവുകയാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ പാക്കിസ്ഥാന്റെ റഡാര്‍ സംവിധാനം തകര്‍ത്തത് അങ്ങനെയാണ്. സിന്ദൂറിന് മറുപടിയായി പാക്കിസ്ഥാന്‍ അയച്ചതുമുഴുവന്‍ ഡ്രോണുകള്‍ ആയിരുന്നു.

അതായത് ഇനിയുള്ള കാലത്ത്, പഴയതുപോലെ ടാങ്കുകളും, മിസൈലുകളുമൊന്നുമല്ല യുദ്ധത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത്. അത് ആധുനിക സാങ്കേതിക വിദ്യയാണ്. അവിടെയാണ് റഷ്യക്കും പുടിനും പിഴച്ചുപോയത്. പഴയ സോവിയറ്റ് കാലത്തെ മാന്വലായ ആയുധക്കരുത്തിലാണ് റഷ്യ ഇപ്പോഴും നിന്നുപോവുന്നത്. എന്നാല്‍ യുക്രെയിന്‍ ആവട്ടെ അടിമുടി ടെക്ക്നോളിയിലേക്ക് മാറി. പണ്ടുതൊട്ടേ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ അവര്‍ റഷ്യയേക്കാള്‍ ഒരുപിടി മുന്നിലാണ്.

യുക്രെയിനില്‍ കൂണുകള്‍ പോലെയാണ് ഡ്രോണ്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ചെലവേറിയ പാശ്ചാത്യ ഡ്രോണുകള്‍ക്കു പകരം വില കുറഞ്ഞതും എന്നാല്‍ കൂടുതല്‍ ഫലപ്രദവുമായ ഡ്രോണുകള്‍ നിര്‍മിക്കാന്‍ അവര്‍ക്കായി. ഏതാണ്ട് പത്ത് ലക്ഷത്തിലധികം ഡ്രോണ്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഈ രാജ്യത്തുണ്ട്. ഇതിന് പുറമെ സൈനിക ആവശ്യങ്ങള്‍ക്കായി യുക്രൈന്‍ വന്‍തോതില്‍ ഡ്രോണുകള്‍ വാങ്ങിക്കൂട്ടുന്നുണ്ട്. 3ഡി പ്രിന്റിങ് വഴിയാണ് രാജ്യത്ത് കൂടുതല്‍ ഡ്രോണുകളും നിര്‍മ്മിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എല്ലാവിധ ആയുധക്കരുത്തിലും റഷ്യ മുന്നില്‍ നില്‍ക്കുമ്പോള്‍ ഡ്രോണ്‍ കരുത്തില്‍ യുക്രൈന്‍ മുന്നിലെത്തി.



വടക്കുകിഴക്കന്‍ സൈബീരിയയിലെ ബെലായാ എയര്‍ഫീല്‍ഡിലേക്ക് യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നുള്ള ദൂരം 5500 കിലോമീറ്ററാണ്. അവിടെവരെയെത്തി നടത്തിയ ആക്രമണം റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ അന്ധാളിപ്പിച്ചിരിക്കുകയാണ്. ജോ ബൈഡന്റെ കാലത്ത് അമേരിക്ക യുക്രൈന് അതിശക്തമായ സാങ്കേതിക സഹായം നല്‍കിയിരുന്നു. ഇപ്പോള്‍ സ്വീഡന്‍, ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും എഐയും ഡ്രോണുകളും അടക്കമുള്ള പുതിയ സാങ്കേതിക വിദ്യകളില്‍ യുക്രൈന് പിന്തുണ നല്‍കുന്നു. ഈ കീ ബോര്‍ഡ് യുദ്ധത്തിലാണ് അവര്‍ റഷ്യയെ കവച്ചുവെക്കുന്നത്. മോസ്‌ക്കോയില്‍ പുടിന്റെ തലയില്‍വരെ ബോംബിടാന്‍ യുക്രൈന് കഴിയുമെന്നത് ആരെയും ഞെട്ടിക്കുന്നതാണ്. ഒരു കൊച്ചുരാഷ്ട്രം, കഠിനാധ്വാനത്തിലൂടെ നേടിയ സാങ്കേതിക പുരോഗതിയുടെ ഫലമാണിത്. ഇതിന് നേതൃത്വം കൊടുത്തുവെന്നതാണ് സെലന്‍സ്‌ക്കിയെ വീണ്ടും ഹീറോയാക്കുന്നത്.

