ജാതിവെറിക്കൂട്ടങ്ങളെ അരഞ്ഞാണമൂരി അടിച്ച് നാലാംവയസ്സില്‍ തുടങ്ങിയ സമര ജീവിതം; ക്രൂരമര്‍ദനത്തിനുശേഷം മരിച്ചെന്ന് കരുതി പൊലീസുകാര്‍ ഉപേക്ഷിച്ചപ്പോള്‍ രക്ഷിച്ചത് ഒരു കള്ളന്‍; എന്നെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്; 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക ജീവിതത്തിന് സമാപനമാവുമ്പോള്‍

. വി എസ്സേ.. ഐതിഹാസിക ജീവിതത്തിന് സമാപനമാവുമ്പോള്‍

Update: 2025-07-21 10:50 GMT

ന്നെന്നും പ്രതിപക്ഷ നേതാവ്! മുഖ്യമന്ത്രിയായിരിക്കുമ്പോഴും സ്വന്തം പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവായുന്നു, അദ്ദേഹം. വിഎസ്. എന്നത് കഴിഞ്ഞ അരനൂറ്റാണ്ടായി കേരളത്തിന് എന്നും വിമതശബ്്ദമായിരുന്നു. ഓര്‍മ്മയില്ലേ, 'കണ്ണേ, കരളേ.. വി എസ്സേ......'' എന്ന് മുദ്രാവാക്യമുയര്‍ത്തി വിഎസ്സിനുവേണ്ടി ജനം തെരുവില്‍ ഇറങ്ങിയ കാലം. കേരളത്തിലെ ജനങ്ങള്‍ സംഘടിച്ച് പ്രതിഷേധിച്ച് ഒരു നേതാവിനെ മാത്രമേ മത്സരിപ്പിച്ചിട്ടുള്ളൂ. അതാണ് വിഎസ്. ഒരു നുറ്റാണ്ട് പിന്നിട്ട് ധന്യമായ ജീവിതത്തില്‍, കഴിഞ്ഞ അഞ്ചാറുവര്‍ഷംഒഴികെ വിഎസ് വിശ്രമം അറിഞ്ഞിട്ടില്ല. 2019 ഒക്ടോബറില്‍ പക്ഷാഘാതംവന്ന് വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ 'യുവാവായിരുന്നു' ഈ വയോധികന്‍.

കേരള രാഷ്ട്രീയത്തിലെയും എന്തിന് സിപിഎമ്മിനുള്ളിലെ പ്രതിപക്ഷമായും വി.എസിന്റെ ഘനമുള്ള ശബ്ദം താളബോധത്തോടെ ഉയര്‍ന്നു. നീട്ടിയും കുറുക്കിയും കേള്‍വിക്കാരെ രസിപ്പിക്കും വിധത്തിലുള്ള ചാട്ടുളി പ്രസംഗങ്ങളിലൂടെ പാര്‍ട്ടിക്കുള്ളിലെയും പുറത്തെയും എതിരാളികളോട് അദ്ദേഹം പോരടിച്ചു. സിപിഐ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിലെ അവശേഷിക്കുന്ന ഏക നേതാവായ വി എസും ഇപ്പോള്‍ ഓര്‍മ്മയാവുകയാണ്.

പുന്നപ്ര വയലാര്‍ സമരത്തിന്റെ ഭാഗമായി ജയിലില്‍ അടക്കപ്പെടുമ്പോള്‍ വിഎസ് എന്ന ക്ഷുഭിത യൗവ്വനത്തിന് 23 വയസ്സാണ് പ്രായം. 17 വയസ്സില്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തനം കുട്ടനാടും ആലപ്പുഴയും മലമ്പുഴയും കടന്ന് കേരളമൊട്ടാകെ നീളുമ്പോള്‍ വിഎസ് പടര്‍ന്നു കയറിയത് സാധാരണക്കാരായ ജനങ്ങളുടെ മനസ്സിലാണ്. ശരിക്കും ഒരു പ്രതിഭാസം എന്ന് വിശേഷിപ്പക്കപ്പെടാവുന്ന നേതാവാണ് കടന്നുപോവുന്നത്.





മരണം വേട്ടയാടിയ ബാല്യം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20-നാണ് വിഎസ് ജനിച്ചത്. കൊടിയ ദാരിദ്ര്യത്തിലാണ് വിഎസ് തന്റെ ബാല്യ-കൗമാരങ്ങള്‍ പിന്നിട്ടത്. വെറും നാലുവയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. അമ്മയെ കണ്ട ഓര്‍മ്മപോലം അദ്ദേഹത്തിനില്ല. ചേട്ടന്‍ ഗംഗാധരന് അന്ന് പ്രായം 14. അച്യുതാനന്ദന് താഴെ പൊടിക്കുഞ്ഞുങ്ങളായ രണ്ടു പേര്‍, പുരുഷോത്തമനും ആഴിക്കുട്ടിയും. വസൂരി വന്നാല്‍ മരണമല്ലാതെ മറ്റൊരു അവസാനവുമില്ലാതിരുന്ന കാലം. രോഗബാധിതയെ മാറ്റിപ്പാര്‍പ്പിക്കുക മാത്രമാണ് ഏക വഴി. അക്കമ്മയെ മാറ്റിതാമസിപ്പിച്ചിരുന്ന ഓലപ്പുരയുടെ അടുത്തേക്ക് ഭര്‍ത്താവ് ശങ്കരന്‍ എല്ലാ ദിവസവും പോകും. മക്കളുടെ വിശേഷങ്ങള്‍ പറയും. താന്‍ മരിക്കാന്‍ പോകുകയാണെന്ന് തീര്‍ച്ചയായ ദിവസം അക്കമ്മ പറഞ്ഞു, ''എനിക്ക് അവസാനമായി മക്കളെ കാണണം. അടുത്തേക്ക് കൊണ്ടു വരണ്ട. ദൂരെ മാറ്റി നിര്‍ത്തിയാല്‍ മതി.''

