വിമാനത്തില്‍ വച്ച് കുട്ടിയുടെ സ്വര്‍ണമാല നഷ്ടമായി; എയര്‍ഹോസ്റ്റേഴ്‌സിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍; നഷ്ടമായത് 20ഗ്രാം തൂക്കമുള്ള മാല; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Update: 2025-04-06 05:18 GMT

ബെംഗളൂരു: തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനയാത്രക്കിടയിൽ അഞ്ച് വയസ്സുകാരിയുടെ സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതിനെ ചൊല്ലി കൊൽക്കത്ത സ്വദേശിനി എയര്‍ഹോസ്റ്റസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിൽ പരാതി നൽകി. സ്വര്‍ണമാല എയര്‍ഹോസ്റ്റസ് കവര്‍ന്നുവെന്നതാണ് പരാതി.

പരാതിക്കാരിയായ പ്രിയങ്ക മുഖര്‍ജി ബെംഗളൂരു വിമാനത്താവള പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. 20 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ്  നഷ്ടമായതെന്ന് പറയുന്നു. സംഭവം ഏപ്രിൽ 1ന് ഇന്‍ഡിഗോയുടെ 6E 551 നമ്പർ വിമാനത്തിൽ നടന്നതാണ്. മക്കളുമായി യാത്ര ചെയ്തിരുന്ന പ്രിയങ്കയുടെ മൂത്ത മകളെ സമാധാനിപ്പിക്കാനായി എയര്‍ഹോസ്റ്റസ് ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയതായാണ് ആരോപണം. വിമാനമിറങ്ങുന്നതിനുള്ള സമയത്താണ് മാല കാണാതായതു ശ്രദ്ധയില്‍പ്പെട്ടത്. മകളോടു ചോദിച്ചപ്പോള്‍ എയര്‍ഹോസ്റ്റസ് എടുത്തതായി അവൾ പറഞ്ഞതായും പ്രിയങ്ക കൂട്ടിച്ചേർത്തു.

ഇതിനിടെ, സംഭവത്തിൽ പൊലീസിന് പൂര്‍ണമായും സഹകരിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. എന്നാല്‍, വിമാനത്തിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ കമ്പനി തയ്യാറായില്ലെന്നതാണ് പ്രിയങ്കയുടെ പ്രധാന ആക്ഷേപം. പോലീസ് പരാതിയിൽ അടിസ്ഥാനമിട്ടുള്ള അന്വേഷണത്തിന് തുടക്കം കുറിച്ചതായി അറിയിക്കുന്നു. സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വരുമെന്നാണു പ്രതീക്ഷ. എയര്‍ലൈന്‍സിന്റെ സുരക്ഷാ സംവിധാനങ്ങളും ജീവനക്കാരുടേതായ പെരുമാറ്റചട്ടങ്ങളും വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്ന ആവശ്യവും സമൂഹത്തിൽ ഉയരുന്നുണ്ട്.

Tags:    

Similar News