പദയാത്രയായി അമ്പതിനായിരത്തിലധികം പേർ പഴനിമലയിലെത്തും; പ്രസാദമുണ്ടാക്കാനുള്ള തിരക്കിൽ അധികൃതർ; രാജകുലസമുദായത്തിൽപ്പെട്ട ഭക്തർക്ക് ഒരുക്കുന്നത് 15 ടൺ പഞ്ചാമൃതം
By : സ്വന്തം ലേഖകൻ
Update: 2025-02-19 09:12 GMT
പഴനി: പഴനിമലക്ഷേത്രത്തിലേക്ക് പദയാത്രയായി എത്തുന്ന അമ്പതിനായിരത്തിലധികം വരുന്ന എടപ്പാടിയിൽനിന്നുള്ള ഭക്തർക്കായി 15 ടൺ പഞ്ചാമൃതം തയ്യാറാക്കുന്നു. അധികൃതർ ഇപ്പോൾ പ്രസാദമുണ്ടാക്കാനുള്ള തിരക്കിലാണ്.
എല്ലാവർഷവും തൈപ്പൂയോത്സവംകഴിഞ്ഞ് പദയാത്രയായി പഴനിക്ഷേത്രത്തിൽ എത്തുന്ന എടപ്പാടി പരുവത രാജകുലസമുദായത്തിൽപ്പെട്ട ഭക്തർക്ക് പഞ്ചാമൃതമുണ്ടാക്കാൻ കമ്മിറ്റിക്കാർ പരമ്പരാഗത രീതിയിൽ കാളവണ്ടികളിലാണ് ചൊവ്വാഴ്ച എത്തിയത്.
പിന്നീട് വിഞ്ച് സ്റ്റേഷനുസമീപമുള്ള ഇവരുടെ സമുദായ മണ്ഡപത്തിലും മറ്റുമായി പഞ്ചാമൃതം ഉണ്ടാക്കാൻ തുടങ്ങി. പന്ത്രണ്ട് ടൺ വാഴപ്പഴം, ഒൻപത് ടൺ ശർക്കര, ഒന്നേകാൽ ടൺ ഈത്തപ്പഴം, ഒരു ടൺ കൽക്കണ്ടം, 200 കിലോ തേൻ, 200 കിലോ നെയ്യ്, 30 കിലോ ഏലക്ക തുടങ്ങിയവ ചേർത്താണ് പഞ്ചാമൃതം ഉണ്ടാക്കുന്നത്.