ഓലപ്പുരയ്ക്ക് അമ്പതു വാര അകലെ ശങ്കരന്‍ നാല് മക്കളുമായി വന്നു. ഓലപ്പുരയുടെ വിടവിലൂടെ അക്കമ്മ മക്കളെ കണ്ടു. ഗംഗാധരന്റെ കയ്യിലിരുന്ന് കളിക്കുന്ന ആഴിക്കുട്ടി. ഒപ്പം അച്യുതാനന്ദനും പുരുഷോത്തമനും. അമ്മയുടെ മുഖം മറഞ്ഞു പോകുന്നത് ഗംഗാധരന്‍ വ്യക്തമായി കണ്ടു. പിറ്റേന്ന് അക്കമ്മ മരിക്കുകയും ചെയ്തു. ഏട്ടന്റെ പറഞ്ഞുകൊടുത്ത ഓര്‍മ്മമാത്രമായിരുന്നു വിഎസിന് അമ്മ.

ഒരേ അമ്മയുടെ വയറ്റില്‍ പിറന്നതാണെങ്കിലും ഒരച്ഛന്റെ മക്കളായിരുന്നില്ല ഇരുവരും. ചെറുപ്രായത്തില്‍ വിധവയായ അക്കമ്മ വിഎസിന്റെ അച്ഛന്‍ ശങ്കരനെ വിവാഹം കഴിക്കുമ്പോള്‍ ഗംഗാധരന് 9 വയസ്സായിരുന്നു. അമ്മയുടെ മരണശേഷം 11ാം വയസ്സില്‍ വിഎസിന് അച്ഛനെ കൂടി നഷ്ടപ്പെട്ടതോടെ ജീവിതത്തിലുടനീളം അച്ഛനും അമ്മയുമായി നിറഞ്ഞത് ഏട്ടന്‍ ഗംഗാധരനാണ്. ജീവിതത്തില്‍ ആരോടെങ്കിലും കടപ്പാടുണ്ടെങ്കില്‍ അത് ജ്യേഷ്ഠനോടാണ് എന്ന് വിഎസ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഏട്ടന്‍ ഗംഗാധരന്‍ കുടുംബത്തെ തന്റെ തോളിലേക്ക് ചാരിവച്ച് അനുജനെ തൊഴിലാളികളുടെ ലോകത്തിന് വിട്ടു കൊടുക്കയായിരന്നു. തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന്‍ മരിച്ചതോടെ ഏഴാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു.



ജാതിവിളിക്കെതിരെ അരഞ്ഞാണമടി!

വി എസ്. അച്യുതാനന്ദന്റെ മുഴുവന്‍ പേരായി എല്ലാവരും വിശ്വസിക്കുന്നത് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്നാണ്. എന്നാല്‍ അതങ്ങനെയല്ല. ശരിക്കുമുള്ള പേര് വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദന്‍ എന്നാണെന്ന വി.എസിന്റെ ജ്യേഷ്ഠന്‍ വി എസ്. ഗംഗാധരന്റെ മകന്‍ പീതാംബരന്‍ വെളിപ്പെടുത്തിയിരുന്നു. വി.എസിനെ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ കുടുംബപ്പേരായ വെന്തലത്തറ കൂടി ചേര്‍ക്കുകയായിരുന്നു. ആദ്യമായി 1967-ല്‍ എംഎല്‍എ ആയതിന് ശേഷമാണ് വി എസ്, വേലിക്കകത്തെ വീട്ടിലേക്ക് മാറിയത്. ജേഷ്ഠന്റെ പേരില്‍ പുന്നപ്ര വടക്ക് വേലിക്കകത്തുണ്ടായിരുന്ന സ്ഥലം സ്വന്തമായി സ്ഥലമില്ലാതിരുന്ന വി എസ്. അച്യുതാനന്ദന്‍ വാങ്ങുകയായിരുന്നു.

ശരിക്കും നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങുന്നതാണ് വിഎസിന്റെ സമരകാലം. ജാതിവെറിയോട് ഉറക്കെ ശബ്ദിച്ചായിരുന്നു ആ തുടക്കം. നാലാം ക്ലാസ് എത്തിയപ്പോള്‍ ആദ്യം പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന് കളര്‍കോട് എല്‍പി സ്‌കൂളിലേക്ക് വിഎസിനെ മാറ്റിച്ചേര്‍ത്തു. പക്ഷേ, ഇരുണ്ട നിറമുള്ള വിഎസിനെ, ജാതിപ്പേരു കൂട്ടി വിളിച്ചാണ് അവിടുത്തെ കുട്ടികള്‍ എതിരേറ്റത്. പല തവണ ഇത് തുടര്‍ന്നു. കുട്ടികള്‍ പേരു വിളിക്കാന്‍ തയാറായതേയില്ല. അച്ഛന്‍ ശങ്കരനോട് വിഷമം പറഞ്ഞപ്പോള്‍, ''അരയില്‍ അരഞ്ഞാണമല്ലേ കിടക്കുന്നത്..?'' എന്നായിരുന്നു ചോദ്യം.അടുത്ത തവണ വിളി ഉയര്‍ന്നപ്പോള്‍ അച്യുതന്‍ അരയിലെ അരഞ്ഞാണമൂരി. അടി കിട്ടിയവരാരും പിന്നെ അച്യുതനെ കളിയാക്കാന്‍ ധൈര്യപ്പെട്ടില്ല.

പിതാവ് മരിച്ച് പഠനം നിര്‍ത്തിയതോടെ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറിയിലെ തൊഴിലാളിയായി മാറി അച്യുതാനന്ദന്‍. ജോലി സമയം കഴിഞ്ഞാല്‍ തൊഴിലാളികളെ സംഘടിപ്പിക്കാനും അവരോട് അവകാശ നിഷേധങ്ങളെപ്പറ്റിയും സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെപ്പറ്റിയും പറയാനും സമയം കണ്ടെത്തി.

