ഡല്‍ഹിയില്‍ നിന്ന് പാറ്റ്നയിലേക്ക് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ്; 11.5 മണിക്കൂറില്‍ 994 കിലോമീറ്റര്‍; രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ഓട്ടത്തിന് വന്ദേ ഭാരത്

സ്ലീപ്പര്‍ വന്ദേ ഭാരത് കോച്ചുകള്‍ വൈകാതെ എത്തും

Update: 2024-10-15 16:47 GMT

ഡല്‍ഹി: കുറഞ്ഞ സമയത്തിനുള്ളില്‍ അതിവേഗ യാത്ര ഉറപ്പാക്കി യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍വീസ് ആരംഭിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് പാറ്റ്നയിലേക്കാണ് ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുന്നത്. 994 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെങ്കിലും വന്ദേ ഭാരതിന്റെ സീറ്റിങ് ട്രെയിനാണ് ഇവിടെ സര്‍വീസിനെത്തിയിരിക്കുന്നത്. സ്ലീപ്പര്‍ വന്ദേ ഭാരത് കോച്ചുകള്‍ വൈകാതെ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ദീപാവലിയും മറ്റ് ഉത്സവങ്ങളും പ്രമാണിച്ച് ട്രെയിന്‍ യാത്രക്കാരുടെ എണ്ണം ഉയര്‍ന്നതോടെയാണ് ഡല്‍ഹിയില്‍ നിന്ന് പാറ്റ്നയിലേക്ക് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയത്. 994 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ 11.5 മണിക്കൂര്‍ കൊണ്ട് ഓടിയെത്താന്‍ സാധിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. എട്ട് ട്രിപ്പുകളാണ് ഈ സീസണില്‍ നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഈ റൂട്ടില്‍ എ.സി. ചെയര്‍കാറിന് 2575 രൂപയും എക്സിക്യൂട്ടീവിന് 4655 രൂപയുമാണ് യാത്ര നിരക്ക്.

2019 ഫെബ്രുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ന്യൂഡല്‍ഹി-വാരണാസി പാതയില്‍ ഓടിയിരുന്ന വന്ദേ ഭാരതായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് സര്‍വീസ്. 771 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ എട്ട് മണിക്കൂറായിരുന്നു യാത്ര സമയം. ശതാബ്ദി ട്രെയിനുകള്‍ സര്‍വീസ് നടത്തിയിരുന്ന റൂട്ടുകളിലേക്കാണ് നിലവില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. നിലവില്‍ സീറ്റുകള്‍ മാത്രമായാണ് ഈ ട്രെയിനുകള്‍ എത്തുന്നതെങ്കില്‍ വൈകാതെ സ്ലീപ്പര്‍ കോച്ചുകളും എത്തും.

Tags:    

Similar News