ഡോക്ടറുടെ വേഷം കെട്ടി ആശുപത്രിയിലെത്തി; ഗൈനകോളജിസ്റ്റ് ചമഞ്ഞ് ഗര്‍ഭിണികള്‍ക്ക് ചികിത്സ; സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജില്‍ നുഴഞ്ഞ് കയറിയ 23കാരന്‍ അറസ്റ്റില്‍

ഗൈനകോളജിസ്റ്റ് ചമഞ്ഞ് ഗര്‍ഭിണികള്‍ക്ക് ചികിത്സ; 23കാരന്‍ അറസ്റ്റില്‍

Update: 2025-09-03 00:27 GMT

സില്‍ച്ചാര്‍: ഗൈനകോളജിസ്റ്റ് ചമഞ്ഞ് സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജില്‍ നുഴഞ്ഞ് കയറുകയും ഗര്‍ഭിണികളെ ചികിത്സിക്കുകയും ചെയ്ത ഇരുപത്തിമൂന്നുകാരനായ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. കട്ടിഗോറ സ്വദേശിയായ മിര്‍ ഹുസൈന്‍ അഹമ്മദ് ബര്‍ഭൂയയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസമിലെ സില്‍ച്ചാര്‍ മെഡിക്കല്‍ കോളജിലാണ് സംഭവം.

ഡോക്ടര്‍ ചമഞ്ഞ് ആശുപത്രിയില്‍ കടന്നു കൂടിയ യുവാവ് ഗര്‍ഭിണികളെ ചികിത്സിക്കുക ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 29 മുതല്‍ ഇയാള്‍ ഗൈനക്കോളജിസ്റ്റായി ചമഞ്ഞ് ഒപി വിഭാഗത്തിലുള്ള രോഗികളെ ചികിത്സിച്ചു വരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ദിവസേന ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇയാള്‍ ആശുപത്രിയില്‍ എത്തുകയും വെള്ള കോട്ട് ധരിച്ച് വാര്‍ഡില്‍ പ്രവേശിക്കുകയും ഗര്‍ഭിണികളെ ചികിത്സിക്കുകയും ആയിരുന്നു.

ഇത്് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയ ആയിരുന്നെന്ന് സില്‍ച്ചാര്‍ മെഡിക്കല്‍ കോളജിലെ ഡോ. ഭാസ്‌കര്‍ ഗുപ്ത പറഞ്ഞു. അസമില്‍ അടുത്തിടെ സമാനമായി മറ്റൊരു വ്യാജ ഡോക്ടറേയും പൊലീസ് പിടികൂടിയിരുന്നു. ഒഡീഷയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടി എന്ന് വ്യാജ രേഖയുണ്ടാക്കി ഗൈനക്കോളജിസ്റ്റായി ചികിത്സ നടത്തിയിരുന്ന പുലക് മലാക്കറെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News