നീട്ടിയും കുറുക്കിയുമുളള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. കയര്‍ഫാക്ടറി ട്രേഡ് യൂണിയന്‍ രംഗത്തെ മികച്ച നേതാവായി പേരെടുത്ത അച്യുതാനന്ദനെ 1943 ലെ പാര്‍ട്ടിയുെട ആദ്യ സംസ്ഥാന സമ്മേളനത്തിനു ശേഷം സഖാവ് പി.കൃഷ്ണപിള്ള ആളെ വിട്ട് വിളിപ്പിക്കയായിരുന്നു. സംഘടനാപാടവം കണ്ടെത്തി, കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലേക്ക് പാര്‍ട്ടിവളര്‍ത്താന്‍ വി.എസിനെ പറഞ്ഞുവിട്ടത് പി. കൃഷ്ണപിള്ളയായിരുന്നു. ആ കണ്ടെത്തല്‍ അല്‍പം പോലും പാളിയില്ല. വി.എസ്. വളര്‍ന്നു, തലപ്പൊക്കമുള്ള നേതാവായി, ഒന്നുകൂടി കടത്തിപ്പറഞ്ഞാല്‍ കമ്യൂണിസ്റ്റ് ഒറ്റയാനായി.

ആലപ്പുഴയില്‍ എത്തി. ഒരു കൊല്ലത്തെ പ്രവര്‍ത്തനം കൊണ്ട് കാര്യങ്ങള്‍ മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൂലി കൊടുക്കാതിരിക്കുകയും കള്ള അളവുപാത്രം ഉപയോഗിച്ച് തൊഴിലാളികളെ പറ്റിക്കുകയും ചെയ്തിരുന്ന ജന്മിമാര്‍ക്ക് എതിരെയുള്ള സമരങ്ങള്‍ വിജയം കണ്ടു. അര്‍ഹമായ കൂലി വാങ്ങി, നെല്ലും ചുമന്ന് പാടവരമ്പത്തൂടെ നടന്നു പോകുന്ന തൊഴിലാളികള്‍ കുട്ടനാടിന്റെ കാഴ്ചയായി.രണ്ടാം ലോകമഹായുദ്ധകാലത്ത് ധാന്യങ്ങള്‍ പൂഴ്ത്തിവെച്ച ജന്‍മിമാര്‍ക്കെതിരെ വിഎസിന്റെ നേതൃത്വത്തില്‍ ഏറ്റുമുട്ടലുണ്ടായി.




പൊലീസ് മര്‍ദനത്തില്‍ 'മരണം'

വിഎസിനെ പുന്നപ്ര-വയലാര്‍ സമര നായകന്‍ എന്ന് പലരും വിശേഷിപ്പിക്കാറുണ്ടെങ്കിലും അദ്ദേഹം ആ ആക്ഷനില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. പക്ഷേ പ്രചാരണത്തിലും മറ്റും സജീവമായിരുന്നു. അതിനാല്‍ പൊലീസ് വിഎസിനെയും തേടിയെത്തി. അദ്ദേഹം ഒല്‍ില്‍പ്പോയി. ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്കപ്പില്‍ നേരിടേണ്ടി വന്നത് ക്രൂര മര്‍ദ്ദനം. ''രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ അവര്‍ പുറത്തെടുത്തു. അഴികള്‍ക്ക് വിലങ്ങനെ രണ്ടു കാലിലും ലാത്തി വെച്ചു കെട്ടി. എന്നിട്ട് ലോക്കപ്പ് പൂട്ടി. കാലുകളും പാദങ്ങളും ലോക്കപ്പ് അഴികള്‍ക്കു പുറത്തും ബാക്കി ശരീര ഭാഗങ്ങള്‍ ലോക്കപ്പിനകത്തും. അകത്തു നില്‍ക്കുന്ന പൊലീസുകാര്‍ തോക്കിന്റെ പാത്തി കൊണ്ട് എന്നെ ഇടിച്ചു. ഉരലിലിട്ട് നെല്ല് ഇടിക്കും പോലെ. പുറത്തുള്ള പൊലീസുകാര്‍ രണ്ടു കാല്‍പാദങ്ങള്‍ക്കകത്തും ചൂരല്‍ കൊണ്ട് മാറി മാറി തല്ലി.'' എന്നാണ് ആത്മകഥയില്‍ വിഎസ് എഴുതിയിരിക്കുന്നത്.

വിഎസില്‍ നിന്ന് വിവരങ്ങളൊന്നും കിട്ടാഞ്ഞതോടെ മര്‍ദ്ദനത്തിന്റെ രീതി മാറി. ബയണറ്റ് പിടിപ്പിച്ച തോക്ക് ഉള്ളംകാലിലേക്ക് കുത്തിയിറക്കി. കാല്‍പാദം തുളഞ്ഞ് ബയണറ്റ് അപ്പുറത്തെത്തി. മരിച്ചെന്ന് കരുതിയ വിഎസിനെ കാട്ടിലുപേക്ഷിക്കാന്‍ പൊലീസുകാര്‍ തീരുമാനിച്ചു. സ്റ്റേഷനിലുണ്ടായിരുന്ന കള്ളന്മാരെയും ഒപ്പം കൂട്ടി. കാട്ടിലെത്തുമ്പോള്‍ വിഎസിന് നേരിയ ശ്വാസമുണ്ടെന്ന് കള്ളന്‍ കോലപ്പന് മനസ്സിലായി. ജീവനുള്ളയാളെ കാട്ടിലുപേക്ഷിക്കാന്‍ ആവില്ലെന്ന് കോലപ്പന്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് മൃതപ്രായനായ വിഎസിനെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ബയണറ്റ് തറഞ്ഞു കയറിയ ആ കാല് നിലത്തുകുത്താന്‍ ഒന്‍പത് മാസം വേണ്ടി വന്നു. രാജവാഴ്ചയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഒരു വര്‍ഷം തടവ് ആദ്യം തന്നെ കോടതി വിധിച്ചിരുന്നു. അതുകൊണ്ട് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉണരുന്ന പുലരി അഴികള്‍ക്കിടയിലൂടെയാണ് വിഎസ് കണ്ടത്. വെറും 23 വയസ്സുമാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം.




