എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു; ജൂനിയര്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു

Update: 2025-10-17 04:20 GMT

ബെംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ ജൂനിയര്‍ വിദ്യാര്‍ഥി ബലാത്സംഗം ചെയ്തതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ബസവനഗുഡിയിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ജീവന്‍ ഗൗഡയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്. കോളേജില്‍ വെച്ച് പെണ്‍കുട്ടിയെ ജീവന്‍ ശുചിമുറിയിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 10 നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ഒക്ടോബര്‍ 15 ന് ബിഎന്‍എസ് സെക്ഷന്‍ 64 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിക്കുണ്ടായ മാനസിക വിഷമവും ഭയവും മൂലമാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് വേണ്ടി മാതാപിതാക്കളാണ് പൊലീസിനെ സമീപിച്ചത്.

വിദ്യാര്‍ഥിനി രാവിലെ 8.55 ന് കോളേജില്‍ എത്തി. ഉച്ചകഴിഞ്ഞ് ചില സാധനങ്ങള്‍ വാങ്ങാന്‍ ജീവനെ കാണാമെന്ന് പറഞ്ഞു. ഏഴാം നിലയിലെ ആര്‍ക്കിടെക്ചര്‍ ബ്ലോക്കിലേക്ക് വരാനാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഏഴാം നിലയിലെത്തിയപ്പോള്‍ ജീവന്‍ ആദ്യം അവളെ ചുംബിക്കാന്‍ ശ്രമിച്ചതായും പറയുന്നു. തുടര്‍ന്ന് ലിഫ്റ്റില്‍ കയറി ആറാം നിലയിലേക്ക് ഇറങ്ങി. ആറാം നിലയില്‍ പുരുഷന്മാരുടെ ശുചിമുറിക്ക് സമീപമെത്തിയപ്പോള്‍ ജീവന്‍ വിദ്യാര്‍ഥിയെ അകത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

ഉച്ചയ്ക്ക് 1.30 നും 1.50 നും ഇടയിലാണ് സംഭവം. പിന്നീട് പെണ്‍കുട്ടി പുറത്തുവന്ന് തന്റെ രണ്ട് സുഹൃത്തുക്കളെ വിവരം അറിയിച്ചു. ജീവന്‍ പിന്നീട് വിളിച്ച് ഗര്‍ഭനിരോധന മരുന്ന് വേണോ എന്ന് ചോദിച്ചതായും പരാതിയില്‍ പറയുന്നു.

Tags:    

Similar News