വീണ്ടും ഹീറോയായി സെലന്‍സ്‌ക്കി

റഷ്യന്‍ ആക്രമണത്തില്‍ യുക്രൈന്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടതും പ്രസിഡന്റ് സെലന്‍സ്‌ക്കിയായിരുന്നു. ഓരോ കടുത്ത ആക്രമണങ്ങള്‍ വരുമ്പോഴും, പഴി ഇദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ മെയ് 25-ന് 367 ഡ്രോണുകളും മിസൈലുകളും ഒരുമിച്ചാണ് യുക്രൈനെ റഷ്യ ആക്രമിച്ചത്. അതുവരെ അവര്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. 13 മേഖലകളെ ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം സെലന്‍സ്‌കിയെ പ്രകോപിപ്പിച്ചു. സംഭവത്തില്‍ മൗനം പാലിച്ചതിന് അദ്ദേഹം അമേരിക്കയെ പരസ്യമായി വിമര്‍ശിച്ചു. തുടര്‍ന്നാണ് പുടിന് മുഴുവട്ടാണ് എന്ന പരാമര്‍ശം ട്രംപ് നടത്തിയത്. അതേസമയം, സെലന്‍സ്‌കിയുടെ കൈയില്‍ കാര്‍ഡൊന്നുമില്ല എന്ന ആക്ഷേപം ആവര്‍ത്തിക്കുകയും ചെയ്തു. അമേരിക്കയെ മുന്‍കൂട്ടി അറിയിക്കാതെ ആയിരുന്നു ഈ ആക്രമണം.

കഴിഞ്ഞ മാര്‍ച്ചില്‍ വൈറ്റ്ഹൗസില്‍ വെച്ച് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ അപമാനിച്ചയച്ചത് ആരും മറക്കാനിടയില്ല. അന്ന്് ഞങ്ങളുടെ പിന്തുണയില്ലാതെ നിങ്ങള്‍ ഒന്നുമാവില്ല എന്നാണ് ട്രംപ് പറഞ്ഞത്. ഈ ആക്രമണം ട്രംപിന് കൂടിയുള്ള മറുപടിയാണ്. തുടര്‍ന്ന് സെലന്‍സ്‌കി എക്സില്‍ ഇങ്ങനെ കുറിച്ചു-'തീര്‍ത്തും ഉജ്ജ്വലമായ വിജയം. യുക്രൈന്‍ ഒറ്റയ്ക്കു നേടിയ വിജയം. ഒരു വര്‍ഷവും ആറുമാസവും ഒമ്പത് ദിവസവും കൊണ്ട് ആസൂത്രണം ചെയ്തു ഫലപ്രദമായി നടപ്പാക്കിയ നമ്മുടെ ഏറ്റവും ദീര്‍ഘമായ ഈ ഓപ്പറേഷനില്‍ പങ്കാളികളായവരെ കൃത്യസമയത്ത് തന്നെ റഷ്യന്‍ മേഖലകളില്‍നിന്നു പിന്‍വലിച്ചു. ഈ ഓപ്പറേഷന്റെ വെളിവാക്കാവുന്നത്ര വിശദാംശങ്ങളും ഫലങ്ങളും പൊതുജനത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിമിഷം എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ ആവുകയില്ലെന്നത് ശരിയാണ്. പക്ഷേ, ചരിത്രപുസ്തകത്തില്‍ തീര്‍ച്ചയായും സ്ഥാനം പിടിക്കുന്ന കാര്യങ്ങളാണ് നടന്നത്. യുക്രൈന്‍ സ്വയം പ്രതിരോധിക്കുകയാണ്. അങ്ങനെയാണ് വേണ്ടതും. ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യക്ക് തോന്നാന്‍ വേണ്ടുന്നത് എല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. റഷ്യയാണ് ഈ യുദ്ധം ആരംഭിച്ചത്, അവര്‍ തന്നെയാണ് അത് അവസാനിപ്പിക്കേണ്ടതും. യുക്രൈന്‍ വിജയിക്കട്ടെ''.