 

'പെണ്‍വാണിഭക്കാരെ കൈയ്യാമം വെച്ച് നടത്തിക്കും'

1952-ല്‍ വി.എസ്.അച്യുതാനന്ദന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ല്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അംഗമായ വി.എസ് 1956-ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാടിസ്ഥാനത്തില്‍ രണ്ടായി പിളര്‍ന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതല്‍ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവച്ച 1964-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴുനേതാക്കളില്‍ ഒരാളാണ് വി.എസ്.അച്യുതാനന്ദന്‍. 1980 മുതല്‍ 1991 വരെ മൂന്നു തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ 23 വര്‍ഷം പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ അംഗവും.

കാരിരിമ്പിന്റെ കരുത്തുള്ള നേതാവ് എന്നാണ് പൊതുവെ വിഎസ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹം കരഞ്ഞുപോയത് അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തിലായിരുന്നു. ഒപ്പം പ്രവര്‍ത്തിച്ച സഖാവ്. നാലു വയസ്സിന്റെ മാത്രം പ്രായവ്യത്യാസം. കൊല നടന്ന് മൂന്നാം ദിവസം വിഎസ് നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നു. 1972 സെപ്റ്റംബര്‍ 25. മരണം ചര്‍ച്ച ചെയ്യണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംസാരിക്കവേ പല തവണ വിഎസിന്റെ ശബ്ദമിടറി, വാക്കുകള്‍ മുറിഞ്ഞു. ഉറ്റ സുഹൃത്തിന്റെ വിയോഗത്തില്‍ തളര്‍ന്നുലഞ്ഞു പോയ സഖാവിനെ സഭ കേട്ടിരുന്നു.

വിഎസ് അത്തരത്തില്‍ വേദനയുടെ ഒരു തണല്‍മരമായി മാറുന്നത് 2012 ലും കേരളം കണ്ടു. സഖാവ് ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോഴായിരുന്നു അത്. പാര്‍ട്ടിയുടെ എല്ലാ തിട്ടൂരങ്ങളെയും മറികടന്ന് ടിപിയുടെ വീട്ടിലേക്ക് അന്ന് വിഎസ് പോയി. വിഎസിന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് കെ.കെ.രമ കരയുന്ന ദൃശ്യം ചാനലുകളില്‍ നിറഞ്ഞു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം കൂടിയായിരുന്നു അന്ന്. ചന്ദ്രശേഖരന്‍ 'കുലംകുത്തി' ആണെന്ന് പിണറായി പറഞ്ഞപ്പോള്‍, ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്ന പ്രസ്താവനയില്‍ വിഎസ് എല്ലാക്കാലത്തും ഉറച്ചു നിന്നു.

ചന്ദ്രശേഖരനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് മുന്‍കൂട്ടി അറിഞ്ഞ വിഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും, ബൈക്കിലെ തനിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നു. ടിപി കൊലപാതകത്തില്‍ വിഎസ് എടുത്ത പക്ഷമാണ് വിഎസിനെ പാര്‍ട്ടിക്കുള്ളിലെ പ്രതിപക്ഷമാക്കിയതും.

സ്ത്രീപീഡകര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും എതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവ് കൂടിയാണ് വിഎസ്. 'പെണ്‍വാണിഭക്കാരെ റോഡിലൂടെ കൈയ്യാമം വെച്ച് നടത്തിക്കും' എന്ന വിഎസിന്റെ പ്രസ്താവന കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചതാണ്. കവിയൂര്‍ പീഡനക്കേസിലും കിളിരൂര്‍ കേസിലും പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്ന് വിഎസ് സ്വീകരിച്ച നടപടികള്‍ അതിന്റെ തെളിവായിരുന്നു. കവിയൂര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിനെ രണ്ടു തവണ വിഎസ് നേരിട്ടു കണ്ടു.




വിഭാഗീയതയുടെ വേരുകള്‍

കൈയടികള്‍ മാത്രമല്ല വിമര്‍ശനങ്ങും ഏറെ കേട്ടനേതാവ് വിഎസ്. അദ്ദേഹത്തിനെതിരായ എറ്റവും വലിയ ആരോപണമായി പറയുന്നത് അദ്ദേഹം എവിടെയാണെങ്കിലും വിഭാഗീയത ഉണ്ടാവും എന്നാണ്. 64-ല്‍ ചൈനീസ് ചാരന്മാര്‍ എന്ന് പറഞ്ഞ് കമ്യൂണിസ്റ്റ് നേതാക്കളെ ജയിലില്‍ അടച്ചപ്പോള്‍, അവിടെ രക്തം കൊടുക്കാനുള്ള പ്രവര്‍ത്തനം നടത്തിയപ്പോള്‍ പോലും അദ്ദേഹം ഗ്രൂപ്പിസത്തിന് വളം വെക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആക്ഷേപമുണ്ട്. തന്നെ അംഗീകരിക്കാത്തവരെ ഒക്കെ വെട്ടിനിരത്തുക എന്ന ഒരു ശൈലി ഒരു കാലത്ത് വി എസ് വെച്ചു പുലര്‍ത്തിയിരുന്നു.

