നേപ്പാളില്‍നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; രണ്ട് ബ്രിട്ടീഷ് ഡോക്ടര്‍മാര്‍ അറസ്റ്റില്‍
നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; രണ്ട് ബ്രിട്ടീഷ് ഡോക്ടർമാർ അറസ്റ്റിൽ
ലഖ്നൗ: അനധികൃതമായി നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന്മാരായ രണ്ട് ഡോക്ടര്‍മാര്‍ സുരക്ഷാസേനയുടെ പിടിയിലായി. ഡോ. ഹസ്സന്‍ അമ്മാന്‍ സലീം (35), ഡോ. സുമിത്ര ഷക്കീല്‍ ഒലീവിയ എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍ പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ രുപായിദേഹാ അതിര്‍ത്തിയില്‍നിന്ന് ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സശസ്ത്ര സീമാബല്‍ ഇരുവരേയും പിടികൂടിയത്.
നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവെ പരിശോധനകള്‍ക്കായി ഇവരെ തടയുകയായിരുന്നു. പാകിസ്താനിയായ മുഹമ്മദ് സലീമിന്റെ മകനാണ് ഹസ്സന്‍. നിലവിലെ ഇയാളുടെ വിലാസം യുകെയിലെ മാഞ്ചസ്റ്ററാണ്. ജോണ്‍ ഫ്രെഡറിക്കിന്റെ മകളായ സുമിത്ര, കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്നുള്ളയാണ്. നിലവില്‍ ഇവരുടെ വിലാസം യുകെയിലെ ഗ്ലൗസെസ്റ്ററാണെന്നും വ്യക്തമായി.
പ്രാഥമിക ചോദ്യം ചെയ്യലിന് പിന്നാലെ സശസ്ത്ര സീമാബല്‍, ഇരുവരെയും ഉത്തര്‍ പ്രദേശ് പോലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇരുവരും ബ്രിട്ടീഷ് പൗരന്മാരാണെന്ന് കണ്ടെത്തി. ഇന്ത്യയിലേക്ക് കടക്കാന്‍ മതിയായ കാരണങ്ങളൊന്നും ഇവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞില്ലെന്നും സശസ്ത്ര സീമാബല്‍ 42-ാം ബറ്റാലിയന്‍ കമാന്‍ഡന്റ് ഗംഗാ സിങ് ഉദാവത് പറഞ്ഞു. ഇരുവരെയും രൂപായിദെഹാ പോലീസിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാസേന പരിശോധന ശക്തമാക്കിയിരുന്നു.