കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക്; അതിര്‍ത്തി പ്രദേശങ്ങളിലെ അനവധി സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കും

കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലേക്ക്

Update: 2025-05-15 01:31 GMT

ജമ്മു: ഇന്ത്യാ-പാക് സംഘര്‍ഷത്തിന് അയവു വന്നതോടെ ജമ്മു കശ്മീരിലെ ജനജീവിതം സാധാരണ നിലയിലേക്ക്. പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ അടഞ്ഞുകിടന്നിരുന്ന അനവധി സ്‌കൂളുകള്‍ ഇന്ന് തുറക്കും. ഏതാണ്ട് ഒരാഴ്ച നീണ്ട സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനു ശേഷം ജമ്മു ആന്‍ഡ് കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ജമ്മു കശ്മീരിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്‌കൂളുകളെല്ലാം അഞ്ചാറ് ദിവസമായി അടഞ്ഞുകിടക്കുകയായിരുന്നു.

ജമ്മു ആന്‍ഡ് കശ്മീരിലെ പല അതിര്‍ത്തി പ്രദേശങ്ങളിലെയും സ്‌കൂളുകള്‍ മെയ് 15ന് തുറക്കുമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂളുകള്‍ ഇന്ന് വീണ്ടും തുറക്കും. ജമ്മുവില്‍ ചൗക്കി കൗര, ഭാല്‍വാല്‍, ദാന്‍സാല്‍, ഗാന്ധി നഗര്‍, ജമ്മു പ്രദേശങ്ങളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നവയിലുണ്ട്. സാംബയില്‍ വിജയ്പൂരിലുള്ള സ്‌കൂളുകളും കത്വയില്‍ ബര്‍നോട്ടി, ലാഖ്നപൂര്‍, സാല്ലാന്‍, ഘഗ്വാള്‍ സോണുകളിലെ സ്‌കൂളുകളും തുറക്കും. രജൗരിയിലാവട്ടെ, പീരി, കല്‍കോട്ടെ, മോഖ്ല, തനമാണ്ഡി, ഖവാസ്, ലോവര്‍ ഹാത്താല്‍, ദര്‍ഹാള്‍ മേഖലകളിലെ സ്‌കൂളുകളാണ് ഇന്ന് തുറക്കുക. പൂഞ്ചില്‍ സുരാന്‍കോട്ടെ, ബഫ്ലിയാസ് മേഖലകളിലെ സ്‌കൂളുകളാണ് ഇന്ന് വീണ്ടും വിദ്യാര്‍ഥികളെ സ്വീകരിക്കുന്നത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ തടസങ്ങളില്ലാതെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമായാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ജമ്മു ആന്‍ഡ് കശ്മീര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്. ഉദ്ദംപൂര്‍, ബാനി, ബഷോളി, മഹന്‍പൂര്‍, ഭാഡ്ഡു, മല്‍ഹാര്‍, കത്വ ജില്ലയിലെ ബില്‍വാര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ ഇന്നലെ തുറന്നിരുന്നു. വിദ്യാര്‍ഥികള്‍ യൂണിഫോം അണിഞ്ഞ് സ്‌കൂളിലേക്ക് പോകുന്ന മനോഹര കാഴ്ച ഉദ്ദംപൂരില്‍ നിന്ന് ഇന്നലെ രാവിലെ ദൃശ്യമായിരുന്നു.

Tags:    

Similar News