1998-ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ സിഐടിയുവിന്റെ മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്താന്‍ മുന്നില്‍ നിന്നത് വി എസ് ആയിരുന്നു. അതിലൊക്കെ അദ്ദേഹത്തിന്റെ വിശ്വസ്ഥനായ ശിഷ്യന്‍ ആയിരുന്നു പിണറായി. 1998-ല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയ ശേഷമാണ് പാര്‍ട്ടിയില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ രൂക്ഷമായത്. 2002-ല്‍ കണ്ണൂരില്‍ സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ പിണറായി വിജയനും വി.എസും വിരുദ്ധ ചേരികളിലായി വിഘടിച്ച് മാറി. അവിടെ വെച്ച് പിണറായി പക്ഷവും വി എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് 2005-ല്‍ നടന്ന മലപ്പുറം സമ്മേളനത്തില്‍ പിണറായി വിജയന്‍ ആധിപത്യം ഉറപ്പിച്ചു പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷമായി മാറി. പിന്നീട് നടന്ന 2008-ലെ കോട്ടയം, 2012-ലെ തിരുവനന്തപുരം സമ്മേളനങ്ങളിലും അതാവര്‍ത്തിച്ചു. 2015-ല്‍ ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തിന് എത്തിയപ്പോള്‍ അത് പൂര്‍ണമായി. 2013-ന് ശേഷം വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവര്‍ ഭൂരിഭാഗവും മറുകണ്ടം ചാടി.

ലാവ്‌ലിന്‍ പോരാട്ടത്തിന്റെ മൂര്‍ധന്യത്തില്‍ പൊളിറ്റ് ബ്യൂറോയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് വിഎസിന് വന്‍ തിരിച്ചടിയായി. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ കെ.കെ.രമയെ ആശ്വസിപ്പിക്കാനുള്ള യാത്രയില്‍നിന്ന് അദ്ദേഹത്തെ തടയാന്‍ പാര്‍ട്ടിയുടെ ഒരു തിട്ടൂരത്തിനും കഴിഞ്ഞില്ല. ഈ കുറ്റപത്രങ്ങള്‍ക്കെല്ലാം ഒടുവിലാണ് ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നതിന്റെ തലേന്ന് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അച്യുതാനന്ദന് 'പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥ' ഉണ്ടെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തുറന്നടിച്ചത്.

2015-ലെ ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോരേണ്ടി വന്നതായിരുന്നു പാര്‍ട്ടി ജീവിതത്തില്‍ വിഎസിന് ഏറ്റവും കനം അനുഭവപ്പെട്ട സന്ദര്‍ഭം. ആലപ്പുഴയില്‍ വി എസ് വാങ്ങിയ വേലിക്കകത്തു വീട്ടിലും പിന്നീട് തിരുവനന്തപുരത്തു കന്റോണ്‍മെന്റ് ഹൗസിലും കാണാനെത്തിയവരുടെ മുന്നില്‍ ഏറെ നേരം അദ്ദേഹം നിശ്ശബ്ദനായിരുന്നു. ദേഷ്യവും രോഷവും കൂടി എന്തെങ്കിലും പറഞ്ഞു പോകുമെന്ന് കരുതുന്ന നിമിഷം വി എസ് ചെയ്യുന്ന ഒരു കാര്യമുണ്ട്: എഴുന്നേറ്റ് അകത്തേക്കു നടക്കും.

പക്ഷേ, സിപിഎമ്മില്‍നിന്നു പുറത്തു പോകാന്‍ വി എസ് ഒരു കാലത്തും സന്നദ്ധനായിരുന്നില്ല. കാരണം, ഇതു താനും കൂടി ഉണ്ടാക്കിയ പാര്‍ട്ടിയാണ് എന്ന് 1964 ലെ സിപിഐ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന 32 നേതാക്കളില്‍ ഒരാളായ അച്യുതാനന്ദന്‍ വിചാരിച്ചിരുന്നു. രണ്ടാമത്, തന്നെ അങ്ങനെയൊന്നും തൊടാന്‍ പാര്‍ട്ടിക്കു കഴിയില്ലെന്ന ഉറച്ച വിശ്വാസവും വിഎസിന് ഉണ്ടായിരുന്നു. താന്‍ ഒരിക്കലും ഗ്രൂപ്പിസത്തിന്റെ വക്താവല്ലെന്നും എപ്പോഴും ആശയപോരാട്ടമാണ് നടത്തിയതെന്നുമാണ് വിഎസ് പറയാറുള്ളത്.





പഠിക്കുന്ന പ്രതിപക്ഷ നേതാവ്

കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവുമെങ്കിലും, കേരളത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കവുമുണ്ടാവില്ല. 15 വര്‍ഷം പ്രതിപക്ഷ നേതാവായി ഇരുന്നുകൊണ്ട് വിഎസ് നടത്തിയ പോരാട്ടം അതിശക്തമായിരുന്നു. എന്തുകാര്യവും നേരിട്ട് കണ്ട് പഠിച്ച് മനസ്സിലാക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ രീതി. അങ്ങനെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള സമരപ്പന്തലുകളില്‍ വിഎസ് അതിഥിയായി എത്തി.

2001ല്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്, ഒരു മുരടന്‍ കമ്യുണിസ്റ്റില്‍നിന്ന് ജനകീയനായി വി എസ് മാറുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദന്‍ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വനം കയ്യേറ്റം, മണല്‍ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. എല്ലാം നേരിട്ട് കണ്ട് പഠിച്ചശേഷം പ്രതികരിക്കുക എന്ന വി എസ് ശൈലി വന്‍ ഇമേജാണ് അദ്ദേഹത്തിന് ഉണ്ടാക്കിയത്.

