വിവാഹേതര ബന്ധമെന്ന് സംശയം; അധ്യാപികയേയും ആണ്‍സുഹൃത്തായ വിദ്യാര്‍ഥി നേതാവിനേയും തെരുവിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവ്

Update: 2025-09-10 17:41 GMT

പുരി: വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യയേയും ആണ്‍സുഹൃത്തായ വിദ്യാര്‍ഥി നേതാവിനേയും തെരുവിലൂടെ വലിച്ചിഴച്ച് ഭര്‍ത്താവും സംഘവും. ഒഡീഷയിലെ പുരി ജില്ലയിലാണ് സംഭവം നടന്നത്. ആണ്‍സുഹൃത്ത് ഒരു വിദ്യാര്‍ഥി സംഘടനയുടെ നേതാവാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പൊലീസ് സ്റ്റേഷനിലേക്കാണ് ഇരുവരേയും നടത്തിച്ചത്. നടത്തിക്കുന്നതിനിടയില്‍ സ്ത്രീയെ ഭര്‍ത്താവ് മര്‍ദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആണ്‍സുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചാണ് നടത്തിയത്. പൊലീസ് സ്റ്റേഷന്‍ വരെ ഇരുവരും മര്‍ദനത്തിനും അപമാനത്തിനും ഇരയായി.

ഒന്നിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍ ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുകയായിരുന്നു കോളേജ് അധ്യാപിക കൂടിയായ സ്ത്രീ. മറ്റൊരു സ്ഥലത്ത് വാടകക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഇവര്‍ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് ഒരു സംഘം ആളുകളെ കൂട്ടി രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഈ സ്ത്രീയേയും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥി നേതാവിനേയും വീട്ടില്‍ നിന്നും പിടിച്ചിറക്കി തെരുവിലൂടെ കൊണ്ടുപോവുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്ത്രീയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ട് പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Similar News