പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്; ഇലക്‌ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും പിടിച്ചെടുത്തു; റെയ്ഡ് ചാരവൃത്തി നടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനെന്ന് എൻ.ഐ.എ
ന്യൂഡൽഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റെയ്ഡിൽ ലഭിച്ചത് നിർണായക വിവരങ്ങളെന്ന് സൂചന. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയത്. ഡൽഹി, മഹാരാഷ്‌ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്‌ഗഢ്, അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ചാരവൃത്തി സംശയിക്കുന്നവരുടെ സ്ഥലങ്ങളിലാണ് ശനിയാഴ്ച രാത്രി റെയ്‌ഡ് നടന്നത്.
ഇന്ത്യാ വിരുദ്ധ ഭീകര ഗൂഢാലോചനയുടെ ഭാഗമായി പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തുന്ന റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാൻ വേണ്ടിയാണ് വ്യാപക പരിശോധന നടത്തിയതെന്ന് എൻ.ഐ.എ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. റെയ്‌ഡിനിടെ നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും സാമ്പത്തിക രേഖകളും മറ്റു വസ്‌തുക്കളും പിടിച്ചെടുത്തു. ചാരവൃത്തി ശൃംഖലയെക്കുറിച്ചുള്ള സൂചനകൾക്കായി ഇവ വിശദമായി അന്വേഷിച്ചുവരികയാണ്. റെയ്ഡുകളിൽ ലക്ഷ്യമിട്ട പ്രതികൾ ഇന്ത്യയിൽ ചാരവൃത്തി നടത്തുന്നതിനുള്ള സാമ്പത്തിക മാർഗങ്ങളായി പ്രവർത്തിച്ചിരുന്നതായും പാകിസ്ഥാൻ പ്രവർത്തകരുമായി ബന്ധമുണ്ടെന്നും എൻ.ഐ.എ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന.
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയതിന് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) ജവാൻ അടുത്തിടെ അറസ്റ്റിലായിരുന്നു. 2023 മുതൽ പിഐഒകൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകുകയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്തുന്നതിന് പകരമായി ഇന്ത്യയിലെ വിവിധ മാർഗങ്ങളിലൂടെ ഫണ്ട് സ്വീകരിക്കുകയും ചെയ്ത സംഭവത്തിൽ മെയ് 20 ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചാരവൃത്തി നടത്തിയതിന് സി.ആർ.പി.എഫിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ മോതി റാം ജാട്ടിനെയാണ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയിൽനിന്നും സസ്‌പെൻഡ് ചെയ്‌തിരുന്നു. ബിഎൻഎസ് 2023 ലെ സെക്ഷൻ 61(2), 147, 148, 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3 & 5, 1967 ലെ യുഎ(പി) ആക്ടിലെ സെക്ഷൻ 18 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഭീകരവിരുദ്ധ ഏജൻസി അന്വേഷണം തുടരുകയാണെന്ന്.