അതുവരെ വന്‍ ഭുരിപക്ഷത്തിന് ജയിക്കുന്ന നേതാവ് ആയിരുന്നില്ല വി എസ്.1991ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം കോണ്‍ഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. എന്നാല്‍ 1996-ല്‍ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദന്‍ തോല്‍വിയറിഞ്ഞു. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോല്‍വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാര്‍ട്ടിതല അന്വേഷണങ്ങളില്‍ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാര്‍ട്ടിയില്‍ അച്യുതാനന്ദനെ ശക്തനാക്കി. ആ രക്തസാക്ഷി ഇമേജ് അദ്ദേത്തിന് കിട്ടി. തന്റെ തോല്‍വിക്ക് കാരണക്കാര്‍ എന്ന് ആരോപിക്കപ്പെടുന്നവരെ മുഴുവന്‍ പുറത്താക്കി വി എസ് പകവീട്ടിയതും വേറെകാര്യം.

പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദന്‍ ഇതുവരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967ലും 2006ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാര്‍ട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 67-ല്‍ കന്നിക്കാരനായിരുന്നതിനാല്‍ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ല്‍ സിപിഎംന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അനൗദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോല്‍വിയോടെ അതു നടക്കാതെപോയി. പാര്‍ട്ടി ജയിക്കുമ്പോള്‍ വി എസ് തോല്‍ക്കുകയും, വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന അവസ്ഥയായി പിന്നീട്.


2001-ല്‍ ആലപ്പുഴ ജില്ല വിട്ട് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് ജനവിധി നേടിയത്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നു മത്സരിക്കാനെത്തിയ സതീശന്‍ പാചേനി എന്ന ചെറുപ്പക്കാരനുമേല്‍ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎം. സ്ഥാനാര്‍ത്ഥികള്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ല്‍ ഇതേ മണ്ഡലത്തില്‍ ഇതേ എതിരാളിയെ 20,017 വോട്ടുകള്‍ക്കു തോല്‍പിച്ച് വി എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി. അപ്പോഴേക്കും വിഎസിന്റെ ഇമേജ് വല്ലാതെ മാറിയിരുന്നു. ഈ നാട്ടിലെ പാവപ്പെട്ടവരുടെയും അനീതിക്ക് എതിരെ പോരടിക്കുന്നവരുടെയും ശബ്ദമായി അദ്ദേഹം മാറിയിരുന്നു. പാര്‍ട്ടി അദ്ദേഹത്തിന് ആദ്യം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരളം എമ്പാടും ഉണ്ടായ 'കണ്ണേ കരളേ വിഎസേ, എന്ന് പറഞ്ഞ പ്രകടനം രാഷ്ട്രീയ കേരളം മറന്നിട്ടുണ്ടാവില്ല. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ 98 സീറ്റുകളും നേടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ഒരു വിഷയം കിട്ടിയാല്‍ അതിന്റെ അവസാനംവരെ പോരാടുക. അതായിരുന്നു പോരാട്ടങ്ങളിലെ വി.എസ്. തന്ത്രം. പാര്‍ട്ടിയ്ക്കുള്ളിലും അത് തന്നെയായിരുന്നു വി.എസ്. സ്വീകരിച്ച നിലപാട്. പാര്‍ട്ടിയില്‍ സ്വന്തംപക്ഷക്കാരില്‍ ഏറിയപങ്കും മറുപക്ഷത്തേക്ക് നീങ്ങിയപ്പോഴും അദ്ദേഹം പോരാട്ടം തുടര്‍ന്നു. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വി.എസ്. നിരന്തരപോരാട്ടങ്ങളിലായിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ പോലും ഒറ്റയാന്‍ പോരാട്ടങ്ങളായിരുന്നു അദ്ദേഹം നയിച്ചിരുന്നതും. പാമോയില്‍, ഇടമലയാര്‍, മതികെട്ടാന്‍, പ്ലാച്ചിമട, സൂര്യനെല്ലി, ഐസ് ക്രീം പാര്‍ലര്‍, കിളിരൂര്‍ അങ്ങനെ നിരവധി കേസുകളില്‍ വി.എസ്. പോരാട്ടത്തിനിറങ്ങി. ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ബി. ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടപ്പാക്കിയ മൂന്നാര്‍ ഒഴിപ്പിക്കല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഒടുവില്‍ നിഷ്‌ക്കാസിതന്‍

2016- ലെ തെരഞ്ഞെടുപ്പ് ആവുമ്പോഴും പാര്‍ട്ടിയും വിഎസും പൂര്‍ണ്ണമായും അകന്നിരുന്നു. വിഎസും പിണറായിയും ഒരുപോെല മത്സരിക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും വി എസ് സമ്പൂര്‍ണ്ണമായി ഔട്ടാവുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. തനിക്ക് മകനുമുള്ള സ്ഥാനമാനങ്ങള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിക്ക് മുന്നില്‍ ഒരു തുണ്ടു കടലാസില്‍ എഴുതിക്കൊടുത്ത് നില്‍ക്കുന്ന വിഎസിന്റെ രൂപം മറക്കാന്‍ കഴിയില്ല. അങ്ങേയറ്റം അപമാനിതനായിരുന്നു അദ്ദേഹം. അവസാനം ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനാക്കി, ലക്ഷങ്ങളുടെ ശമ്പളം യാതൊരു കാര്യവും ഇല്ലാതെ ചെലവാക്കിയെന്ന പഴിയും കേട്ടതോടെ വിഎസിന്റെ ഇമേജ് വല്ലാതെ ഇടിഞ്ഞു. പിണറായി പ്രഭാവം കത്തിജ്വലിക്കുകയും, തുടര്‍ഭരണം കിട്ടുകയും ചെയ്തതോടെ വി എസ് തീര്‍ത്തും അപ്രസക്തനായി.