വിജയം ഒറ്റയ്ക്ക് നേടിയതാണ് എന്ന വാചകം ശ്രദ്ധിക്കുക. അത് അമേരിക്കയെ, ട്രംപിനെ മാത്രം ഉദ്ദേശിച്ചാണ്! അമേരിക്കന്‍ സഹായമില്ലെങ്കില്‍ റഷ്യക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല എന്ന അപമാനത്തിനുള്ള മറുപടി. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനെ വിറപ്പിച്ച യുക്രൈന്റെ ഡ്രോണ്‍ ആക്രമണത്തിന് ശേഷം ബിസിനസ് യുക്രൈന്‍ മാഗസിന്റെ 'എക്സി'ലെ പോസ്റ്റ് ഇങ്ങനെ: യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി + കിംഗ് ഓഫ് ഡ്രോണ്‍സ്. ആരുടെ കൈയിലാണ് ഇപ്പോള്‍ കാര്‍ഡില്ലാത്തത് എന്ന ചോദ്യത്തോടൊപ്പം ഉടവാളേന്തിയ രാജാവായി സെലന്‍സ്‌കിയെ ചിത്രീകരിച്ച ഗുലാന്‍ കാര്‍ഡുമുണ്ട്. ഇതോടെ വീണ്ടും വേള്‍ഡ് ഹീറോയായി സെലന്‍സ്‌ക്കി എന്ന പഴയ ഹാസ്യ നടന്‍ മാറിയിരിക്കയാണ്.

റഷ്യയുടെ പേള്‍ ഹാര്‍ബര്‍

1941 ഡിസംബര്‍ ഏഴിന് ജപ്പാന്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ബോംബിട്ടത് ലോകത്തിന് മറക്കാന്‍ കഴിയില്ല. കനത്ത നാശനഷ്ടം, ജീവഹാനിയുമാണ് അവിടെയുണ്ടായത്. പിറ്റേന്ന് അമേരിക്ക രണ്ടാം ലോകയുദ്ധത്തില്‍ പങ്കു ചേര്‍ന്നു. അതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കമാവുന്നത്.



അതുപോലെ ഒരു മൂന്നാം ലോക മഹായുദ്ധത്തിന് ഈ ആക്രമണം തുടക്കമാവുമോ എന്ന് സംശയമുണ്ട്. യുക്രൈനില്‍നിന്ന് 2,900 മൈല്‍ അകലെ, കിഴക്കന്‍ സൈബീരിയയിലെ റഷ്യന്‍ താവളത്തില്‍ പോലും ഡ്രോണുകള്‍ നാശം വിതക്കുകയെന്നത് സത്യത്തില്‍ ഞെട്ടിക്കുന്നതാണ്. ഇതുപോലെ ഒരു ആക്രമണം അടുത്തകാലത്തൊന്നും ലോകം കണ്ടിട്ടില്ല. റഷ്യയില്‍ ദേശീയവികാരം ആളിക്കത്തുന്ന സമയമാണിത്, കനത്ത പ്രത്യാക്രമണത്തിന് ജനങ്ങള്‍ ആഹ്വാനം ചെയ്യുന്ന കാലം. റഷ്യയുടെ പേള്‍ ഹാര്‍ബര്‍ നിമിഷമാണ് നടന്നതെന്ന് അവര്‍ പറയുന്നു.

യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് പിടിച്ചെടുക്കാനുദ്ദേശിച്ച് സുമി മേഖലയില്‍ അമ്പതിനായിരം സൈനികരെ റഷ്യ വിന്യസിച്ചതായി വാര്‍ത്തയുണ്ട്. കൂടുതല്‍ ശക്തമായ തിരിച്ചടികള്‍ യുക്രൈനും ഭയക്കുന്നുണ്ട്. യുക്രൈനിലെ നാശനഷ്ടങ്ങള്‍ പറഞ്ഞാല്‍ തീരില്ല. പട്ടാളത്തില്‍ ചേരാന്‍ യുവാക്കളെ കിട്ടാത്തതിനാല്‍ കൗമാരക്കാരെ ഓടിച്ചിട്ടു പിടിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റഷ്യയാകട്ടെ, ഉത്തരകൊറിയന്‍ പട്ടാളക്കാരെ കടമെടുക്കേണ്ട അവസ്ഥയിലായിട്ട് മാസങ്ങളായി. ദിവസം 1,500 റഷ്യക്കാര്‍ മരിക്കുന്നുണ്ടെന്നാണ് ഒരു കണക്ക്. സോവിയറ്റ് കാലത്തെ ടാങ്കുകള്‍ ഏതാണ്ട് പൂര്‍ണമായും നശിച്ചുകഴിഞ്ഞു. വലിയൊരു യുദ്ധം ഇപ്പോഴും റഷ്യക്ക് ചെയ്യാനാകുമെങ്കിലും ചെലവ് വളരെ കൂടുതലാണ്. എന്നിട്ടും ആവര്‍ യുദ്ധത്തില്‍നിന്ന് മാറുന്നില്ല.

ജനാധിപത്യമാര്‍ഗത്തിലുടെ അധികാരത്തിലേറിയ ഏകാധിപതിയെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ അറിയപ്പെടുന്നത്. പുടിനെ എതിര്‍ക്കുന്നവരെയല്ലാം കൊല്ലപ്പെട്ട ചരിത്രമാണ് ഇതുവരെയുള്ളത്. കഴിഞ്ഞ കാല്‍ നുറ്റാണ്ടായി ശരിക്കും ഒരു ചക്രവര്‍ത്തിയെപ്പോലെയാണ് പുടിന്‍ അവിടം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ തിരുവായ്ക്ക് റഷ്യയില്‍ എതിര്‍വാക്കില്ല. കോടിക്കണക്കിന് ഡോളറിന്റെ ആണവായുധങ്ങള്‍വരെ പുടിന്റെ വിരല്‍ത്തുമ്പത്താണ്. അങ്ങനെയൊരു സൈക്കോ ഭരണാധികാരി ഇതുപോലെ ഒരു സമയത്ത് അതിക്രൂരമായി ആവുംപ്രതികരിക്കുക എന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മൊത്തമായി ഭയമുണ്ട്. ഇത് ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീളുമെന്നും സംശയമുണ്ട്.

റഷ്യയില്‍നിന്നുള്ള ഭീഷണി ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ പരസ്യമായി സമ്മതിക്കുന്നുണ്ട്. ബ്രിട്ടന്‍ ഭീഷണിയുടെ ഒരു പുതിയ യുഗത്തില്‍ കൂടിയാണ് കടന്നു പോകുന്നതെന്നും അതുകൊണ്ടു തന്നെ ബ്രിട്ടന് പുതിയ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യമാണെന്നും പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി പറയുന്നു. റഷ്യയില്‍ നിന്നുള്ള ഭീഷണി അവഗണിക്കാനാവില്ല എന്ന് നേരത്തെ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും പറഞ്ഞിരുന്നു.

യുക്രൈന്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ജര്‍മ്മനിയും രംഗത്തുവന്നിരുന്നു. ജര്‍മ്മനിയുടെ സൈനിക മേധാവി ജനറല്‍ കാര്‍സ്റ്റന്‍ ബ്രൂയറാണ് നാറ്റോ സഖ്യ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാല്‍പ്പത് വര്‍ഷത്തെ തന്റെ സൈനിക ജീവിതത്തില്‍ ഇത്തരമൊരു ഭീഷണി ഒരിക്കലും നേരിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യ അവരുടെ ആയുധശേഷി ഈയിടെ വര്‍ദ്ധിപ്പിച്ച കാര്യം ജര്‍മ്മന്‍ സൈനിക മേധാവി ചൂണ്ടിക്കാട്ടി. പുതിയതായി 1500 ടാങ്കുകളാണ് റഷ്യ നിര്‍മ്മിച്ചത്. നൂറ് കണക്കിന് പീരങ്കി സംവിധാനങ്ങളും റഷ്യയിലെ ആയുധ ഫാക്ടറികളില്‍ ഒരുക്കിയിട്ടുണ്ട്. പുതിയതായി നിര്‍മ്മിച്ച യുദ്ധോപകരണങ്ങള്‍ റഷ്യ യുക്രൈന് നേരേ ആയിരിക്കില്ല ഉപയോഗിക്കുന്നതെന്നും നാറ്റോ സഖ്യ രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് ബാള്‍ട്ടിക് രാജ്യങ്ങളുടെ മേല്‍ ആയിരിക്കും പ്രയോഗിക്കുക എന്നും കാര്‍സ്റ്റന്‍ ബ്രൂയര്‍ മുന്നറിയിപ്പ് നല്‍കി.




