പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു ആയുധമായി നവ ഫാസിസ്റ്റ് സര്‍ക്കാര്‍ ബില്ലിനെ ഉപയോഗിക്കും; പുതിയ ബില്ലിനെ എതിര്‍ക്കാന്‍ സിപിഎം

Update: 2025-08-20 10:24 GMT

ന്യൂഡല്‍ഹി : ഒരു മാസത്തിലധികം ജയിലില്‍ കഴിഞ്ഞാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകള്‍ അവതരിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ സിപിഎം പി ബി അപലപിച്ചു. 30 ദിവസം കേസില്‍ അകപ്പെട്ട് ജയിലില്‍ കിടന്നാല്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മറ്റ് മന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലുകളാണ് മോദി സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. നിയമത്തിന്റെ സ്ഥാപിത നടപടിക്രമങ്ങളെ മറികടക്കുന്ന കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധ പ്രവണതകളെയാണ് ഇത് വ്യക്തമാക്കുന്നത്.

ജുഡീഷ്യല്‍ പരിശോധന ഒഴിവാക്കാന്‍ നിയമനിര്‍മാണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന പ്രവണത മുന്‍കാലങ്ങളിലും ബിജെപി കാണിച്ചിട്ടുണ്ട്. പ്രതിപക്ഷ സംസ്ഥാന സര്‍ക്കാരുകളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള ഒരു ആയുധമായി നവ ഫാസിസ്റ്റ് സര്‍ക്കാര്‍ ബില്ലിനെ ഉപയോഗിക്കുമെന്ന് തീര്‍ച്ചയാണ്. കേന്ദ്ര നീക്കം അരോചകവും ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. യഥാര്‍ഥ ഉദ്ദേശ്യത്തെ മറച്ചുവെക്കാന്‍ വേണ്ടി മാത്രമാണ് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. ബില്ലിനെതിരെ സിപിഐ എം ശക്തമായി പോരാടുമെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ ജനാധിപത്യ, മതേനിരപേക്ഷ പാര്‍ടികളോടും ഈ നീക്കത്തെ സംയുക്തമായി ചെറുക്കാന്‍ അഭ്യര്‍ഥിക്കുന്നതായും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Similar News