പക്ഷേ അപ്പോഴും ജനങ്ങള്‍ക്ക് വിഎസിനെ വേണമായിരുന്നു. 2019- ല്‍ രോഗാവസ്ഥയിലേക്കു വീഴുന്നതിന് തൊട്ടു മുന്‍പത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ പോലും വി എസ് എന്ന 'ക്രൗഡ് പുള്ളറെ' പാര്‍ട്ടിക്കും വേണമായിരുന്നു. യുഡിഎഫിന്റെ കുത്തക മണ്ഡലമായ വട്ടിയൂര്‍ക്കാവ് എല്‍ഡിഎഫ് പിടിച്ചെടുത്തതിനെക്കുറിച്ചു വി എസ് പറഞ്ഞു: 'ഉപതിരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്തിന്റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പില്ല എന്നു തന്നെയാണ്. ജനങ്ങളുടെ ഈ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്റെ സൂചന'. പിന്നീടങ്ങോട്ട് പക്ഷാഘാതവും കോവിഡും പ്രായാധിക്യത്തിന്റെ അസ്വസ്ഥതകളും കാരണം വി എസ് വീട്ടില്‍ ഒതുങ്ങി.

എല്ലാ മുനഷ്യരെയും പോലെ ഗുണങ്ങള്‍ മാത്രമുള്ള നേതാവല്ല വി എസ്. അദ്ദേഹത്തിന്റെ ഒരു പ്രധാന മോശം വശമായി പറയുന്നത്, പാമ്പിന് സമാനമായ പക സൂക്ഷിക്കുന്നുവെന്നാണ്. ഒരു വിഷയത്തില്‍ ഒരാളെക്കുറിച്ച് മുന്‍വിധി വന്നാല്‍ വി എസ് അത് തിരുത്താന്‍ പോകില്ല. അതുകൊണ്ടുതന്നെ ഏഷണിക്കാര്‍ക്ക് നന്നായി മുതലെടുക്കാനും കഴിയും. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇങ്ങനെ വി എസ് ശത്രുക്കള്‍ ആക്കിയ വ്യാപാരികളും വ്യവസായികളും രാഷ്ട്രീയക്കാരുമൊക്കെയുണ്ട്.

ഇഷ്ടമുള്ളവരെ കാണുമ്പോള്‍ വിടര്‍ന്നു ചിരിക്കുന്ന വി എസ് അല്ലാത്തവരെ കണ്ടാല്‍ മുന്നിലെ പത്രത്തില്‍ നോക്കി ഇരിക്കും. പണി തന്നിട്ടുള്ളവര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചു കൊടുക്കും. മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ അങ്ങനെ ഒരാളുടെ കയ്യില്‍നിന്ന് കുറി വാങ്ങി വാല്യക്കാരന്‍ പയ്യന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തിട്ടുണ്ട് വി എസ്. മേനി നടിച്ച് വിഎസിന്റെ വിശ്വസ്തരായി മാറി അദ്ദേഹത്തെ വെട്ടില്‍ ചാടിച്ചവരും ഉണ്ട്. ജേക്കബ് വടക്കന്‍ചേരിയെപ്പോലുള്ളവര്‍ വിഎസിന്റെ പേഴ്സണ്‍ല്‍ ഡോക്ടര്‍ ആണെന്ന് പറഞ്ഞ് വിലസി നടന്നിരുന്നു.

ചെയ്ത കാര്യങ്ങളില്‍ ഒരു വീണ്ടു വിചാരം, പശ്ചാത്താപവും പ്രകടിപ്പക്കാനും വി എസ് മടിക്കാറില്ല. നടന്‍ ജഗതി ശ്രീകുമാറിന് ലഭിച്ച ഒരു അംഗീകാരത്തിന് സെക്രട്ടേറിയറ്റില്‍ വച്ച് ആദരിച്ചപ്പോള്‍ സംഘാടകര്‍ ക്ഷണിച്ചത് മുഖ്യമന്ത്രി വിഎസിനെയാണ്. വരാം എന്നേറ്റ വി എസ് തൊട്ടു മുന്‍പ് പിന്‍വാങ്ങി. ജഗതിയുമായി ബന്ധപ്പെട്ട കേസ് ചൂണ്ടിക്കാട്ടി ചിലര്‍ പിന്തിരിപ്പിച്ചത് ജഗതിയെ വിളിച്ചു വരുത്തി അപമാനിക്കലായിപ്പോയി. രണ്ടു ദിവസം കഴിഞ്ഞ് വി എസ് ഓഫിസില്‍ വച്ച് ഇങ്ങനെ പ്രതികരിച്ചു: 'അതു വേണ്ടായിരുന്നു'.

അതുപോലെ തന്നെ ശാസ്ത്രീയമായി കാര്യങ്ങള്‍ പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും വിഎസിന് വലിയ പരിമിതകള്‍ ഉണ്ടായിരുന്നു. ശാസ്ത്രീയമായ മോഡേണ്‍ മെഡിസിനോട് അദ്ദേഹം അകല്‍ച്ചകാട്ടിയിരുന്നു. ഹോമിയേപ്പതി, യോഗ, സിദ്ധവൈദ്യം എന്ന കപട വൈദ്യങ്ങളോടായിരുന്നു അദ്ദേഹത്തിന് എന്നും താല്‍പ്പര്യം. അതുപോലെ പ്ലാച്ചിമട കൊക്കക്കോള, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ വിഷയങ്ങളിലും വി എസ് എടുത്ത നിലപാടുകള്‍ ഒട്ടും ശാസ്ത്രീയം ആയിരുന്നില്ല എന്ന് ഇന്ന് വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. അതുപോലെതന്നെ ക്യാപിറ്റലിസത്തിന്റെയും തുറന്ന വിപണയുടെയും സാധ്യതകള്‍ മനസ്സിലാക്കുന്നതില്‍ അദ്ദേഹം പൂര്‍ണ്ണമായും പരാജയപ്പെടുകയാണ് ചെയ്തത്.

