ജമ്മുകശ്മീര്‍ ഭീകരാക്രമണം: മരിച്ചവരുടെ എണ്ണം ഏഴായി; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ സംഘടന

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താന്‍ ഭീകര സംഘടന

Update: 2024-10-21 11:17 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ദര്‍ബാലിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ഠഞഎ) ഏറ്റെടുത്തു. ലഷ്‌കര്‍ ഇ ത്വയ്ബയുടെ അനുബന്ധ സംഘടനയാണിത്. ടി.ആര്‍.എഫ് നേതാവ് ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടി.ആര്‍.എഫ് പുറത്തുവിട്ട പ്രസ്താവനയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി നടത്തുന്ന പദ്ധതിക്കെതിരേ പലകുറി നേരിട്ടും അല്ലാതേയും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇത് അനുസരിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ടി.ആര്‍.എഫ് പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ ഒരു ഡോക്ടറുള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ കുടിയേറ്റ തൊഴിലാളികളും ഉള്‍പ്പെടുന്നുണ്ട്. സ്വകാര്യകമ്പനി ഏറ്റെടുത്ത് നടത്തുന്ന നിര്‍മാണ സൈറ്റിലായിരുന്നു ആക്രമണമുണ്ടായത്. സൈന്യത്തിന് വേണ്ടി തുരങ്കം നിര്‍മിക്കുന്ന സൈറ്റായിരുന്നു ഇത്. ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ തല്‍ക്ഷണം മരണപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ അക്രമത്തെ അപലപിച്ചിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടുമെന്നും അവര്‍ക്ക് കടുത്ത ശിക്ഷതന്നെ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പുനല്‍കി.

പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ള ശ്രീനഗറിലെ ആശുപത്രിക്ക് ഉള്‍പ്പെടെ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. ജമ്മു കശ്മീര്‍ മേഖലയില്‍ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും എക്സില്‍ കുറിച്ചു.

ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിന് എത്തിയ ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. സ്വകാര്യ നിര്‍മാണ കമ്പനി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന ഗുന്ദ് മേഖലയിലെ ക്യാമ്പിന് നേരെയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. നിരവധിപേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ജോലിക്ക് ശേഷം തൊഴിലാളികളും മറ്റും ക്യാമ്പിലേക്ക് തിരിച്ചെത്തിയ സമയത്താണ് വെടിവെപ്പുണ്ടാകുന്നത്. രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു.

അതിനിടെ ബാരമുള്ളയില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ഇയാളില്‍ നിന്നും നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൂരക്ഷാസേന മേഖലയില്‍ പരിശോധനയ്ക്ക് എത്തിയത്. ഇതിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്.

Tags:    

Similar News