സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കണം; പെൺകുട്ടികൾക്ക് സ്ഥിരമായി സാനിറ്ററി പാഡുകൾ; 'മിഷൻ ശക്തി' യുമായി ഉത്തർപ്രദേശ് സർക്കാർ

Update: 2024-09-29 10:22 GMT


ലഖ്‌നൗ: സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരുപോലെ മുൻതൂക്കം നൽകി കൊണ്ട് 'മിഷൻ ശക്തി' യുമായി യുപി സർക്കാർ രംഗത്ത്. ഈ പദ്ധതിയിലൂടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കും സ്വാശ്രയത്വത്തിനുമുള്ള പ്രാധാന്യമാണ് നൽകുന്നത്. ഇതോടെ യുപി സർക്കാരിന്‍റെ 'മിഷൻ ശക്തി'യുടെ അഞ്ചാം ഘട്ടം ആരംഭിക്കുന്നു.

പത്ത് ലക്ഷം പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നൽകുമെന്നും 36,772 പെൺകുട്ടികൾക്ക് സ്ഥിരമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി. ഒക്ടോബറിൽ തുടങ്ങുന്ന പരിശീലന പരിപാടികളും ബോധവൽക്കരണ ക്യാമ്പെയ്‌നുകളും അടുത്ത വർഷം മെയിലാണ് ഇത് അവസാനിക്കുക.

ഈ പദ്ധതിയിലൂടെ സ്വയം പ്രതിരോധം, ജീവിത നൈപുണ്യം, നിയമപരമായ അവകാശങ്ങൾ എന്നിവയെക്കുറിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഗാർഹിക പീഡനം, ലൈംഗികാതിക്രമം, നല്ല സ്പർശനവും ചീത്ത സ്പർശനവും തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥിനികൾക്ക് ബോധവർക്കരണം നൽകുകയും ചെയ്യും.

വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. മിഷൻ ശക്തിയുടെ ഈ ഘട്ടം സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്ന് സർക്കാർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ 'ശ്രീ യോജന'യ്ക്ക് കീഴിൽ 167 സ്കൂളുകളിൽ കരിയർ കൗൺസലിംഗ് സെഷനുകൾ നടത്തുമെന്നും യോഗി സർക്കാർ വ്യക്തമാക്കി. ആർത്തവ ശുചിത്വം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ പെണ്‍കുട്ടികൾക്ക് അവബോധം നൽകും.

ഏപ്രിൽ, മെയ് മാസങ്ങളിൽ, വിദ്യാഭ്യാസത്തിനുള്ള അവകാശം, പോക്‌സോ നിയമം, ശൈശവ വിവാഹം എന്നിവ സംബന്ധിച്ച നിയമങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കും. പെൺകുട്ടികളുടെ ദിനം, വനിതാ ദിനം തുടങ്ങിയ സുപ്രധാന ദിവസങ്ങളിൽ സംവാദം, റാലികൾ, സാംസ്കാരിക പരിപാടികൾ എന്നിവ നടത്തും. പെൺകുട്ടികൾക്ക് സ്പോർട്സ്, ഗൈഡ്സ്, എൻസിസി പ്രവർത്തനങ്ങളിൽ പരിശീലനം ലഭിക്കും. കൂടാതെ പിടിഎ യോഗങ്ങളിലൂടെ നിയമ സാക്ഷരത നൽകുമെന്നും യുപി സർക്കാർ അറിയിച്ചു. 

Tags:    

Similar News