സാധാരണ ജോലി സമയം 8 മണിക്കൂർ; ഇത് ജസ്റ്റ് ഒന്ന് കൂടിപ്പോയി; പ്ലാസ്റ്റിക് സർജനായ മരുമകൾ പണിയെടുത്തത് 50 മണിക്കൂർ; ആരതി ഉഴിഞ്ഞ് സ്വീകരിച്ച് അമ്മായിയമ്മ

Update: 2026-03-24 15:54 GMT

ഡൽഹി: തുടർച്ചയായ 50 മണിക്കൂർ നീണ്ട പ്ലാസ്റ്റിക് സർജറിക്ക് ശേഷം വീട്ടിലെത്തിയ ഡോ. സൗമ്യ ഗുപ്തയെ അമ്മായിയമ്മ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത് ഡോക്ടർമാരുടെ ജോലിഭാരത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

പ്ലാസ്റ്റിക് സർജനായ ഡോ. സൗമ്യ ഗുപ്ത ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ, അമ്മായിയമ്മ സന്തോഷപൂർവം ആരതി ഉഴിയുകയായിരുന്നു. "നിങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് വന്നതിൽ ഞങ്ങൾ വളരെ ഭാഗ്യവാന്മാരാണ്," എന്ന് അമ്മായിയമ്മ പറയുന്നതും വീഡിയോയിലുണ്ട്.

ഈ സമയം, സൗമ്യ അമ്മായിയമ്മയുടെ കാലിൽ തൊട്ട് തൊഴുത്, തനിക്ക് നല്ല ബുദ്ധി തോന്നാനും വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കാനും പ്രാർത്ഥിക്കുകയും ചെയ്തു. ഡോക്ടറുടെ കൂടെ അവരുടെ സാധനങ്ങളുമായി എത്തിയ സഹായിയോട് അമ്മായിയമ്മ, "ഇതുപോലൊരു മരുമകളെ നിങ്ങൾ കണ്ടിട്ടുണ്ടോ?" എന്ന് ചോദിക്കുകയും, "അവൾ നാല് ദിവസത്തിലൊരിക്കലാണ് വീട്ടിലേക്ക് വരുന്നത്, എങ്കിലും ഞങ്ങൾ വളരെ സന്തോഷത്തിലാണ്" എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നുണ്ട്.

ഈ വീഡിയോ അതിവേഗം വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ഡോക്ടർക്ക് ജോലിയും ജീവിതവും തമ്മിൽ സന്തുലനം ഇല്ലെന്ന് ചിലർ വിമർശിച്ചു. അതേസമയം, ഡോക്ടറുടെ ഭർതൃവീട്ടുകാരുടെ സ്നേഹനിർഭരമായ പെരുമാറ്റത്തെ നിരവധി പേർ പ്രശംസിച്ചു. തുർച്ചയായി രണ്ട് ദിവസം ജോലി ചെയ്തിട്ടും സൗമ്യയുടെ ഉന്മേഷം കണ്ട് പലരും അത്ഭുതം പ്രകടിപ്പിക്കുകയും അതിന്റെ രഹസ്യം അന്വേഷിക്കുകയും ചെയ്തു. എന്നാൽ, അമ്മായിയമ്മയുടെ ചില പ്രസ്താവനകളെ ചിലർ വിമർശിക്കുകയും, "ഇതുകൊണ്ടാണ് ഇന്നത്തെ പെൺകുട്ടികൾ വിവാഹം കഴിക്കാത്തത്" എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

വിമർശനങ്ങൾക്ക് മറുപടിയുമായി ഡോ. സൗമ്യ ഗുപ്തയുടെ ഭർത്താവും ഡോക്ടറുമായ ഷാഗുൺ അഗർവാൾ രംഗത്തെത്തി. തനിക്കും ഭാര്യയ്ക്കും ലഭിക്കുന്ന ശമ്പളത്തെക്കാൾ കൂടുതൽ വരുമാനം അമ്മയ്ക്ക് വാടക ഇനത്തിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സംഭവം ആധുനിക കാലത്തെ തൊഴിൽ മേഖലയിലെ വെല്ലുവിളികളെയും കുടുംബബന്ധങ്ങളിലെ സ്നേഹവും പിന്തുണയും എടുത്തു കാണിക്കുന്ന ഒന്നായി മാറുകയായിരുന്നു.

Tags:    

Similar News