നേരത്തേ യുക്രൈനുമായുള്ള യുദ്ധം കഴിഞ്ഞാല്‍ പുട്ടിന്റെ അടുത്ത ലക്ഷ്യം ലിത്വാനിയ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. 2029 ഓടെ തന്നെ പുട്ടിന്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കെതിരെ യുദ്ധത്തിനായി ഇറങ്ങും എന്ന് തന്നെയാണ് പ്രതിരോധ വിദഗ്ധരും കണക്കാക്കുന്നത്. ലിത്വാനിയ, പോളണ്ട്, റഷ്യ, ബെലാറസ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന സുവാല്‍ക്കി ഗ്യാപ്പ് എന്ന മേഖലയില്‍ റഷ്യ സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് നേരത്തേയും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതേ സമയം നാറ്റോ സഖ്യ രാജ്യങ്ങളില്‍ പലരും പരസ്പരം ശത്രുക്കളായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ റഷ്യയെ എങ്ങനെ നേരിടും എന്ന ആശങ്കയും ജര്‍മ്മനിയുടെ ഇടപെടലോടെ മാറിയതായി പൊതുവേ വിലയിരുത്തപ്പെടുന്നു. ഫിന്‍ലന്‍ഡും സ്വീഡനും എല്ലാം ഈ കൂട്ടായ്മയിലേക്ക് വന്നിരിക്കുകയാണ്. റഷ്യ യുക്രൈനിനെ ആക്രമിച്ചതിനുശേഷം, നാറ്റോ അംഗങ്ങളായ ഹംഗറിയും സ്ലൊവാക്യയും റഷ്യയുമായി മികച്ച ബന്ധമാണ് തുടരുന്നത്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ ട്രംപും സൈനികപരമായ പല കാര്യങ്ങളിലും റഷ്യക്ക് ഒപ്പമാണ് നിലകൊണ്ടിരുന്നത്. പക്ഷേ നാറ്റോ രാജ്യങ്ങളുടെ നേര്‍ക്ക് ഒരു ആക്രമണം വന്നാല്‍ എല്ലാവരും ഒറ്റക്കെട്ടായി നേരിടണം എന്നാണ് അവര്‍ തമ്മിലുള്ള കരാര്‍.




ചുരുക്കിപ്പറഞ്ഞാല്‍, പൊതുവെ യുദ്ധ വിരുദ്ധതയുള്ള, സമാധാന പ്രേമികളായ യൂറോപ്യന്‍ രാജ്യങ്ങള്‍പോലും റഷ്യയെ പേടിച്ച് സായുധവത്ക്കരിക്കപ്പെടുകയാണ്. കൂടുതല്‍ തുക പ്രതിരോധ ബജറ്റിനായി മാറ്റിവെക്കപ്പെടുന്നതോടെ, സാമ്പത്തിക പ്രതിസന്ധിയും വര്‍ധിക്കാനാണ് സാധ്യത.

വാല്‍ക്കഷ്ണം: പ്രതീക്ഷിച്ചപോലെ, റഷ്യയുടെ സൈനിക മന്ത്രാലയം ആക്രമണത്തെ നിസ്സാരവല്‍ക്കരിച്ചു. രണ്ടു വ്യോമത്താവളങ്ങളെ മാത്രമേ ബാധിച്ചുള്ളൂ, എന്നാണ് അവര്‍ പറയുന്നത്. അങ്ങനെ പറയുമ്പോഴും പുടിന്റെ പ്രതികാരത്തെക്കുറിച്ച് എല്ലാവര്‍ക്കും നന്നായി അറിയാം. അതിന്റെ ഭീതി യുറോപ്പിലടക്കമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags:    

Similar News