സ്‌കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി; ശ്രീരാമ സേനാ അംഗങ്ങള്‍ അറസ്റ്റില്‍

സ്‌കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി; ശ്രീരാമ സേനാ അംഗങ്ങള്‍ അറസ്റ്റില്‍

Update: 2025-08-04 02:09 GMT

ബെംഗളൂരു: ഇസ്ലാം വിശ്വാസിയായ സ്‌കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ യുവാക്കള്‍ പിടിയില്‍. വടക്കന്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ പ്രൈമറി സ്‌കൂളില്‍ ജൂലൈ 14-നാണ് സംഭവം. സംഭവത്തില്‍ ശ്രീരാമസേനാ അംഗങ്ങളായ മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹുളിക്കാട്ടി ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായ സുലൈമാന്‍ ഗോരിനായിക്കിനെ സ്ഥലം മാറ്റാനാണ് ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തത്.

കഴിഞ്ഞ 13 വര്‍ഷമായി ഇതേ സ്‌കൂളില്‍ അധ്യാപകനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ പേരിന് കളങ്കം വരുത്തിയാല്‍ സ്ഥലം മാറ്റല്‍ നടപടി എളുപ്പമാകുമെന്ന് കരുതിയാണ് പ്രതികള്‍ ടാങ്കിലെ വെള്ളത്തില്‍ വിഷം കലര്‍ത്തിയത്. പ്രതികള്‍ ശ്രീരാമസേന സംഘമാണെന്ന് പോലീസ് പറഞ്ഞു. വിഷം കലര്‍ന്ന വെള്ളം കുടിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആരുടെയും നിലഗുരുതരമായില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു.

വിഷം കലര്‍ത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പോലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോഴാണ് പുറത്തുനിന്നൊരാള്‍ തനിക്ക് ഒരു കുപ്പി ദ്രാവകം കൈമാറിയെന്നും അയാളുടെ നിര്‍ദ്ദേശപ്രകാരം ടാങ്കിലെ വെള്ളത്തില്‍ കലര്‍ത്തിയതെന്നും വിദ്യാര്‍ഥി മൊഴി നല്‍കി. തുടര്‍ന്നാണ് പ്രതികളിലൊരാളായ കൃഷ്ണ മഡാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.

കൃഷ്ണ മഡാറിനെ ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ പാട്ടില്‍, നഗനഗൗഡ പാട്ടില്‍ എന്നിവരുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ ഇത് ചെയ്തതെന്ന് വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ശ്രീരാമസേനയുടെ താലൂക്ക് അധ്യക്ഷന്‍ സാഗര്‍ പാട്ടിലിനെയും അറസ്റ്റ് ചെയ്തു. വിദ്വേഷവും വര്‍ഗീതയും പടര്‍ത്താനുള്ള ശ്രമമാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അതിനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

Tags:    

Similar News