വീട്ടിലെ സ്നേഹ നിധി

ഇങ്ങനെ ഒക്കെ ഒരുപാട് തകരാറുകള്‍ ഉണ്ടെങ്കിലും വിഎസ് ഒരു പ്രതീക്ഷയായിരുന്നു. അഴിമതിക്കാര്‍ക്കെതിരെ, പെണ്‍വാണിഭക്കാര്‍ക്ക് എതിരെ, ഭൂമി കൈയേറ്റക്കാര്‍ക്ക് എതിരെ, മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ, കമ്യുണിസ്റ്റ പാര്‍ട്ടിയിലെ ജീര്‍ണ്ണതക്കെ് എതിരെ ഒക്കെ പൊരുതുന്ന ഒരു നേതാവ്. ഒന്നും നടന്നില്ലെങ്കിലും അങ്ങനെ ഒരു പ്രതീക്ഷകൊടുക്കാന്‍ കഴിയുന്ന എത്ര നേതാക്കള്‍ നമുക്കുണ്ട്. അവിടെയാണ് വിഎസ് എന്ന രണ്ടക്ഷരത്തിന്റെ പ്രസക്തിയും.

പുറമെ പരുക്കന്‍ ആണെങ്കിലും, വീട്ടില്‍ തീരെ ക്ഷോഭിക്കാത്ത സ്നേഹ സമ്പന്നനായ ഗൃഹനാഥന്‍ ആയിട്ടാണ് ഭാര്യയും മക്കളും അദ്ദേഹത്തെ വിലയിരുത്തു്നനത്. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന വിഎസിന്, വിദഗ്ധ ഡോക്ടര്‍മാരുടേതു കൂടാതെ നഴ്സ് കൂടിയായ ഭാര്യ വസുമതിയുടെയും മരുമക്കളായ രണ്ട് ഡോക്ടര്‍മാരുടെയും കൂടി സ്നേഹനിര്‍ഭരമായ പരിചരണം വിഎസിന് ലഭിക്കുന്നുണ്ട്.



ഭാര്യ വസുമതി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു. '' വിവാഹം കഴിക്കേണ്ട എന്ന് ചിന്തിച്ചയാളായിരുന്നു വി എസ്. വയസ്സാകുമ്പോള്‍ ഒരു കൂട്ട് അത്യാവശ്യമാണെന്ന ചിന്തയില്‍ പിന്നെ തീരുമാനം മാറ്റി. ചേര്‍ത്തല കുത്തിയതോടിനുസമീപം കോടംതുരുത്തിലാണ് എന്റെ വീട്. കോടംതുരുത്തിലെ ഒരുയോഗത്തില്‍ വി എസ്. പ്രസംഗിക്കാന്‍ വന്നപ്പോള്‍ കേള്‍ക്കാന്‍ പോയി. അന്ന് പിന്നില്‍നിന്ന് പ്രസംഗം കേള്‍ക്കുകയായിരുന്ന എന്നോട് പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ ടി.കെ. രാമന്‍ എന്ന സഖാവ് വന്നുചോദിച്ചു 'എങ്ങനെയുണ്ട് സഖാവിന്റെ പ്രസംഗം' എന്ന്.പിന്നീട് സെക്കന്തരാബാദ് ഗാന്ധി ഹോസ്പിറ്റലില്‍ നഴ്സിങ് പഠിത്തം കഴിഞ്ഞ് ജോലിതുടങ്ങിയപ്പോള്‍ ഒരുദിവസം വീട്ടില്‍നിന്ന് കമ്പി സന്ദേശം എത്തി. ഉടന്‍ എത്തണം എന്നായിരുന്നു അതില്‍. വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞു എന്റെ കല്യാണം നിശ്ചയിച്ചിരിക്കുന്നു. വരന്‍ വി എസ്. അച്യുതാനന്ദന്‍. വിവാഹംകഴിഞ്ഞ് പിറ്റേന്ന് രാവിലെത്തന്നെ വി എസ്. ഭാര്യയെ വീട്ടില്‍ കൊണ്ടാക്കി നിയമസഭാസമ്മേളനത്തിനുപോയി''- വസുമതി പറയുന്നു. മകന്‍ ഡോ അരുണുകമാറിനും, ആശക്കും പറയാനുള്ളതും സ്നേഹനിധിയായ പിതാവിനെ കുറിച്ചാണ്.

''ആഹാരമില്ലായ്മയായിരുന്നു ഒരിക്കല്‍ എന്റെ ആരോഗ്യം. അണികളുടെ സഖാവേ എന്ന വിളി മതി മനസ്സും വയറും നിറയാന്‍..'' എന്ന് വിഎസ് പറഞ്ഞതായി 'വിഎസിന്റെ ആത്മരേഖ' എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 15 വര്‍ഷം പ്രതിപക്ഷ നേതാവും 5 വര്‍ഷം മുഖ്യമന്ത്രിയും അതിലധികം കാലം ജനനേതാവും ആയിരുന്ന ഒരാള്‍ വിടപറയുമ്പോള്‍ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായമാണ് ഇല്ലാതാവുന്നത്.

വാല്‍ക്കഷ്ണം: ഒരു കണക്കിന് പറഞ്ഞാല്‍ മരണം വിഎസിനെ രക്ഷിക്കുകയായിരുന്നു. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഇത്രയും വലിയ പോരാളി ഒരു ആക്റ്റിവിറ്റിയുമില്ലാതെ അഞ്ചുവര്‍ഷത്തോളം പൊതുജീവിതത്തില്‍നിന്ന് മാറിനില്‍ക്കുക എന്നത് സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത കാര്യമാണ്. മുണ്ടിന്റെ കോന്തലകൊണ്ട് ഒന്ന് മുഖം തുടച്ച്, ഒറ്റക്കെ ആകാശത്തിലേക്ക് ഉയര്‍ത്തിയുള്ള ആ ഓജസ്സുള്ള മുഖമാണ് വിഎസ് എന്ന് പറയുമ്പോള്‍ ജന ഹൃദയങ്ങളിലേക്ക് ഓടിയേത്തേണ്ടത്.


Tags:    

Similar News