ചോരക്കുഞ്ഞിനെ ഒരു വിരിപോലുമില്ലാതെ കൊടും തണുപ്പില്‍ തെരുവില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍; ശബ്ദമുണ്ടാക്കാതെ രാത്രി മുഴുവന്‍ കാവല്‍ നിന്ന് തെരുവുനായ്ക്കള്‍

ചോരക്കുഞ്ഞിനെ കൊടും തണുപ്പില്‍ തെരുവില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍

Update: 2025-12-03 01:46 GMT

കൊല്‍ക്കത്ത: കൊടുംതണുപ്പില്‍ ഒരു വിരിപോലും ഇല്ലാതെ തെരുവില്‍ കിടന്ന ചോരക്കുഞ്ഞിന് രക്ഷകരായത് തെരുവുനായ്ക്കള്‍. ബന്ധുക്കള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോയപ്പോള്‍ നവജാത ശിശുവിന് തെരുവുനായ്ക്കള്‍ ഒരു രാത്രി മുഴുവന്‍ കാവല്‍ നില്‍ക്കുക ആയിരുന്നു. നേരം പുലര്‍ന്ന് മനുഷ്യര്‍ പുറത്തെത്തിയപ്പോഴാണ് ഒരു ശബ്ദം പോലും ഉണ്ടാക്കാതെ കുഞ്ഞിന് കാവല്‍ നിന്ന തെരുവുനായ്ക്കള്‍ കുഞ്ഞിന്റെ അരികില്‍ നിന്നും പിന്‍വാങ്ങിയത്.

ബംഗാളിലെ നദിയ ജില്ലയില്‍ നബദ്വീപ് നഗരത്തിലാണ് സംഭവം. റെയില്‍വേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്കു പുറത്ത് അപ്പോള്‍ പ്രസവിച്ച ചോര കുഞ്ഞിനെ ഉപേക്ഷിച്ചു ആരോ കടന്നു കളയുക ആയിരുന്നു. പകല്‍ നാട്ടുകാര്‍ കണ്ടിടത്തുനിന്നൊക്കെ ആട്ടിപ്പായിച്ചിരുന്ന നായ്ക്കള്‍, മിനിറ്റുകള്‍ മാത്രം മുന്‍പ് പിറന്ന മനുഷ്യക്കുഞ്ഞിനു ചുറ്റും സംരക്ഷണവലയം തീര്‍ത്തു നില്‍ക്കുക ആയിരുന്നു.

നായ്ക്കള്‍ കുഞ്ഞിനു ചുറ്റും വലയം തീര്‍ത്തു. ഉറങ്ങുന്ന കുഞ്ഞിനടുത്ത് കുരച്ച് ശബ്ദം ഉണ്ടാക്കാതെ കുഞ്ഞിനെ തൊടാതെ പുലര്‍ച്ചവരെ ചുറ്റും നിന്നു. പുലര്‍ച്ചെ, കുഞ്ഞിന്റെ കരച്ചില്‍ മാത്രമാണ് കേട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. പ്രദേശവാസിയായ ശുക്ല മണ്ഡല്‍ എത്തിയപ്പോള്‍ നായ്ക്കള്‍ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുത്തു. കുട്ടി ചികിത്സയിലാണ്. മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.


Tags:    

Similar News