തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടി; രാഷ്ട്രപിതാവിനെ അപമാനിച്ചു; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ

Update: 2025-12-27 09:09 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ്, വി ബി ജി റാം ജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തത്, മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു. കേന്ദ്ര നയങ്ങളെ ശക്തമായി എതിര്‍ക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ഖര്‍ഗെ പറഞ്ഞു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശം നല്‍കി. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തില്‍ കേരളത്തിലെ നേതാക്കളെ ഖര്‍ഗെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലുണ്ടായത് മികച്ച വിജയമാണെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.രാവിലെ 11 മണിയോടെ ഇന്ദിരാഭവനില്‍ ആണ് യോഗം ആരംഭിച്ചത്. യോഗത്തിന് മുന്‍പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആദരം അര്‍പ്പിച്ചു. പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി, കെ സുധാകരന്‍ എംപി, ശശിതരൂര്‍ എംപി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

Similar News