'ഇനി കൂളായി നിൽക്കാം..'; കൊടും ചൂടിൽ ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാർക്ക് ആശ്വാസം; 'എസി' ഹെൽമറ്റുകൾ വിതരണം ചെയ്ത് ഉത്തർപ്രദേശ് സർക്കാർ; 10-15 ഡിഗ്രി വരെ കുറയ്ക്കാൻ കഴിയുമെന്നും കമ്പനി
ലക്നൗ: കൊടും ചൂടിൽ ജോലി ചെയ്യുന്ന ട്രാഫിക് പോലീസുകാർക്ക് ആശ്വാസ വാർത്ത. മണിക്കൂറുകളോളം റോഡിൽ നിൽക്കുന്ന ട്രാഫിക് പോലീസുകാർക്ക് 'എസി' ഹെൽമറ്റുകൾ വിതരണം ചെയ്തിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. ട്രാഫിക് പോലീസിനായി ഗാസിയാബാദിൽ നൂറുകണക്കിന് ഹെൽമെറ്റുകൾ വിതരണം ചെയ്തുവെന്നാണ് റിപ്പോട്ടുകൾ ലഭിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ജാർഷ് സേഫ്റ്റി എന്ന കമ്പനി പുറത്തിറക്കിയ എസി ഘടിപ്പിച്ച ഒരു പ്രത്യേക ഹെൽമെറ്റാണ് യുപി സർക്കാർ നൽകുന്നത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കും നിർമ്മാണ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും വേണ്ടി പ്രത്യേകം അവതരിപ്പിച്ചതാണ് ആക്റ്റീവ് കൂളിംഗ് എന്ന ഈ എസി ഹെൽമെറ്റ്. ഈ ഹെൽമെറ്റിൽ എയർ കണ്ടീഷണർ ഉണ്ട്.
ഈ ഹെൽമെറ്റിന് സാധാരണ താപനില 10-15 ഡിഗ്രി കുറയ്ക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതായത്, പുറത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് ആണെന്ന് കരുതുക. അപ്പോഴും ഈ ഹെൽമറ്റ് ധരിക്കുന്ന വ്യക്തിയുടെ തല തണുപ്പായി തുടരും. കാരണം അവർക്ക് 30-35 ഡിഗ്രി ചൂട് മാത്രമേ അനുഭവപ്പെടുകയുള്ളു.
ജാർഷ് സേഫ്റ്റിയുടെ ഈ എസി ഹെൽമെറ്റിൽ ഒരു ചെറിയ എസി ഉണ്ട്. അത് ബാറ്ററിയിൽ 10 മണിക്കൂർ പ്രവർത്തിക്കും. ഹെൽമെറ്റിലെ ബാറ്ററിയാണ് ഫാൻ പ്രവർത്തിപ്പിക്കുന്നത്. തണുത്ത വായു നൽകാൻ ജെൽ പായ്ക്കുകൾ അല്ലെങ്കിൽ ബാഷ്പീകരണ കൂളിംഗ് സിസ്റ്റവും ഇതിൽ ഉപയോഗിക്കുന്നു. ബൈക്ക് ഓടിക്കുന്നയാളുടെ തലയെ തണുപ്പിക്കാൻ സഹായിക്കുന്ന ചെറിയ ഫാനുകളും കൂളിംഗ് സിസ്റ്റങ്ങളും ഇതിൽ ഉണ്ട്.
വേദാന്ത, മോഡൽ ടൗൺ, സെക്ടർ 62, ഗൗഡ് ഗ്രീൻ, മീഡിയ ഹൗസ്, ഭോജ്‍പൂർ, ഹാപൂർ ചുങ്കി, അജ്‌നാര കട്ട്, രാജ് നഗർ എക്സ്റ്റൻഷൻ, ലാൽ കുവാൻ, മോഹൻ നഗർ എന്നിവിടങ്ങളിൽ വിന്യസിച്ചിരിക്കുന്ന പോലീസുകാർക്കാണ് ഇപ്പോൾ എസി ഹെൽമെറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ എസി ഹെൽമെറ്റുകൾ ഒറ്റത്തവണ ഫുൾ ചാർജിൽ എട്ട് മണിക്കൂർ വരെ ഫലപ്രദമായി പ്രവർത്തിക്കുമെന്നും വേനൽക്കാലത്ത് ഉയർന്ന തോതിലുള്ള വായു മലിനീകരണവും ഗതാഗതക്കുരുക്കും ഉള്ള പ്രദേശങ്ങളിൽ എട്ട് മണിക്കൂർ ഷിഫ്റ്റുകൾ താങ്ങാൻ ട്രാഫിക് പോലീസിനെ സഹായിക്കുമെന്നും ട്രാഫിക് എസിപി സിയാവുദ്ദീൻ അഹമ്മദ് വ്യക്തമാക്കി.