ഹരിയാനയില്‍ 17കാരിയെ വീട്ടില്‍ കയറി പിടിച്ചു കൊണ്ടുപോയി; രാത്രി മുഴുവന്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മൂന്നംഗ സംഘം: പ്രതികള്‍ക്കായി തിരച്ചില്‍

ഹരിയാനയിൽ 17 കാരിയെ മൂന്നു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

Update: 2025-12-23 00:56 GMT

ഗുരുഗ്രാം: ഹരിയാനയിലെ നൂഹില്‍ 17-കാരിയെ മൂന്നു പേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും കടത്തിക്കൊണ്ടു പോയി. വീട്ടുകാരെ ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകുകയും രാത്രി മുഴുവന്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പെണ്‍കുട്ടിക്ക് മുന്‍പേ അറിയാവുന്ന, അതേ ഗ്രാമത്തിലെ മൂന്നു പേരാണ് പ്രതികള്‍. ഏതാനും മാസങ്ങളായി ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തല്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), പോക്‌സോ നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം സദര്‍ തൗരു പോലീസ് സ്റ്റേഷനില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ മൂവരും ഏതാനും മാസങ്ങളായി പെണ്‍കുട്ടിയെ അവരുമായി ബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചിരുന്നതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനായി രണ്ടു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കൊടിയ പീഡനത്തിന് ഇരയായ പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലാണ്.

'ഏതാനും മാസങ്ങള്‍ക്കുമുന്‍പ് പ്രതികള്‍ മകളെ ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തിരുന്നു. പ്രതികള്‍ മകള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ നല്‍കുകയും അവരുമായി ബന്ധം തുടരാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. ബന്ധം വിച്ഛേദിക്കാന്‍ ശ്രമിച്ചാല്‍, മുന്‍പ് പകര്‍ത്തിയ അപകീര്‍ത്തികരമായ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി, ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി കൊണ്ടുപോകുകയായിരുന്നു. പ്രതികള്‍ മകളെ ഒരു കുഴല്‍ കിണറിനു സമീപത്തേക്ക് കൊണ്ടുപോയി രാത്രി മുഴുവന്‍ തടഞ്ഞുവയ്ക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിയോടെ അവളെ വിട്ടയക്കുമ്പോള്‍, കൊല്ലുമെന്നും വീണ്ടും തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. മകള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്.' പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു.

Tags:    

Similar News